Thursday, April 20, 2017

മുക്കണ്ണന്റെ മധുര പ്രസാദം - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (4)

ഒരു ദിവസത്തിന്റെ വെയിൽ മുഴുവൻ നടന്ന് കൊണ്ട ക്ഷീണം തീർക്കാൻ ഇനി തിരിച്ച് റൂമിൽ എത്തിയാൽ മതിയെന്ന് കരുതി വരുമ്പോഴാണ് അല്പം പരിഭ്രമിച്ച മുഖവുമായി കാർത്തിക്ക് വന്നത്. കാര്യം നിസ്സാരം, സുഹൃത്തിന്റെ സ്വന്തം സ്കോഡ ഒക്റ്റേവിയ സ്റ്റാർട്ട് ആവുന്നില്ല. എന്തോ ടെക്നിക്കൽ പ്രശ്നം കാരണം ബാറ്ററി ഫുൾ ഡിസ്ചാർജ്ജായിരിക്കുന്നു. ആട്ടോമാറ്റിക്ക് കാറായത് കാരണം തള്ളി സ്റ്റാർട്ടാക്കാൻ പോലും പറ്റുകയും ഇല്ല എന്ന്.

സമയം പൊയ്കൊണ്ടിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള രണ്ടോ മൂന്നോ നിര കടകളും ഹോട്ടലുകളായി രൂപം മാറിയ പഴയ കുറച്ച് വീടുകളും ഒഴിച്ചാൽ ഹംപി വിജനമാണ്.. 

“ഠ“ വട്ടത്തിൽ ഒരു ചെറിയ തെരുവും പിന്നെ കുറെ ഇടവഴികളും ആണ് പ്രധാന ഹംപി മാർക്കറ്റ്. മൊത്തമായും വിദേശീയരെ ലക്ഷ്യം വച്ചുള്ള വിപണികളും. വെള്ളി ലോക്കറ്റുകളും മറ്റും നാലിരട്ടിയിൽ കൂടുതൽ വിലകൂട്ടി ഇട്ടിരിക്കുന്നു. 

ആൻടിക്കുകളുടെ ഒരു വലിയ ശേഖരം കണ്ടു, പ്രധാനമായും ഹം പി പരിസരത്ത് നിന്ന് കിട്ടിയവ, പഴയ തകിടും മറ്റും കൊണ്ടൂള്ള മണികളും ചെപ്പുകളും ഒക്കെ. ഒക്കേത്തിനും തൊട്ടാൽ പൊള്ളുന്ന വിലയും.

വിശപ്പ് കാളിയപ്പോൾ തുറന്നിരുന്ന ഏതോ കടയിൽ പോയി ചപ്പാത്തിയും ദാലും കഴിച്ച് വീണ്ടും വണ്ടിക്കരികിൽ എത്തി, ഒരു വലിയ ആൾകൂട്ടം തന്നെ വണ്ടിക്ക് ചുറ്റിലും ഉണ്ട്, അവിടെ വന്നതും കിടക്കുന്നതുമായ ഓട്ടോയുടെയും ടാക്സികളുടെയും ഡ്രൈവർമാരും ലോക്കൽ വർക്ക്ഷോപ്പ്മാനും ഉൾപ്പെടെ ഒരു കൂട്ടം. എന്നും പത്രത്തിന്റെ മുൻ താളുകളിൽ കാണുന്ന കഥകൾ കൊണ്ടാണൊ മനസ്സിൽ ഇത്തിരി പേടി തോന്നി തുടങ്ങി.

പരിസരം വീക്ഷിച്ച് നിന്നപ്പോഴാണ് കിടക്കപായും തലയിണയും ടിപ്പിക്കൽ തമിഴ് തൂക്ക് പാത്രവുമായി ഓട്ടോയിലും ടാക്സികളിലും വന്നിറങ്ങുന്ന കുട്ടികളും പ്രായമുള്ള സ്ത്രീകളും ഒക്കെ അടങ്ങുന്ന കുടുംബങ്ങളെ കണ്ടത്. അവരൊക്കെ വിരൂപാക്ഷ ക്ഷേത്രത്തിനകത്തേയ്ക്കായിരുന്നു പൊയ്കൊണ്ടിരുന്നത്. കാർത്തിക്കിനൊട് എന്തെങ്കിലും പ്രതീക്ഷ തോന്നുകയാണെങ്കിൽ വിളിക്കാൻ പറഞ്ഞ് ഞങ്ങളും ക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു.

നിശബ്ദമായ ഗോപുരവാതിലിന്റെ അപ്പുറത്ത് കണ്ടത് മറ്റൊരു ലോകമാണ്. കിടക്കപായകൾ വിരിച്ച് തലയിണ വച്ച് ആൺപെൺ വ്യത്യാസമില്ലാതെ ഉറങ്ങാൻ ആളുകൾ കിടക്കുന്ന ഒരു വലിയ നടുമുറ്റം. ചെരുപ്പൂരി വച്ച് അകത്ത് കടന്നപ്പോൾ അകത്തെ നടുത്തളത്തിൽ ഭസ്മം വാരിപൂശി തലയിൽ തുമ്പികൈവച്ച് അനുഗ്രഹിക്കുന്ന ഒരു ആന. അറിയാത്ത ഭാഷയാണെങ്കിലും ദേവസ്തുതികളാണെന്ന് മനസ്സിലാക്കാൻ പറ്റുന്ന താളമുള്ള ഈരടികൾ.. സന്ധ്യാ വന്ദന പൂജ നടക്കുകയായിരുന്നു ക്ഷേത്രത്തിനുള്ളിൽ, ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള കല്യാണമണ്ഡപത്തിന്റെ മനോഹാരിതയും, ദേവീ പ്രതിഷ്ഠകളായ ഗംഗയേയും ഭുവനേശ്വരിയേയും ഇരുട്ടിൽ മൂടി കിടക്കുന്ന ക്ഷേത്രക്കുളവും കണ്ട് തിരിച്ചെത്തിയപ്പോൾ മഹാശിവരാത്രി പ്രസാദമായ കേസരി കിട്ടി.ആ മധുരം തരാൻ തന്നെയാവും പിടിച്ച് നിർത്തിയത്.

നടുത്തളത്തിലെ മനുഷ്യരുടെ ഇടയിൽ പോയിരുന്നു. കിടന്നാൽ ഉറങ്ങി പോവുമെന്ന് തോന്നി. ബാംഗളൂരിലെ പൊടി നിറഞ്ഞ ആകാശത്ത് കാണാൻ കഴിയാത്ത കോടാനുകോടി നക്ഷത്രങ്ങളുടെ മേലാപ്പ് മുകളിൽ, ചില സമയത്ത് കണ്ണ് തുറന്ന് സ്വപ്നം കാണുന്നത് പോലെ തോന്നില്ലേ, അത് അത്തരം ഒരു നിമിഷമായിരുന്നു.

