Thursday, July 4, 2019

ആകാശ കാഴ്ചകളുടെ അത്ഭുത താഴ്വര (മണാലി യാത്ര ഭാഗം 4)



മണാലി യാത്രയുടെ മൂന്നാം ദിവസം തുടങ്ങിയത് ആകാശകാഴ്ചകളുടെ അത്ഭുതത്തിലേക്കാണ്. അന്നത്തെ ആദ്യ കാര്യ പരിപാടി പാരാഗ്ലൈഡിങ്ങ് ആയിരുന്നു. 

തലേന്ന് സോളങ്ക് താഴ്വരയിൽ പറന്നിറങ്ങിയ വർണ്ണക്കുടകളുടെ  ഓർമ്മകൾ തന്നെ ഞങ്ങളെ ആവേശഭരിതരാക്കി. പാരാഗ്ലൈഡിങ്ങ്, റിവർറാഫ്റ്റിങ്ങ് ഒക്കെ കൂടുതലും കുളു താഴ്വരയിൽ ആണ്. ഹിമാചൽ സർക്കാരിന്റെ റേറ്റായി 3500/- പറയുമെങ്കിലും സീസണനുസരിച്ച് അത്യാവശ്യം വിലപേശൽ നടക്കും. 

മെയിൻ റോഡിലുള്ള ബുക്കിങ്ങ് സെന്ററിൽ നിന്ന് ഗ്ലൈഡിങ്ങ് പോയിന്റിലേയ്ക്ക് നാലഞ്ച് കിലോമീറ്ററേ ഉണ്ടായിരുന്നുവെങ്കിലും എത്തിച്ചേരാൻ 30 മിനിറ്റിലധികം എടുത്തു. അങ്ങോട്ടേയ്ക്ക് എത്താനുള്ള ഓഫ് റോഡ് ട്രിപ്പ് ഗ്ലൈഡിങ്ങിനെക്കാളും സാഹസികമായിരുന്നു. ഓപ്പൺ ജീപ്പിന്റെ പിന്നിൽ നിന്നുള്ള യാത്രയിൽ കടന്ന് പോവുന്ന ഗ്രാമങ്ങളിലെ കല്ലിൽ കെട്ടിയ വീടുകളും അവയുടെ പിന്നാമ്പുറത്തെന്ന പോലെ കാണുന്ന മഞ്ഞ് മേഘങ്ങളും ഒക്കെ രേഖാചിത്രങ്ങൾ പോലെ മനോഹരമായിരുന്നു. 

ഇത്തിരി ഭാരകൂടുതൽ ഉള്ളത് കൊണ്ട് പൊങ്ങുമോ എന്നൊക്കെ എനിക്ക് ഭയമുണ്ടെന്ന് മനസ്സിലാക്കി ഗ്ലൈഡിങ്ങ് പൈലറ്റ്, ഗ്ലൈഡർ പെട്ടന്ന് പൊങ്ങാനും ബാലൻസ് ആയി നിൽക്കാനും ഭാരം അല്പം കൂടുതൽ നല്ലതാണെന്ന് പറഞ്ഞത് സന്തോഷമായി. 

കുത്തനെ നിൽക്കുന്ന ഒരു കുന്നിൻ ചെരുവിൽ നിന്ന് മെല്ലെയൊന്നു ഓടിയിറങ്ങിയതും ഒരു പരുന്തിനെ പോലെ ആകാശത്തേക്കുയർന്നു. ഒരു പക്ഷിയെ പോലെ ആകാശത്ത് നിന്ന് ഭൂമിയെ നോക്കുമ്പോൾ എത്ര കണ്ടാലും മതിവരാത്ത ആ സൗന്ദര്യത്തെ ഓർത്ത് അത്ഭുതപ്പെടാനേ ആയുള്ളൂ.

രണ്ട് മിനിട്ടു പോലും തോന്നിക്കാത്ത പത്ത് മിനിട്ടിനു ശേഷം താഴെ ഇറങ്ങുമ്പോൾ പണ്ട് സ്‌കൂൾ മുറ്റത്ത് കിട്ടാറുള്ള സേമിയ ഇട്ട പാലൈസ് വാങ്ങി കഴിച്ച് വിജയമാഘോഷിച്ചു.  മണാലിയിലും ചൂട് കൂടുതൽ ആണ് കുളുവിൽ. ദൂരെ കാണുന്ന മഞ്ഞ് മലകൾ മാത്രമാണ് ഇതും മഞ്ഞിന്റെ നാടാണെന്ന് തോന്നിപ്പിക്കുന്നത്.  

അടുത്ത ലക്‌ഷ്യം റിവർ റാഫ്റ്റിങ്ങ് ആയിരുന്നു. തണുത്ത് മരവിച്ച വെള്ളവും ഓളം വയ്ക്കാനുള്ള കൂട്ടില്ലാഞ്ഞതും കൊണ്ട് പ്രതീക്ഷിച്ചത്ര നേരം വെള്ളത്തിൽ കിടക്കാൻ ആയില്ല. അലറി വിളിക്കുന്ന വയറ്റിലേക്ക് കുളുവിലെ പ്രസിദ്ധമായ ട്രൗട് മീൻ വറുത്തത് കൊണ്ട് പൂജ കഴിച്ച് ഞങ്ങൾ  മണികരണിലെ അത്ഭുതം കാണാൻ യാത്ര തിരിച്ചു. 

മണികരനിലയ്ക്ക് മണാലിയിൽ നിന്നും മൂന്ന് മണിക്കൂറോളം യാത്രയുണ്ട്. മണാലിയിൽ നിന്നുള്ള ഏറ്റവും നയനമനോഹരമായ യാത്രയായിരിക്കും ഇത്. പാർബതി നദിയുടെ അരിക് ചേർന്നാണ് യാത്രയുടെ ഭൂരിഭാഗവും.

മണാലിക്കടുത്തുള്ള മറ്റ് രണ്ട് സഞ്ചാരസ്ഥലങ്ങളായ നഗ്ഗറും കസോളും ഈ വഴിക്കാണ്. നഗ്ഗറിലെ തടിയിൽ പണിത നഗ്ഗർ കൊട്ടാരത്തിന്റെ ചിത്രപ്പണികൾ കാണേണ്ട കാഴ്ച തന്നെയാണ്.



മണാലിയിൽ നിന്ന് ആരംഭിക്കുന്ന പല ഹിമാലയൻ ട്രക്കുകളുടേയും തുടക്കം കസോളിൽ നിന്നാണ്. പാർവതി നദിയുടെ കരയിൽ ഉയർത്തിയിരുന്ന ടെന്റുകളിൽ കൂടുതലും കണ്ടത് വിദേശികളെ ആയിരുന്നു. ഹിമാച്ചലിൽ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും നല്ല കഞ്ചാവ് ഇവിടെ കിട്ടുന്നതാണെന്നും ഹിമാച്ചൽ നിവാസികൾക്ക് നിയമപരമായി തന്നെ മൂന്ന് ഗ്രാമോളം കയ്യിൽ വയ്ക്കാമെന്നും അത് വരുമാനമാക്കുന്നവരുടെ ചാകരയാണ് കസോൾ എന്നും ഞങ്ങളുടെ ഡ്രൈവർ വിക്രം പറഞ്ഞു.

കസോൾ പ്രകൃതിഭംഗിയുടെ കൂടാരമാണെങ്കിൽ മണികരൺ പ്രകൃതിയുടെ അത്ഭുത പ്രതിഭാസത്തിന് ചുറ്റും പടർന്ന ഐതീഹ്യങ്ങളുടെ കൂടാരമാണ്. മഞ്ഞുരുകിയ തണുത്ത് മരവിച്ച വെള്ളമൊഴുകുന്ന നദിയുടെ തൊട്ട് കരയിൽ വെട്ടിത്തിളയ്ക്കുന്ന വെള്ളം നിറഞ്ഞ് പതയുന്ന ഒരു ഉറവ. പണ്ട് ശിവനും പാർവതിയും കൂടി യാത്രചെയ്യവേ ഈ താഴ്വര കാണുകയും ഇവിടെ കുറച്ച് കാലം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു പോലും. അങ്ങനെയൊരു ദിവസം പാർവതിയുടെ കാതിലോല കാണാതെ പോവുന്നു, അത് തേടിയലയുന്ന പാർവതിയെ കണ്ട് തേടാൻ കൂടിയ കണവന് ദേഷ്യംവന്ന് തൃക്കണ്ണ് തുറന്നു ആ ചൂടിൽ ഉരുകിപുറപ്പെട്ടതാണത്രെ ഈ ചൂട് നീരുറവ.

നദിക്കര ഇടിച്ച് നിരത്തി പ്രാചീന ശിവ ക്ഷേത്രവും ഗുരുദ്വാരയും വിപുലപ്പെടുത്തുന്നുണ്ട്. പണ്ട് കണ്ട് കൊതിച്ച പ്രകൃതിയുടെ സൗന്ദര്യം നശിക്കുന്നതറിയാതെ ശിവൻ തൃക്കണ്ണ് തുറന്ന് തന്നെ പിടിച്ചിരിക്കുന്നു. ഉച്ചഭക്ഷണം ഗുരുദ്‌വാരയിലെ ലങ്കാർ ആയിരുന്നു. മതപരമായ ചടങ്ങെന്നതിനേക്കാളും മനുഷ്യനെ ലാളിത്യം പഠിപ്പിക്കുന്ന ഒരു ധ്യാനമാണ് ഓരോ പഞ്ചാബിക്കും ഗുരുദ്‌വാരയിൽ ചെയ്യുന്ന സേവനം, കഴിക്കാൻ ആവുന്ന ആഹാരം മാത്രം വാങ്ങുക. നിലത്തിരുന്ന് അത് കഴിക്കുമ്പോൾ മൊബൈലിൽ നോക്കിയതിന് ശാസനയും കിട്ടി. 



