Thursday, December 14, 2017

രണ്ട് കടൽ പാലങ്ങളുടെ കഥ -മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 6)


ഉച്ചയൂണ് കഴിഞ്ഞിറങ്ങിയത് കത്തുന്ന വെയിലിലേയ്ക്കാണ്, കത്തുന്ന വെയിലും ഉപ്പു കാറ്റും അടിച്ചു കറുത്തു എന്ന സങ്കടത്തിന് ഈ കറുപ്പ് കാൻസറുൾപ്പടെ തൊലിപ്പുറത്തും ശരീരത്തിനകത്തും ഉള്ള പല അസുഖങ്ങൾക്കും മരുന്നാണ് എന്നതായിരുന്നു ഗൈഡിന്റെ ആശ്വാസവചനം.സമ്മതിക്കാതെ വഴിയില്ല.

രാമേശ്വരം കടലോര പട്ടണം ആണെങ്കിലും മീനും മാംസവും ഒക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, നിലവാരമുള്ള കടകളുടെ ദൗലഭ്യവും ഉണ്ട്. തീർത്ഥാടന കേന്ദ്രമായത് കൊണ്ടാവാം.

ഉച്ചയൂണും കഴിഞ്ഞ് പോയത് പാമ്പൻ പാലത്തിലേയ്ക്കായിരുന്നു. മനുഷ്യ നിർമ്മിതിയിലെ മഹാത്ഭുതങ്ങളിൽ ഒന്ന്..

2017-103 വർഷം തികച്ച, 143 തൂണുകളിലായി 2 കിലോമീറ്റർ നീളത്തിൽ നിൽക്കുന്ന ഈ തീവണ്ടി പാലം 2010-ൽ വർളി-മുംബൈ സീലിങ്ക് പ്രവർത്തനക്ഷമമാകും വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്പാലം ആയിരുന്നു. 1870-ൽ സിലോണുമായി (ഇന്നത്തെ ശ്രീലങ്ക) വ്യാപാരബന്ധം വിപുലപെടുത്താനാണ് ഈ പാലത്തിന് അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റ് പദ്ധതിയിട്ടെങ്കിലും 1911 ലാണ് പണി തുടങ്ങിയതും 1914-ൽ ഉപയോഗത്തിൽ വരികയും ചെയ്തത്.


1988 -ൽ അണ്ണൈ ഇന്ദിരാഗാന്ധി റോഡ് പാലം വരുന്നത് വരെ, ഇടത്തരം വലുപ്പമുള്ള കപ്പലുകൾ പോലും ഈ പാലത്തിന്റെ ലിവർ ഉപയോഗിച്ച് തുറക്കാവുന്ന ലിങ്ക് ബ്രിഡ്ജ് വഴി കടന്ന് വരുമായിരുന്നു പോലും. ചെറിയ വഞ്ചികൾക്ക് പാലത്തിനടിയിലൂടെ കടന്ന് പോവാം.

1964 ഡിസംബർ 23-ലെ സൈക്ളോണിൽ ഈ പാലത്തിലൂടെ കടന്ന് വന്ന ചെന്നൈ-ധനുഷ്കോടി ബോട്ട് മെയിൽ എക്സ്പ്രസ്സ് 150 യാത്രക്കാരുമായി മറിഞ്ഞത് ഇന്നും ഉണങ്ങാത്തൊരു മുറിവായി ഈ തീരനഗരിയുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നു..

ആളെ മറിച്ചിടുന്ന കാറ്റായിരുന്നു പാമ്പൻ റോഡ് പാലത്തിന്റെ മുകളിലൂടെ നടക്കുമ്പോൾ, ഒരു വശത്ത് തീരം അടിഞ്ഞ് കിടക്കുന്ന മീൻ വഞ്ചികളും മറുവശത്ത് വല വീശി മീൻ കാത്ത് കിടക്കുന്ന വഞ്ചികളും. കാറ്റിൽ പരുന്തുകൾ ആകാശത്ത് ഗ്ളൈഡിങ്ങ് നടത്തുന്നത് ഒരു മനോഹരമായ കാഴ്ചയാണ്.. പറക്കാൻ നമ്മളേയും കൊതിപ്പിക്കുന്ന പോലെ. റെയിൽ പാളത്തിലൂടെ ട്രെയിൻ പോവുന്നത് കാണാൻ പറ്റിയ സമയത്തിൽ ഞങ്ങളെ അവിടെത്തിച്ചതിന് ഗൈഡിനോട് നന്ദി തോന്നി, അത്ര കൗതുകകരമായിരുന്നു ഒരു നീലപട്ടുനൂൽ പുഴുവിനെ പോലെ പതുക്കെ മാളത്തിലേയ്ക്ക് കയറി ഇറങ്ങി പോവുന്ന ആ ട്രെയിനിന്റെ യാത്ര കാണാൻ.

അധികം സമയം ചിലവാക്കാതെ ധനുഷ്കോടി പോവാമെന്ന് കണ്ണദാസൻ തിരക്ക് കൂട്ടുമ്പോഴും സൂര്യാസ്തമനം അവിടെ കാണണം എന്ന് ആഗ്രഹത്തിൽ പിന്നോട്ടാഞ്ഞപ്പോൾ, കാറ്റ് കൂടുന്നത് അപകടമാണെന്ന് അയാൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

പാമ്പനിൽ നിന്ന് ഏകദേശം 22 കിലോമീറ്ററുണ്ട് ധനുഷ്കോടി മുനമ്പിലേയ്ക്ക്. 2017 ആഗസ്റ്റിൽ കലാം മന്ദിർ ഉത്ഘാടനത്തിന്റെ ഭാഗമായി നരേന്ദ്രമോദി എത്തിയതിനെ തുടർന്നും, പാമ്പൻ പാലത്തിൽ കൂടി കടന്ന് പോവുന്ന NH49 നെ ചാർ ദാം യാത്രികരുടെ സൗകര്യത്തിനായി ചാർദാം സർക്യൂട്ട് എന്ന പാഥയുമായി ബന്ധിപ്പിക്കാനുമായി രണ്ടൊ മൂന്നോ മാസത്തിന് മുന്നെ ധനുഷ്കോടി മുനമ്പ് വരെ ടാർ റോഡ് ഒരുക്കിയിട്ടുണ്ട്, അതിന് മുന്നെ ധനുഷ്കോടി ഗ്രാമത്തിന് മുന്നെയുള്ള സെക്യൂരിറ്റി ഗേറ്റ് വരെയേ യാത്രസൗകര്യം ഉണ്ടായിരുന്നുള്ളൂ, അവിടെനിന്നും 4x4 ജീപ്പുകളും ഓട്ടോകളും രണ്ട് കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പിന്നെയും സർവീസസ് നടത്തിയിരുന്നു, കാറ്റ് പിടിക്കുന്നത് കൊണ്ടും കടൽ അപ്രതീക്ഷിതമായി കയറി വരാൻ സാദ്ധ്യത ഉള്ളത് കൊണ്ടുംഅതിനപ്പുറത്തേയ്ക്ക് യാത്ര അനുവദിച്ചിരുന്നില്ല എന്ന് കണ്ണദാസന്റെ ഓർമ്മ.


കോതണ്ഡരാമർ ക്ഷേത്രത്തിൽ നിന്നുള്ള അഞ്ച് കിലോമീറ്റർ ദൂരം കണ്ടൽകാടുകളും കൂർത്ത ഇലകളുള്ള മരങ്ങളും കൊണ്ടുള്ള അല്പം വിജനമായ വഴിയാണ്, വൈവിദ്ധ്യമാർന്ന ദേശാടനപക്ഷികൾ എത്തിച്ചേരാറുള്ള ധനുഷ്കോടി ജല-പക്ഷി സങ്കേതം ഇവിടെയാണ്, കണ്ണദാസന്റെ ഓർമ്മയിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ പണ്ട് ഇവിടം പേരറിയാത്ത കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പക്ഷികളെ കൊണ്ട് നിറയുമായിരുന്നു പോലും. കാൽനടയായിട്ടും പിന്നെ സൈക്കിളിലും തിന്നാനൊന്നും കിട്ടാത്ത ഈ മണൽ റോഡിലൂടെ വള്ളിനിക്കറിന്റെ പോക്കറ്റിൽ അരിനെല്ലിക്കയും നിറച്ച് ധനുഷ്കോടി വരെ ഈ പതിനേഴ് കിലോമീറ്റർ കൂട്ടുകാരോടൊപ്പം നടന്ന കഥ പറയുമ്പോൾ കണ്ണിൽ കാറ്റടിച്ച പോലെ…..