ചെണ്ടയുടേയും കുഴലിന്റെയും ചെങ്ങിലയുടേയും ശബ്ദം കേട്ടു, സന്ധ്യാ വന്ദനം കഴിഞ്ഞ് ദേവനെ ഉറക്കുന്ന ചടങ്ങാണ് പോലും. കൗമാരകാലം തൊട്ടുള്ള പുരുഷ പ്രതീകങ്ങളിൽ പണ്ട് തൊട്ടേ ഇഷ്ടപെട്ട് തുടങ്ങിയതാണ് ശിവനെ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശ്മശാനവാസി. ഉറക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. അങ്ങനെ മേളക്കാരുടെ കൂടെ കൂടി. സുഗന്ധദൂപവും വട്ടിയും വാദ്യവുമായി മൂന്ന് ചുറ്റ് അവരുടെ പിന്നാലെ നടന്നെത്തിയപ്പോൾ ആകെ മൊത്തം ഒരു മായിക ലോകത്തെത്തിയ ഫീൽ.

ഏഴാം നൂറ്റാണ്ടിന് മുൻപെന്നോ പണികഴിപ്പിച്ച ഇതിന്റെ മൂലക്ഷേത്രം സർവ്വ പ്രതാപത്തിലെത്തിയത് വിജയനഗരത്തിന്റെ തിലകകുറിയായപ്പോഴാണ്. തലമുറകൾ നടത്തിയ കൂട്ടിച്ചേർക്കലുകളിൽ ക്ഷേത്രത്തിന് ചുറ്റും ഉപക്ഷേത്രങ്ങളുടെയും, ക്ഷേത്രഭരണ സമിതി ഓഫീസുകളുടെയും വലിയൊരു അടുക്കളയുടേയും വൻ സമുച്ചയം ഉണ്ടാക്കിയിരിക്കുന്നു.

ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള രംഗ മണ്ഡപം ആണ് മനോഹരമായ കല്യാണമണ്ഡപം. പുരാണത്തിലെ എല്ലാ പ്രധാന കല്യാണരംഗങ്ങളും അവിടെ കൊത്തി വച്ചിട്ടുണ്ട്. കൃഷ്ണദേവരായുടെ ഭരണകാലത്ത് നിർമ്മിച്ച ഈ കല്യാണമണ്ഡപത്തിന്റെ പ്രൗഡിയാണ് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ പ്രധാനകാരണമായിരുന്നത്.

കാർത്തിക്കിന്റെ ഫോൺ ഇടയ്ക്കെത്തി. ജമ്പ് സ്റ്റാർട്ട് ചെയ്യാൻ വലിയ ജബ് വയറുകളും ബാറ്ററിയും എടുക്കാൻ വർക്കോഷിലേയ്ക്ക് പോവട്ടെ എന്ന ചോദ്യവുമായി. ശരിയെന്ന് പറഞ്ഞതും ഒരു ബൈക്കുമെടുത്തു പോയി രണ്ട് ആൾക്കാർ. അവരെത്തിച്ച സാധനങ്ങളുടെ സഹായത്താൽ അവസാനം വണ്ടി സ്റ്റാർട്ടായി, പക്ഷേ അടുത്ത പ്രശ്നം - വണ്ടിക്ക് ഇടത്തോട്ട് ഒരു വലിവ്. റീസെറ്റായ പോയ സെറ്റിങ്ങുകൾ പറ്റിച്ച പണി, കുറെ നേരം ഓടിച്ചാൽ ബാറ്ററി ചാർജ്ജ് ആവുമെന്നും സ്റ്റിയറിങ്ങ് തനിയെ അയയുമെന്നും വിദഗ്ദോപദേശം കേട്ട് കാർത്തിക്ക് വണ്ടിയെ എക്സർസൈസ് ചെയ്യിക്കാൻ കൊണ്ട് പോയി. ഞങ്ങൾ വിരുപാക്ഷ നടുത്തളത്തിലേയ്ക്കും.

വിരൂപാക്ഷ മൂല ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പിന്നിലെവിടെയോ ആണ്. ഇന്ന് കാണുന്ന വിശാലമായ വിരൂപാക്ഷ ക്ഷേത്രം പണിതത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കാലഘട്ടം തന്നെയാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ കാലം. വിരൂപ അക്ഷികളോട് കൂടിയവൻ അല്ലെങ്കിൽ മുക്കണ്ണൻ ധ്യാനനിരതനായിരിക്കുന്ന ഭാവത്തിലാണ് ഇവിടെ. സതീ വിയോഗത്തിൽ പെട്ട ശിവനെ വിവാഹം ചെയ്യാൻ പാർവതി തപസ്സിരുന്നതും അവരുടെ കല്യാണം നടന്നതും ഇവിടാണെന്ന് ഐതീഹ്യം.

ഇരുണ്ട വെട്ടത്തിലും സെൽഫിയെടുത്ത് ഭംഗി നോക്കുന്നവർ, ഉറങ്ങുന്നതിന് മുൻപുള്ള പ്രാർത്ഥനയ്ക്ക് വട്ടം കൂട്ടുന്നവർ, മുഴുവനും മനസ്സിലാവാത്ത ഭാഷയിൽ വാതോരാതെ വർത്തമാനം പറയുന്ന ചെറിയ കൂട്ടങ്ങൾ, ഏറ്റവും വലിയ പൂജ ഉദരപൂജയാണെന്ന് സത്യം മനസ്സിലാക്കിയ കുഞ്ഞുങ്ങൾ, ജീവിത നാടകം ഒരു വലിയ തിരശ്ശീലയിൽ എന്ന പോലെ കണ്ട് കൊണ്ടീരിക്കുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു എന്ന കാര്യം ഓർത്തില്ല.

ഏറ്റവും സന്തോഷവും കൗതുകവും ആയി തോന്നിയ കാര്യം, ആറ് മണിക്ക് ശേഷം പുറത്തിറങ്ങണ്ട എന്ന് പെണ്ണിനോട് പറയുന്ന ലോകത്തിൽ പെണ്ണായി പിറന്നതേ ശാപമെന്ന് തോന്നിക്കും വിധം വൈകൃതങ്ങൾ ആഘോഷിക്കപ്പെടുന്ന ലോകത്തിൽ ഏതോ ഒരു ഗ്രാമത്തിന്റെ കോണിൽ ഒരു കൂട്ടം മനുഷ്യർ, ആദ്യാവസാനം പുരുഷന്മാർ ഒരു പ്രശ്നപരിഹാരത്തിനായി കൈകോർത്തപ്പോൾ ആണും പെണ്ണും എന്ന വേർതിരിവ് ഒരു നിമിഷത്തിൽ പോലും തോന്നിയില്ല, മനുഷ്യർ മനുഷ്യരോട് സംസാരിക്കുന്നത് പോലെ, ആളറിയാത്ത ആ ആൾകൂട്ടത്തിലും അനുഭവിച്ച ആ സമത്വം, അക്രമങ്ങളേയും അനാചാരങ്ങളേയും മാത്രം വിളംബരം ചെയ്യാൻ ഔത്സുക്യം കാണിക്കുന്ന  ലോകത്തിനോട് ഒരു വെല്ലുവിളിയാണെന്ന് തോന്നി. ഒരു പക്ഷേ തോളോട് തോൾ ചേർന്ന് നിന്ന് യുദ്ധം ചെയ്യാൻ നമുക്കൊരു കാരണം കിട്ടുന്ന അന്ന്, ഈ ഉപരിപ്ളവങ്ങളായ പ്രശ്നങ്ങൾ അവസാനിക്കുമായിരിക്കും എന്നൊരു പ്രതീക്ഷിക്കാം.