മണികരണിൽ നിന്നിറങ്ങുമ്പോൾ സൂര്യൻ ഒളിച്ചിരിപ്പായിരുന്നു. തണുപ്പ് പെട്ടന്ന് കൂടിയത് പോലെയും തോന്നി. ഒരു മഴയ്ക്ക് കോള് കൂട്ടുന്നുണ്ടെന്ന് വിക്രം പറഞ്ഞു മലനിരകളിൽ  മഴ പെയ്താൽ മണ്ണ് വീഴ്ച സ്ഥിരമാണെന്ന് പറഞ്ഞപ്പോള്‍ അതിന് മുന്നേ വീട് പറ്റണമെന്ന് പറയുന്നത് പോലെ തോന്നി. കുരുങ്ങിക്കിടന്ന ഒരു നീണ്ട ട്രാഫിക്കിൽ നിന്ന് മുന്നോട്ട് കടക്കുമ്പോൾ തൊട്ട് പിന്നിൽ അടർന്ന് വീണ ഒരു വലിയ കല്ല് ആ വഴി അടച്ചപ്പോഴാണ് ഒഴിഞ്ഞ് പോയ അപകടത്തിന്റെ വലിപ്പം മനസ്സിലായത്. ആ കല്ല് മാറ്റുന്നത് വരെ ഒരുപക്ഷെ ഒരുദിവസം അവിടെ കുടുങ്ങിയേനെ എന്ന് വിക്രം പറഞ്ഞു.

അടുത്ത ദിവസം ഉള്ള സമയംകൊണ്ട് നഗ്ഗർ കോട്ടയും മണാലിയിലെ പ്രസിദ്ധമായ മാൾ റോഡിൽ അല്പം ഷോപ്പിങ്ങും കഴിഞ്ഞ് യാത്ര പറയുമ്പോൾ തങ്ങളുടെ ആദ്യത്തെ സന്ദർശകർക്ക് പ്രിതീഷും ഭാര്യ ഉമംഗും കുറെ സർപ്രൈസുകൾ ഒരുക്കിയിരുന്നു. സ്‌കൂൾകാലം തൊട്ട് പ്രണയിച്ച് ഇരുപത്തൊന്ന് വർഷമായി ഒരേ സ്വപ്നം കാണുന്ന ആ ജോടികൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ലായിരുന്നു ഞങ്ങൾക്ക്.

ആപ്പിൾ പൂക്കുമ്പോൾ ഫോട്ടോ അയച്ച്തരാമെന്ന് പറഞ്ഞ് അവർ ഞങ്ങളെ യാത്രയാക്കി.

അവരുടെ ആപ്പിൾ തോട്ടങ്ങൾ പൂത്ത ചിത്രങ്ങൾ അവർ ഇന്നലെ അയച്ച് തന്നിരുന്നു. അവരുടെ സ്വപ്നങ്ങളോളം മനോഹരമായ ദേവഭൂമിയുടെ ചിത്രം.



(ശുഭം)


Sunday, June 9, 2019

മർഹിയിലെ മഞ്ഞ് മനുഷ്യൻ (മണാലി യാത്ര - ഭാഗം 3)



പറഞ്ഞതിലും അല്പം നേരത്തെ ഞങ്ങളുടെ ആറരയടി പൊക്കമുള്ള തേരാളി സൗരബ് ശർമ്മ തന്റെ ഇൻഡിക്കയും കൊണ്ട് എത്തിയപ്പോൾ തന്നെ അന്നത്തെ ദിവസം ഭാഗ്യമുള്ളതാണെന്ന് തോന്നി. സാധാരണ മണാലി പോലെയുള്ള സ്ഥലങ്ങളിൽ താമസ സ്ഥലം കണ്ട് പിടിക്കുന്നതിലും കഷ്ടമാണ് വിശ്വസനീയമായ ഒരു ട്രാൻസ്പോർട്ട് സംവിധാനം കണ്ടെത്തുന്നത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പബ്ളിക്ക് സംവിധാനങ്ങളില്ലാത്തതും സീസണാവുന്തോറും ടാക്സികൾക്ക് ഡിമാൻഡ് കൂടുന്നതും പറഞ്ഞ സമയത്തിനെത്താതിരിക്കാനും ട്രിപ്പ് ക്യാൻസൽ ചെയ്യാനും ഒക്കെ കാരണമാവും.
ഇന്നത്തെ യാത്ര മഞ്ഞ് കാണാൻ ആണ്. അന്തരീക്ഷത്തിൽ എപ്പോഴുമുള്ള ചെറിയ തണുപ്പും അങ്ങ് ദൂരെ കാണുന്ന മഞ്ഞ് തൊപ്പിയിട്ട മലകളും അല്ലാതെ മണാലിയിൽ മഞ്ഞിന്റെ കണിക പോലും  വേനലിൽ കാണാൻ കിട്ടില്ല. വെയിലേറുന്തോറും മഞ്ഞ് മലമുകളിലേയ്ക്ക് കാട് കയറി പോവും, കാണാൻ മനുഷ്യൻ പിന്നാലെയും. 2018 ലെയും 2019 ലെയും വേനലിന്റെ കാഠിന്യം കുറവായിരുന്നതും ഇടയ്ക്ക് പെയ്ത മഴയും മെയ് മാസത്തിന്റെ ചൂട് കുറച്ചത് റോത്തങ്ക് പാസ് വഴിയുള്ള മണാലി-ലേ ഹൈവേ തുറക്കാൻ താമസമായി.

ഓഫ്സീസണിൽ മണാലിയിലോ സോളങ്ക് വാലിയിലോ കാണാനാവുന്ന മഞ്ഞ് വെയിലിലനുസരിച്ച് മല കയറുമ്പൊൾ പോക്കറ്റിലെ കാശിന്റെ ഓട്ടവും കൂടും അവളെയൊന്ന് അടുത്ത് കാണാൻ. ഗുലാബ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വരെ യാത്ര സൗജന്യമാണെങ്കിൽ അതിന് മുകളിലേയ്ക്ക് പോവാൻ ടാക്സികൾക്ക് പാസും ദിവസേന പോകാവുന്ന ടാക്സികൾക്ക് നിയന്ത്രണവും ആളൊന്നുക്ക് പ്രവേശൻഫീസും കൊടുക്കേണ്ടി വരുന്നു.

അതികാലത്ത് തന്നെ ഇറങ്ങിയത് കൊണ്ട് വാഹനത്തിരക്ക് കൂടുന്നതിനും മുന്നേ മലമ്പാത കയറി തുടങ്ങിയിരുന്നു. തുറന്നിട്ട ജനലിലൂടെ ചൂളം വിളിച്ച് കയറുന്ന കാറ്റും കാറ്റിലെ ചൂളിക്കുന്ന തണുപ്പും ഇടയ്ക്കിടെ നിർത്തി ചായകുടിക്കാൻ അവസരമുണ്ടാക്കി. പേപ്പർ ഗ്ളാസിലൊഴിക്കുന്ന ആവി പറക്കുന്ന ചായ മലഞ്ചെരുവിൽ നിന്ന് ഏതോ അപ്സരസ്സിന്റെ ശുഭ്രദാവണി അലക്കിയിട്ടത് പോലെ ഉലർന്ന് വീഴുന്ന വെള്ളചാട്ടവും കണ്ട് കുടിക്കുന്നത് ഇന്നലെ കണ്ട് തീരാത്ത സ്വപ്നത്തിന്റെ ഭാഗമായി തോന്നി.

മഞ്ഞുരുകുന്ന വേനലിൽ ആണ് ഹിമാചലിലെ നദികളിൽ വെള്ളം കൂടുക. നദിക്കരകളിൽ ഒക്കെ പെട്ടന്നുയരുന്ന ജലനിരപ്പിനെ പറ്റിയുള്ള മുന്നറിയിപ്പുകൾ കാണാം. രോത്തങ്കിലേയ്ക്കുള്ള വഴിയിൽ കൂറ്റൻ പാറകളിൽ നിന്ന് ചിതറിച്ചാടുന്ന വെള്ളച്ചാട്ടങ്ങൾ മനോഹരമായ ഒരു കാഴ്ചയാണ്. നല്ലൊരു ഫോട്ടോയ്ക്കായി ഇടയ്ക്കിടെ നിർത്താനുള്ള എന്റെ അപേക്ഷ മടുത്തിട്ടാണോ എന്തോ ശർമ്മ മണാലി-റൊത്തങ്ക് റൊഡിലെ പ്രസിദ്ധമായ പ്രേതബാധയെ പറ്റി പറഞ്ഞത്. മഞ്ഞ് കാലത്ത് ആർക്കും കയറാനാവാത്ത ഈ ഉയരത്തിൽ കാണപ്പെടുന്ന വലിയ കാൽപ്പാടുകളും രാത്രിയാത്രകളിൽ ഒരു മുന്നറിയിപ്പുമില്ലാത്ത നിന്ന് പോവുന്ന വണ്ടികളും വണ്ടിക്ക് മുന്നിലേയ്ക്ക് പെട്ടന്ന് കയറി വരുന്ന പുകമഞ്ഞും ഒക്കെ ശർമ്മയുടെ കഥയിലെ പ്രേതങ്ങളായി വന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല.


