Monday, February 27, 2017

ബുള്ളറ്റ് ബാബയും ഹബ്ബൂർ കല്ലും - മരുഭൂമിയുടെ മടിത്തട്ടിലൂടെ (7)



പുഷ്കറിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സന്ധ്യയായിരുന്നു. രാവേറെയാകും ജോധ്പൂരെത്തുമ്പോൾ. വഴിയിലെവിടെ നിന്നെങ്കിലും വയറു നിറയെ നോൺ വെജ്ജും കഴിച്ചു വേണം ഇന്നുറങ്ങാൻ എന്ന പ്രതിജ്ഞ മനസ്സിൽ കല്ലായി കിടക്കുന്നു. വഴിയോര ധാബകളിലെ റൊട്ടിയും പകുതി വെന്ത മഞ്ഞക്കളർ ചോറും ദാലും മാത്രം കഴിച്ച് മടുത്ത് തുടങ്ങിയിരുന്നത് കൊണ്ട് ചോട്ടാറാമിന്റെ കുടിലിൽ എത്തി തന്നെ ആഹാരം കഴിച്ചാലും മതി എന്നൊരു തോന്നലും ഉണ്ടാവാതിരുന്നില്ല. പച്ചരി ചോറായാലും ഒരിത്തിരി കഞ്ഞി മതി എന്നൊരവസ്ഥ. കൂട്ടിന് നല്ല തന്തൂരി ചിക്കൻ എവിടുന്നെങ്കിലും കിട്ടിയാൽ വാങ്ങി പോവാം എന്ന ഐഡിയയുമുണ്ടായി.


ഓം ബന്നയും ബുള്ളറ്റും
പുഷ്കറിൽ നിന്ന് നാലു മണിക്കൂറാണ് ജോധ്പൂരിലെ സലാവാസ് എന്ന നെയ്ത്തുകാരുടെ ഗ്രാമത്തിലേയ്ക്ക്. ബ്യേവർ, സൊജട്ട്, പാലി വഴി ലൂണി നദിയെ കടന്നാണ് ഞങ്ങൾ പോവുന്നത്. പാലിയെത്തിയപ്പോഴേയ്ക്കും എട്ടൊൻപത് മണിയായി. ആഹാരം അന്വേഷിച്ച് ഇപ്പോൾ തന്നെ ഒന്ന് രണ്ട് കടകളിൽ നിർത്തികഴിഞ്ഞിരുന്നു. കൂട്ടത്തിലുള്ളവർ രണ്ടു കിലോമീറ്റർ മുന്നിൽ നിർത്തിയിട്ടിട്ടുണ്ട് എന്ന് പറഞ്ഞതനുസരിച്ച് ശ്രദ്ധിച്ചാണ് പോയതെങ്കിലും വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ അവരെ കടന്ന് ഞങ്ങൾ പോയി, പിന്നെയൊരു U-turn ന് നാലഞ്ച് കിലോമീറ്റർ പോവേണ്ടി വന്നു. അവിടെയാണ് ബുള്ളറ്റ് ബാബ് ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നത്. ഓം ബന്ന എന്ന ബുള്ളറ്റ് ബാബയുടെ 350cc എൻഫീൽഡ് ബുള്ളറ്റാണ് ഇവിടെ ചില്ല് കൂട്ടിലെ പ്രതിഷ്ഠ. 1991-ൽ ഒരപകടത്തിൽ ഓം ബന്ന മരിക്കുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മരണശേഷവും ആ സ്ഥലത്ത് നിന്ന് ആർക്കും എടുത്ത് മാറ്റാനാവാതെ വന്നപ്പോഴാണ് അത് അത്ഭുതവും പതുക്കെപതുക്കെ ദൈവവും ആയത്. ഞങ്ങൾ നിർത്തിയ സ്ഥലത്ത് ബുള്ളറ്റ് ബാബ ഭജനുകളുടെ സി.ഡിയും, ഫോട്ടോയും കീച്ചെയിനും മറ്റും വിൽക്കുന്ന കടയായിരുന്നു. ബുള്ളറ്റ് ഒരു ചില്ലുകൂട്ടിനുള്ളിൽ അടച്ചുറപ്പിച്ചിട്ടുണ്ട്. ചില്ലുകൂടിന് മേലെ കുന്നുകൂടിയ ജമന്തിമാലകളും നിറഞ്ഞ് കവിഞ്ഞ കാശ് കുടുക്കയും ബാബയ്ക്ക് ആരാധകർ ഒട്ടും കുറവല്ലെന്ന് തെളിയിച്ചു. 


ബുള്ളറ്റ് ബാബ ദർശനവും കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഞങ്ങളുടെ യാത്ര ഹൈവേ വിട്ട് ഒരു മൺപാതയിലേയ്ക്ക് കയറി, ഇരു വശത്തും മരുഭൂമിയിലെ കള്ളി ചെടികളും മറ്റും പടർന്ന ഒരു ഗ്രാമ പ്രദേശം, ഏകദേശം അരമണിക്കൂറിൽ ഞങ്ങൾ നെയ്ത്തുകാരുടെ ഗ്രാമമായ സലാവാസിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തി. ഞങ്ങളെ കാത്ത് ചോട്ടാറാമും ചെമ്മണ്ണ് തേച്ച മൺകുടിലുകളും നിൽപ്പുണ്ടായിരുന്നു. വൈകിയെത്തിയ ഞങ്ങൾക്ക് വേണ്ടി അവർ അത്താഴമൊരുക്കാം എന്ന് പറഞ്ഞപ്പോൾ ആശ്വാസമായി. എല്ലാവരും തടുക്കിട്ട നിലത്ത് തണുത്ത് വിറച്ചിരുന്നു.. കാത്തു കാത്തിരുന്ന് വലിയൊരു തളികയിൽ കിട്ടിയത് പണ്ട് അമ്മാമ അടുപ്പിന്റെ മുകളിൽ ഉണക്കാനിട്ടിരുന്ന ഇടിയിറച്ചിയുടെ കട്ടിയും ലുക്കും ഉള്ള ബാജ്ര റൊട്ടിയും കത്രിക്ക വഴറ്റിയ കറിയും കഷണങ്ങളൊന്നും ഇടാത്ത മോരു കാച്ചിയതും, ബുള്ളറ്റിന്റെ ശക്തി  വിശ്വസിക്കാഞ്ഞതിന് ബാബ പണി തന്നുവെന്ന് മനസ്സിലായി. ഉൾനാടൻ പ്രദേശമായിരുന്നതിനാൽ തണുപ്പിന്റെ ശക്തി മൂന്നിരട്ടി ആയിരുന്നു.