 

വണ്ടി അത്യാവശ്യം വഴങ്ങിയെന്ന് കാർത്തിക്കിന്റെ ഫോൺ വന്നപ്പോൾ ഞങ്ങൾ അവിടുന്ന് എഴുന്നേറ്റു, ഇരുട്ട് മൂടി വഴികളിലൂടെ തിരിച്ച് ഹോസ്പേട്ടെത്തിയപ്പോൾ രാത്രിക്ക് പ്രായം ഒരു പാട് ആയിരുന്നു.

പിറ്റേന്ന് സൂര്യോദയത്തിന് മുൻപ് 575 പടി കയറില്ലെന്ന ഉറപ്പുമായി കിടന്നതറിഞ്ഞില്ല, ഉറങ്ങി പോയി.. നാളെ കിഷ്കിന്ദാപുരി കാണാൻ...

(തുടരും).

Thursday, April 13, 2017

നിലകടല ഗണപതിയും കടുക്മണി ഗണപതിയും - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (3)



മാംഗോ ട്രീ അന്വേഷിച്ചെത്തിയത് ഹംപി മാർക്കറ്റിനകത്താണ്. ചാണകം മെഴുകിയ ഇടുങ്ങിയ റോഡിലൂടെ നടന്നെത്തിയത് ചൂരൽ കൊണ്ടുണ്ടാക്കിയ കവാടവും സാരികൾ കൊണ്ട് ഭിത്തികളും ഉണ്ടാക്കിയ ഒരു ടിപ്പിക്കൽ ഹിപ്പി കൂടാരത്തിലാണ്. കെട്ടും മട്ടും ഉള്ളിലിരിക്കുന്ന വിദേശികളേയും കണ്ടപ്പോൾ പോക്കറ്റ് കാലിയാവുമോ എന്നൊരു പേടി ആദ്യം തോന്നിയെങ്കിലും ന്യായവിലയായിരുന്നു. ഹംപിയിലെ രാജ ഭോജനശാലയെ പറ്റി വിവരിച്ചിരുന്നത് പോലെ ബഞ്ചിനിരുവശവും കിടക്കകൾ വിരിച്ച് ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ, എത്ര നേരം വേണമെങ്കിലും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന സംഗീതവും ആസ്വദിച്ച് ഇതിനുള്ളിൽ ഇരിക്കാം. ഫ്രീ മൊബൈൽ ചാർജ്ജിങ്ങ് പോയിന്റുകളും. മാംഗോ ട്രീ പ്രസിദ്ധമായ സംഭാരവും, പായസവും അടങ്ങുന്ന സ്പെഷ്യൽ താലിയും കഴിച്ച് ഉച്ചയൂണ് ആഘോഷിച്ചു.

ഫുൾചാർജ്ജ് ചെയ്ത മനസ്സും വയറും മൊബൈലുമായി വീണ്ടും ഹംപിയിലേയ്ക്ക്...

ഞങ്ങളുടെ ബുദ്ധിമാനായ ഗൈഡ് ഇത്തവണ യാത്ര വിരൂപാക്ഷി ക്ഷേത്രത്തിൽ നിന്ന് പിന്നിലേയ്ക്കാവാമെന്ന് പറഞ്ഞു, പാതി ദിനം കഴിഞ്ഞതിനാൽ തുടക്കയിടങ്ങളിൽ ആൾതിരക്ക് കുറവായിരിക്കും എന്ന അനുഭവജ്ഞാനം ആയിരുന്നു അത്.

ആദ്യ സന്ദർശനം കടലൈക്കാലു ഗണേശനെ ആയിരുന്നു. ഹേമകൂട കുന്നിന്റെ കിഴക്കേ ചരുവിൽ ഹംപിയുടെ തുടക്കത്തിൽ തന്നെ ഉള്ള ക്ഷേത്രമാണിത്. അതിന് മുന്നിൽ കാണുന്ന തൂണുകളുള്ള കവാടം ഹംപി പൗരാണിക നഗരത്തിന്റെ പ്രവേശന കവാടമായിരുന്നുവത്രെ.. 

രണ്ടരയാൾ പൊക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗണപതിയാണ് കടലൈക്കാലു ഗണേശ, കടലൈക്കാലു എന്ന് പറഞ്ഞാൽ നിലക്കടല.എല്ലാം തികഞ്ഞ ഗണേശന്റെ വയർ അറുത്ത് മാറ്റിയ പോലെ ഉടഞ്ഞ് പോയിരിക്കുന്നു. മുഗളന്മാരുടെ ആക്രമണത്തിൽ നശിപ്പിച്ചതാണ് പോലും, അത്ര പരിപൂർണ്ണമായ ഒരു സൃഷ്ടിയെ നശിപ്പിക്കാൻ തോന്നിയ ആ മനുഷ്യനായിരുന്നിരിക്കണം അന്നത്തെ താരം. 

ഹേമകൂട കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ഹംപി പഴയ മാർക്കറ്റിന്റെ ഇരുനില അവശിഷ്ടങ്ങൾ കാണാം. താഴത്തെ നിലയിൽ കച്ചവടവും മുകളിൽ താമസവും എന്ന നിലയിലായിരുന്നു മാർക്കറ്റ് പോലും, ഇവിടെ നിന്ന് നോക്കുമ്പോൾ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം എറ്റവും പ്രൗഡിയോടെ കാണാൻ പറ്റും. മധുര മീനാക്ഷീ ക്ഷേത്രത്തിന്റെ , പാണ്ഡ്യ ശില്പ കലയുടെ പ്രതിരൂപമാണ് വിരൂപാക്ഷ ഗോപുരം. ഹേമകൂട കുന്നിന്റെ ചരുവുകളിൽ ഒരു പാട് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. 

ഇവിടെ നിന്ന് നോക്കിയാൽ ഹംപിയെ ചുറ്റി നിൽക്കുന്ന മാതംഗ മലയും ഋഷ്യമൂകാചലവും ഒക്കെ കാണാനാവും.. ഉരുളൻ കല്ലുകൾ കൊണ്ട് പ്രകൃതി ഈ നഗരത്തിന് കെട്ടി കൊടുത്ത കോട്ട പോലെ.

അവിടെ നിന്ന് ഞങ്ങൾ പുറപ്പെട്ടത്ത് സസിവെകാലു ഗണേശനെ കാണാൻ വേണ്ടിയാണ്, അണ്ണൻ തമ്പി സ്റ്റയിൽ ഉള്ള ആ പേരുകൾ കൗതുകമായി തോന്നി.. കടലൈകാലു എന്നാൽ നിലകടലയും സസിവെകാലു എന്നാൽ കടുകും ആണ്. ഗണേശ പ്രതിമകളുടെ ആകാരത്തിലുള്ള വലുപ്പച്ചെറുപ്പം തന്നെ ആ പേര് കിട്ടാൻ കാരണം, കടലൈകാലു ഗണേശ രാജ്യത്തെ പ്രമുഖന്മാരുടെയും സസിവൈകാലു ഗണേശ പാവങ്ങളുടെയും ദൈവമായിരുന്നു. കാലമെത്ര മാറിയാലും കാഴ്ചകെട്ടുകൾ മാറില്ലെന്ന് തന്നെ.