പൽച്ചനിൽ വച്ച് മണാലി-ലേ ഹൈവേയിൽ നിന്ന് തിരിയുന്ന കൈവഴി സോളങ്ക് വാലിയിലേയ്ക്ക് തിരിയുന്നു. അതിന് മുന്നെ ജമദഗ്നി മുനിയുടെ കുടീരം എന്നറിയപ്പെടുന്ന ഒരു ചെറിയ ക്ഷേത്രവും അതിനോട് ചേർന്ന് ചൂട് നീരുറവയും കാണാം. ഈ വെള്ളത്തിന് ആയുസ്സ് വരെ തിരിച്ച് തരാനുള്ള, പലവിധ രോഗമകറ്റാനുള്ള ആയുർവേദ ശക്തിയുണ്ടെന്നാണ് വിശ്വാസം, ആളുകൾ വണ്ടി നിർത്തി കുപ്പികളിൽ വെള്ളം ശേഖരിക്കുന്നുണ്ടായിരുന്നു. 

സോളങ്കിലേയ്ക്ക് തിരിയുന്നത് വരെ ബിയാസ് നദിയുടെ അരികിലൂടെ തന്നെയാണ് വഴിയും പോവുന്നത്. അതിരാവിലെ ആയതിനാലാവും നദിയിൽ ചിലയിടങ്ങളിലൊക്കെ വെള്ളം ഉറഞ്ഞൊരു നേർത്ത ഐസ് പാളി പോലെ തിളങ്ങുന്നുണ്ടായിരുന്നു. സോളങ്ക് കഴിയുമ്പോൾ വഴി മുകളിലേയ്ക്ക് പതുക്കെ കയറി തുടങ്ങും. ഉയരം കൂടുന്തോറും തണുപ്പിന്റെ കുത്തൽ അറിഞ്ഞ് തുടങ്ങി, വഴിയരികിൽ അലിഞ്ഞ് തീരാറായ മഞ്ഞ് പാളികൾ കിടപ്പുണ്ടായിരുന്നു.

ഗുലാബയിൽ നിന്ന് ഫോറസ്റ്റ് ചെക്ക്പോസിറ്റിൽ ചെക്കിങ്ങും കഴിഞ്ഞ് മുകളിലേയ്ക്ക് തിരക്ക് പിന്നെയും കുറവായി. മഞ്ഞ് വീഴ്ച നിന്നു കഴിയുമ്പോൾ തന്നെ മണാലി-ലേ ഹൈവേ തുറക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമത്രേ. സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും ആണ് അതിനായി പ്രവൃത്തിക്കുക, മഞ്ഞും മലയിടിഞ്ഞ റോഡുകളും നന്നാക്കി ലേ എത്തുമ്പോഴേയ്ക്കും വേനൽ മൂത്തിരിക്കും. എങ്കിലും അവിരാമമുള്ള അവരുടെ പ്രവർത്തനങ്ങൾ സ്തുത്യർഹം തന്നെ. മണാലി- ലേ ബൈപാസ് പാതയുടെ പണി നടക്കുന്നുണ്ട്, കുതിരാൻ തുരങ്കം പോലെ മല തുരന്ന് പോവുന്ന ഇരുട്ടിന്റെ വായ പോലെ ഒരു തുരങ്കം എന്ന് ശർമ്മ കാട്ടി തന്നു. അത് പണിത് കഴിഞ്ഞാൽ ലേയിലേയ്ക്ക് വർഷം മുഴുക്കെ യാത്ര സാദ്ധ്യമാവും.

ആദ്യമാദ്യം എത്തിയ വാഹനങ്ങൾ മർഹിയിൽ നിന്നും കുറെ കൂടി മുന്നിലേയ്ക്ക് പോയി നിർത്തിയിട്ടിരുന്നു. സേഫ് സോൺ എന്ന് മാർക്ക് ചെയ്തിരുന്ന ഒരു മഞ്ഞ് ചെരുവിന്റെ അടുത്ത് ഞങ്ങളെ ഇറക്കി ശർമ്മ വണ്ടീയൊതുക്കി, പലയിടത്തും ചുവന്ന കൊടികളും കുത്തി വച്ചിരുന്നു. അതിലെ അപകടം തിരികെ വരുമ്പോൾ ശർമ്മ കാണിച്ചു തന്നപ്പോഴാണ് മനസ്സിലായത്.


സിനിമകളിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള പൊടിമഞ്ഞ്.. എത്ര കളിച്ചാലും മതിവരില്ലെന്ന് മണിക്കൂറുകൾ നിമിഷങ്ങൾ പോലെ പോയി എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് മനസ്സിലായത്. റെന്റ് സർവ്വീസിൽ നിന്നെടുത്ത ബഫൂണിന്റെ വേഷം പോലത്തെ ജമ്പ് സ്യൂട്ടും കൈയ്യുറയും ബൂട്ടുസും ഒക്കെ ഇല്ലെങ്കിൽ മരവിച്ച് പോയേനെ എന്ന് അപ്പോൾ മനസ്സിലായി..ചുറ്റും മരങ്ങളൊന്നും ഇല്ലാത്ത വെളുത്ത മഞ്ഞ് കൊണ്ട് അതിര് വരച്ച ബ്രൗൺ മലനിരകൾ, ഒരു മേഘം പോലും ഇല്ലാത്ത ആകാശം. കണ്ണ് തുറന്ന് നോക്കിയാൽ പ്രകൃതിയിൽ കാണുന്ന ഓരോ ചെറിയ ചലനങ്ങൾ പോലും അത്ഭുതങ്ങളായി തോന്നും.

സമയം പോകുന്നത് ഞങ്ങളറിഞ്ഞില്ലെങ്കിലും വിശപ്പ് എലി പോലെ വയറ്റിനുള്ളിൽ കരളാൻ തുടങ്ങിയപ്പോഴാണ് തിരിച്ച് പൊവണം എന്ന ചിന്ത വന്നത്. തിരിച്ച് കാറിനടുത്തെത്തിയ ഞങ്ങൾ കണ്ടത് പുഷ്പം പോലെ വീശിയെടുത്ത് കയറിവന്ന വളവുകളിലൊക്കെ നിരക്കെ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. പലയിടത്തും ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ റോഡിനുള്ളൂ.. മറുവശത്ത് ഒന്ന് തെന്നിയാൽ തൊലി മുഴുവനും ജീവൻ മുക്കാലും പോവുന്ന തരത്തിൽ ചരൽ ചിതറിക്കിടക്കുന്ന ചെരുവുകൾ. ആ വശത്ത് വണ്ടി പാർക്ക് ചെയ്ത് വച്ചിരിക്കുന്ന അപാരതയും കണ്ടു.

ഒന്നരയാൾ പൊക്കമുള്ള മഞ്ഞ് പാളികളുടെ അടിയിൽ നിന്ന് മഞ്ഞുരുകി ചെറിയ അരുവികൾ പോലെ നീരൊഴുക്കുണ്ടായിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ അറിയാതെ കാലമർത്തിയാൽ പോലും മഞ്ഞ് ഉള്ളിലേയ്ക്കിരുന്ന് ആളകത്ത് കുടുങ്ങാനുള്ള സാദ്ധ്യതയുടെന്ന് ശർമ്മ പറഞ്ഞു. കുറെയിടങ്ങളിൽ അപായസൂചന വച്ചിട്ടുണ്ടെങ്കിലും പലരും അത് ഗൗനിക്കുന്നുണ്ടെന്ന് തോന്നിയില്ല.

രാവിലെ ഒന്നരമണിക്കൂർ കൊണ്ട് കയറിയ ദൂരം നാല് മണിക്കൂറോളം എടുത്ത് ഇറങ്ങി വന്നപ്പൊഴേയ്ക്കും ദിവസത്തിന്റെ നല്ലപാതിയും തീർന്നിരുന്നു. ഗുലാബ കഴിഞ്ഞാണ് ഈ റൂട്ടിലെ സാഹസികമായ ഒരു സിപ്പ്ലൈൻ ഉള്ളത്. ഒരു മലയിടുക്കിന്റെ മുകളിലൂടെ ഏകദേശം 200 മീറ്ററോളം ദൂരം. കാര്യമായ സുരക്ഷാസംവിധാനങ്ങളൊന്നും കണ്ടില്ല.
മഞ്ഞ് വീഴുന്ന സമയങ്ങളിൽ ഐസ് സ്കേറ്റിങ്ങും മറ്റും നടത്താനാവുന്ന അതിമനോഹരമായ ഒരു താഴ്വരയാണ് സോളങ്ക് വാലി. വേനലായാൽ പിന്നെ പാരാഗ്ളൈഡിങ്ങും ക്വാഡ് ബൈക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ വിനോദങ്ങൾ. പാരാഗ്ലൈഡിങ്ങ് പോയിന്റെലേയ്ക്ക് പോവാൻ സിപ്പ്ലൈൻ ബോക്സും ഉണ്ട്. ചുറ്റും കെട്ടിടങ്ങളുടെ പണി നടക്കുന്നതും റോഡ് പണിയുടെ പൊടിയും ഒക്കെ ചേർന്ന് സോളങ്കിലേയ്ക്കുള്ള യാത്ര മടുപ്പിച്ചു.