ഓർമ്മകൾ നല്ലതായാലും ചീത്തയായാലും കണ്ണ് നിറയ്ക്കുമല്ലേ എന്ന ചോദ്യത്തിന് ഓർമ്മകൾ ഉള്ളവർക്ക് എന്നെങ്കിലും തിരിച്ചെത്തിയേ പറ്റൂ എന്നായിരുന്നു മറുപടി. ഒരു പാട് പഠിച്ച് സമ്പാദിക്കാൻ നാട് വിട്ട താനും കൂട്ടുകാരുമൊക്കെ അമ്മയുടെ ശബ്ദത്തിലും കൂടുതൽ കടലിന്റെ ശബ്ദമാണ് കാതിൽ കേട്ടിരുന്നതെന്ന് പോലും..

വഴിമദ്ധ്യേ ധനുഷ്കോടി ഗ്രാമം കണ്ടുവെങ്കിലും ആദ്യം ധനുഷ്കോടി മുനമ്പ് കണ്ടുവരാമെന്ന് കണ്ണദാസന്റെ അഭിപ്രായം മാനിച്ച് അങ്ങോട്ടേയ്ക്ക് പോയി. കറുത്ത് മിനുത്ത് കിടക്കുന്ന പുതു റോഡിലൂടെ വണ്ടികൾ ചീറിപ്പാഞ്ഞാണ് പോവുന്നത്, കാറ്റ് അതിശക്തമായി വീശുന്നത് അടഞ്ഞ ചില്ലുകളിൽ കൂടി അറിയാൻ ആവുന്നുണ്ടായിരുന്നു, ആകാശത്ത് പഞ്ഞിമേഘങ്ങളും കാർമേഘങ്ങളും കബഡി കളിക്കുകയാണെന്ന് തോന്നും. ഒരു വശത്ത് കടൽ കാണാനേ ഇല്ല, പിണങ്ങി നിൽക്കുന്ന കുട്ടിയേ പോലെ ദൂരെ ദൂരെ പോയി കിടക്കുന്ന ബംഗാൾ ഉൾക്കടൽ, ഒരു നിമിഷം അടങ്ങി നിൽക്കാത്തൊരു കുറുമ്പിയേ പോലെ ഇന്ത്യൻ മഹാസമുദ്രം മറുവശത്ത്.

എട്ടടിക്ക് മേലെ താഴ്ത്തിയ ഇരുമ്പ് സിമന്റ് പില്ലറുകളിൽ സ്ളാബ് വാർത്ത് മണ്ണിട്ട് നിറച്ച് ഫ്ളൈഓവറുകൾ പണിയുന്ന പോലെയാണത്രെ ഈ റൊഡിന്റെ നിർമ്മിതി, വശങ്ങളിൽ മൂന്ന് നിരകളിലായി കരിങ്കല്ലുകൾ അടുക്കി പ്ളാസ്റ്റിക്ക് കയറുകൾ കൊണ്ട് വരിഞ്ഞ് വേലിയേറ്റം റോഡിലേയ്ക്ക് കയറിവരുന്നത് തടയാൻ ഒരുക്കിയിട്ടുണ്ട്. പ്ളാസ്റ്റിക്ക് കയറുകൾക്ക് അലറുന്ന ഈ തിരമാലകൾ കയറിവരുമ്പോൾ എന്ത് ചെയ്യാനാവും എന്ന ചോദ്യത്തിന് പ്രകൃതിയുടെ സവിശേഷത കൊണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ തുരുമ്പിക്കുന്ന സ്ഥലമായി രാമേശ്വരത്തെ വിലയിരുത്തുന്നതെന്നും എന്നുമെന്ന പോലെ ഈ റോഡിൽ റിപ്പയർ വർക്ക് നടക്കാറുണ്ടെന്നും ഗൈഡ് പറഞ്ഞു.

ധനുഷ്കോടി മുനമ്പിൽ പ്രതിഷ്ഠയില്ലാത്ത ഒരു മന്ദിരവും ഇന്ത്യൻ പതാക പറക്കുന്ന ഒരു ട്രാഫിക്ക് ചത്വരവും ഉണ്ട്, കാറ്റിന്റെ കളികൾ അവിടെത്തുന്നതിന് മുന്നെ തന്നെ കണ്ടു തുടങ്ങി, നല്ല റോഡ് കണ്ട് സ്വന്തം വണ്ടിയുമായെത്തിയ പരിചയമില്ലാത്ത യാത്രക്കാർ കാറ്റ് റോഡിലേയ്ക്ക് അടിച്ച് കൂട്ടിയ മണൽക്കൂനകളിൽ ടയർ കുടുങ്ങി ഇരമ്പിക്കുന്നത്. മുനമ്പിലുള്ള ക്ഷേത്രം ശിവക്ഷേത്രമാവണോ രാമക്ഷേത്രമാവണോ എന്ന തർക്കം നിലനിൽക്കുന്നത് കൊണ്ടാണത്രെ ഇപ്പോഴും പ്രതിഷ്ഠകളൊന്നും ഇല്ലാത്തത്..


പ്രതിഷ്ഠയില്ലാത്ത മന്ദിരവും കണ്ട് ബംഗാൾ ഉൾക്കടൽ വശത്തേയ്ക്കാണ് ഇറങ്ങിയത്, പേരിന് പോലും ഒരു അലയില്ലാതെ അലസമായി കിടക്കുന്ന കടൽ, ഒരു തടാകത്തിന്റെ കര പോലെ ഇളകുന്ന തീരത്ത് മണലിന്റെ മഞ്ഞ നിറം ഒരു നാലടി ദൂരത്തിൽ തെളിഞ്ഞ് കാണാം, പുഷ്യരാഗപച്ചയാണ് കടലിന്റെ നിറം. അതിന്റെ കാരണമെന്താവാം എന്ന് ഓർത്ത് നിൽക്കുമ്പോളാണ് തീരത്ത് നിന്ന് ഒരാൾ ആ പച്ചയിലേയ്ക്ക് ഡൈവ് ചെയ്യുന്നത് കണ്ടത്, തീരത്ത് നിന്ന് നാലടി ദൂരത്തിൽ കടലിന്റെ ആഴം ആറടിയോളം, അനങ്ങാതെ കിടക്കുന്ന കടലിന്റെ ഭീകരത അപ്പോഴാണ് മനസ്സിലായത്.

അർദ്ധവൃത്താകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേയ്ക്ക് നടക്കുമ്പോൾ കാണുന്ന ദൃശ്യം വിവർണ്ണനാതീതമാണ്, നിശബ്ദമായ പച്ചക്കടലും ഒരു മിനിറ്റിൽ ആയിരം തിരകളുമായി തീരം തേടുന്ന നീലക്കടലും ഒന്നിക്കുന്ന കാഴ്ച. ആർത്തലച്ച് വരുന്ന തിരമാലകൾ ഒരു നേർ‌ രേഖയിൽ ബംഗാൾ ഉൾക്കടലിൽ ചേരുന്നതും, തുള്ളിപ്പോവുന്ന ചെറുമീനുകൾ പോലെ അവയെ പച്ചക്കടൽ വിഴുങ്ങുന്നതും, ആ നേർ രേഖയിലാണ് രാമസേതുവിന്റെ ആദ്യപാദം കാണുക. ആഴക്കടലുകളുടെ ആ സംഗമം കണ്ട് നിൽക്കെ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങൾക്ക് ഒരു അന്തവുമില്ലല്ലോ എന്ന് തോന്നിപോയി.

വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയിൽ പറക്കുന്ന പഞ്ചാരമണൽത്തരികൾ കാലിൽ തട്ടുമ്പോൾ വേദന തോന്നിത്തുടങ്ങി, സന്ധ്യ ആവുന്തോറും കാറ്റിന്റെ ശക്തി കൂടുമെന്നും മണൽത്തരികൾ കണ്ണിൽ പോയി അപകടം പറ്റുന്നത് ഇവിടെ സ്ഥിരമാണെന്നും പറഞ്ഞത് അനുഭവിച്ചപ്പോഴാണ് മനസ്സിലായത്.

കാറ്റ് വീശിയടിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ബംഗാൾ ഉൾക്കടലിലേയ്ക്കാണ്, കാറ്റിന്റെ ദിശയിലേയ്ക്ക് മണൽ പറന്ന് പോയ രേഖകൾ വഴിത്താരകൾ പോലെ, അത്യന്തം വ്യത്യസ്ഥരായ ആ രണ്ട് കടലുകളെ നോക്കി കൗതുകം കൊണ്ട് നിൽക്കുമ്പോഴാണ്, ഇന്നാട്ടുകാർ ബംഗാൾ ഉൾക്കടലിനെ ആമ്പള(ആൺ)കടൽ എന്നും ഇന്ത്യൻ മഹാസമുദ്രത്തെ പൊമ്പള(പെൺ)കടലെന്നും വിളിക്കുന്നത് എന്നു കണ്ണദാസൻ പറഞ്ഞത്, മിണ്ടാതിരിക്കാൻ പറ്റാത്ത പെണ്ണത്തത്തെ കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും കണ്ടു നിന്നപ്പോൾ മിണ്ടാതെ മുഷിഞ്ഞ് കിടക്കുന്ന കാമുകന്റെ കാതോരം തിരമുറിയാതെ കഥ പറയുന്ന ഒരു പൊട്ടിയാണ് ഈ നീലക്കടൽ എന്ന് തോന്നി, പ്രകൃതിക്ക് തന്നെ എന്തൊക്കെ ഭാവങ്ങളാണ്. സ്വപ്ന സദൃശ്യമായ അനുഭവങ്ങൾ..

അർദ്ധവൃത്ത ബീച്ചിന്റെ നേർപകുതിയിൽ നിന്ന് നോക്കിയാൽ കടലുകൾ ഒരു നേർ‌ രേഖയിൽ സംഗമിക്കുന്നത് കാണാം, ആ പാതയിൽ തന്നെയാണ്, രാമസേതു എന്നറിയപ്പെടുന്ന, അദംസ് ബ്രിഡ്ജ് എന്ന് ഇംഗളീഷ്കാരൻ വിളിച്ച മനുഷ്യനിർമ്മിതം എന്ന് ശാസ്തീയമായി പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത എന്നാൽ മനുഷ്യചരിത്രത്തിന്റെ നിഗൂഡതകളിൽ ഒന്നായ ആ പാലം കാണപ്പെടുന്നത്.

ധനുഷ്കോടിയേയും ശ്രീലങ്കയിലെ തലൈമണ്ണാർ മുനമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 50 കിലോമീറ്റർ നീളത്തിൽ മാന്നാർ ഉൾക്കടലിനെയും പാൾക്ക് സ്റ്റ്രൈറ്റ് ചാനലിനെയും വേർതിരിക്കുന്നു, പലയിടത്തും 1 മുതൽ 10 അടിവരെ മാത്രം ആഴത്തിൽ ഈ പാലം ശൂന്യാകാശ ചിത്രങ്ങളിൽ വളരെ വ്യക്തമായി കാണാം. 1480 -ലെ സൈക്ളോണിന് മുൻപ് ഈ പാലം ജലത്തിന് മുകളിലായിരുന്നു എന്നും സഞ്ചാരയോഗ്യമായിരുന്നു എന്നും 9ആം നൂറ്റാണ്ടിലും 17ആം നൂറ്റാണ്ടിലും ഒക്കെയായി സാംശീകരിക്കപ്പെട്ട ചരിത്രരേഖകളിൽ കാണപ്പെടുന്നു..


ഈജിപ്തിലെ പിരമിഡുകൾ പോലെ, മിനസോട്ടയിലെ സ്റ്റോൺഹെഞ്ചുകൾ പോലെ, പെട്രയിലെ ക്ഷേത്രങ്ങൾ പോലെ നമുക്ക് കാണാൻ പറ്റുന്ന ദൂരത്തിൽ മനുഷ്യന്റെ ശാസ്ത്രബോധകൾക്ക് വിശദീകരണം തരാനാവാത്ത ഒരു നിഗൂഡത ഉണ്ടെന്ന് അറിയുന്നത് ഒരു പ്രത്യേക അനുഭവമാണ്, പ്രകൃതിയുടെ അത്ഭുതങ്ങൾക്ക് മുന്നിൽ നമ്മൾ ചെറുതായി ഒരു മണൽതരിയായി പോവുന്ന പോലെ…

ധനുഷ്കോടി മുനമ്പിൽ നിന്ന് പ്രേതഗ്രാമമെന്ന ഗ്രാമത്തിലേയ്ക്കെത്തുമ്പോൾ ഭിക്ഷക്കാരാകാൻ തയ്യാറല്ലാത്തത് കാരണം ജീവൻ തന്നതും തിരിച്ചെടുത്തതുമായ കടലിന്റെ, ഒന്നുമില്ലാത്ത മണല്പരപ്പിൽ നിന്ന് മാറാൻ തയ്യാറാവാതെ, കറന്റ് കണക്ഷൻസ് കൊടുക്കാത്തത് കൊണ്ട് ആറ്മണിക്ക് ശേഷം കടൽ അലറുന്ന ഇരുട്ടിൽ, നിർമ്മാണ അനുമതിയില്ലാത്തത് കൊണ്ട് ഓല കൊണ്ട് ചുമരുകളും മേൽക്കൂരകളും കെട്ടിയ വീടുകളിൽ, കൈകൊണ്ട് തോണ്ടിയ കുഴികളിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം കൊണ്ട് ജീവിക്കുന്ന 50 കുടുംബങ്ങളുടെ ധൈന്യതയായിരുന്നു മനസ്സിലെ ചിത്രം.


പക്ഷേ തൊട്ടുകണ്ണെഴുതാവുന്ന കറുപ്പിന്റെ അഴകിന് തീരമണലിന്റെ മഞ്ഞപ്പ് നിറഞ്ഞ ഗാംഭീര്യമുള്ള താടിമീശയും, പ്രായം കൊണ്ട് തളർന്നതെങ്കിലും കായബലം നിറഞ്ഞിരുന്നതെന്ന് വിളിച്ച് പറയുന്ന ശരീരവുമുള്ള ആ മനുഷ്യന്റെ കണ്ണുകളിൽ കണ്ടത് ധൈന്യതയല്ല, സ്വന്തം ജീവിതം ഒരു കളിത്തോണി പോലെ തിരകളിൽ ഉയരങ്ങളിലേയ്ക്ക് കയറുന്നതും ആഴങ്ങളിലേയ്ക്ക് വീഴുന്നതും കണ്ടിട്ടും ചിരിക്കാനാവുന്ന ഒരു തീക്ഷ്ണത..

അത് തന്നെയാവും കഥ കേൾക്കാനിരിക്കുന്ന കൊച്ച് കുട്ടിയേ പോലെ എന്നെ ആ മണലിൽ പിടിച്ചിരുത്തിയത്..

(തുടരും)


Tuesday, December 12, 2017

രാമൻ പോയ വഴിയേ ഒരു യാത്ര – മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 5)




രാമേശ്വരത്ത് നിങ്ങൾ എന്ത് കാണാനാണ് വന്നത്?“

ഏതോ ഒരു ആങ്കിളിൽ തമിഴ് നടൻ മുരളിയുടെ ഛായയും നിറവുമുള്ള ഡ്രൈവർ കം ഗൈഡ് കണ്ണദാസൻ ചോദിച്ചപ്പൊൾ നീയുൾപ്പടെ രാമേശ്വരത്ത് കാണാൻ ഭംഗിയും കഥയുമുള്ള എല്ലാം എന്ന് പറയാനാണ് തോന്നിയത്..