ടാർ റൊഡിന്റെ ഇരുവശത്തും വാഴ കൃഷിയാണ്. ആർക്കിയോളജിക്കൽ റിസേർച്ച് നടക്കുന്ന സൈറ്റുകൾ ഗവണ്മെന്റ് വകയാവുമല്ലോ അപ്പോഴീ കൃഷി നടത്തുന്നവരാരായിരിക്കും എന്ന ചോദ്യത്തിന് ഗൈഡ് പറഞ്ഞ കഥ, ഒരു കുടിയിറക്കലിന്റേതും തീരാത്ത സമരത്തിന്റെയും ആയിരുന്നു. ഏക്കറ് കണക്കിന് ഏറ്റെടുത്ത സ്ഥലങ്ങൾക്ക് മുപ്പത് വർഷമായി ഇനിയും കിട്ടാത്ത സ്ഥലമെടുപ്പ് വിലയും ജോലിയോ കൃഷിയോ ചെയ്യാനാവാതെ ദൈന്യമായി പോയ ജീവിതങ്ങളും, എല്ലാ പിടിച്ചടക്കലുകളിലും എന്ന പോലെ ആ കഥ വേദനിപ്പിക്കുന്നതായിരുന്നു. 

അടുത്തതായി ഞങ്ങൾ പോയത് ലക്ഷ്മി നരസിംഹ ക്ഷേത്രം കാണാനാണ്. ഒറ്റകല്ലിൽ തീർത്ത ഒരു ഭീമാകാരൻ നരസിംഹ പ്രതിമയായിരുന്നു അത്, ക്ഷേത്രം എന്ന് പറയാനായി ആകെ മതിൽ കെട്ട് മാത്രം. സ്വാമി അയ്യപ്പനെ പോലെ അർദ്ധപത്മാസനത്തിൽ ഇരിക്കുന്ന നരസിംഹ മൂർത്തി പ്രതിമ ഒരു അപൂർവ്വം കാഴ്ചയാണ്. ഈ പ്രതിമാശൈലി ജൈന മതത്തിന്റേതായിരുന്നു എന്നത് മറ്റൊരു കൗതുകം തന്നെ. ഈ പ്രതിമയേ പറ്റി പറഞ്ഞ മറ്റൊരു കഥ, യുദ്ധാനന്തര പൂർണ്ണമായും നശിപ്പിക്കപെട്ടാ ഈ പ്രതിമ പുനഃസൃഷ്ടിക്കാൻ പറഞ്ഞ് കേട്ട പഴംകഥകളല്ലാതെ യാതൊരു വിവരണങ്ങളുമുണ്ടായിരുന്നില്ല, പിന്നിട് നടന്ന തിരച്ചിലിൽ വിട്ടാല ക്ഷേത്രത്തിന്റെ ചുവരുകളിൽ ഈ പ്രതിമയുടെ രൂപം കണ്ടു പിടിക്കുകയും അതിനനുസരിച്ചു പുനഃസൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു പോലും. ലക്ഷീ സമേതനും പ്രസന്നമുഖനുമായിരുന്നു ഈ നരസിംഹ പ്രതിഷ്ഠ. പ്രതിമയുടെ കൈകാലുകൾ ഒക്കെയും നശിപ്പിക്കപെട്ട നിലയിൽ തന്നെയാണ്.

അതിനടുത്ത് തന്നെ കാണുന്ന ബടവ ലിംഗ പ്രതിമയായിരുന്നു അടുത്ത കാഴ്ച. 9 അടിയോളം ഉയരമുൾള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗത്തിന്റെ 5 അടിയോളം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ പറ്റുന്നുള്ളൂ. ഈ വേനലിലും വറ്റാത്ത ഒരു നീരുറവയുടെ മുഖത്തിലാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. വറ്റാത്ത ഈ നീരുറവ ഗംഗയെ പ്രതിനിധീകരിക്കുന്നു. “ബടവ“ എന്നാൽ കന്നടത്തിൽ പാവപെട്ടവൻ എന്നർത്ഥം.. ഇത് പാവപെട്ടവന്റെ ശിവലിംഗമായിരുന്നു പോലും, പ്രമുഖരുടേത് വിരൂപാക്ഷ ആയിരുന്നിരിക്കും. ശിവലിംഗത്തിന്റെ മുകൾഭാഗത്ത് തൃക്കണ്ണ് കൊത്തിവച്ചിട്ടുണ്ട്.

അവിടെ നിന്ന് പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേയ്ക്ക് പോവുന്ന വഴിക്കാണ് ഉദ്ദാനവീരബദ്ര ക്ഷേത്രവും ചന്ദീകേശ്വര ക്ഷേത്രവും കണ്ടത്, പല ക്ഷേത്രങ്ങളിലും പുനഃനിർമ്മാണ പരിപാടികൾ നടക്കുന്നതിനാൽ പ്രവേശനം കുറെ ഭാഗങ്ങളിലേയ്ക്ക് നിയന്ത്രിച്ചിരുന്നു.

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനെ ഭൂഗർഭ ശിവക്ഷേത്രം എന്നും വിളിക്കുന്നുണ്ട്. പടികളിറങ്ങി ചെല്ലുന്നിടം തൊട്ട് വെള്ളം കെട്ടി കിടക്കുകയായിരുന്നതിനാൽ ഉള്ളിലെന്താണിള്ളത് എന്ന് കാണാൻ കഴിഞ്ഞില്ല, ഇടിഞ്ഞ് വീണ ചുറ്റമ്പല മതിലിനിടയിലൂടെ തറ നിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്ന ചുറ്റുവഴിയും അകം ചുമരുകളും കണ്ടു. 

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനടുത്താണ് മഹാറാണിയുടെ കൊട്ടാരവും സ്നാനഘട്ടവും, വിഖ്യാതമായ വിരൂപാക്ഷ ക്ഷേത്രം വളരെ ദൂരെയായിരുന്നതിനാൽ എന്നും തൊഴാൻ വേണ്ടി സൗകര്യത്തിന് പണി കഴിപ്പിച്ചതാണത്രേ പ്രസന്ന വീരൂപാക്ഷ. വിളിപ്പുറത്തെത്തിയ ദൈവങ്ങളുടെ കഥകൾ.

പിന്നെ നടന്നത് മഹാറാണിയുടെ സ്നാനഘട്ടത്തിലേയ്ക്കാണ്. ക്വീൻസ് ബാത്ത് എന്ന പേരിൽ പ്രസിദ്ധമായ ഈ കുളിമുറിക്ക് ഒരു മുഗൾ ടച്ചുണ്ട്. സമചതുരത്തിലുള്ള നടുത്തളത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളും, റോസപൂവുകളും സുഗന്ധഗ്രവ്യങ്ങളും അരച്ച് ചേർക്കാനുള്ള കല്പാത്തികളും ഒക്കെ പൗരാണിക സൗന്ദര്യത്തിന്റെ ഓർമ്മ പായലുമായി നിന്നു. കുളിമുറിയായത് കൊണ്ടാവാം മേൽചുവരുകൾ മുഗളന്മാരുടെ യുദ്ധാക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവെങ്കിൽ മറ്റിടങ്ങളിലെല്ലാം വന്നു പോവുന്ന നവീന കലാകാരന്മാരുടെ അസ്ത്രം തറച്ച ഹൃദയങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു.