സോളങ്കിൽ നിന്നും പ്രാചീന ശിവക്ഷേത്രത്തിലേയ്ക്ക് പോവാൻ കൽപ്പടവുകൾ കെട്ടിയിട്ടിട്ടുണ്ട്. അത് വഴി നടന്നോ കോവർ കഴുതയുടെ പുറത്തിരുന്നോ പോവാം. ശിവന് വേണ്ടി പാർവതി തപസ്സ് ചെയ്തിരുന്ന ഇടമാണ് പോലും ഈ സ്ഥലം.
നാല് മണി കഴിഞ്ഞതും അന്തരീക്ഷത്തിലെ തണുപ്പ് കൂടി. കാറ്റിന്റെ സ്വഭാവം മാറി. പാരഗ്ളൈഡിങ്ങുകാർ അന്നത്തെ പറക്കൽ നിർത്തി അവരുടെ കുടകൾ പാക്ക് ചെയ്യുന്നതും നോക്കി ഞങ്ങളിരുന്നു. പച്ചപ്പുല്ല് നിറഞ്ഞ മൈതാനത്ത് കൂടി അന്നത്തെ അദ്ധ്വാനം കഴിഞ്ഞ പോണികൾ മേഞ്ഞ് നടക്കുന്നുണ്ട്, കൂട്ടം കൂടിയിരുന്ന് ചെറുപ്പക്കാർ സിഗരറ്റ് തെറുത്ത് വലിക്കുന്നുത് കണ്ടു.

മാനത്തൊരു ചുവപ്പ് രാശി പോലും വീഴിക്കാതെ ഏതോ മലയുടെ പിന്നിലേയ്ക്ക് സൂര്യൻ മറഞ്ഞു. അഞ്ചരയ്ക്കുള്ളിൽ ഇരുട്ട് പടരുന്ന നാട്ടിൽ ഞങ്ങളും അന്നത്തെ യാത്രയ്ക്ക് തിരശ്ശീലയിട്ടു. സ്വപ്നത്തിലും മഞ്ഞ് കൂടാരങ്ങളും അതിന്റെ മീതെ പറക്കുന്ന വർണ്ണ ചിറകുകളും ആയിരുന്നു.

(തുടരും)

Wednesday, May 29, 2019

ഭീമപുത്രന്റെ മണ്ണിൽ (മണാലി യാത്ര ഭാഗം 2)




എല്ലുകൾക്കുള്ളിലേയ്ക്ക് അരിച്ച് കയറുന്ന തണുപ്പും മഞ്ഞ് മലകൾ അതിർത്തി തിരിക്കുന്ന കാഴ്ചകളും മണാലി എത്തിയെന്ന് അറിയിച്ചു. അതിരാവിലെ ഞങ്ങൾക്കായി കാത്ത് നിന്ന പ്രിതീഷിന്റെ ഇലക്ട്രിക്ക് ബ്ളൂ എക്കോസ്പോർട്ടിൽ കയറി അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്റ്റായ ഓർച്ചാർഡ് കോട്ടേജിലേയ്ക്ക് പോവുമ്പോൾ മണാലി ടൂറിസ്റ്റ് ഹമ്പായി മാറിയതിന്റെ മുറിപാടുകൾ നഖം കൊണ്ട് കോറിയ പാടുകൾ പോലെ ചുറ്റുമുള്ള ഓരോ മലയുടെയും ഇടിഞ്ഞ് തുടങ്ങുന്ന അടരുകളിൽ കണ്ടു.

കായ്ക്കാൻ കാത്ത് നിൽക്കുന്ന ആപ്പിൾ തോട്ടത്തിന്റെ നടുക്ക് ഹെപ്റ്റ പാസ് മഞ്ഞ് മലകൾ നേരെ മുന്നിൽ കാണുന്ന പോലെ പണിത ആ കോട്ടേജിലെ തടിപാകിയ മുറികൾ മനോഹരങ്ങളായിരുന്നു. എം.ബി.എ ബിരുദധാരിയും ബാംഗളൂരിലും മറ്റും ആറ് വർഷത്തോളം ഐ.ടി ജോലി ചെയ്തിട്ടും ഷിംലക്കാരനായിരുന്ന പ്രതീഷിനെ സ്വന്തം നാടും മഞ്ഞ് മലകളും തിരിച്ചു വിളിച്ചു. അങ്ങനെ തിരിച്ചെത്തി സ്വപ്നങ്ങളുടെ ചങ്ങാടം പണിയുന്ന തിരിക്കിലാണയാൾ. സ്വപ്നങ്ങൾക്കായി അധ്വാനിക്കുമ്പോൾ പ്രായം കുറയുകയാണെന്ന് തോന്നിയിട്ടുണ്ട്, ഓരോ ശ്വാസത്തിലും പ്രതീക്ഷയുടെ പുതു ജീവൻ നിറയുന്ന പോലെ.

റൊത്തങ്കിലേയ്ക്കുള്ള ഹൈവേയുടെ വീതി കൂട്ടലും ലേ ബൈപ്പാസ് നിർമ്മാണത്തിനായി വന്മലകൾ തുരന്ന് പോകുന്ന തുരങ്കങ്ങളും അതിലോലമായ പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലുകൾക്ക് കാരണമാവുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക്ക് ജാമുകളും എങ്ങും വെളുത്ത സിമന്റ് പൊടി പോലെ ഉയരുന്ന മൺകാറ്റും. ഭൂമിയെ കാർന്ന് തീർക്കാതെ ഒന്നും ചെയ്യാൻ ആവാത്ത മനുഷ്യന്റെ സങ്കുചിതബുദ്ധി. ഓരോ മഴ പെയ്യുമ്പോഴും ഇപ്പോൾ മരണഭയമാണെന്ന് ഡ്രൈവർ വിജയ് പറഞ്ഞതിന്റെ ഗൗരവം ഒരു ചെറിയ വെള്ളച്ചാലിൽ അടർന്ന് വീഴാവുന്ന വലിയ പാറക്കഷണങ്ങൾ കണ്ടപ്പോൾ മനസ്സിലായി.


ഇഞ്ചിച്ചായും വെണ്ണക്കഷണം ഉരുകിയിറങ്ങിയ ആലൂപറാട്ടയും പഴയ നോർത്തിന്ത്യൻ ഓർമ്മകൾക്ക് ജീവൻ കൊടുത്ത പോലെ. നിറഞ്ഞ വയറും അതിലും നിറഞ്ഞ മനസ്സുമായി ഞങ്ങൾ മണാലി ലോക്കൽ ദർശനത്തിനിറങ്ങി. വസിഷ്ഠ ക്ഷേത്രം ആയിരുന്നു ആദ്യ ലക്ഷ്യം. വസിഷ്ഠ മഹർഷിയുടെ ആശ്രമം ആയിരുന്നു എന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പിന്നിൽ, അതിന്റെ കൂടെ ഒരു ശിവ ക്ഷേത്രവും ദേവീ ക്ഷേത്രവും ചൂട് നീരുറവ നിറയുന്ന ഒരു കുളവും (പുണ്യ തീർത്ഥം) ഉണ്ട്.

ഹിമവാന്റെ മടിത്തട്ടിൽ കിടക്കുന്ന ഈ താഴ്വര ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വേനൽ ചൂടിൽ പൊള്ളുമ്പോൾ മഞ്ഞുരുകിയ തണുത്ത വെള്ളവും മഞ്ഞ് മലകളെ തട്ടി വരുന്ന തണുത്ത കാറ്റും കൊണ്ട് കുളിർന്ന് കിടക്കും, അത് കൊണ്ട് തന്നെ വേനൽ പഴുക്കുമ്പോൾ ഇങ്ങോട്ടേയ്ക്ക് സന്ദർശകപ്രവാഹമായിരിക്കും. പ്രകൃതിയോട് ചെയ്യുന്നതിന് പകരമെന്ന പോലെ ഇവിടെയും ചൂട് കൂടുന്നുണ്ട്. രോത്തങ്ക് പാസ് എന്ന മൈൽ സ്റ്റോൺ അച്ചീവ്മെന്റ് അല്ല മനസ്സിൽ എങ്കിൽ, മഞ്ഞ് കാണാൻ ആണ് മണാലി യാത്രയെങ്കിൽ ഓഫ് സീസണിൽ പോയാൽ വേനൽക്കാലത്ത് പോവുന്നതിന്റെ പകുതി ചിലവിൽ മഞ്ഞ് തൊപ്പിയിട്ട്, മഞ്ഞ് കൂടാരം കെട്ടി തിരിച്ച് വരാനാവും.

ഹിമാലയൻ ക്ഷേത്രങ്ങളുടെ പ്രത്യേകത അവയുടെ അതി സങ്കീർണ്ണമായ തടി പണിയാണ്. ദേവതരുവെന്നറിയപ്പെടുന്ന സാൽ മരങ്ങളാണ് പണ്ടൊക്കെ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് പോലും. അതിസൂക്ഷ്മമായ കൈപ്പണി ചെയ്യാനാവുന്നതും ആയിരക്കണക്കിന് വർഷങ്ങൾ കേട് കൂടാതെ നിൽക്കാനാവുന്നതും ആയിരിക്കും കാരണം.