ചോദിക്കാൻ കാരണം, രാമേശ്വരത്ത് രണ്ട് തരം യാത്രക്കാരാണ് എത്തുക, ആദ്യ കൂട്ടർ, രാമപാദങ്ങളെ പിന്തുടർന്ന് രാമനാഥ ക്ഷേത്രത്തിലെ ഇരുപത്തിയൊന്ന് നീരുറവകളിൽ സ്നാനം ചെയ്ത് പാപമുക്തി നേടി വൈകുണ്ഡം പൂകാൻ കൊതിക്കുന്നവർ, ചാർദ്ദാം യാത്രയുടെ തുടർച്ചയായി രാമേശ്വരത്ത് എത്തിച്ചേരുന്നവർ. അടുത്ത കൂട്ടർ ഐതീഹ്യങ്ങളുടെ കടുംവർണ്ണങ്ങളിൽ വിശ്വാസമില്ലാത്ത, പ്രകൃതി ഈ ദ്വീപിൽ ഒരുക്കുന്ന വിസ്മയങ്ങൾ കാണാനെത്തുന്നവർ, അവർ ഏച്ചു കെട്ടിയ പല കഥകളും വിശ്വസിക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല.“

തനിക്കറിയാവുന്ന എല്ലാ കഥകളും മടുക്കാതെ പറയാമെന്ന ഉറപ്പിന്മേൽ ഞങ്ങൾ യാത്ര തുടങ്ങി. വിയർപ്പൂറി കൂടുന്ന വെയിലുണ്ടെങ്കിലും കടൽക്കാറ്റ് അടിക്കുന്നത് കാരണം ഒട്ടും ചൂട് തോന്നിയില്ല, മഴ മേഘങ്ങൾ മാനത്ത് ഉരുണ്ട് മറിയുന്നുണ്ടായിരുന്നു.

കലാം മന്ദിർ

ആദ്യം തന്നെ ഇന്ത്യയുടെ മിസൈൽമാൻ ഉറങ്ങുന്ന കലാം സ്മാരക മന്ദിരത്തിലേയ്ക്കാണ് പോയത്, രാമേശ്വരം ധനുഷ്കോടി റോഡിൽ പെയ്കരുമ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ്, DRDO യുടെ മേൽനോട്ടത്തിൽ ഈ സ്മാരക മന്ദിരം പണി തീർത്തിരിക്കുന്നത്, 27 ജുലായ് 2017- ന് പ്രധാനമന്ത്രി നരേന്ദ്ര മോധി ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

അടഞ്ഞ് കിടക്കുന്ന ചിത്രപണികളുള്ള ഭീമാകാരൻ വാതിലിന് മുന്നിൽ അവിടെയുറങ്ങുന്ന മനുഷ്യനെ ഓർത്തിട്ടെന്ന പോലെ ഊർജ്ജത്തോടെ ത്രിവർണ്ണ പതാക പാറുന്നു. ഫോട്ടോഗ്രാഫിയും ചെരുപ്പും നിഷിദ്ധമാണ് ഇവിടെ,DSLR ക്യാമറകളും ആഹാരവസ്തുക്കളും അകത്ത് കയറ്റാൻ അനുവദിക്കയില്ല, വണ്ടിയിലോ മറ്റൊ വച്ചിട്ട് വന്നാൽ ഉഗ്രപരിശോധനകളും തിരിച്ചുപോക്കും ഒഴിവാക്കാം.

ചെരുപ്പഴിച്ച് വച്ച് കടന്ന് ചെല്ലുന്ന വിശാലമായ തളത്തിൽ കലാമിന്റെ ജീവിതകാലത്ത് എടുത്ത ചിത്രങ്ങൾ കിട്ടിയ അവാർഡുകൾ പ്രസിദ്ധരായ പല ചിത്രകാരന്മാരും വരച്ച കലാമിന്റെ രേഖാ ചിത്രങ്ങൾ തുടങ്ങി അദ്ദേഹം ഉപയോഗിച്ചിരുന്ന ചായകോപ്പയും പ്ളേറ്റും ഷില്ലോങ്ങിലേയ്ക്കുള്ള അവസാനത്തെ യാത്രയിൽ പായ്ക്ക് ചെയ്തിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും ഒക്കെ പ്രദർശനത്തിന് വച്ചിരിക്കുന്നു.


ഒരു സമാധി സ്ഥലമാണെന്ന വസ്തുത അറിയാതെ/ഓർക്കാതെ എത്തുന്ന കാഴ്ചക്കാരും ഒച്ചയുയർത്തി അവരെ നിയന്ത്രിക്കുന്ന മേൽനോട്ടക്കാരും മനോഹരമായ ആ സ്ഥലത്തിന്റെ സ്വച്ഛന്ദമായ അന്തരീക്ഷം ഇല്ലാണ്ടാക്കുന്നു. പുറത്തെ പുൽമൈതാനി അഗ്നിമിസൈലിന്റെ ശില്പവും മറ്റു ചില മനോഹരമായ ഇൻസ്റ്റലേഷൻസുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

രാമ തീർത്ഥം
തിരക്കും കൂടും മുന്നേ അവിടെ നിന്ന് ഇറങ്ങി, അടുത്ത ലക്ഷ്യം ഏകാന്ത രാമർ ക്ഷേത്രമായിരുന്നു, ഐതീഹ്യമനുസരിച്ച് രാമനെ സഹായിക്കാൻ എത്തിയ വാനരസേനയ്ക്ക് ദാഹിച്ചപ്പൊൾ രാമൻ തന്റെ കാൽനഖം കൊണ്ട് നിലത്തൊരു കുഴിയുണ്ടാക്കുകയും അതിൽ നിന്നുണ്ടായ ഉറവ ഇന്നും വറ്റാതെ ഈ ക്ഷേത്രത്തിനുള്ളിലെ കിണറ്റിൽ കാണുകയും ചെയ്യുന്നുവെന്നാണ്. കിണറ്റിനുള്ളിലെ വെള്ളം ഒരു ചെമ്പ് കലത്തിൽ കോരി വച്ചിരുന്നത് കുടിച്ച് നോക്കിയതിൽ ഉപ്പ് രസം തോന്നാതിരുന്നത് കൗതുകമായി. ക്ഷേത്ര മാതൃകയും രീതികളും വടക്കൊട്ടുള്ള ക്ഷേത്രങ്ങളോടാണ് കൂടുതൽ സാദൃശ്യം തോന്നിയത്.

അടുത്ത ലക്ഷ്യം വില്ലൂണ്ടി തീർത്ഥം ആയിരുന്നു, കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാലത്തിന്റെ അറ്റത്ത് ഒരു കിണർ, കണ്ണദാസിന്റെ ചെറുപ്പത്തിൽ അത് ഒരു ഗ്ളാസ് ഇറങ്ങിപോവാൻ വിസ്തീർണ്ണം മാത്രമുള്ള കുഴിയായിരുന്നു പോലും, ലങ്കയിൽ നിന്ന് തിരിച്ചെത്തിയ സീതാദേവിക്ക് ദാഹിക്കവെ രാമൻ കടലിൽ അമ്പെയ്ത് കുത്തിയ കുഴിയിൽ നിറഞ്ഞ ശുദ്ധജലമാണ് ഈ തീർത്ഥം എന്നാണ് ഐതീഹ്യം, ആ വെള്ളമൊന്ന് രുചിച്ച് നോക്കണമെന്നുണ്ടായിരുന്നു, പക്ഷേ കയറും തൊട്ടിയും മാറ്റിവച്ചിരിക്കുന്നു, എത്ര ആലോചിച്ചിട്ടും കടൽ വെള്ളത്തിന് നടുക്കുള്ള ഈ കുഴിയിലെ വെള്ളമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് ഉത്തരം കിട്ടിയില്ല. മനുഷ്യന്റെ സങ്കല്പങ്ങൾക്ക് നിറങ്ങൾ ചാർത്തുന്നതും പ്രകൃതിക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദമാണല്ലോ.