അടുത്ത ലക്ഷ്യം വിട്ടാല ക്ഷേത്രം ആയിരുന്നു. വിരൂപാക്ഷ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. ഹംപിയിലുട നീളം പൗരാണിക ടോൾ ഗേറ്റുകൾ കാണാം, പലപ്പോഴും ക്ഷേത്രങ്ങളോടടുത്ത് തന്നെയാണ് മാർക്കറ്റുകളും, പേർഷ്യൻ അറബി നാടുകളിൽ നിന്ന് പോലും കച്ചവടക്കാരെത്തിയിരുന്ന ഈ നഗരത്തിൽ ചുങ്കചാവടികൾ സാധാരണമായിരുന്നിരിക്കണം. 

വിട്ടാല ക്ഷേത്രത്തിലേയ്ക്ക് പ്രധാന റോഡിൽ നിന്ന് അല്പ ദൂരം നടക്കണം, നടക്കാൻ ആവില്ലെങ്കിൽ ബാറ്ററി വണ്ടികൾ ഉണ്ട്, ഓടുന്ന അഞ്ചോ ആറോ വണ്ടികളിലെ ഡ്രൈവർമാർ എല്ലാവരും യൂണിഫോം അണിഞ്ഞ ഗ്രാമ്യ നിഷ്കളങ്കത തെളിഞ്ഞ് നിൽക്കുന്ന സ്ത്രീകളായിരുന്നു എന്നത് ഈ ഉൾനാട്ടിൽ കൗതുകമായി തോന്നി, എല്ലാവർക്കും തൊഴിലുറപ്പെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പോലും.
ഹംപിയിൽ പ്രധാനമായി മൂന്ന് മാർക്കറ്റുകൾ ആണുണ്ടായിരുന്നത്, വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലുള്ള ഹംപി മാർക്കറ്റ് വിലകൂടിയ ആഭരണങ്ങൾ, രത്നങ്ങൾ, പട്ട് തുടങ്ങിയ വിശിഷ്ട വസ്തുക്കളുടെ മാർക്കറ്റ് ആയിരുന്നു. അച്യുതരായ മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന മാർക്കറ്റ് ആയിരുന്നു നിത്യോപയോഗ സാധനങ്ങളുടെ മാർക്കറ്റ്.. പച്ചക്കറികൾക്കും മാംസാദികൾക്കും പ്രത്യേക തിരിവുകൾ ഉണ്ടായിരുന്നത്രെ. വിട്ടാല ക്ഷേത്രത്തിന് മുന്നിലെ മാർക്കറ്റ് ആണ് വലുപ്പത്തിൽ ഏറ്റവും മുന്നിൽ, ഇത് മൃഗ ചന്ത ആയിരുന്നു. പേർഷ്യയിലും നിന്നും മറ്റും കൊണ്ട് വന്നിരുന്ന കുതിരകളും ദക്ഷിണേന്ത്യൻ ചന്തമായ ആനകളും ഒട്ടകങ്ങളും ഒക്കെ നിരന്നിരുന്ന അന്താരാഷ്ട്ര മാർക്കറ്റ്. 

വ്യാളീ മുഖങ്ങൾക്ക് പകരം കുതിരരൂപങ്ങൾ ദ്വാരപാലകരായിരിക്കുന്ന “കുഡുരെ ഗൊംബേ മണ്ടപ“ ഈ വഴിയരുകിലാണ്.. വിട്ടാല ക്ഷേത്ര പരിസരത്ത് കുതിര രൂപങ്ങൾ കൂടുതലാണ്. പേർഷ്യൻ കുതിരകളുടെ ഇറക്കുമതി നടന്നത് കൃഷ്ണ ദേവരായരുടെ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു, അങ്ങനെയെങ്കിൽ പുറം നാട്ടുകാരായ ആൾക്കാരെ സ്വീകരിക്കുന്ന സത്രങ്ങളോ മറ്റൊ ആയിരുന്നിരിക്കണം ഇവയൊക്കെ..
വിട്ടാല ക്ഷേത്രത്തിലെ മുഖ്യാകർഷണങ്ങൾ ഹിന്ദു പുരാണങ്ങളിലെ എല്ലാ കല്യാണങ്ങളും കല്ലിൽ കൊത്തിയ കല്യാണ മണ്ഡപവും, കൽതേരും, ഓരോ തൂണിൽ നിന്ന് ഓരോ വാദ്യത്തിന്റെ നാദം കേൾക്കുന്ന സ്വരമണ്ഡപവും ആണ്. അതി സൂക്ഷ്മമായ കല്പണിയുടെ ഉത്തമവാക്കുകളാണ് ഓരോന്നും.. 

ശ്രീകോവിലിന് ചുറ്റുമുള്ള നടവഴി ഒരാൾ താഴ്ചയിൽ ഇരുട്ട് ഗുഹ പോലെയാണ്.. അതിന്റെ സാംഗിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

സൂര്യൻ അസ്തമിക്കാറായിരുന്നു, സൂര്യാസ്തമയം കാണാൻ ഏറ്റവും മനോഹരം ഹേമകൂട മലയുടെ മുകളിൽ നിന്നാണെന്ന വാക്കോർത്ത് ഞങ്ങൾ വേഗം തിരിച്ചു, വെയിലും ദാഹവും നടത്തവും ഒക്കെ ചേർന്നുണ്ടാക്കിയ ക്ഷീണം ശരീരമറിഞ്ഞതപ്പോഴാണ്. ആകാശചരുവിൽ ഒരു ചുവന്ന ഗോളം പോലെ സൂര്യൻ മറഞ്ഞ് പോയി.

പിറ്റേന്ന് അതിരാവിലെ ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയവും മടക്കയാത്രയിൽ കമലാപുര മ്യൂസിയവും വിരൂപാക്ഷ ക്ഷേത്രവും വിശാലമായി കാണാനായിരുന്നു പദ്ധതി, പടിയോളം വന്നിട്ട് പറയാതെ പോവുന്നത് ക്ഷിപ്രകോപിയായ ശിവനിഷ്ടമായില്ല പോലും, അർദ്ധരാത്രി പാടിയുറക്കുന്നത് വരെ അവിടിരുന്ന് തെളിഞ്ഞ ആകാശത്തെ നക്ഷത്ര വിന്യാസങ്ങൾ കണ്ടിരിക്കേണ്ടി വന്നു, ഒരു ആട്ടൊമാറ്റിക്ക് കാർ തന്ന എട്ടിന്റെ പണി..

(തുടരും)

Monday, April 10, 2017

മണിനാദം പൊഴിക്കുന്ന കല്ലുകൾ- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (2)




കല്ലുകൾ പലതരമുണ്ട്, മെഴുകിന്റെ വഴക്കമുള്ള സാൻഡ് സ്റ്റോൺസ്, ഏറ്റവും മിനുസപ്പെടുത്താനാവുന്ന മാർബിൾ, കറുപ്പിന്റെ അഴകും കരുത്തും കാണിക്കുന്ന കരിങ്കല്ല്, ഇത്തിരികൂടി മൃദുവായ ഗ്രാനൈറ്റ് അങ്ങനെ പലതും.