ഒരു ചെറിയ കുന്നിന്മുകളിലെ ക്ഷേത്രത്തിലെയ്ക്കുള്ള വഴിക്കിരുവശവും വാണിഭക്കടകളുടെ നിറക്കൂട്ട്. തടിയിൽ തീർത്ത കമ്മലും മാലകളും ഒക്കെയാണ് എന്റെ കണ്ണിലുടക്കിയത് എന്ന് പറയേണ്ടതില്ലല്ലോ.

തണുപ്പത്ത് കുടിച്ച തന്തൂരി ചായ ഉണ്ടാക്കുന്ന രീതിയും ചുടാത്ത മൺകപ്പിൽ അതിന്റെ രുചിയും ഒരു വ്യത്യസ്ഥ അനുഭവം ആയിരുന്നു, അതിരുചികരവും. അവിടെ കണ്ട മുയലുകൾക്ക് സാധാരണ മുയലുകളേക്കാൾ നാലിരട്ടി വലുപ്പം ഉണ്ടായിരുന്നു, എങ്കിലും ചുവന്ന ഗോട്ടിക്കണ്ണുകളിൽ അതേ പേടി. അവയുടെ രോമം കൊണ്ടുണ്ടാക്കിയതെന്ന് പറഞ്ഞ് കാണിച്ച പതുപതുത്ത കമ്പിളി തൊട്ട് നോക്കാൻ തോന്നാഞ്ഞത് ആ കണ്ണുകളുടെ ഓർമ്മ നിലനിന്നത് കൊണ്ടാവും.

വസിഷ്ഠ ക്ഷേത്രത്തിൽ നിന്ന് പോയത് ഹഡിംബ ക്ഷേത്രത്തിലേയ്ക്കാണ്. ഭീമന്റെ ആദ്യ ഭാര്യ. ഹിമാവാന്റെ പുത്രി, അതിവീരനായ ഘടോൽഖചന്റെ അമ്മ. ഹഡിംബ ക്ഷേത്രത്തിലേയ്ക്കുള്ള പടികെട്ടുകൾക്കിരുവശവും ആകാശത്തോളം വളർന്ന് നിൽക്കുന്ന പൈൻ മരങ്ങളും ആ ഐതീഹ്യ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് ഭീമാകാരം പൂണ്ടവയാണെന്ന് തോന്നും.


പടികൾ കയറുമ്പോഴാണ് പ്രകൃതിയുടെ ഭാവം പെട്ടന്ന് മാറിയത്, മണ്ണും പൊടിയും ഉയർത്തി വലിയ മരങ്ങളുടെ ഇടയിലൂടെ വീശിയടിച്ച കാറ്റിന്റെ ഹുംകാരം പേടിപ്പെടുത്തുന്നത് തന്നെ ആയിരുന്നു.

ഘടോൽഖചന്റെ തറയ്ക്ക് മുന്നിൽ തൂക്കിയിരുന്ന യാക്കിന്റെ കൊമ്പിന്റെ ആകൃതിയിൽ ഉണ്ടാക്കിയ മണി മനോഹരമായി തോന്നി.. ഓരോ മരത്തിലും ചുവന്ന് തുണി ചുറ്റി തറച്ച് വച്ചിരുന്ന യാക്ക് കൊമ്പുകൾ അവിടെയൊക്കെ നിറഞ്ഞ് പതഞ്ഞൊഴുകുന്ന നാടോടികഥകളുടെ ബുക്ക്മാർക്കുകൾ ആണെന്ന തോന്നലുണ്ടാക്കി.


മണാലിയിലെ മറ്റ് ആകർഷണങ്ങളാണ് ബയോപാർക്കും ക്ളബ് ഹൗസും അതിപ്രസിദ്ധമായ ബുദ്ധക്ഷേത്രവും. പാർബതി നദിയുടെ കൈവഴി പടർന്നൊഴുകുന്ന കരയിൽ തണുത്തുറഞ്ഞ വെള്ളത്തിൽ കാൽ നനച്ചിരിക്കുമ്പോൾ സൂര്യൻ യാത്ര പോലും പറയാതെ മലകൾക്കപ്പുറത്ത് മറഞ്ഞ് കളഞ്ഞു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളുമായി മഞ്ഞ് ശിഖരത്തിലേയ്ക്ക് നോക്കി തീകുണ്ഡത്തിന് ചുറ്റുമിരിക്കുമ്പോൾ ദിവസങ്ങൾക്ക് നീളം കുറവാണെന്ന് തോന്നി. പ്രതീക്ഷ് അപ്പോഴും കോട്ടേജിന്റെ ചുറ്റും പൂച്ചട്ടികൾ നിരത്തുന്നുണ്ടായിരുന്നു.


(തുടരും)


മഞ്ഞ് തൊപ്പി തേടി ഒരു യാത്ര- (മണാലിയാത്ര- 1)

തണുപ്പിലേയ്ക്ക് ഒരു യാത്ര പോകണം.. വേനൽ ചൂട് പൊഴിയുന്നതിനൊപ്പം മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. മണാലിയും മഞ്ഞും എന്ന ചിന്ത വന്നതും ഏതോ കടങ്കഥയ്ക്ക് ഉത്തരം കിട്ടിയ പോലെ മനസ്സ് ഉഷാറായി. മഞ്ഞിന്റെ താഴ് വരയിലേയ്ക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കങ്ങളായി പിന്നെ.
മഞ്ഞിന്റെ തൊപ്പിയിട്ട മലകൾ പൊതിഞ്ഞ് പിടിച്ച മണാലി‌ ബ്രിട്ടീഷ് കാലം മുതലേ വേനൽക്കാല സങ്കേതമാണ്. ലേയിലേയ്ക്ക് നയിക്കുന്ന റൊത്തങ്ക് പാസും സ്പിറ്റി വാലിയിലേയ്ക്ക് കടക്കുന്ന ഹെംപ്റ്റ പാസും മണാലിയെ ചുറ്റി നിൽക്കുന്നു.
മണാലിയിലേയ്ക്ക് ഡെൽഹിയിൽ നിന്നും ചണ്ഡീഗഢിൽ നിന്നും ഹിമാചൽ, ഹരിയാന, പഞ്ചാബ് റോഡ് വേയ്സിന്റെ ബസ്സുകൾ‌ നിരന്തരം പോകുന്നുണ്ട്. പ്രൈവറ്റ് ബസ്സുകൾ‌ 14 മണിക്കൂർ യാത്രയുടെ മുഷിപ്പ് വലിയൊരു അളവ് വരെ കുറയ്ക്കും. ഏറ്റവും അടുത്ത എയർപോർട്ടായ ബുണ്ടറിലേയ്ക്ക് ഡെൽഹിയിൽ നിന്ന് വിരളമായി ഫ്ലൈറ്റ് സർവ്വീസും ഉണ്ട്.
മഞ്ഞ് കാണാവുന്ന ഷിംലയിലെ കുഫ്രി താഴ് വരയും മറ്റും ചർച്ചയിൽ കടന്നു വന്നുവെങ്കിലും ഒരിക്കൽ മണാലിയിലെ താമസത്തിനായുള്ള അന്വേഷണം ഓർച്ചാർഡ് റിസോർട്ടെന്ന ഹോം സ്റ്റേയിൽ എത്തിയപ്പോൾ മണാലി തന്നെയെന്ന് തീരുമാനമായി.
ബാൽക്കണിയിലൂടെ കാണുന്ന മഞ്ഞ് മലകൾ നിറഞ്ഞ ചിത്രം ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഓഫ്‌ സീസണിലെ അവസാന ആഴ്ചകളാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിഞ്ഞിട്ടും റോത്തങ്ക് പാസെന്ന സാഹസികതയിൽ എത്താനാവില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ എന്ന് പറയുമ്പോൾ യാത്രയെ സ്നേഹിക്കുന്ന പോപ്പിൻസ് എന്ന് പേരിട്ട ഞങ്ങളുടെ യാത്രാഗ്രൂപ്പ്.. പഴയ പലനിറമുള്ള പോപ്പിൻസ് മിഠായികളെ പോലെ പെണ്ണത്തമെന്ന ഒരേ ആട പൊതിഞ്ഞവർ.
ഡെൽഹിയുടെ നാല്പത്തിമൂന്ന് ഡിഗ്രിയിലേയ്ക്ക് വിമാനമിറങ്ങിയപ്പോൾ ബാംഗളൂരിൽ കുളിർകാറ്റായിരുന്നു എന്ന് തോന്നി. ചൂടായ തന്തൂർ അടുപ്പിനടുത്ത് നിൽക്കുന്ന പുകച്ചിൽ. വൈകുന്നേരം മണാലിയിലേയ്ക്കുള്ള ബസ്സിൽ ഏസിയിൽ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന്‌ നേരെയായത് ...അർദ്ധരാത്രിയെപ്പോഴോ ഏസി നിർത്തിയിട്ടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ദേവന്മാരുടെ താഴ് വരയിലേയ്ക്കുള്ള യാത്ര ലക്ഷ്യത്തോടടുക്കുന്നു എന്ന് മനസ്സ് തുടിച്ചു.
(തുടരും)

Sunday, February 24, 2019

മഴയും മരുഭൂമിയിലെ കനാലും - (കറുത്ത പൊന്നിന്റെ നാട്ടിലൂടെ- ഭാഗം-3)



പ്രേതങ്ങൾ കഴിഞ്ഞാൽ പിന്നെ ഇഷ്ടപെട്ട മറ്റൊരു വിഷയം ആഹാരം  ആണ്.അത് കൊണ്ട് തന്നെ ഇത് വരെ കണ്ടിട്ടില്ലാത്ത പച്ചക്കറി-മത്സ്യ-മാംസ മാർക്കറ്റ് കാട്ടിത്തരാം എന്ന് പറഞ്ഞ വഴി ചാടി പുറപ്പെട്ടത്.