വിലൂണ്ടി തീർത്ഥം 
കടൽക്കാറ്റ് വിയർപ്പിനും ചൂടിനും ഒരു ആശ്വാസം തന്നുവെങ്കിലും ഈ കാറ്റിനർത്ഥം ഇനിയും പെയ്യാനിടയില്ലാത്ത മഴയാണെന്നായിരുന്നു കണ്ണദാസിന്റെ വിലാപം, പല വർഷങ്ങളായി കുറഞ്ഞ് വരുന്ന മഴ ഓരോ വർഷവും രാമേശ്വരത്തെ മരുഭൂമിയാക്കുകയാണ് എന്ന് പറയുന്ന ഈ ചെറുപ്പക്കാരൻ ബി.ടെക്ക് കഴിഞ്ഞ് എട്ടുവർഷത്തോളം ദുബായിൽ പോയി ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് തിരിച്ചു വന്നതാണെന്നറിഞ്ഞപ്പൊൾ കലാമിന്റെ ആ നാട്ടുകാരനോട് ഒരു ബഹുമാനം തോന്നി, നിയോഗങ്ങൾ ഓരോരുത്തർക്കും ഓരോന്നാണല്ലോ..

വില്ലൂണ്ടി തീർത്ഥത്തിലെ ജലമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് സർക്കാരിന്റെ പൈപ്പ് വെള്ളം സ്വപ്നം മാത്രമായിരിക്കുന്ന പല ഭാഗങ്ങളും ഈ ദ്വീപിലുണ്ടെന്നും, ചിരട്ടക്കരിയും, മണലും, കരിങ്കല്ലിന്റെ അരിപ്പകളും കൊണ്ട് ഇവിടെയുണ്ടാക്കുന്ന കിണറുകളെപറ്റിയും, ശർക്കരയും ചുണ്ണാമ്പും കൊണ്ട് കടൽ വെള്ളത്തിനെ കുടിക്കാൻ പരുവമാക്കിയെടുക്കുന്ന നാടൻ രീതിയെപറ്റിയും കണ്ണദാസൻ പറഞ്ഞു തന്നു, അർദ്ധവിശ്വാസിയായ എനിക്ക് സ്വന്തം വീട്ടിലെ മൺകുടത്തിൽ നിന്ന് എടുത്ത് തന്ന തണുത്ത വെള്ളത്തിന്റെ തണുപ്പും നേർത്ത ഉപ്പും മധുരരസവും മതിയായിരുന്നു ഏത് പ്രതികൂലാവസ്ഥയിലും ജീവിക്കാൻ തയ്യാറാവുന്ന മനുഷ്യന്റെ കഴിവോർത്ത് വിശ്വാസിയാവാൻ.

സീതാ തീർത്ഥം
അടുത്ത ലക്ഷ്യം സീതാ തീർത്ഥം ആയിരുന്നു, ലങ്കയിൽ നിന്നെത്തിയ ദേവി താമസിച്ചിരുന്ന പർണ്ണശാലയിവിടെ ആയിരുന്നു പോലും, സീതയുടെ കണ്ണീര് വീണിട്ടാവാം ഈ തീർത്ഥത്തിൽ മാത്രം ഇപ്പൊഴും നിറയെ വെള്ളം. രാമനാഥ ക്ഷേത്രത്തിന്റെ ഒരു ചെറുപതിപ്പ് പോലെ സ്തൂഭങ്ങളുമായാണ് ഈ ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്. ചെരുപ്പൂരിയിട്ട് പഴുത്ത ചരലിൽ കൂടി നടന്ന കാലുകളെ നോക്കി ദുഃഖിച്ച് നിൽക്കുമ്പോൾ വടക്കേയിന്ത്യയിൽ നിന്ന് വന്ന ഒരു കൂട്ടം വയോധികരായ സ്ത്രീ-പുരുഷ സംഘം നഗ്നപാദരായി എന്നെ കടന്ന് പോയി, നരയും ചുളിവും വീണ അവരുടെ കാലുകളെ സംരക്ഷിക്കുന്നത് ഭക്തിയുടെ കവചമാണെന്ന് തോന്നി, വിശ്വാസങ്ങൾക്ക് മലകളെയും മാറ്റാൻ കഴിവുണ്ടെന്നല്ലേ..

സീതാതീർത്ഥത്തിൽ നിന്ന് പോയത് ലക്ഷ്മണതീർത്ഥത്തിലേയ്ക്കാണ്. ഇവിടെയുള്ള ലക്ഷ്മണ ക്ഷേത്രത്തിൽ ഒരു വലിയ ഇലഞ്ഞിമരത്തിന് ചുവട്ടിൽ നാഗദേവതാ പ്രതിഷ്ഠയുണ്ട്, കാളിയനും തക്ഷനും മുതൽ പേരറിവുള്ള നാഗങ്ങളുടെയൊക്കെ കൽപ്രതിമകൾ അവിടെ വച്ചിട്ടുണ്ട്. ഐതീഹ്യമനുസരിച്ച് ഒരിക്കൽ മാത്രമേ ലക്ഷ്മണൻ രാമനെ എതിർത്ത് സംസാരിച്ചിട്ടുള്ളൂ, അത് സീതാ ദേവിയുടെ അഗ്നിപ്രവേശനം ആവശ്യപ്പെട്ടപ്പോഴായിരുന്നു,, ശിക്ഷയായി കിട്ടിയത് നാഗ കോപമായിരുന്നു പോലും, ഇലഞ്ഞിത്തറയിലെ നാഗപ്രതിഷ്ഠകൾ കാരണം ഈ ക്ഷേത്രം സർപ്പദോഷ നിവാരണത്തിന് പേര് കേട്ടതാണെന്ന്.

തങ്കച്ചി മഠം
ലക്ഷ്മണതീർത്ഥം കണ്ടിറങ്ങി പോരും വഴിയാണ് കണ്ണദാസൻ അക്കാ തങ്കച്ചി മഠങ്ങളെ പറ്റിയുള്ള കഥ പറഞ്ഞത്. രാമനഗര രാജാവായിരുന്ന രഘുനാഥ സേതുപതിയുടെ രണ്ട് പെണ്മക്കളെ അനന്തിരവനായ ഒരേ ആൾക്ക് കല്യാണം കഴിച്ച് കൊടുത്തു പോലും, പക്ഷേ സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയ ഈ അനന്തിരവനെ രാജാവ് തലയറുത്തു, വിധവകളായ പെൺമക്കൾ പക്ഷേ രാജകൊട്ടാരത്തിലേയ്ക്ക് തിരിച്ച് പോവാതെ അവിടെ തന്നെ നിന്നു, ആ സ്ഥലങ്ങൾ പിന്നീട് അക്കാ മഠമെന്നും തങ്കച്ചി മഠമെന്നും അറിയപ്പെട്ടു, മധുരയിലെ അതിസൗര്യഭമുള്ള പ്രശസ്തമായ മുല്ലപ്പൂക്കളുടെ തൈകൾ തങ്കച്ചിമഠത്തിലെ പ്രശസ്തമായ മുല്ലപ്പൂ നഴ്സറികളിൽ നിന്നുമാണ് കൊണ്ട് പോവുന്നത്.

ലക്ഷമണതീർത്ഥത്തിൽ നിന്ന് പോയത് രാമപാദം കാണാൻ ആണ്. രാമനാഥ ക്ഷേത്രമൊഴികെ മറ്റു ക്ഷേത്രങ്ങൾക്കൊന്നും തമിഴ് നിർമ്മാണരീതിയല്ലല്ലോ എന്ന സംശയത്തിന് അല്പ കാലം മുൻപ് വരെയും ആരും നോക്കാത്ത ഐതീഹ്യങ്ങളുടെ പിൻബലം മാത്രമുള്ള ചെറിയ കോവിലുകൾ ആയിരുന്നു ഇവയൊക്കെയെന്നും കുറച്ച് കാലമായതേയുള്ളൂ ഇവയെ സമിതികൾ ഏറ്റെടുത്ത് പുനഃനിർമ്മിച്ചതെന്നും പൂജാവിധികളുമായി സജീവമാക്കിയതെന്നും കണ്ണദാസൻ ഓർത്തെടുത്തു, ഭക്തിമാർഗ്ഗം ധനമാർഗ്ഗം കൂടിയാക്കിയതും ഈ തലമുറ തന്നെയാണല്ലോ.