വടക്ക് താജ്മഹലിലും ഉത്തരേന്ത്യൻ കൊട്ടാരങ്ങളിലും വെണ്ണക്കൽ മാർബിളിൽ അതി സൂക്ഷ്മായി കൊത്തിയെടുക്കുന്ന വള്ളിപടർപ്പുകളും ശില്പചാതുരികളും, തെക്ക് മധുര മീനാക്ഷിയിലും മഹാബലിപുരത്തും കല്ലിൽ കവിത പോലെ വിരിഞ്ഞ് നിൽക്കുന്ന എല്ലാ ലക്ഷ്ണങ്ങളുമൊത്ത സുന്ദരീ സുന്ദരന്മാരും ഒക്കെ പല വട്ടം കണ്ടിട്ടുണ്ടെങ്കിലും കല്ല് കൊണ്ടൊരു കുടുംബത്തിനാവശ്യമായവയൊക്കെയും ഉണ്ടാക്കുമായിരുന്ന കാലഘട്ടത്തിന്റെ കാഴ്ച കണ്ടത് ഹംപിയിലാണ്.
വെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ഞങ്ങൾ നടന്നത് രാജ ഛത്രത്തിലേയ്കാണ് (Royal Enclosure). ഹംപി നഗരാവശിഷ്ടങ്ങളിലെ ഏറ്റവും വലുതെന്ന് പറയാനാവുന്ന സ്മാരകാവശിഷ്ടങ്ങളുടെ കൂട്ടം ഇതിനുള്ളിലാണ്. അകത്തേയ്ക്ക് കയറുന്നതിന് മുൻപേ അവിടെ വച്ചിരുന്ന കൽ വാതിലിൽ കണ്ണുടക്കി, ഒറ്റക്കല്ലിൽ തീർത്ത ആ വാതിൽ തുറന്നടയാനുള്ള കുഴയാണി സഹിതം പരിപൂർണ്ണമായിരുന്നു. തടിവാതിലിൽ എന്ന പോലെ അതിൽ ചെയ്തിരിക്കുന്ന അലങ്കാര പണികൾ കണ്ട് ശരിക്കും അതിശയിച്ചു പോയി. 

മൈതാനിയിലേയ്ക്ക് ആദ്യം കടന്ന് ചെല്ലുമ്പോൾ കാണുന്നത് മഹാനവമി പീഠമാണ്. മഹാനവമി, ഹോളി തുടങ്ങിയ വിശേഷ അവസരങ്ങളിലൊക്കെ രാജാവ് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടിരുന്ന വേദിയായിരുന്നു ഇത്. കല്ലിലെ കൈവേലയുടെ മകുടോദാഹരണമാണ് ഈ പീഠത്തിന്റെ ഓരോ തലത്തിലും നിറഞ്ഞ് നിൽക്കുന്ന കൊത്തു പണികൾ. വിജയ നഗര സംസ്കാരത്തിന്റെ വിജയഗാഥകളും, അവരുടെ ജീവിത രീതികളും സംസ്കാര രീതികളും സാംസ്കാരിക കലാ സൗകുമാര്യങ്ങളും ഒക്കെ ഇവിടെ കല്ലിൽ കൊത്തിയ ജീവനുകളായി നമ്മെ അതിശയപ്പെടുത്തുന്നു.

ആനയേയും കുതിരയേയും ഒക്കെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കുന്നതിന്റെ രീതികൾ, ഒട്ടകങ്ങളും അവയെത്തിയ മരുപ്രദേശത്തേയും പറ്റിയുള്ള ആലേഖനം, കുളിക്കുകയും കളിക്കുകയും നൃത്തം ചെയ്യുകയും മെയ്യാഭ്യാസം അഭ്യസിക്കുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും, കാർഷിക വൃത്തി ചെയ്യുന്ന കർഷകർ, പലതരം വാണിജ്യ വൃത്തികൾ അങ്ങനെ ഒരു സംസ്കാരം തന്നെ ഈ പീഠത്തിന്റെ ചുറ്റിലും കൊത്തി വച്ചിരിക്കുന്നു. മറ്റൊരു പ്രത്യേകത ഇതിന്റെ മേലെ ഉപയോഗിച്ചിരിക്കുന്ന കല്ലിലും അത് പ്രതിധ്വനികളെ അധികരിക്കരിപ്പിക്കുന്ന രീതിയിൽ പണിതിരിക്കുന്ന കെട്ടിലും ആണെന്ന് പറയപ്പെടുന്നു. 

മഹാനവമി പീഠത്തിന് വലത് വശത്തായി അതിമനോഹരമായ ഒരു കുളം കാണാം, പുഷ്കരണി എന്നാണതിന്റെ പേര്. ആയിരം ഇതളുള്ള താമരയുടെ ആകൃതിയിലാണ് അതിന്റെ പണി.. ഒറ്റ സംഘ്യാ ക്രമത്തിൽ ഇതിന്റെ ഓരോ പടവിലും ക്രമീകരിച്ചിരിക്കുന്ന ചെറുപടികളിലും പിന്നെ നടുവിലൊരു ഒറ്റ വിളക്കും തെളിയിച്ചാൽ ആയിരം ദീപം തെളിയും എന്ന് ഗൈഡ് എണ്ണി പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല, അല്ലാതെ തന്നെ ആ കുളത്തിന്റെ ആകൃതിയും വാസ്തു രീതിയും അതി മനോഹരമായിരുന്നു. അതിനോടടുത്ത് തന്നെ ഉണ്ടായിരുന്ന ദേവീ ക്ഷേത്രത്തിലേയ്ക്ക് മഹാറാണി ഈ കുളത്തിൽ നിന്ന് വെള്ളം കോരി ധാര കോരുന്നതിൽ നിന്നായിരുന്നു ഹോളി ആഘോഷങ്ങളുടെ തുടക്കം പോലും.

കല്ലിൽ തീർത്ത കാലാസൗകുമാര്യങ്ങൾക്കൊപ്പം തന്നെ നഗര നിർമ്മിതിയിലെ വൈധഗ്ദ്യവും ദീർഘവീഷണവും നമ്മേ അത്ഭുതപെടുത്തും. ഒരാളുയരത്തിൽ കൽതൂണുകളിൽ പണിതിരിക്കുന്ന കല്പാത്തികൾ വഴിയാണ് കിലോമീറ്റർ അകലെയുള്ള തുംഗബദ്രയിൽ നിന്നുള്ള വെള്ളം ഇവിടുത്തെ കുളങ്ങളിലേയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തികൊണ്ടിരുന്നത്. കല്പാത്തികളിൽ ഗ്രൂവുകൾ ഉണ്ടാക്കി തടവച്ച് വെള്ളത്തിനെ മറുവശത്തേയ്ക്ക് തിരിച്ചു വിടുകയും മറ്റും ചെയ്തിരിക്കുന്നത് കാണുമ്പോൾ ഇവരുടെയൊക്കെ പിൻ ഗാമികൾ ആണ് നമ്മളെന്ന് പറയാൻ ലജ്ജിക്കണം. 