കയ്യിലുണ്ടായിരുന്ന മിക്സ്ചറും കോൺഫ്ളേക്സും തിന്ന് കെറ്റിലിലുണ്ടാക്കിയ കട്ടൻ ചായയും കുടിച്ച് ഞങ്ങൾ കിടന്നുറങ്ങി.


അതിരാവിലെ കുരുവികളുടെ ചലപില കേട്ടാണ് ഉണർന്നത്, ഞങ്ങളുടെ കുടിലിനുള്ളിൽ തന്നെ ഒരു കുരുവി കുടുംബം താമസിക്കുന്നുണ്ടായിരുന്നു, അമ്മക്കിളി വരുമ്പോൾ കൂട്ടിന് വെളിയിലെത്തി തലനീട്ടുന്ന കുരുവികുഞ്ഞുങ്ങളെ കാണാൻ തന്നെ ഒരു ഓമനത്തം ഉണ്ടായിരുന്നു. 


കുശലം പറച്ചിലിനിടയിൽ ചോട്ടാറാമിന്റെ നാട്ടിലെ മുഴുവൻ വിവരങ്ങളും അറിഞ്ഞപ്പോഴാണ് ബുള്ളറ്റ് ബാബ ഞങ്ങളെ രക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലായത്. അഞ്ച് കുടിലുകളും അധികമായി പണിത രണ്ടോ മൂന്നോ മുറികളുമാണ് ചോട്ടാ റാമിന്റെ ഹോംസ്റ്റെ, ഇന്ത്യൻ ഗ്രാമജീവിതവും മിത്തോളജിക്കൽ കഥകളും ആസ്വദിക്കാൻ എത്തുന്ന വിദേശികൾക്കായി പണി തീർത്തിരിക്കുന്ന ഒരു അന്തരീക്ഷം. പണ്ടെന്നോ അങ്ങനെയെത്തിയ ഒരു വിദേശിക്ക് വേണ്ടി ഓമ്ലറ്റ് ഉണ്ടാക്കിയെന്നും പിറ്റേന്ന് ചോട്ടാ റാമിലെ കുടുംബത്തിന് മുഴുവൻ പനി പിടിച്ചെന്നും മുട്ട വീട്ടിലുണ്ടാക്കിയതിന്റെ ദൈവകോപം ആണ് അതെന്നാണ് പൂജയിൽ തെളിഞ്ഞതെന്നും അതിന് ശേഷം മുട്ടയോ മാംസമോ ആ വീട്ടിലോ ഗ്രാമപ്രദേശത്തോ അടുപ്പിക്കില്ല എന്നും കൂടി ചോട്ടാറാം പറഞ്ഞപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴംചൊല്ല് ഞങ്ങൾക്ക് കൂടുതൽ മനസ്സിലായി.


അതിരാവിലെ കിട്ടിയ നുറുക്ക് ഗോതമ്പ് ഉപ്പുമാവും ആലൂ പറൊട്ടയും അച്ചാറും തൈരും ഗ്ളാസിലേയ്ക്ക് ഒഴിക്കുമ്പോഴേ തണുത്ത് പോവുന്ന ചായയും കുടിച്ച് ഞങ്ങൾ ജോധ്പൂർ കാണാൻ ഇറങ്ങി. 


ജയ്പൂരിനെ അപേക്ഷിച്ച് വളരെ ചെറുതും തിരക്ക് കുറഞ്ഞതുമാണ് ജോധ്പൂർ പട്ടണം. ഇന്ത്യയുടെ ‘സൺ സിറ്റി‘ എന്നറിയപ്പെടുന്ന ജോധ്പൂർ, റാത്തോർ രാജവംശത്തിലെ രജപുത്ര വീരനായിരുന്ന റാവോ ജോധയുടെ കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടത്, മാർവാർ എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അന്ന് ജോധ്പൂർ. ജോധ്പൂരിലെ പ്രധാന ആകർഷണങ്ങൾ ഉമൈധ് ഭവനും മെഹ്രാൻ ഗഡ് കോട്ടയും റവോ ജോധാ റൊക്ക് ഗാർഡനും ആണ്. ഞങ്ങളുടെ ആദ്യ സന്ദർശനം ഉമൈദ് ഭവനിലേയ്ക്കായിരുന്നു. ഇപ്പോഴത്തെ രാജാവ് ഗജ് സിങ്ങിന്റെ മുത്തച്ഛൻ ഉമൈദ് സിങ്ങിന്റെ കാലത്താണ് 347 മുറികളുള്ള ഈ രാജസൗധം പണിതീർത്തത്, 1929 -ൽ ജോധ്പൂർ ഒരു വലിയ വരൾച്ചയിലൂടെ കടന്ന് പോവുകയായിരുന്നു, കാർഷികവൃത്തി നടത്താൻ നിവൃത്തിയില്ലാതിരുന്ന പ്രജകൾക്ക് ജോലി കൊടുക്കാനാണ് രാജാവായ ഗജ് സിങ്ങ് കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. 24 വർഷങ്ങൾ കൊണ്ടാണ് ഇന്നത്തെ ഈ മഹാസൗധം പണിതീർത്തിരിക്കുന്നത്. ചിറ്റാർ കുന്നുകളിൽ പണിത ഈ കൊട്ടാരത്തിനായി കല്ലുകൾ മക്രാണ കുന്നുകളിൽ നിന്നാണ് കൊണ്ടു വന്നിരുന്നത്, അതിനായി ഇന്ത്യയിൽ തന്നെ ആദ്യമായി നാരോഗേജ് റെയിലുകൾ പണിതതും ഗജ് സിങ്ങായിരുന്നു. 