ഒരു കുന്നിന്റെ മുകളിലായാണ് രാമപാദം ഉള്ള ക്ഷേത്രം, സീതയെ ലങ്കയിലേയ്ക്ക് തട്ടികൊണ്ട് പോയെന്നറിഞ്ഞ രാമൻ ലങ്കയിലേയ്ക്ക് പോവാനുള്ള വഴി തിരഞ്ഞ് കയറി നിന്നതാണ് പോലും ഇതിന്റെ മുകളിൽ, നല്ല തെളിഞ്ഞ ദിവസം ഇവിടെനിന്ന് നോക്കിയാൽ 35 കിലോമീറ്റർ ദൂരത്തിൽ ശ്രീലങ്കയിലെ തലൈമണ്ണാർ തുരുത്ത് കാണാം, വീശിയടിക്കുന്ന കാറ്റിൽ മരുഭൂമിയിലെന്ന പോലെ പൊടിക്കാറ്റ് ഉയർന്ന് പൊങ്ങുന്ന കാഴ്ച അല്പം ദൂരത്തായി കാണാമായിരുന്നു. ആ കുന്നിന് കാവലായി ചുവട്ടിൽ തന്നെയുള്ള ഒരു മുറിയിൽ സാക്ഷി ഹനുമാൻ കാത്തിരിക്കുന്നു.

അഞ്ചുമുഖമുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് രാമസേതു പണിയാൻ ഉപയോഗിച്ച ഒഴുകുന്ന കല്ലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്, കാത്സ്യം ഡിപ്പോസിറ്റുകളായ പവിഴപുറ്റുകളാണ് ഈ കല്ലുകൾ, ഒരു വമ്പൻ ക്ഷേത്രം നിർമ്മിക്കാനുള്ള ധനശേഖരണവും അവിടെ നടക്കുന്നുണ്ട്, വരണ്ടുണങ്ങിയ രാമതീർത്ഥം ഇതിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു.

രാമതീർത്ഥവും കണ്ട് തിരിച്ച് പോവുന്ന വഴിയാണ് അബ്ദുൾ കലാമിന്റെ ജന്മവീട് കണ്ടത്, ഒരു സാധാരണ തമിഴ് ശൈലിയിൽ പണിത മെലിഞ്ഞ മൂന്ന് നില കെട്ടിടം, ഇടുങ്ങിയ കോവണി കയറി ഒന്നാം നിലയിൽ എത്തിയപ്പൊൾ അവിടെ കലാമിന്റെ പുസ്തകങ്ങളുടെ ഒരു വൻശേഖരം തന്നെ അടുക്കിവച്ചിരിക്കുന്നു. കലാമിന്റെ കവിതകളും വാക്കുകളും മനോഹരമായി അവിടെ പ്രദർശിപ്പിച്ചിരുന്നു. ഭാരത് രത്ന ഉൾപ്പെടയുള്ള കീർത്തി മുദ്രകളും അവിടെ പ്രദർശിപ്പിച്ചിരുന്നു. അതേ കൗതുകത്തോടെ രണ്ടാം നിലയിലേയ്ക്ക് കയറിയപ്പൊൾ അവിടെ കണ്ടത് ചൈനീസ് ഐറ്റങ്ങളും ബാഗുകളും മറ്റുമായി ടൂറിസ്റ്റുകാരെ ആകർഷിക്കാൻ ഒരുക്കിയ ഒരു ഷോപ്പാണ്, കലാമിന്റെ പ്രതിച്ഛായയിൽ ഒരു കാർമേഘം പോലെ ആ കട മനസ്സിൽ നിന്നു.

രാമതീർത്ഥവും കണ്ട് ധനുഷ്കോടി പോവുന്ന വഴിക്കാണ് കോദണ്ഡരാമ ക്ഷേത്രത്തിലേയ്ക്കാണ്. രാവണനുമായി പിണങ്ങിപ്പിരിഞ്ഞ് വന്ന വിഭീഷണനെ ഇവിടെ വച്ചാണ് രാമൻ ലങ്കയുടെ രാജാവായി അഭിക്ഷേകം ചെയ്തത്. വിഭീഷണാഭിഷേകത്തിന്റെ കഥകൾ ചിത്രങ്ങളായി ചുവരിൽ വരച്ചു വച്ചിട്ടുണ്ട്, ബംഗാൾ ഉൾക്കടൽ കയറിക്കിടക്കുന്ന ചതുപ്പ് നിലങ്ങൾക്കിടയിലാണ് ഈ ക്ഷേത്രം.

രാമപാദ ക്ഷേത്രം

കോതണ്ഡരാമർ ക്ഷേത്രം
വെയിൽ തിളച്ചു നിന്ന രാമേശ്വരത്തെ ഉച്ചച്ചൂടിൽ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞത് പോലും അറിഞ്ഞില്ല, കാറ്റിന് ശക്തി കൂടുന്തോറും ധനുഷ്കോടിയിലേയ്ക്ക് തിരിക്കാൻ കണ്ണദാസൻ തിരക്ക് കൂട്ടുകയായിരുന്നു, അതിന്റെ കാരണം മനസ്സിലായത് അവിടെ ചെന്നപ്പോഴാണ്.


(തുടരും)

Thursday, November 30, 2017

വജ്രമൂക്കുത്തിയും കാപ്സിയൻ ഒട്ടകങ്ങളും - മുത്തശ്ശികഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 4)


മഴയ്ക്ക് ആകെ ഒരു വികൃതി സ്വഭാവം. ക്യൂവിൽ കാത്തുനിൽക്കുമ്പോഴൊന്നും പെയ്യാതെ നിന്നിട്ട്, പുറത്തേയ്ക്കിറങ്ങിയതും വീണ്ടും ചാറി തുടങ്ങി, ഇന്ന് നനച്ചേ അടങ്ങൂന്ന് വാശി പോലെ, എന്നാലങ്ങനെ ആവട്ടെ എന്ന് കരുതി നനയാൻ തീരുമാനിച്ചു.

മഴയാണെങ്കിലും വിവേകാനന്ദപ്പാറയിലേയ്ക്ക് തിരക്കിന് കുറവൊന്നും ഇല്ല, സാധാരണ പാസിന് 39 രൂപയും സ്പെഷ്യൽ പാസായി 120 രൂപയും വാങ്ങിക്കുന്നുവെങ്കിലും കാത്ത് നിൽപ്പ് ഏകദേശം ഒരേ അളവിലാണ്. കന്യാകുമാരി മുനമ്പ് പിതൃതർപ്പണവും പുണ്യതീർത്ഥാടനവും കൊണ്ട് ഭക്തസംഘങ്ങളുടെയും, മൂന്ന് സമുദ്രങ്ങൾ കൂടിചേരുന്ന ഇന്ത്യാ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റം എന്ന പ്രസക്തി കൊണ്ട് സഞ്ചാരികളുടെയും പ്രിയ കേന്ദ്രമാണ്.

കാത്തുകാത്തിരുന്ന് M. L Guhan എന്ന ടൂറിസ്റ്റ് ബോട്ടിൽ കയറിപറ്റിയതും മഴ അടക്കമൊതുക്കമുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു. തിര തല്ലുന്ന കടലിലൂടെ ഒരു പത്ത് മിനിട്ട് യാത്ര കൊണ്ട് വിവേകാന്ദ പാറയിൽ എത്തി. രാമകൃഷ്ണ മിഷന്റെ മേൽനോട്ടത്തിലുള്ള വിവേകാനന്ദ സ്മാരകം ഉണ്ടാവുന്നതിനും ഒരു പാട് കാലം മുന്നേ തന്നെ ഈ പാറക്കെട്ടുകൾ കന്യാകുമാരിയുടേത് എന്ന് വിശ്വസിക്കുന്ന കാല്പാദങ്ങളും അതിനെ ചുറ്റി ഒരമ്പലവും ഉണ്ടായിരുന്നു, ഈ പാറയിലാണത്രെ കന്യാകുമാരി മഹാശിവനെ തപസ്സ് ചെയ്തിരുന്നത്.