പുഷ്കരണിയുടെ അപ്പുറത്താണ് പുതുജനങ്ങളുടെ സ്നാനഘട്ടം. ഇവിടെ സ്ത്രീ പുരുഷന്മാർക്ക് പ്രത്യേക ഇടങ്ങളും, വസ്ത്രം മാറാനുള്ള സംവിധാനങ്ങളും ഒരോ വശത്തും കാവൽക്കാർക്കായി ഒരു സെൻട്രി പോസ്റ്റും ഉണ്ടായിരുന്നു. വെള്ളം ചീത്തയാവുന്ന മുറയ്ക്ക് അത് തുറന്ന് വിടാനുള്ള സംവിധാനവും അവിടെ ചെയ്തിരിക്കുന്നത് ഗൈഡ് കാട്ടി തന്നു, കുളത്തിനടുത്ത് ആ പൊരിവെയിലിലും പൂത്തുലഞ്ഞ് നിൽക്കുന്ന റോസതോട്ടം കണ്ടപ്പോൾ അതിശയം തോന്നി, ചോദിച്ചപ്പോഴാണറിയുന്നത് രാജഭരണ കാലത്ത് തന്നെ ഇവിടെ ഒരു പൂന്തോട്ടമായിരുന്നെന്ന്, ആ പൂക്കളിൽ തഴുകി വരുന്ന കാറ്റ് ആ പ്രദേശത്തെ സുഗന്ധപൂരിതമാക്കാൻ രാജാവിന്റെ വക ഒരു സ്പെഷ്യൽ റൊസ് സെന്റഡ് പെർഫ്യൂം. 

റൊസതോട്ടത്തിലെ മരത്തണലിൽ അല്പം കുളിർ കാറ്റും കൊണ്ടിരുന്നിട്ട് നടക്കുന്ന വഴിയാണ് പെട്ടന്ന് ഗൈഡ് വിളിച്ച് നിർത്തിയത്, അഞ്ച് പരന്ന കുഴികളുള്ള ഒരു വലിയ ചതുരകല്ല് കാട്ടി ഇതെന്താണെന്ന് വല്ല ഐഡിയയും ഉണ്ടൊന്ന് ഒരു ചോദ്യം, എത്ര ശ്രമിച്ചിട്ടും അതെന്തായിരിക്കും എന്ന് ഒരു പിടിയും കിട്ടിയില്ല, പിന്നെയാണദ്ദേഹം പറയുന്നത് അത് അന്നത്തെ ആഹാരം കഴിക്കുന്ന പാത്രമായിരുന്നെന്ന്.
നടുക്കത്തെ വലിയ കുഴിയിൽ ചോറും മറ്റ് നാലിൽ നാല് കൂട്ടം കറികളും ഒഴിച്ച് കഴിക്കാൻ കല്ല് കൊണ്ടുണ്ടാക്കിയ ഒരു ആഹാര തളിക, അന്നത്തെ രാജ ഭോജനശാലയിൽ രണ്ട് നിരകളിലായി ഇവ നിരത്തി വച്ചിരിക്കുകയായിരിക്കും നടുവിലൂടെ വെള്ളമൊഴുകുന്ന ഒരു കല്പാത്തിയും, ഒരു കൂട്ടം കഴിച്ചെഴുന്നേറ്റ് കഴിയുമ്പോൾ വെള്ളം തിരിച്ച് വിട്ട് കല്ലു പാത്രങ്ങളെ കഴുകി വെടിപ്പാക്കുന്നു..അത്രയും കേട്ട് അന്തിച്ച് നിൽക്കുമ്പോഴാണ് അയാൾ കൈ വിരൽ മുട്ട് കൊണ്ട് അതിൽ പതുക്കെ കൊട്ടിയത് കേട്ടത് മധുരമായ ഒരു ശബ്ദം. തഴമ്പിച്ച കൈകൊണ്ട് അയാൾ താളം പിടിക്കവെ കല്ലിൽ നിന്ന് ഉയർന്ന സംഗീതത്തിൽ കണ്ണ് തള്ളി.

അതേ പോലെ തന്നെയായിരുന്നു നാട്യമണ്ഡപത്തിന്റെ പടിക്കെട്ടിൽ ഇരുന്ന ആനയുടെ മസ്തകത്തിൽ കൊട്ടിയപ്പോഴും, ദൂരെയേതോ ക്ഷേത്രത്തിൽ മണിയടിക്കുന്നത് പോലെ ഒരു ശബ്ദം, നാട്യപീഠത്തിന് ചുറ്റും സ്ത്രീകൾ പലതരം ആയോധനകലകൾ ദ്വന്ദയുദ്ധങ്ങൾ നാട്യവിധികൾ ഒക്കെ നടത്തുന്ന കൽചിത്രങ്ങൾ ഉണ്ടായിരുന്നു. 700 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ മുഖ്യധാരയിൽ എത്ര സജീവമായിരുന്നു എന്നതിന്റെ തെളിവായിരിക്കുമല്ലോ അതും.

അതിനടുത്ത് തന്നെയുള്ള രഹസ്യ അറയുടെ പണിയും ചാതുര്യവും എന്നെ ആകർഷിച്ചു.ഏകദേശം പത്തടിയോളം മണ്ണേടുത്ത് മാറ്റിയപ്പോഴാണ് ഈ കാണുന്ന അവശിഷ്ടങ്ങൾ തെളിഞ്ഞിരിക്കുന്നത്, അതിൽ നിന്നും വീണ്ടും ഒരു ഏഴടി താഴ്ചയിലാണ് ഈ രഹസ്യ അറ, പുറത്ത് നിന്ന് പടിയിറങ്ങി വരുമ്പോഴെത്തുന്ന ഇരുണ്ട ഇടുങ്ങിയ ഇടനാഴികൾ തുറക്കുന്നത് ഒരു പത്തടി നീളവും വീതിയുമുള്ള ഒരു മുറിയിലാണ്, മുറിയുടെയും ഇടനാഴിയുടേയും വശങ്ങളൊക്കെ തേച്ച് മിനുക്കിയ ഗ്രാനൈറ്റാണ്, അതാവും സൗണ്ട് പ്രൂഫാവാനുള്ള കാരണം, മഹാനവമി പീഠത്തിലിരുന്ന രാജാവ് ഇവിടെ വരെയെത്തുന്നതിന് നടന്ന ഭൂഗർഭ അറകൾ ഇനിയുമുണ്ടാവില്ലേ എന്ന് ചോദിച്ച് ഡിറ്റക്റ്റീവ് ആവാൻ ശ്രമിച്ച എന്റെ ബുദ്ധിയെ തത്കാലം ഞാൻ വെറുതെ വിട്ടു.

ഒരു കാല് പോലും പേരിനില്ലാത്ത ആയിരം കാൽ മണ്ഡപവും, ഇത് കുതിര പന്തി ആയിരുന്നു പോലും പഴയ മാർക്കറ്റിന്റെ ചതുര കളങ്ങളേയും കടന്ന് ഞങ്ങൾ പിന്നെ നടന്നത് ഹസാര രാമചന്ദ്ര ക്ഷേത്രത്തിലേയ്ക്കാണ്.