ഇന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജവംശവും മറ്റൊരു ഭാഗം താജ് ഗ്രൂപ്പിന്റെ 7 സ്റ്റാർ ഹോട്ടലും മറ്റൊരു ഭാഗത്ത് മ്യൂസിയവും ആണ്. മ്യൂസിയത്തിൽ മൂന്ന് മുറികളിലായി ജോധ്പൂർ രാജവംശത്തിന്റെ പ്രതാപകാലത്തെ ചിത്രങ്ങളും ആഭരണങ്ങളും തുടങ്ങി അമൂല്യങ്ങളും സവിശേഷങ്ങളുമായ വസ്തുക്കളുടെ പ്രദർശനമാണ്. പലതരം ക്ളോക്കുകളുടെ ശേഖരം വളരെ കൗതുകകരമായിരുന്നു, മോതിരത്തിലുറപ്പിച്ച ക്ളോക്ക് വരെയുണ്ടായിരുന്നു ആ കൂട്ടത്തിൽ.

ഉച്ചഭക്ഷണമന്വേഷിച്ച് അധികം ദൂരം പോകേണ്ടി വന്നില്ല, ജോധ്പൂരിലെ കലിംഗ റസ്റ്റോറന്റിൽ ഞങ്ങൾക്കായി കാത്തിരുന്ന കോഴി ബിരിയാണിയും മട്ടൺ ബിരിയാണിയും ഞങ്ങളുടെ വയറിന്റെ പ്രാർത്ഥന കേട്ട ദൈവങ്ങളുടെ അനുഗ്രഹമായി. അങ്ങനെ സന്തോഷം തുള്ളിതുളുമ്പുന്ന വയറും മനസ്സുമായി ഞങ്ങൾ റാവോ ജോധാ റൊക്ക് ഗാർഡൻ കാണാൻ പുറപ്പെട്ടു.


മരുഭൂമിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് മെഹ്രാൻ ഗഡ് കോട്ടയുടെ പരിസരത്ത് 72 ഏക്കറിൽ ഒരുക്കിയിരിക്കുന്ന ഈ ബ്രഹത്തായ സംരംഭം ഇന്ത്യൻ മരുഭൂമികളിൽ കാണുന്ന അപൂർവ്വയിനം ചെടികളെയും കല്ലുകളെയും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താൻ 2006-ൽ പണികഴിപ്പിച്ചതാണ്. പച്ച,മഞ്ഞ,ചുവപ്പ്,നീല എന്നിങ്ങനെ ഒരു കിലോമീറ്ററോളം നീളമുള്ള നാല് നടപ്പാതകൾ ഉണ്ട് പാർക്കിനുള്ളിലൂടെ, ഒരു ഗൈഡിന്റെ സഹായമെടുത്ത് പോവുകയാണെങ്കിൽ ലക്ഷകണക്കിന് വർഷങ്ങൾ പഴക്കമുള്ള ലാവാകല്ലുകളും, മരുഭൂമിയുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ പരിണമിക്കപ്പെട്ട ചെടികളും ഒക്കെ കണ്ട് അത്ഭുതപ്പെടാം. 

ഫോസിൽ കല്ല് കൊണ്ടുണ്ടാക്കിയ കപ്പുകൾ,
കൂട്ടത്തിൽ ഫോസിൽ കല്ലുകളാണ് ഏറ്റവും അത്ഭുതമായി തോന്നിയത് ലക്ഷകണക്കിന് വർഷങ്ങക്ക് മുൻപുള്ള ജീവികളുടെ ഫോസിലുകൾ അതേപടി സൂക്ഷിക്കപ്പെട്ടിരിക്കുന്ന കല്ലുകൾ. ഹബ്ബൂർ ഗ്രാമത്തിൽ നിന്ന് കൂടുതലായി കിട്ടിയിരുന്ന ഇവയെ ഹബ്ബൂർ കല്ലുകൾ എന്നും പറയാറുണ്ട്. ഈ കല്ലുകളിൽ സൂക്ഷിക്കുന്ന ഭക്ഷണത്തിനും തൈരിനും വെള്ളത്തിനും ഔഷധമൂല്യമുണ്ടെന്നാണ് പുരാതനവൈദ്യം, അത് കൊണ്ട് തന്നെ ഫോസിൽ കല്ലു കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ മുതൽ ഗ്ളാസുകളും വൈൻ ഗ്ളാസുകളും വരെ വില്പനയ്ക്ക് കണ്ടു.. ഉൾകല്ല് കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ഗ്ളാസിന് 2000/- രൂപ വരെ വില വരും. 