1962-ൽ വിവേകാനന്ദന്റെ 100-ആം ജന്മവാർഷികത്തിനാണ് അദ്ദേഹത്തിന് ജ്ഞാനോദയം കിട്ടി എന്ന് കരുതുന്ന ഈ പാറയിൽ ഒരു സ്മാരക മന്ദിരം ഉയർത്തണം എന്ന ഒരു ആശയമുണ്ടായത്. പക്ഷെ തദ്ദേശവാസികളായ കൃസ്ത്യൻ മുക്കുവരുടെ ഇടയിൽ നിന്നുണ്ടായ എതിർപ്പും തുടർന്നുണ്ടായ കൃസ്ത്യൻ-ഹിന്ദു സംഘർഷങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചാണക്യതന്ത്രങ്ങളും ഒക്കെ ചരിത്രമായി.1970-ൽ സ്മാരകം നിർമ്മിക്കപ്പെട്ടു.


ബോട്ടിൽ നിന്നിറങ്ങവെ മഴയിൽ തെന്നിക്കിടക്കുയാണ് പാറകളെങ്കിലും മഴയോട് നന്ദി തോന്നി, തമിഴ്നാട്ടിലെ ചുടുന്ന വെയിലത്ത് ഈ പാറയിലൂടെ നഗ്നപാദരായി നടക്കേണ്ടി വരുന്നത് ഓർക്കാൻ ആവുന്നില്ല. ഇരുപത് രൂപയുടെ പ്രവേശനപാസ്സും വാങ്ങി അകത്ത് കയറിയാൽ ചപ്പൽ ഊരി വയ്ക്കണം, അതിന് സൗജന്യ സൗകര്യമൊരുക്കിയിട്ടുണ്ട്. ചാറ്റൽ മഴയും കാറ്റും ഇരമ്പുന്ന കടലും ആ ചെറിയ പാറയ്ക്ക് താങ്ങാനാവാത്ത വിധം ആൾത്തിരക്കും. സൂര്യന്റെ ഉത്തരദക്ഷിണ അയനം രേഖപ്പെടുത്തിയ ഒരു അർദ്ധവൃത്ത സൂചിക വരച്ച മാർബിൾ ഫലകം കണ്ടു.


വിവേകാനന്ദ സ്മാരകം മൂന്ന് നിലകളിലായാണ് പണിതിരിക്കുന്നത്, താഴെ ആറ് മുറികളുള്ള ധ്യാന മണ്ഡപവും ഏറ്റവും മുകൾ നിലയിൽ വിവേകാനന്ദ പ്രതിമയുള്ള സഭാ മണ്ഡപവും, മുഖ മണ്ഡപം, നമസ്തുഭ്യം എന്നിങ്ങനെ ഒരുക്കിയിരിക്കുന്നു. സഭാ മണ്ഡപത്തിലെ അതികായ പ്രതിമയ്ക്ക് മുന്നിൽ കൈകൾ കൂപ്പി കണ്ണടച്ച് നിന്ന് മന്ത്രമുരുവിടുന്നവർ അടുത്ത നൂറ്റാണ്ടിലെ ദൈവത്തിനെ കണ്ടെത്തുന്നവരാണോ അതോ എനിക്ക് ബോധോദയം ഉണ്ടാവാത്തതോ എന്ന ചിതറിയ ചിന്തയോടെ ഞാൻ പുറത്തിറങ്ങി.

സഭാ മണ്ഡപത്തിന് നേരെ മുന്നിലായാണ് ശ്രീപാദ മന്ദിരം, ഇതിനുള്ളിൽ കന്യാകുമാരിയുടേതെന്ന് കരുതപ്പെടുന്ന കാല്പാടുകൾ ഉള്ള ശ്രീകോവിലും ക്ഷേത്രവുമായി ഒരുക്കിയിരിക്കുന്നു, പതിഞ്ഞ ശബ്ദത്തിൽ മന്ത്രധ്വനികളും നിശബ്ദത പാലിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് ടാഗുകളിട്ട ആളുകളും ചുറ്റുപാടും ഉണ്ട്.

ബോട്ടിൽ കയറി തിരിച്ചെത്തി ചാറ്റൽ മഴയുടെ കൂടെ ഒരു ചായയും കുടിച്ച് പോയത് കന്യാകുമാരിയമ്മൻ ക്ഷേത്രത്തിലേയ്ക്കാണ്. പരാശക്തിയായ ശ്രീപാർവതി ബാലികാ രൂപത്തിൽ കുടി കൊള്ളുന്നതിനാൽ ദേവിക്ക് ശ്രീബാല എന്നും ശ്രീഭദ്ര എന്നും പേരുണ്ട്. ഭഗവതിക്ക് ഇഷ്ടപെട്ട താമരപ്പൂവ് ഇവിടുത്തെ പ്രധാന പൂജാപുഷ്പമാണ് പോലും.


വിരഹിണിയായ കന്യകയെ സന്യാസിയാക്കിയത് ആരാണാവോ?
ക്ഷേത്രത്തിലെ പൂജാദി കർമ്മകൾ ശങ്കരാചാര്യ മഠത്തിന്റെ അനുഷ്ഠാനങ്ങൾക്കനുസരിച്ചാണത്രെ നടക്കുന്നത്. എന്റെ തിളക്കമില്ലാത്ത മൂക്കുത്തി കണ്ടിട്ടാവണം കന്യാകുമാരിയമ്മന്റെ വജ്രമൂക്കുത്തിയെ പറ്റിയുള്ള ഐതീഹ്യം കക്കതോടുകൾ കൊണ്ടുള്ള ആഭരണം വിൽക്കുന്ന ആ സ്ത്രീ പറഞ്ഞത്. മൂക്കുത്തിയുടെ തിളക്കം കണ്ട് തീരത്തെ വെളിച്ചമെന്ന് കരുതി അടുക്കുന്ന കപ്പലുകൾ ഈ പാറകളിൽ തട്ടി ഉടയാറുണ്ടായിരുന്നത്രേ, കടലിന് അഭിമുഖമുള്ള കിഴക്കേ നട ഇപ്പൊഴും വിശേഷ ദിവസങ്ങളിൽ മാത്രമേ തുറക്കൂ. ശ്രീകോവിലിന് മുന്നിലെ കെടാവിളക്കിൽ ദേവിയുടെ വജ്രമൂക്കുത്തി പ്രതിഫലിക്കുന്നുണ്ടെന്നാണ് വിശ്വാസം.

കന്യാകുമാരി ശക്തിപീഠം എന്നും അറിയപ്പെടുന്നു. അപമാനിതയായി ദക്ഷന്റെ യാഗാഗ്നിയിൽ ചാടിയ സതിയുടെ മൃതദേഹവുമായി താണ്ഡവമാടിയ ശിവനെ അടക്കാൻ സുദർശനചക്രം കൊണ്ട് വിഷ്ണു ആ ശരീരം 51 ഭാഗങ്ങളാക്കി 51 സ്ഥലങ്ങളിൽ ചിതറിച്ചു, അവ വീണയിടങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. ശക്തിപീഠങ്ങൾക്ക് കാവൽ നിൽക്കുന്ന ശിവരൂപമാണ് കാലഭൈരവൻ, കന്യാകുമാരിയിൽ കാലഭൈരവന് ‘നിമിഷ്‘ എന്നും ശക്തിക്ക് ‘സർവ്വാണി‘ എന്നും വിളിപ്പേര്. ദക്ഷിണേന്ത്യയിലെ രണ്ട് ശക്തിപീഠങ്ങളിൽ മറ്റൊന്നായ ശുചീന്ദ്രത്ത് ദേവി നാരായണി ആയി അറിയപ്പെടുന്നു.


കന്യാകുമാരി ക്ഷേത്രത്തിന് പിന്നിൽ തന്നെയാണ് ത്രിവേണി സംഗമം, ഈ മുനമ്പിൽ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും കണ്ടുമുട്ടുന്നു. കഴുകിക്കളയുന്ന പാപങ്ങളുടെ ഭാരം കുറയ്ക്കാനാവണം ഇടവിടാതെ പാറകളിൽ തിരകൾ തലതല്ലുന്നത്.