രാമായണ കഥ മൂന്ന് നിരകളിലായി ചുറ്റമ്പലത്തിന് ചുറ്റും കൊത്തി വച്ചിരിക്കുന്നു എന്നാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. കഥകളും ഉപകഥകളും ചേർത്ത് ഇവ ആയിരം എണ്ണമുണ്ടെന്നും ക്ഷേത്രത്തിന് മൂന്ന് വലം വച്ച് ഓരോ ചിത്രത്തിന് മുന്നിലും ജയ് ശ്രീറാം പറഞ്ഞ് പോവുകയാണെങ്കിൽ ആയിരം രാമനാമം ജപിച്ച പുണ്യമാണെന്നും അതിനർത്ഥം നേരെ വൈകുണ്ഠം ആണെന്നും ഗൈഡ് പറഞ്ഞെങ്കിലും ഇനിയും ചെയ്തു തീർക്കാനുള്ള കുറെ ആഗ്രഹങ്ങൾ ഉള്ളത് കൊണ്ട് തത്കാലം മോക്ഷപ്രാപ്തി വേണ്ടെന്ന് വച്ച് ഞാൻ ഉള്ളിലേയ്ക്ക് കയറി.

മറ്റ് ക്ഷേത്രങ്ങളേ പോലെ തന്നെ അനുബന്ധ ദേവീ ക്ഷേത്രവും കല്യാണമണ്ഡപവും ഒക്കെ ചേർന്ന ഒരു സമുച്ചയമാണ് ആയിരം രാമചന്ദ്ര ക്ഷേത്രം. ഹസാര രാംചന്ദ്ര ക്ഷേത്രത്തിൽ നിന്ന് പോയത് സനാന സമുച്ചയത്തിലേയ്ക്കാണ്. കൂട്ടിന് കോലൈസിന്റെ തണുപ്പും ഉണ്ടായിരുന്നു. ചില സന്തോഷങ്ങൾ പ്രായത്തിന്റെ എല്ലാ നിർവചനകൾക്കും അപ്പുറത്തല്ലേ..

സനാന സമുച്ചയത്തിനുള്ളിൽ അധികം കേട് പറ്റാതെ നിൽക്കുന്ന നിർമ്മിതികളിൽ പ്രധാനം ലോട്ടസ് മഹലും കാവൽ ഗോപുരവും ആണ്. മഹാറാണിയുടെ കൊട്ടാരവും തടാകത്തിന് നടുവിലെ ജൽ മഹലും അടിത്തറ മാത്രമേയുള്ളൂ.. ലോട്ടസ് മഹൽ ഒരു ശില്പ ചാതുര്യം തന്നെയാണ്. മുഗൾ-അറേബ്യൻ നിർമ്മാണരീതിയുമായി സാമ്യമുള്ളതാണ് ലോട്ടസ് മഹലിന്റെ വാസ്തു പ്രകൃതി. സനാന സമുച്ചയത്തിൽ നിന്ന് പുറത്ത് കടന്നാൽ ആദ്യം കാണുന്നത് ആനകൊട്ടിലും ആനപാപ്പാന്മാരുടെ വാസസ്ഥലവും ആണ്. ആനപാപ്പാന്മാരുടെ വാസസ്ഥലം ഒരു മ്യൂസിയമായി മാറ്റിയിട്ടുണ്ട്. 

ആനകൊട്ടിൽ വളരെ വിസ്തൃതവും മനോഹരവുമായ ഒരു നീളൻ കെട്ടിടമാണ്, ഏത് സമയത്തും പതിനൊന്ന് ആനകൾ ഈ നഗരത്തിനുള്ളിൽ ഉണ്ടായിരുന്നു പോലും, അതി ശക്തമായ ആനപ്പടയായിരുന്നു വിജയ നഗര സാമ്രാജ്യത്തിന്റേത്. വിജയ ദേവരായരുടെ കാലത്താണ് കുതിര പടയും മുഗളണ്മാരെ തോൽപ്പിക്കാൻ തോക്ക് കാലാൾ പടയും വിന്യസിക്കപ്പെട്ടതും രാജ്യത്തിന്റെ കെട്ടുറപ്പ് കൂടിയതും. ആനപ്പുറത്തെത്തുന്ന വിശിഷ്ടാതിഥിക്ക് വന്നിറങ്ങാനായി കല്ലിൽ തന്നെ പണിത ഉയർന്ന പീഠവും, അവിടെനിന്ന് നേരെ രാജകൊട്ടാരം വരെയെത്തുന്ന നടപ്പാതയും ഒക്കെ ഏറ്റവും സൂക്ഷ്മമായി സംവിധാനം ചെയ്ത ഒരു നഗരത്തിന്റെ പൗരാണികാവശിഷ്ടങ്ങളാണ് നമ്മൾ കാണുന്നത് എന്നോർമ്മിപ്പിച്ചു കൊണ്ടിരിക്കും.

അവിടെ നിന്ന് പിന്നിലേയ്ക്ക് കുറെ അടുത്തടുത്ത് കുറെ ക്ഷേത്രാവശിഷ്ടങ്ങളാണ്. ചന്ദ്ര ക്ഷേത്രം, വീരബദ്ര ക്ഷേത്രം, കോതണ്ട രാമ ക്ഷേത്രം, രഘുനാഥ ക്ഷേത്രം എന്നിങ്ങനെ അഞ്ചോളം ക്ഷേത്രങ്ങൾ നാശോന്മുഖമായ ശോകഭാവവുമായി പടർന്നു കിടന്നു. അവശിഷ്ടങ്ങളെ താങ്ങി നിർത്തുന്ന പുതിയ കൽതൂണുകൾക്കിടയിൽ കാണുന്ന ഒന്നോ രണ്ടോ യതാർത്ഥ തൂണുകൾ കണ്ടാലറിയാം പ്രതാപകാലത്ത് അവയോരോന്നും കലാവിരുന്നിന്റെ കളിയരങ്ങുകളായിരുന്നു എന്ന്. 



രംഗനാഥ ക്ഷേത്രവും കണ്ടിറങ്ങിയ ഞങ്ങളുടെ മുന്നിലേയ്ക്കാണ് ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തള്ളി ഒരു ഉന്ത് വണ്ടി എത്തിയത്, കറങ്ങി നടക്കുന്ന കാറ്റല്ല സ്വന്തം വയറാണ് ചൂളം വിളിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്, ഇനിയും നീണ്ട് പരന്ന് കിടക്കുന്ന ഹംപിയുടെ നിഗൂഡ സൗന്ദര്യം ഞങ്ങളെ പിന്നോട്ട് വലിച്ചു കൊണ്ടിരുന്നുവെങ്കിലും ഹംപി ഹോട്ടൽ റിവ്യൂകളിൽ ഏറ്റവും നന്നെന്ന് കണ്ട മാംഗോ ട്രീയിലെ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ ചിന്ത അവസാനം വിജയിച്ചു. നേരം തെറ്റിയ നേരത്ത് അങ്ങനെ ഉച്ചയൂണ് തേടി ഞങ്ങൾ ഒരു മാവിൻ ചുവട്ടിലേയ്ക്ക് പുറപ്പെട്ടു. ഹംപിയുടെ സ്വന്തം Mango Tree..
 
(തുടരും)