Saturday, December 8, 2018

കറുത്ത പൊന്നിന്റെ നാട്ടിലൂടെ (ഭാഗം 1 - ചുവന്ന മണലും പച്ച മനുഷ്യരും)



അറബിക്കഥകളിലെ തെരുവ്പയ്യനായ അലാദ്ദീനെ പറ്റി കേട്ടിട്ടില്ലേ, തനിക്കും അമ്മയ്ക്കും നിത്യവൃത്തി കഴിയാൻ അല്ലറചില്ലറ മോഷണങ്ങളും മറ്റും നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും മനസ്സിൽ നമയുള്ള ഒരു യുവാവ്, അതിവിശിഷ്ടമായ ഒരു വിളക്കെടുക്കാൻ അവനെ ഒരു ഗുഹയിലേയ്ക്ക് തള്ളിയിടുന്ന ബന്ധുവും അത് വഴി കിട്ടുന്ന മാന്ത്രിക വിളക്കിലെ ജീനിയും ചേർന്ന് അവന്റെ ജീവിതം അറബിക്കഥകളിലെ സ്വർഗ്ഗം പോലെ മാന്ത്രികപരവതാനികളും അതിസുന്ദരികളായ സുൽത്താനമാരും സ്വർണ്ണഗോപുരങ്ങളും കൊണ്ട് നിറയ്ക്കുന്നത്.

അത് പോലെ ഒരു കഥയാണ് യു.എ.ഇ എന്ന അറബ് രാജ്യത്തിനും.  കടലിൽ നിന്ന് കിട്ടുന്ന മീനും മുത്തും പവിഴവും കൊണ്ട് ജീവിച്ചിരുന്ന തീരവാസികൾക്കും മരുഭൂമിയിൽ ആട് മാട് ഒട്ടകങ്ങളെയും കൊണ്ട് നടന്നിരുന്ന നാടോടികൾക്കും ഒരു നിമിഷത്തിന്റെ ഇടവേളയിൽ ഭാഗ്യരേഖ തെളിഞ്ഞത് മണ്ണിനടിയിൽ നിന്ന് കിട്ടുന്ന കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിൽ ഖനികളായാണ്. 1960 കളിലെ ആ വിലയേറിയ കണ്ടുപിടുത്തം മണൽകാറ്റ് കഥയെഴുതുന്ന നാടിന്റെയും ആ നാട്ടുകാരുടേയും ഈ ലോകത്തിന്റെയും തന്നെ തലേവരെ മാറ്റിയെഴുതി.

ഒറ്റയ്ക്ക് പോവുന്ന യാത്രയുടെ വേവലാതി മനസ്സിൽ നിറഞ്ഞപ്പോൾ തന്നെ അവിടെ ചെന്നാൽ കാണുന്ന മൂന്നിലൊരാൾ മലയാളിയായിരിക്കും എന്ന് കളിയായി പറഞ്ഞ സുഹൃത്തിന്റെ സമാധാനവാക്കുകളും മനസ്സിൽ വന്നു. അമ്പത് വർഷം കൊണ്ട് അറബി മരുഭൂമിയിലെഴുതിയ കഥയിൽ മലയാളിയെന്ന ഭാഗ്യാന്വേഷിയായ പ്രവാസിയുടെ പങ്ക് ചില്ലറയല്ല, അത് ഫലമായി ഈ കൊച്ച് കേരളത്തിൽ വന്ന മാറ്റങ്ങൾക്കും. ബുർജ്ജ് ഖലീഫയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ചരിത്രം വായിച്ച് അതിന്റെ ഇടനാഴികളിൽ കൂടെ നടക്കുമ്പോൾ  കണ്ട ഓരോ ഘട്ടത്തിനെപറ്റിയുള്ള ചിത്രത്തിലും ഒരു മലയാളശൈലിയിലുള്ള പേരുണ്ടായിരുന്നു എന്നത് എന്റെ കണ്ട്പിടുത്തമായിരുന്നു..