കുമാരി ക്ഷേത്രത്തിൽ നിന്ന് നടന്ന് പോകാവുന്ന ദൂരത്ത് തീരത്തിൽ തന്നെയാണ് ഗാന്ധിമണ്ഡപവും. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയിൽ നിമഞ്ജനത്തിന് മുന്നേ പ്രദർശനത്തിന് വച്ച ഇടത്താണ് ഈ സ്മാരകം പണിതിരിക്കുന്നത്. ഒറീസ ആർക്കിടെക്ചറിൽ പണിതിരിക്കുന്ന ഈ സ്മാരകത്തിന്റെ പ്രധാനമണ്ഡപത്തിന് മഹാത്മയുടെ ആയുസ്സിന്റെ നീളമാണെന്നത് ഒരു പുതിയ അറിയാവായിരുന്നു, 78 അടി. ഗാന്ധി ജയന്തിയന്ന് സൂര്യകിരണങ്ങൾ മണ്ഡപത്തിന് മേലെയുള്ള ഒരു സുഷിരത്തിലൂടെ ചിതാഭസ്മം വച്ചിരുന്നയിടത്ത് വീഴും പോലും.

ഉച്ചയാവുന്നതിന് മുന്നേ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടത് രാവിരുട്ടും മുന്നേ രാമേശ്വരം എത്തണമെന്ന് കരുതിയാണ്, മഴക്കാറുകൾ തടസ്സം നിൽക്കുമോ എന്ന് സംശയിച്ചിരുന്നു, പക്ഷേ കന്യാകുമാരി വിട്ടതും മഴയും യാത്ര പറഞ്ഞു. കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ ഞാനിപ്പൊൾ കാണേണ്ടന്ന് പ്ളാനിട്ടിരുന്ന പോലെ. തിരിച്ചു വരാൻ എന്തെങ്കിലും കാരണമുണ്ടാക്കി വയ്ക്കുന്നതും ആവും.

മുപ്പന്തലും സുന്ദരപാണ്ഡ്യപുരവും കടന്ന് തിരുനെൽവേലി, തൂത്തുക്കുടി വഴിയാണ് രാമേശ്വരത്തേയ്ക്കുള്ള യാത്ര. പഞ്ഞിമേഘങ്ങൾ നിറഞ്ഞ ആകാശവും വിശാല വിജനമായ റോഡും പഴയ കിഷോർകുമാർ പാട്ടുകളും, ഐതീഹ്യങ്ങളുടെ മറ്റൊരു നഗരം തേടി പോവാൻ പറ്റിയ മൂഡ്..


ഉച്ചഭക്ഷണത്തിന് ഏതെങ്കിലും ശരവണാഭവനിലെ മീൽസ് തന്നെ ശരണം എന്ന് മനസ്സ് മുഷിഞ്ഞിരിക്കുമ്പോഴാണ് രണ്ട് ഒട്ടകത്തലകളും ഒട്ടകപക്ഷികളും ഒക്കെ നിരത്തിയ Capsi Restaurant എന്ന വഴിയോര പരസ്യം കണ്ടത്, വണ്ടിക്കും യാത്രക്കാർക്കും ഉഷാറായി. തൂത്തുക്കുടി എയർപോർട്ടിന് അടുത്ത് വിജനമായ ഹൈവേയിൽ വിശാലമായ സെറ്റപ്പിൽ ഈ തീം റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത് ഒരു മലയാളിയാവും എന്ന് വരെ ഒരു ബെറ്റും വച്ചു, പ്രതീക്ഷിച്ച പോലെ ഒരു ഗുരുവായൂർകാരൻ പ്രവാസിയുടെ സ്വപ്നമായിരുന്നു ആ റെസ്റ്റോറന്റ്.

മനോഹരമായി ഡിസൈൻ ചെയ്ത ഇന്റീറിയറും, ഹോട്ടലിന്റെ അടുത്ത് തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു മിനി സൂവും കുട്ടിപാർക്കും ഒക്കെയായി ഒരു ഗംഭീരൻ കാഴ്ചവട്ടം.

അവിടെയുള്ള മൂന്ന് ഒട്ടകങ്ങൾ 6 വർഷത്തോളമായി അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരത്ഭുതം, അവയ്ക്കുള്ള ചുറ്റുപാടുകളും മറ്റും ഏറ്റവും വൃത്തിയായി തന്നെ സെറ്റ് ചെയ്തിരിക്കുന്നു. ലവ്ബേർഡ്സും, മുയലുകളും അലങ്കാരക്കോഴികളും അങ്ങനെ ഒരു മിനി സൂ.. കുട്ടികൾക്ക് കളിക്കാൻ കളിത്തീവണ്ടിയും ഏറുമാടവും കയർപാലവും ഒക്കെയായി വരണ്ട മരുഭൂമിക്കിടയിൽ നിൽക്കുന്ന ഒരു മരീചികയാണതെന്ന തോന്നലുണ്ടാക്കി. ഈ വിജനമായ പ്രദേശത്ത് ഇങ്ങനെയൊരു ഹോട്ടലിൽ ആരു വരും എന്ന് ചിന്തിച്ചെങ്കിലും വിമാനത്താവളത്തിന് തൊട്ടടുത്തായതിനാലും ഫാക്റ്ററി പട്ടണമായ തൂത്തുക്കുടിയുടെ വളരെയടുത്തായതിനാലും വൈകുന്നേരങ്ങളിൽ ഇവിടെ വൻ തിരക്കാണെന്ന് ഒട്ടകയിടയൻ പറഞ്ഞു..

മനസ്സും വയറും നിറച്ച് ആഹാരവും കഴിച്ചിറങ്ങിയത് തൂത്തുക്കുടിയിലെ ഉപ്പളങ്ങളിലേയ്ക്കാണ്. കണ്ണെത്താ ദൂരത്തോളം നെല്പാടങ്ങൾക്ക് പകരം ഉപ്പ് പാടങ്ങൾ, ഉപ്പു വെള്ളത്തിന്റെ മൂക്ക് തുളയ്ക്കുന്ന ചൊരുക്ക് മണത്തിനിടയിലും അത്ഭുതം കൊണ്ട് കണ്ണ് തള്ളിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്

തൂത്തുക്കുടിയിലെ ഉപ്പളങ്ങൾക്ക് നൂറ്റാണ്ടൂകളുടെ പഴക്കമുണ്ട്, കൊങ്കൺ തീരത്തെ ഈ ചെറുപട്ടണം ഇന്ത്യയുടെ ഉപ്പ് ഉത്പാദനത്തിൽ ലോകത്തിലെ മൂന്നാം സ്ഥാനമെന്ന പദവി ലഭിക്കാൻ വലിയ പങ്ക് വഹിക്കുന്നു. കടലിൽ നിന്ന് മോട്ടർ വച്ച് അടിച്ച് കയറ്റുന്ന വെള്ളം കളിമണ്ണ് കൊണ്ട് അതിര് കെട്ടിയ പാടങ്ങളിൽ നിറച്ച് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വറ്റിച്ച് ഉപ്പാക്കുന്ന രീതിയിൽ പ്രകൃതിയും പ്രകൃതിക്ഷോഭങ്ങളും ഒക്കെ രക്ഷകരും ശിക്ഷകരും ആകുന്നു, ഉണങ്ങിയ ഉപ്പ് പരലുകൾ വലിയ കൂനകളായി കൂട്ടി ടാർപോളിൻ കൊണ്ട് മൂടീയിടുന്നു, ടാർപോളിൽ പറന്ന് പോവാതിരിക്കാൻ വശങ്ങളിൽ ഉപ്പ്ചാക്കുകൾ തന്നെയാണ് കെട്ടിയിട്ടിരിക്കുന്നത്.



ഉപ്പളങ്ങൾ കടന്ന് മണ്ഡപം എത്തിയപ്പൊഴേയ്ക്കും സൂര്യൻ പടിഞ്ഞാറ് താണിരുന്നു . പാമ്പൻ പാലം വിളറി തെളിഞ്ഞ വിളക്കുകൾ കൊണ്ട് വരവേറ്റു, ചരിത്രത്തിന്റെ മറ്റൊരു നാഴികകല്ലിലൂടെ ആ കടല്പാലം കടക്കവെ എല്ലാ ക്ഷീണത്തിനും മേലെ മനസ്സ് അടുത്ത ദിവസത്തിലെ കഥകൾക്ക് കാതോർക്കാൻ കൊതിച്ചു തുടങ്ങിയിരുന്നു

(തുടരും)