ഫിഷ് മാർക്കിലേയ്ക്കെന്നും പറഞ്ഞ് പോവുന്നത് ഒരു മാളിലേയ്ക്കാണല്ലോ എന്ന ചിന്ത ആയിരുന്നു Dubai Deira water front fish market ന്റെ പാർക്കിങ്ങ് സ്പേസിലേയ്ക്ക് വണ്ടി കയറുമ്പോൾ. പല നിലകളിലായി ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന ഇമ്മിണി വല്യൊരു അങ്ങാടിക്കടയാണതെന്ന് പെട്ടന്ന് മനസ്സിലായി. നടന്ന് നടന്നങ്ങനെ ക്ഷീണിക്കുമ്പോൾ ഇരിയ്ക്കാൻ സ്റ്റീൽ കസേരകളും കാശിട്ടാൽ കൂൾഡ്രിംസും ചിപ്പ്സുമൊക്കെ തരുന്ന സുന്ദരൻ മെഷീനുകളും ഉണ്ട്.

വലിയ താല്പര്യമില്ലെങ്കിലും പച്ചക്കറികളുടെ ഭാഗത്തേയ്ക്കാണ് ആദ്യം പോയത്. പല നാടുകളിൽ നിന്നെത്തിയ പേര് മാത്രം കേട്ടിട്ടുള്ള ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒക്കെ ‘ദാ ഇപ്പ വന്നേയുള്ളൂ‘ എന്ന ഭാവത്തിൽ ഫ്രഷായി ഇരുപ്പുണ്ട്. കൊള്ളാവുന്ന ഒരു തണ്ണിമത്തങ്ങയുടെ വലുപ്പം കണ്ടാൽ മൂന്ന് ദിവസത്തേയ്ക്ക് കഴിക്കാൻ അത് മതിയെന്ന് തോന്നിപ്പോവും.

പല നിറങ്ങളിലും പല പ്രായത്തിലും ഉള്ള ഈന്തപ്പഴങ്ങൾ തന്നെയാണ് എന്റെ കണ്ണിൽ ആദ്യം ഉടക്കിയത്. നാട്ടിലെ പോലെ തന്നെ ടേസ്റ്റ് ചെയ്യാൻ തരുന്ന പരിപാടി എനിക്കിഷ്ടപെട്ടു, അവിടുള്ള ഈന്തപ്പഴങ്ങളിൽ നിന്നെന്നല്ലാം തന്നെ രുചി നോക്കിയിട്ടും മതി വരാഞ്ഞ് വിളഞ്ഞ് പഴുത്ത പാകം അല്പം വാങ്ങി കൈയ്യിൽ വച്ചു. നാട്ടിൽ തിന്നിട്ടുള്ള പേരുറപ്പിക്കാനാകാത്ത ഏതോ പഴത്തിന്റെ ടേസ്റ്റുണ്ട് അതിന്.

പച്ചക്കറി വിഭാഗത്തിൽ നിന്ന് നടന്നത് ഫിഷ് സ്റ്റാളിലേയ്ക്കാണ്. ഈ രാജ്യത്ത് മൊത്തമായി കാണുന്ന അടുക്കും ചിട്ടയും വൃത്തിയും തന്നെ അവിടുത്തെയും പ്രധാന ആകർഷണം, കാണുന്നവരിൽ മൂന്നിലൊന്ന് മലയാളികൾ ആണെന്നും ഒരു സന്തോഷമായിരുന്നു, ഇവിടുത്തെ നിലാവുദിക്കുന്ന കണക്കിൽ പെരുനാള് ആഘോഷിക്കുന്നൊരു നാട്ടിൽ നിന്ന് വന്നതിന്റെ സന്തോഷം.


ഫിഷ് മാർക്കറ്റ് കണ്ടിറങ്ങിയപ്പോൾ തന്നെ ഉച്ചയായി. വാട്ടർ ഫ്രണ്ടിലുള്ള കസേരകളിൽ ഇരുന്ന് അവിടുത്തെ കടയിൽ നിന്ന് ബർഗറും ഫിംഗർ ചിപ്സും കഴിക്കാൻ കാത്തിരിക്കുമ്പോൾ ഓണത്തിന് തുമ്പികളെ കാണുന്ന പോലെ ഉയർന്നും താഴുന്നും പല നിറങ്ങൾ വാലറ്റത്തും വയറ്റത്തും അടിച്ച വിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ മൂളി പറക്കുന്നുണ്ടായിരുന്നു.

കണ്ണെത്തുന്ന ദൂരത്ത് അങ്ങേക്കരയിൽ തകൃതിയായി വലിയ ക്രേനുകളും മണ്ണ് വാരികളും പണിയെടുക്കുന്നുണ്ടായിരുന്നു. കടലിലേയ്ക്ക് നീണ്ട് കിടക്കുന്ന ഒരു പാലത്തിന്റെ മുകളിലെന്ന പോലെ, അതെന്തായിരിക്കും എന്ന് കൗതുകത്തോടെ നോക്കിയിരുന്നപ്പോഴാണ് നമ്മുടെ നാട്ടിൽ കാട് കയ്യേറുന്നത് പോലെ അവിടെ കയ്യേറുന്നത് കടലാണെന്ന് അറിഞ്ഞത്.  കടലിൽ നിന്ന് ഉയർത്തിയെടുത്ത ഒരു ദ്വീപ് തന്നെയാണ് UAE എന്ന ഈ സാമ്രാജ്യം, ഇപ്പോഴും കടലിലെ തിരകൾ തീരത്തോടടുക്കുമ്പോൾ ശക്തി കുറയാനും, കടൽക്ഷോഭങ്ങൾ തീരത്തോളം എത്താതിരിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങളാണത്രേ വിന്യസിച്ചിരിക്കുന്നത്. പണവും ടെക്നോളജിയും കൈകോർക്കുമ്പോൾ മരുഭൂമിയും കടലും മനുഷ്യന് വിളഭൂമിയാകുന്ന നിറക്കാഴ്ചകളാണ് ചുറ്റിലും.


ഉച്ച തിരിഞ്ഞപ്പൊഴേയ്ക്കും ഒരു മഴക്കാറ് ഉരുണ്ട് കൂടുന്നുണ്ടായിരുന്നു, എന്നും മഴ ഇഷ്ടമാണെങ്കിലും ഇന്ന് പെയ്താൽ ഞാൻ പിണങ്ങും എന്ന് പറഞ്ഞിട്ടും കുറുമ്പ് കാട്ടുന്ന കുസൃതിയെ പോലെ അവളും കുണുങ്ങി കുണുങ്ങി ഞങ്ങളുടെ കൂടെ തന്നെ വന്നു.

ദൈറയിൽ നിന്നും പോയത് ദുബായിലെ പോഷ് ബീച്ചുകളിൽ ഒന്നായി പേര് കേട്ട La Mer Beach ലേയ്ക്കാണ്. ഇരുൾ വീണിട്ടില്ലാത്തതിനാൽ തുറന്ന് തുടങ്ങിയിട്ടല്ലാത്ത കടകളും തിരക്കധികമില്ലാത്ത ബീച്ചും കണ്ടു. കൂടുതലും വിദേശികളെ കൊണ്ട് നിറഞ്ഞ ബീച്ചിൽ മോട്ടർ ബൈക്കും സർഫിങ്ങും വൃത്തിയായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കുളിമുറികളും ഷവറുകളും ഒക്കെയുണ്ടായിരുന്നു. 

ജുമൈറ 1 ഭാഗത്തുള്ള ഈ ബീച്ചിന്റെ ഒരു വശത്ത് വാട്ടൽ സ്പോർട്സ് കളികൾ നിറഞ്ഞ ഒരു വാട്ടർ പാർക്കും, മറുവശത്ത് ബീച്ച് സൈഡ് വില്ലകളും കണ്ടു. ഒരു വശത്ത് കടലും മറുവശത്ത് ദുബായ് നഗരത്തിലെ അംബര ചുംബികളേയും ഒരേ ഫ്രേമിൽ കാണാനാവുന്നത് ഒരു മനോഹര കാഴ്ചയാണ്.


La Mer ലെ സൗന്ദര്യം ആസ്വദിച്ച് എല്ലാം മറന്ന് ഞങ്ങൾ നടക്കുമ്പോൾ സൂര്യൻ എന്നത്തേയും പൊലെ പടിഞ്ഞാറ് നോക്കി നടക്കുകയായിരുന്നു. സന്ധ്യക്ക് കാണേണ്ട മറ്റൊരു കാഴ്ചയുണ്ട് എന്ന് പറഞ്ഞ് ഞങ്ങളും തിരക്ക് പിടിച്ച് ബർ ദുബായ് ക്രീക്കിലേയ്ക്ക് പുറപ്പെട്ടു. ചേക്കേറുവാൻ പറക്കുന്ന പക്ഷികളുടെ ഒരു അപൂർവ്വ ദൃശ്യം ഭാഗ്യമുണ്ടെങ്കിൽ കാണാം എന്നായിരുന്നു കൂട്ടുകാരി പറഞ്ഞത്, പക്ഷേ  കാറ്റിനേയും കൂട്ട് പിടിച്ച് മഴയും ഞങ്ങളുടെ പിന്നാലെ കൂടിയ മഴ ആ ഭാഗ്യം ഇല്ലാതാക്കി.