മെഹ്രാൻ ഗഡ് കോട്ടയിലേയ്ക്ക് വെള്ളമെത്തിക്കാൻ ആനകളെ ഉപയോഗിച്ച് പണികഴിച്ച ആനത്താരയും കോട്ട മതിലെ വ്യൂ പോയിന്റുകളും മനോഹരവും കൗതുകകരവുമായ കാഴ്ചകളാണ്. പാർക്കിനുള്ളിൽ റൊപ് സ്ളൈഡിങ്ങിനുള്ള സ്ജ്ജീകരണങ്ങളും ഉണ്ട്. ഇരുമ്പയിരിന്റെ സാന്ന്ധ്യം കാരണം കരിനീല കലർന്ന വെള്ളം നിറഞ്ഞ കിടങ്ങുകൾ ഒരു അപൂർവ്വ കാഴ്ചയായിരുന്നു. പ്രകൃതിയിൽ എന്തൊക്കെ അത്ഭുതങ്ങളാണ്, ആരോ തെളിക്കുന്ന വഴിയിലൂടെ മുഖപടം കെട്ടിയ കുതിരകളെ പോലെ പാഞ്ഞ് പോവുമ്പോൾ നമ്മൾ കാണാതെ പോവുന്ന. കോട്ടയുടെ ഉയരങ്ങളിൽ നിന്ന് അസ്തമനവും കണ്ട് അന്നത്തെ പകലിനോട് യാത്ര പറയുമ്പോൾ ഒരു മനുഷ്യായുസ്സിന് എന്തൊക്കെ അർത്ഥങ്ങൾ എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ, ലക്ഷകണക്കിന് വർഷം ജീവിച്ച തേരട്ടകളെ പ്രകൃതി തന്നെ ചിത്രമായി രേഖപ്പെടുത്തുമ്പോൾ തന്റെ കയ്യോപ്പൊന്ന് പതിച്ചിട്ട് പോവാൻ വെപ്രാളപ്പെടുന്ന മനുഷ്യ ജന്മങ്ങൾ.


ചോട്ടാ റാമിന്റെ ബാജ്ര റൊട്ടി ഒഴിവാക്കാൻ ആഹാരം കഴിച്ചിട്ടാണ് അന്ന് ഹോംസ്റ്റേയിലേയ്ക്ക് പോയത്. രാത്രി ഇരുട്ടി വെളുക്കുവോളം കഥകളും പാട്ടുകളുമായി നാടൊടികൂട്ടം തീ കാഞ്ഞിരുന്നു. അടുത്ത നഗരമായ ഉദയ്പൂരിലേയ്ക്ക് പോകും വഴി ‘ഇന്ത്യയുടെ വന്മതിൽ‘ ആയ കുമ്പൽ ഗഡ് കോട്ടയും കൊട്ടാരവും കണ്ട് പോകാം എന്ന ചിന്തയുദിച്ചത്. 



ഉദയ്പൂരിലെ രാജ്സമണ്ട് ഡിസ്ട്രിക്റ്റിലാണ് UNESCO World heritage Site -ൽ ഉൾപ്പെടുത്തിയിട്ടുള്ള മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലമായ ഈ കോട്ട. ഈ കോട്ടയുടെ സ്ഥാനവും പണികഴിപ്പിച്ചിരിക്കുന്ന രീതിയും കൊണ്ട് ഇതിന്റെ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രമേ ഇത് കീഴടക്കപ്പെട്ടിട്ടുള്ളൂ എന്നാണ് ചരിത്രം അതും ചതിയിലൂടെ. മേവാർ-മാർവാർ രാജവംശങ്ങളുടെ യുദ്ധങ്ങളിൽ എന്നും മേവാർ രാജവംശത്തിന്റെ അഭയകേന്ദ്രമായിരുന്നു ഈ കോട്ട. ഉദയ്പൂരിലെ രാജാവായ ഉദയ്സിങ്ങിന്റെ ബാല്യം ചിറ്റോർ കൊട്ട കീഴടക്കപ്പെട്ട കാലത്ത് ഇവിടെയായിരുന്നു. . 38 കിലോമീറ്റർ നീളമുള്ള ഈ കോട്ടമതിൽ വലുപ്പത്തിൽ ലോകത്തിലെ രണ്ടാമൻ ആണ്. പതിമൂന്ന് മലകളിലായി പടർന്ന് കിടക്കുന്ന കോട്ടയുടെ ഗാംഭീര്യം ഇത് വരെ കണ്ട ഒരു കോട്ടയ്ക്കും ഉണ്ടായിരുന്നില്ല. 6-ആം നൂറ്റാണ്ട് മുതൽ ഇവിടെയൊരു കോട്ടയുണ്ടായിരുന്നതായി ചരിത്രം പറയുന്നു, ഈ കോട്ടയുടെ വലുപ്പവും അതിനുള്ള ജൈന ഹിന്ദു ക്ഷേത്രങ്ങളും കൊട്ടാരത്തിന്റെ അകത്തളങ്ങളും അതിന്റെ പഴക്കവും കൂട്ടിചേർക്കപെട്ട ചരിത്രത്തിന്റെ കഥകളും പറയും. 




കുംബൽ ഗഡ് കോട്ടയും കണ്ട് ഇരുട്ട് വീണ വഴികളിലൂടെ ഉദയ്പൂരിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ സ്വന്തം കയ്യോപ്പൊന്ന് ചരിത്രത്തിൽ പതിപ്പിച്ചു വയ്ക്കാൻ ഓരോ മനുഷ്യനും ചെയ്യുന്ന പ്രവൃത്തികളുടെ വലുപ്പവും വീര്യവും എത്ര വലുതാണെന്ന് ഓർത്ത് അത്ഭുതപ്പെടാനെ കഴിഞ്ഞുള്ളൂ. 


(തുടരും)




Thursday, February 23, 2017

അജ്മീർ ചദ്ദറും പുഷ്കർ ഘാട്ടും- മരുഭൂമിയുടെ മടിത്തട്ടിലൂടെ (6)



ജയ്പൂരിൽ നിന്ന് അജ്മീർ, പുഷ്കർ വഴി ജോദ്പൂർ എത്താനായിരുന്നു അടുത്ത പ്ളാൻ. ദൈവം അമ്പലങ്ങളിലും പള്ളികളിലും അല്ല, സ്നേഹിക്കുന്ന മനുഷ്യന്റെ മനസ്സിലും വിശക്കുന്നവന് ആഹാരം കൊടുക്കുന്ന കൈകളിലും ആണെന്ന് പറഞ്ഞ സൂഫി വര്യന്റെ ഖബറിടമാണ് ഒരിടത്തെങ്കിൽ ഹിന്ദു വിശ്വാസങ്ങളിലെ അപൂർവ്വതയായി സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ അമ്പലമാണ് പുഷ്കറിൽ..

കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് അജ്മീർ ദർഗ്ഗ കാണുക എന്നത്, ഖവാലികളും സൂഫി സംഗീതവും കേൾക്കാൻ തുടങ്ങിയ കാലം മുതലേയുള്ള ആഗ്രഹം.

മതം ഭക്തിയേ വിപണിയാക്കുമ്പോൾ, വിശ്വാസത്തിന്റെ അടയാളങ്ങളെ അത്ഭുതങ്ങളാക്കുമ്പോൾ സംഭവിക്കുന്ന മൂല്യചുതി എവിടെയുമെന്ന പോലെ അജ്മീറിലും കാണാം, പ്രത്യേകിച്ചും ഈ നഗരത്തിന്റെ നിലനിൽപ്പ് തന്നെ ഈ ദർഗ്ഗയെ ചുറ്റിപറ്റിയാവുമ്പോൾ. 


പൃത്വിരാജ് ചൗഹാന്റെ പൂർവ്വപിതാക്കന്മാരായ അജയരാജ ഒന്നാമന്റെയും രണ്ടാമനെയും കാലത്താണ് അജയ മേരു എന്ന ഈ പർവ്വത പട്ടണം ഉണ്ടാക്കപെട്ടത്. ആ കാലഘട്ടത്തിലെപ്പോഴോ ഇന്ത്യയിലെത്തിയ മൊയ്നുദ്ദീൻ ചിഷ്ടി എന്ന സൂഫി വര്യന്റെ ഖബറിടം എന്ന പേരിലാണ് ഇന്ന് ഇവിടം കൂടുതൽ പേരറിയുന്നത്. പൃത്വിരാജ് ചൗഹാനെ കീഴടക്കിയ മുഗൾ ഭരണകാലത്ത് ഈ ദർഗ്ഗ അതിന്റെ പ്രൗഡ പ്രശസ്തി വരിച്ചിരുന്നു, മുഗൾ ചക്രവർത്തി അക്ബറും അദ്ദേഹത്തിന്റെ പത്നിയും എല്ലാ വർഷവും ആഗ്രയിൽ നിന്ന് ഇവിടെ വരെ നടന്ന് വരുമായിരുന്നു എന്നാണ് ചരിത്രം. ആഗ്ര മുതൽ അജ്മീർ വരെ അവർ താമസിച്ചിരുന്ന ഇടത്താവളങ്ങൾ അടയാളപെടുത്താൻ നാട്ടിയ മാർബിൾ കല്ലുകൾ ഇപ്പോഴും ശേഷിക്കുന്നു പോലും.

 ഖബറിന് മുകളിലെ പേർഷ്യൻ പരവതാനി
ഗരീബ് നവാസ് എന്നറിയപ്പെടുന്ന ഖ്വാജാജി സന്നിധിയിൽ ഓരോ ദിവസവും എത്തുന്നത് ലക്ഷകണക്കിന് ആൾക്കാരാണ്. നിസാം ഗേറ്റ് എന്നറിയപ്പെടുന്ന പ്രധാന കവാടവും ഷാജഹാനി ഗേറ്റ് എന്നറിയപ്പെടുന്ന രണ്ടാം കവാടവും കടന്നെത്തുന്നത് വിശാലമായ ഒരു അകത്തളത്തിലാണ്. ഇവിടുത്തെ പ്രധാന വഴിപാടായ ഖബറിടനത്തിന് മേലെയിടാനുള്ള പുതപ്പും വിതറാനുള്ള പൂവും പലവിലയ്ക്കുള്ള കിട്ടും. ഓരോ പുതപ്പും പ്രാർത്ഥനയുടെ ഒരു കുന്നോളം ഭാരവും പേറിയാണ് ആ ഖബറിലേയ്ക്ക് വീഴുന്നതെന്ന് തോന്നി..

ഖവാലി കേൾക്കണമെങ്കിൽ വൈകുന്നേരം ഏഴ് മണിക്ക് ശേഷം പോവണം, ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ നിന്ന് തന്നെ ഒരു ദർഗ്ഗയ്ക്കുള്ളിൽ കടക്കാൻ അനുമതിയുള്ള ഗൈഡിനെ ഏർപ്പെടുത്തി തന്നത് മറ്റ് തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സഹായിച്ചു. ഇടുങ്ങിയ മാർകറ്റ് റോഡുകളിലൂടെ അയാൾ ഞങ്ങളെ സമയത്തിന് മുൻപേ ദർഗ്ഗയിലെത്തിച്ചു. ചദ്ദറും(പുതപ്പ്) പൂക്കളും അടങ്ങിയ കുട്ടയും വാങ്ങി ഞങ്ങളും ക്യൂ നിന്ന് ചദ്ദറുകളുടെ വിലയ്ക്കനുസരിച്ച് നീട്ടികുറുക്കി കൊടുക്കുന്ന അനുഗ്രഹവും വാങ്ങി അങ്കണത്തിൽ ഇരുപ്പുറപ്പിച്ചു. 