ബർ ദുബായിലെ തിരക്കേറിയ മാർക്കെറ്റിൽ കേട്ടത് കൂടുതലും മലയാളം തന്നെ. ഒരു ചൂട് ചായയും കുടിച്ച് ക്രീക്കിനടുത്തേയ്ക്ക് നടന്ന ഞങ്ങളുടെ മുന്നേ പിശറൻ കാറ്റെത്തി. പൊടി പറത്തി ചുഴറ്റി വീശി പറക്കുന്ന കാറ്റിനോടൊപ്പം മഴയും വന്നപ്പൊൾ പകലിന്റെ അവസാന നാളവും പൊലിഞ്ഞിരുന്നു.

മഴയിൽ നിന്ന് രക്ഷപെടാൻ കയറി നിന്നത് അബ്ര മാർക്കറ്റിൽ ആണ്, പഴയ കാല മാർക്കറ്റിന്റെ രൂപസാദൃശ്യം നിലനിർത്തി പണിതിരിക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ള മാർക്കറ്റ്. ഇന്ത്യയിലും പാക്കിസ്ഥാനിലും നിന്നുള്ള തുണിത്തരങ്ങളും അത്തറും, തുർക്കിയിൽ നിന്നുള്ള വൈറ്റ് പോട്ടറിയിലുണ്ടാക്കിയ പാത്രങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈഫ്രൂട്ട്സും ഒക്കെ നിറഞ്ഞ ഇടുങ്ങിയ വഴികൾ.. ചിലയിടത്തൊക്കെ ദില്ലിയിലെ സരോജിനി നഗർ മാർക്കറ്റിനെ ഓർമ്മിപ്പിച്ചു.

മഴ മാറുന്നതിന് മുന്നെ ദുബായിലെ ഒരേയൊരു ഹിന്ദു ക്ഷേത്രവും കണ്ട് വരാം എന്ന് കരുതി ഇടവഴികളിലൂടെ നടന്ന് ഒന്നാം നിലയിലുള്ള നോർത്ത് ഇന്ത്യൻ മാതൃകയിൽ ഉള്ള ക്ഷേത്രത്തിന് മുന്നിൽ എത്തിയത്. ചുവന്ന പട്ടും, പൂക്കളും ചരടും ഒക്കെ വിൽക്കുന്ന കടകളായിരുന്നു അതിന് ചുറ്റും.  മഴ ഒരുവട്ടം പെയ്തൊഴിഞ്ഞതും അന്തരീക്ഷം പിന്നെയും തെളിഞ്ഞു.

അബ്രകൾ അക്കരെയിക്കരെ ഓടി തുടങ്ങിയിരുന്നു. ഇന്നത്തെ ദിവസം അക്കരെ കരയിലെ ഗോൾഡ് സൂക്കും കണ്ട് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ അടുത്ത അബ്രയിൽ കയറി.

ദുബായ് ക്രീക്കിന്റെ ഒരു കരയിൽ നിന്ന് മറ്റേ കരയിലേയ്ക്ക് റോഡ് മാർഗ്ഗവും ഈ ചെറു ബോട്ടുകൾ വഴിയും പോവാം. തടിയിൽ നിർമ്മിച്ച നടുക്ക് അല്പം ഉയരത്തിൽ ഇരിപ്പിടവും, താഴേയ്ക്ക് ഒരാൾ പൊക്കത്തിൽ ഉള്ള അറയും മുകളിൽ മേൽക്കൂരയും ഉള്ള ബോട്ടിനാണ് അബ്ര എന്ന് പറയുന്നത്. ഹൗസ് ബോട്ടിനെ ഓർമ്മിപ്പിക്കുന്ന ചെറിയ ബോട്ടുകളും അല്പം വലിയ ഉല്ലാസകപ്പലുകളും എല്ലാം ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.


അങ്ങേക്കരയിലെത്തിയപ്പോഴേയ്ക്കും ഒളിച്ച് നിന്ന മഴ ഇരട്ടി ശക്തിയോടെ പിന്നെയും പെയ്തു.. മഴ കൊഴിയും വരെ ചൂട് ചായയും കടല പുഴുങ്ങിയതും കഴിച്ച് കാത്തിരിക്കുമ്പോഴും മരുഭൂമിയുടെ നെഞ്ച് തണുക്കാൻ പെയ്യുന്ന മഴയെ ചീത്ത പറയാൻ തോന്നിയില്ല.

നിലാവ് പെയ്യുന്ന തീരത്ത് നമ്മൾ എത്തുന്ന നേരവും നിമിഷങ്ങളും മാത്രം നമുക്ക് സ്വന്തം എന്ന സൂഫി വാക്കുകൾ ഓർത്ത് കൊണ്ട് പുതുമഴ നനഞ്ഞ തടിയുടെ മണം നുകർന്നിരുന്നു.

(തുടരും)

Saturday, February 16, 2019

റാസ് അൽ ഖൈമയിലെ വലിയ വീടുകൾ(കറുത്ത പൊന്നിന്റെ നാട്ടിലൂടെ ഭാഗം-2)


മരണത്തിനപ്പുറം എന്ത് എന്ന അറിവില്ലായ്മ തന്നെയാവും മരണാനന്തര ജീവിതത്തെയും അവിടേയ്ക്ക് കടന്ന് പോവുന്നവരേയും പറ്റി നമ്മൾ ഇത്ര ജിജ്ഞാസുക്കളാവുന്നത്.

രാവിലെ പുറപ്പെട്ടത് റാസ് അൽ ഖൈമയിലേയ്ക്കുള്ള വഴിയിൽ ടൂറിസ്റ്റ് മാപ്പിൽ ഇനിയും ഇടം പിടിക്കാത്ത Al Jazirat Al Hamra എന്ന പ്രേത ഗ്രാമത്തിലേയ്ക്കായിരുന്നു. അറബിയിൽ ചുവന്ന ദ്വീപ് എന്ന് അർത്ഥം വരുന്ന ഈ മുക്കുവ ഗ്രാമത്തിൽ 1830 കളിൽ 200 ഇൽ പരം ആളുകൾ താമസിച്ചിരുന്നു എന്ന് കണക്കുകൾ പറയുന്നു. എണ്ണ ഖനികൾ കണ്ടെത്തുന്നത് മുന്നെയുള്ള കടലൊര ഗ്രാമ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ് ആ ചുറ്റുവട്ടം മുഴുവൻ.

കടൽജീവികളുടെ തോടുകൾ നിറഞ്ഞ കടലോര മണൽ കലർന്ന മണ്ണിലുണ്ടാക്കിയ മൺകട്ടകൾ കുഴമണ്ണ് കൊണ്ടുണ്ടാക്കിയ മതിലുകളും ഭിത്തികളും ഉള്ള വീടുകൾ, വാതിലുകളും ജനലുകളും ഒന്നും തന്നെ കാണാനില്ല, മരുഭൂമിയുടെ സ്വന്തം മുൾച്ചെടികൾ പല വീടുകൾക്കുള്ളിലെയും നിഴലിൽ തഴച്ച് വളർന്ന് നിൽക്കുന്നു.

ഇവിടെ താമസിച്ചിരുന്ന മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണമുണ്ടായ കൂട്ടപലായനം ആണെന്നും എണ്ണ ഖനികൾ തെളിയിച്ച പുതു ജീവിതം തേടി അബുദാബിയിലേയ്ക്ക് ഗ്രാമീണർ കുടിയേറിയത് കൊണ്ടുണ്ടായ വിജനതയാണിതെന്നും വാദങ്ങളുണ്ട്. പാഴ്ഭൂമിയുടെ നിശബ്ദതയും ചീറിയടിക്കുന്ന മണൽകാറ്റും കൊണ്ടുണ്ടായ ആരുടെയെങ്കിലും മനോകാമനയാവാം പ്രേതങ്ങൾ.

ഞങ്ങളെ കണ്ട് പ്രേതങ്ങൾക്കൊന്നും പ്രത്യേക ജിജ്ഞാസ തോന്നാഞ്ഞത് കൊണ്ടാവാം മറ്റ് സംഭവവികാസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾ അവിടെ നിന്ന് പോന്നു. മരുഭൂമിയിലെ ചൂടിനെ പറ്റിയുള്ള കനൽകഥകളുടെ ഓർമ്മയിൽ ആണ് നവംബർ മാസം തിരഞ്ഞെടുത്തതെങ്കിലും ഉച്ചയാവുന്നതിന് മുന്നേ തന്നെ വെയിൽ കത്തിപ്പിടിക്കുന്നുണ്ടായിരുന്നു.

RAK എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന RAS Al khaima യിലേയ്ക്കുള്ള തിരിക്കുമ്പോൾ പിന്നിലേയ്ക്ക് ഓടിപ്പോവുന്ന വഴിക്കിരുവശവും അറ്റം കാണാത്ത മരുഭൂമിയൊൽ അവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരുടെ ലക്ഷ്യം കാണുന്ന പ്രവർത്തനങ്ങളും കണ്ടിരുന്നു.