ഖബറിൽ വിതറാനുള്ള റൊസപൂക്കൾ അടുക്കിയ കുട്ടയും ഖബറിൽ വിരിക്കാനുള്ള പുതപ്പുമാണ് ഇവിടുത്തെ പ്രധാന നേർച്ച. നിസ്കാര ശേഷം പാവങ്ങൾക്ക് ആഹാരം കൊടുക്കുന്ന പതിവും ഇവിടെയുണ്ട് അതിനായി നേർച്ച സ്വീകരിക്കുന്ന വലിയ രണ്ട് കുടങ്ങളും(ദേഗ്) കണ്ടു. കോടികണക്കിനാണ് ആ ദേഗുകളിൽ വീഴുന്ന നേർച്ച, വയറുരുകുന്ന കുറച്ച് പേർക്കെങ്കിലും അതിൽ നിന്ന് ആശ്വാസം കിട്ടുന്നുണ്ടെന്ന് പ്രതീക്ഷിക്കാം.

മനുഷ്യന്റെ പേടിയാണ് മരണവും എന്തിനെന്ന് മനസ്സിലാവാത്ത വേദനകളും എങ്കിൽ ആ വേദനകളെ മയക്കുന്ന കറുപ്പാണ് വിശ്വാസം. കണ്ണീരൊഴുകിയിറങ്ങുന്നതറിയാതെ അഴികളിൽ മുഖമമർത്തിയിരുന്ന പ്രായം ചെന്ന ഒരു സ്ത്രീയെ നോക്കിയിരുന്നപ്പോൾ അവരുടെ വേദനകൾ എന്തായിരുന്നാലും അത് മാറ്റി കൊടുക്കണമേ എന്ന് ഞാനും പ്രാർത്ഥിച്ചു പോയി, ഒരു പക്ഷേ അതാവാം ഓരോ ദേവാലയങ്ങളും ചെയ്യുന്നത്. നമ്മിലും വേദനയുള്ളവരുണ്ടെന്ന അറിവിൽ നമ്മെ ആശ്വസിക്കാൻ പഠിപ്പിക്കുന്നത്.

ജീവിതത്തിന്റെ നശ്വരതകളെ ഓർമ്മിപ്പിക്കുന്ന സൂഫി സംഗീതത്തിൽ മനസ്സും ശാന്തി കണ്ടെത്തി. ഓരോ ദിവസവും അവിടെ ഓരോരുത്തരാവും നേർച്ചയായി പാടാനെത്തുക, സംഗീതത്തിന്റെ തലതൊട്ടപ്പന്മാർ പലരും അവിടെ വന്ന് പാടിയിട്ടുണ്ട് എന്ന് പറഞ്ഞ ഞങ്ങളുടെ ഗൈഡ് അഭിമാനിക്കുന്ന പോലെ തോന്നി.
 
വന്നതിവിടൊരു വിരുന്നുകാരനായി മാത്രമെന്ന് നീയറിഞ്ഞീടുക...
നാലേനാലു ദിനം നീളുന്ന വിരുന്നു കാലമീ ജീവിതമറിഞ്ഞീടുക...
കേൾക്ക, നിന്റെയീ സ്വരം, സ്വർണ്ണമീ വർണ്ണമനുഗമിക്കയില്ല നിന്നെ
ഒഴിഞ്ഞ കൈകളുമായി പിറന്നു നമ്മളഴിവതുമതു പോലെയന്നറിക നീ..” 

ആത്മാവിനെ അന്വേഷിച്ച് ആഴങ്ങൾ തേടി നടന്ന സൂഫികളുടെ പാട്ടുകൾ കൊണ്ട് മനസ്സ് ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്.. ആത്മാവിനെ ആരോ കൈ നീട്ടി തൊട്ട രാത്രി..

അജ്മീറിലെ ദർഗ്ഗ പോലെ തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മധുര പലഹാരങ്ങളും, പാലും കോവയും കുറുക്കിയെടുത്തതിന്റെ വകഭേദങ്ങളാണ് പല രാജസ്ഥാനി മധുരപലഹാരങ്ങളും. സോഹൻ ഹൽ വയും എള്ളും ശർക്കരയും ചേർത്ത് നമ്മുടെ എള്ളുണ്ടയെ പരത്തിയെടുത്ത പോലത്തെ ചിക്കിയും ഒക്കെ ഗുണനിലവാരത്തിൽ വിശ്വസിക്കാവുന്നതെന്ന് ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം അജ്മീറിലെ ആനന്ദ് സ്വീറ്റ്സിൽ നിന്ന് ഞങ്ങൾ കുറെ മധുരവും അല്ലാത്തതുമായ പലഹാരങ്ങൾ വാങ്ങി കൂട്ടി.

അജ്മീറിൽ നിന്ന് പുറപ്പെട്ടത് മറ്റൊരു അത്ഭുതം കാണാൻ ആണ്, ഇന്ത്യയിലേ ഏറ്റവും പ്രാചീനവും അപൂർവ്വവുമായ പുഷ്കർ ബ്രഹ്മക്ഷേത്രം.. ഹിന്ദു വിശ്വാസങ്ങളിൽ ത്രിമൂർത്തികൾ മൂവരും ഒരേ പ്രാധാന്യം വഹിക്കുന്നവരായാലും ലോകമെങ്ങും ആരാധിക്കപ്പെടുന്നത് സ്ഥിതികർത്താവായ വിഷ്ണുവും സംഹാരമൂർത്തിയായ ശിവനും മാത്രമാണ്. ബ്രഹ്മാവിനെ പ്രതിഷ്ഠ വച്ച് ആരാധിക്കാത്തതിന് പല കഥകളും ഉണ്ട്.

വഴിമദ്ധ്യേ അണാസാഗർ തടാകം കണ്ടു, പൃഥ്വിരാജ് ചൗഹാന്റെ മുതുമുത്തച്ഛനായ അർണോരാജ ചൗഹാൻ പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തടാകം.പതിമൂന്ന് കിലോമീറ്ററിൽ പരന്ന് കിടക്കുന്ന തടാകത്തിൽ വീശുന്ന മരുക്കാറ്റ് പോലും തണുത്ത് പോവുന്നു. ആരവല്ലി പർവ്വത നിരകളെ തുരന്നാണ് അജ്മീറിൽ നിന്ന് പുഷ്കറിലേയ്ക്കുള്ള വഴി, ഈ മലമ്പാതകളെ പുഷ്കർ ഘാട്ടി എന്നാണ് വിളിക്കുന്നത്, താഴ് വാരങ്ങളുടെ ഭംഗി ആസ്വദിക്കാൻ വഴിയിലുടനീളം വ്യൂ പോയിന്റ്സ് ഒരുക്കിയിട്ടുണ്ട്.. അറ്റം കാണാവുന്നിടത്തോളം നീണ്ട് കിടന്ന വടക്കൻ ഹൈവേകളുടെ മൊണൊട്ടണിയിൽ നിന്നൊരു മാറ്റമായിരുന്നു പെട്ടന്നു പ്രത്യക്ഷപെട്ട ആ ഹെയർപിൻ വളവുകളും മലമ്പാതയും.

വടക്കൻ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവർക്ക് പുഷ്കറിലേയ്ക്കെത്തും മുൻപ് തന്നെ 10 രൂപ രസീത് തന്ന് 30 രൂപ വാങ്ങിക്കുന്ന പോലീസുകാരുടെ നിഴൽ വെട്ടം പോലുമില്ലാത്ത ചെക്പോസ്റ്റുകളും ബൈക്കിൽ പിന്തുടരുന്ന ഗൈഡുകളും ഒക്കെ ഭക്തിക്കു മുൻപേ ഭയം എന്ന വികാരമായിരിക്കും ഉണ്ടാക്കുക. ബോർഡുകളിൽ കാട്ടിയ വഴികളൊക്കെയും ബ്ളോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു, അവിടെയെത്തുന്നവർക്ക് ഗൈഡുകളുടെ സഹായമില്ലാതെ പുഷ്കർ തടാകക്കരയിലോ ക്ഷേത്രത്തിലോ എത്താനാവില്ല എന്നുറപ്പ്. ഗൈഡുകളിടെയും പണ്ടിറ്റുകളുടേയും ഒരു പരസ്പര സഹായസഹകരണ ബിസിനസ്സാണ് അവിടുത്തെ പൂജാ പരിപാടികൾ, ഭക്തി അത് പുട്ടിന് പീര പോലെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഏറ്റിയും കുറച്ചും ഇടാം എന്ന അവസ്ഥ.


52 ഘാട്ടുകൾ(കടവുകൾ) ഉള്ള പുഷ്കർ തടാകം പുരാണങ്ങളിൽ വരെ പരാമർശിക്കപെട്ടിരിക്കുന്നു. ഒരിക്കൽ വജ്രനാഷ് എന്ന് പേരുള്ള അസുരനുമായുള്ള ഏറ്റുമുട്ടലിൽ ബ്രഹ്മാവിന്റെ താമരപ്പൂവ് താഴെവീണ ഇടമാണ് പുഷ്കറെന്നും താമരയുടെ 52 ഇതളുകളെ 52 കടവുകൾ പ്രതിനിധീകരിക്കുന്നു എന്നുമാണ് കഥ. പിൽക്കാലത്ത് ബ്രഹ്മാവ് ഇവിടെയൊരു മഹായാഗം നടത്താൻ തീരുമാനിക്കുകയും ഭാര്യാസമേതനായി ഇരിക്കേണ്ട യാഗത്തിന് ഭാര്യയായ സരസ്വതീ ദേവി വരാൻ വൈകിയതിൽ കോപിച്ച് വിഷ്ണുവിനോട് തനിക്കനുയോജ്യയായ അർദ്ധപാതിയെ തിരഞ്ഞെടുത്ത് തരാൻ പറഞ്ഞതിൽ പ്രകാരം, ഗായത്രി എന്നൊരു കന്യകയെ കണ്ടെത്തിയ വിഷ്ണു അവളെ കാമധെനുവിലൂടെ കടത്തിവിട്ട് പരിശുദ്ധയാക്കി പോലും. യാഗത്തിൽ പങ്കെടുക്കാനെത്തിയ സരസ്വതി തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കണ്ട് കോപിക്കുകയും ഭാര്യയുടെ ആരാധന പോലും കെടുത്തികളഞ്ഞതിനാൽ ഇനി ആരും ബ്രഹ്മാവിനെ ആരാധിക്കാനിടവരാതിരിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു.  ഓരോ യുഗത്തിലും പിറന്ന് ഭാര്യാവിരഹവും മനുഷ്യദുഃഖവും അറിയാനിടവരട്ടെ എന്നൊരു ശാപം  സുഹൃത്തിനെ സഹായിച്ചതിന് വിഷ്ണുവിനും കൊടുത്തു, കോപം ഒട്ടൊന്ന് ശിച്ചപ്പോൾ പുഷ്കറിൽ ആരാധിക്കപ്പെടും എന്നൊരു ഇളവ് കൊടുത്തു പോലും, അതനുസരിച്ച് ഗൃഹസ്ഥർ പുഷ്കർ ഘാട്ടിൽ പൂജ നടത്തുകയും സന്യാസികളും ഭിക്ഷുക്കളും മാത്രമേ ബ്രഹ്മക്ഷേത്രത്തിൽ പൂജ നടത്താറുള്ളൂ എന്നും ഗൈഡ് പറഞ്ഞു. 