ഹജാർ പർവ്വതങ്ങളുടെ അടുക്കുകൾ കൊണ്ട് അതിരിട്ട തീരദ്ദേശ പ്രവിശ്യയാണ് റാസ് അൽ ഖൈമ. വഴിയരുകുകളിൽ ഉരുൾപൊട്ടലിൽ വീണ മലമ്പ്രദേശം പോലെ കല്ലുകൾ പരന്നൊഴുകി കിടക്കുന്നതിന്റെ കാരണം തിരഞ്ഞപ്പോൾ UAE ൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന പ്രദേശമാണിതെന്നും അതിശക്തമായ മഴയിൽ ഇവിടെ മണ്ണിടിച്ചിൽ കൂടുതൽ ആണെന്നും സുഹൃത്ത് പറഞ്ഞു. വരണ്ട കിടക്കുന്ന ആ ഭൂമിയുടെ ഓർമ്മകളിൽ പോലും ഒരു മഴ ഉണ്ടാവുമോ എന്നെനിക്ക് സംശയം തോന്നി അത്ര മാത്രം വരണ്ട ഭൂപ്രദേശങ്ങൾ.


UAE യുടെ 72 ആം വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എല്ലായിടത്തും കണ്ടു, വഴി നീളെ പാറിപ്പറക്കുന്ന പതാകകളും പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച് തുടങ്ങിയ വീടുകളും കെട്ടിടങ്ങളും, എന്നിട്ടും ഏറ്റവും അത്ഭുതം തോന്നിയത് ഹജാർ മലനിരകളിലൊന്നിൽ അങ്ങ് ദൂരെ പാറിപ്പറക്കുന്ന ആ ഒറ്റപ്പതാക കണ്ടാണ്, അല്ലെങ്കിലും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ദൈനംദിന ചരിത്രങ്ങൾ കാണുന്ന മണ്ണാണല്ലോ ഇത്..

ഞങ്ങളുടെ യാത്ര റാസ് അൽ ഖൈമയിലെ ദഹാഹ് കോട്ടയിലേയ്ക്ക് ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശം തടുക്കാൻ പണികഴിപ്പിച്ച കോട്ടയുടെ ഒരു ലുക്കൗട്ട് പോസ്റ്റായിരിന്നിരിക്കണം ഇപ്പോൾ കാണുന്ന ഈ കോട്ട ഭാഗങ്ങൾ, UAE ൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട എന്നറിയപ്പെടുന്നത് ദയാഹ് ഫോർട്ട് ആണ്.

മൺകട്ടകൾ കൊണ്ട് പണിത് കുഴമണ്ണ് തേച്ചുറപ്പിച്ച കോട്ടയിലേയ്ക്ക് കയറിപ്പോവാൻ പടികൾ പണിതിട്ടുണ്ട്. എന്നിട്ടും മുകളിൽ എത്തിപ്പെടാൻ നല്ലൊരു ശ്രമം നടത്തേണ്ടി വന്നു. തൊണ്ട വരളുന്ന വേവറിഞ്ഞു. കോട്ടയിൽ നിന്ന് നോക്കുമ്പോൾ ഒരു വശത്ത്  അജയ്യഗർവ്വുമായി ഹജാർ പർവ്വത നിരകളും മറുവശത്ത് ദൂരത്തായി കടലും കാണാം. അതിനിടയ്ക്ക് റാസ് അൽ ഖൈമയുടെ ഗ്രാമ നഗര ജീവിതവും. ഒട്ടകങ്ങളും ആടുകളും നിറഞ്ഞ തൊഴുത്തുകളുള്ള ഒരു ഫാം ഹൗസ് മുകളിൽ നിന്ന് നോക്കിയപ്പൊൾ താഴത്തായി കണ്ടു. നമ്മുടേതല്ലാത്ത നാടുകളും ജീവിതങ്ങളും നമ്മിൽ നിറയ്ക്കുന്ന കൗതുകങ്ങൾ എന്ത് മാത്രമാണ്.


ദുബായ്, ഷാർജ പോലെയുള്ള പ്രവിശ്യകളുമായി താരതമ്യം ചെയ്താൽ റാസ് അൽ ഖൈമയിൽ ജനവാസം വളരെ കുറവാണ്. ഗ്രാമ ജീവിതത്തിന്റെ നേർ ദൃശ്യങ്ങളും വിവരിക്കാൻ ആവാത്ത വിധം പടർന്ന് കിടക്കുന്ന ആഡംബര വീടുകളും വിജനമായ വഴികളിൽ കണ്ടു.


റാസ് അൽ ഖൈമയുടെ ചരിത്രം 7000 വർഷത്തിലും പഴക്കമുണ്ടെന്ന് ഇവിടുന്ന് കണ്ടെടുത്ത ശേഷിപ്പുകൾ പറയുന്നു. ആ ചരിത്രം വളരെ മനോഹരമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കോട്ടയിൽ പ്രവർത്തിക്കുന്ന റാസ് അൽ ഖൈമ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.  ടിക്കറ്റ് എടുത്ത് കയറുന്നിടത്ത് ആർക്ക് വേണമെങ്കിലും കുടിക്കാനായി വെള്ളിക്കൂജയിൽ വച്ചിരിക്കുന്ന കാവ രുചിച്ച് നോക്കി. അറബി സുന്ദരന്മാരുടെ സൗന്ദര്യ രഹസ്യം അതാണെന്ന് പ്രലോഭിപ്പിച്ചിട്ട് പോലും ഒരിറക്കിൽ കൂടുതൽ കുടിക്കാനായില്ല.


കടലിൽ നിന്ന് കിട്ടുന്ന പലതരം ചിപ്പികൾ, വർണ്ണമനോഹരമായ പവിഴപ്പുറ്റുകൾ, അവ കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ, 200 വർഷങ്ങൾക്ക് മുന്നേ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ ആഭരണങ്ങൾ, പഴയകാല ജീവിത വൃത്തിക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, കട്ടമരങ്ങൾ അങ്ങനെ പോയ കാലത്തിന്റെ ശേഷിപ്പുകൾ കണ്ട് തീർക്കാൻ രണ്ട് മണിക്കൂറോളം എടുത്തുവെങ്കിലും അവ മനസ്സിൽ ചരിത്രത്തിന്റെ ചക്രങ്ങൾ എത്ര അത്ഭുതം പോലെയാണ് തിരിയുന്നതെന്ന വിസ്മയം ഉണ്ടാക്കും.

മ്യൂസിയം കണ്ടിറങ്ങുമ്പോൾ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞിരുന്നു. ജബൽ ജയ്സിലെ മലനിരകൾക്ക് മുകളിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം എന്ന ഉണർവ്വിൽ അങ്ങോട്ട് പുറപ്പെട്ടു. കാറ്റ് കൂർത്ത നഖങ്ങൾ കൊണ്ട് കഥ കോറിയിട്ട പോലെയുള്ള കല്ല് പർവ്വതങ്ങൾക്കിടയിലൂടെ നീണ്ട് പുളഞ്ഞ് കിടക്കുന്ന നെടുങ്കൾ പാതകൾ. പേരിന് പോലും കാണാനില്ലാത്ത മരങ്ങൾ. പരിചിത ശബ്ദങ്ങൾ ചുറ്റും ഉണ്ടായിരുന്നില്ലെങ്കിൽ സമയസൂചികയിൽ നിന്നും മറ്റേതോ കാലത്തിലേയ്ക്ക് ഞാനകന്ന് പോയോ എന്ന് സംശയിച്ചേനേ.. ടൂറിസം പ്രമോഷന്റെ ഭാഗമായി വഴിയോരങ്ങളിൽ വരുന്ന കെട്ടിടങ്ങൾ പോലും പർവ്വതങ്ങളുടെ സ്വഭാവിക നിറത്തൊടും നിരപ്പിനോടും ചേർന്ന് നിന്ന് അതിന്റെ നിഗൂഡതയും ഗാഭീര്യവും കൂട്ടുന്നു.


വഴിയരുകിൽ നിന്ന് വാങ്ങിയ കുഞ്ഞൻ ഓറഞ്ചുകൾ മധുരം കൊണ്ട് വയറും മനസ്സും നിറച്ചു. അടുത്തുള്ള പഴത്തോട്ടത്തിൽ നിന്നെന്ന് പറഞ്ഞെങ്കിലും ഒരു പച്ചപ്പ് പോലും ചുറ്റുമെങ്ങും കണ്ടില്ല.

ശുഭ്രമേഘങ്ങൾ മുഖം മറച്ച സൂര്യനെ കണ്ടിറങ്ങുമ്പോൾ ആകാശത്ത് മഹാനായ ചിത്രകാരൻ അലസമായി കടും നിറങ്ങൾ ചാലിച്ച് ചേർക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ഗൊളത്തിനുള്ളിൽ ഒരു കുഞ്ഞ് പൂവിന്റെ ഒരേ ആകൃതിയുള്ള അഞ്ചിതളുകൾ തൊട്ട് ആകാശം തൊടുന്ന ഈ കല്ല് മലകൾ വരെ എന്തൊക്കെ അത്ഭുതങ്ങൾ എന്ന് എന്റെ കുഞ്ഞ് കൂട്ടുകാരിയെ പോലെ ഞാനും അത്ഭുതപ്പെട്ടു..


(തുടരും)