സരസ്വതിയുടെ ദുഃഖത്തെക്കാളും ബ്രഹ്മാവിന്റെ അവസ്ഥ അറിയുന്നവരുടെ കലിയുഗമായത് കൊണ്ടാവാം ബ്രഹ്മക്ഷേത്രത്തിൽ എല്ലാ തരക്കാരുടെയും തിരക്കായിരുന്നു. ഉച്ചയ്ക്ക് ഒന്നരവരെയേ നട തുറന്നിരിക്കൂ എന്ന് കേട്ട് ബ്രഹ്മക്ഷേത്രം ണാൻ ഓടി കിതച്ചാണ് ഞങ്ങൾ പോയത്, ആ ക്ഷീണം തിരിച്ചു വരവിൽ അവിടുത്തെ മാർക്കറ്റ് നോക്കി നടന്ന് തീർത്തു,രാജസ്ഥാനിലെ പ്രസിദ്ധമായ മാല്പൂവ കിട്ടുന്ന ഒരു കട തേടിയായിരുന്നു പ്രധാനമായും യാത്ര. രാബ്ബ്ഡി, മാല്പൂവ, ഗുൽഘണ്ട് ഇട്ട ലസ്സി ഒക്കെ മധുരത്തിന്റെ പലഭാവങ്ങളായി നാവിൽ തിരുവാതിര കളിച്ചു.


പുറപെട്ടിട്ട് ഒരാഴ്ചയ്ക്ക് മേലെ ആയിരിക്കുന്നു, മദ്യപാന വിമുക്ത കേന്ദ്രത്തിൽ പെട്ടു പോയ മദ്യപന്റെ അവസ്ഥയായി വയറിന്, ഒരു കോഴിക്കാൽ കടിച്ചിട്ട് ജന്മങ്ങളായത് പോലെ. പാതി വെന്ത മഞ്ഞ നിറത്തിലുള്ള ചോറ് തിന്നാൻ മടിച്ച് എല്ലാവരും റൊട്ടി കഴിച്ചു തുടങ്ങിയിരുന്നു, ദാലെന്ന് കേട്ടാൽ വാളെടുക്കുന്ന അവസ്ഥയായി. കോഴിക്കാലാണെന്ന് കരുതി എല്ലാവരും ഉപ്പിലിട്ട പച്ചമുളകിനെ ദേഷ്യത്തോടെ കടിച്ചു കുടഞ്ഞു..

പുഷ്കറിൽ നിന്ന് പുറപ്പെടുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഇന്ന് ചിക്കൻ തിന്നിരിക്കും എന്ന പ്രതിജ്ഞയിൽ മുക്കിയെടുത്ത കുങ്കുമവും തൊട്ടാണ് വണ്ടികൾ പുറപ്പെട്ടത്.. പക്ഷേ ജീവിതം പോലെ തന്നെ വഴിയിലെന്ത് കാത്തിരിക്കുന്നുവെന്ന് കേവലം മനുഷ്യർ നമുക്കെന്തറിയാം.. 

ജോധ്പൂരിൽ കുടിലുകളിൽ താമസിക്കാനാണ് ഈ യാത്ര, മണ്ണ് തേച്ച, പുല്ല് മേഞ്ഞ കുടിലുകൾ, ചോട്ടാറാം പ്രജാപത് എന്ന നെയ്തുഗ്രാമ പ്രതിനിധിയുടെ സ്വന്തം ഹോംസ്റ്റേ..അവിടെ ചെന്നിട്ട് വേണം അറിയാവുന്ന ഭാഷയിൽ അല്പം വെന്ത ചോറും അതിന്റെ വെള്ളവും, പറ്റിയാൽ ഒരു ഓമ്ലറ്റും ഉണ്ടാക്കി തരുമോ എന്ന് ചോദിക്കാൻ കരുതിയിരുന്നത്.. പോവുന്ന വഴി നല്ല തന്തൂരി ചിക്കൻ കിട്ടിയാൽ പായ്ക്ക് ചെയ്തു കൊണ്ടു പോകാം എന്നും തീരുമാനമായി..

പക്ഷേ, വിധിയെ ആർക്ക് തടുക്കാനാവും,

അല്ലെങ്കിൽ എട്ടൊൻപത് കിലോമീറ്റർ മുന്നോട്ട് പോയതിന് ശേഷം ‘ബുള്ളറ്റ് ബാബ‘യെ കാണാൻ ഞങ്ങൾ തിരിച്ചു വന്നതെന്തിന്.. കാണുന്ന കടകളിലൊക്കെ നിർത്തി നോക്കിയിട്ടും കോഴിക്കാൽ പോയിട്ട് ഒരു കോഴിമുട്ട പോലും ഞങ്ങൾക്ക് കിട്ടാതിരുന്നത് എന്തു കൊണ്ട്. ആപത്തിൽ പെട്ട യാത്രികരുടെ ആശ്രയമാണ് പോലും ബുള്ളറ്റ് ബാബ, ആ അനുഗ്രഹം കൊണ്ടാവുമോ ചോട്ടാറാമിന്റെയും കൊമ്പൻ മീശ വച്ച അച്ചൻ ജാദോ റാമിന്റെയും കൊടുവാളിൽ നിന്ന് ഞങ്ങൾ രക്ഷപെട്ടത്?

ബുള്ളറ്റ് ബാബയേയും ചോട്ടാറാമിനേയും ഞങ്ങളുടെ ചോര പറ്റാണ്ട് പോയ ആ കൊടുവാളിനെയും പറ്റി അടുത്ത ഭാഗത്തിൽ..

(തുടരും)