മലയാളിയാണ് എന്നറിയുമ്പോൾ നിങ്ങളുടെ ആരെങ്കിലുമാണോ ചന്ദ്രനിൽ ചായക്കട നടത്തുന്നത് എന്ന തമാശ ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ട്. പണ്ട് ഡെൽഹിയിൽ നിന്നും വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് വരുമ്പോൾ ട്രെയിൻ ഷൊർണ്ണൂർ കടക്കുമ്പോൾ കാത്തു നിൽക്കും പച്ചപ്പിന്റെ ആദ്യ തുടുപ്പുകൾ കാണാൻ. ഹൃദയം നിറഞ്ഞ് കണ്ണിലൂടെ തുളുമ്പാത്ത ഒരു യാത്ര പോലും മനസ്സിൽ ഇല്ല, ഈ നാട്ടിൽ നിന്ന് മരുഭൂമിയിലേയ്ക്ക് പോവുന്ന ഓരോ മനസ്സിന്റെയും ആ നഷ്ടപെടലല്ലേ പ്രവാസിയുടെ നഷ്ടബോധങ്ങളായി കാലാകാലങ്ങളായി കേൾക്കുന്ന കഥകൾ എന്ന് ഓർത്തിരിക്കവയെ ആണ്, പത്ത് മിനിറ്റിലേറെ ഒരിടത്തിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും തുടരെ തുടരെ ചായ കുടിക്കുകയും ചെയ്യുന്ന എന്നെ ശ്രദ്ധിച്ചിരിക്കുന്ന ഒരുമ്മയെ കണ്ടത്..


കണ്ണൊന്ന് ചിമ്മി ചിരിച്ച് എങ്ങോട്ടെന്ന് ചോദിച്ചപ്പൊൾ ജോലിക്ക് തിരിച്ച് പോവുന്നു എന്നൊരു മറുപടി പ്രതീക്ഷിച്ചില്ല, കാരണം പ്രായത്തിന്റെ എല്ലാ വടുക്കളും ആ മുഖത്തുണ്ടായിരുന്നു. മക്കളെയൊക്കെ കെട്ടിച്ച് വിട്ടുവെന്നും അവർക്കും മക്കളായെന്നും പറയവെ പിന്നെയെന്തിനാണ് പോവുന്നതെന്ന് ചോദിക്കാതിരിക്കാനായില്ല, അവിടെ പോവുമ്പോഴാണ് ഇവിടെ ആരെങ്കിലും ഉള്ളതായി തോന്നുന്നതെന്ന ആയിരം അർത്ഥങ്ങളുള്ള മറുപടിയിൽ എന്റെ ലോകപരിചയം ചുങ്ങിചുരുങ്ങി പോയ പോലെ. 


ആഗ്രഹങ്ങൾ സഫലമാക്കാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് കാഴ്ച കാണാൻ പൊവുന്നുവെന്ന് പറഞ്ഞ എന്നെ മനസ്സിലാകാതെ പോലെ നോക്കിയ അവരുടെ നെറ്റിയിലെ ഇളം കറുപ്പ് തഴമ്പിൽ വാൽസല്യത്തോട് ഒന്ന് തഴുകാൻ തോന്നി പോയി.. തടഞ്ഞ് നിർത്താൻ അണകളില്ലാത്ത ജീവിതത്തിനെ ഓർത്താവുമോ എന്തോ കണ്ണ് നിറഞ്ഞു.

ഒരു യുഗാന്തരം കുറിക്കുന്ന പോലെ പുറത്ത് മഴ തിമർത്ത് പെയ്യുന്നുണ്ടായിരുന്നു.. തുള്ളിക്കൊരു കുടം പോലെ..

നാളെ കാണാനിരിക്കുന്ന ആയിരത്തൊന്ന് രാവുകളിലെ നാടിനെ പറ്റി ഓർക്കാൻ സമ്മതിക്കാത്ത പോലെ...

(തുടരും)

Thursday, May 10, 2018

നീലക്കടലും കൂട്ടുകാരും -പവിഴദ്വീപുകളുടെ പറുദീസ (ഭാഗം 3)


അതിരാവിലെ തന്നെ ഉണർന്ന് റെഡിയായത് നീൽ ദ്വീപിലേയ്ക്ക് പോവുന്ന ഗവൺമെന്റ് ഫെറി പിടിക്കാനാണ്, ലോക്കൽ ഗൈഡ് ശിവ ടിക്കറ്റും മറ്റും റെഡി ആക്കി തന്നിരുന്നു, ഒരു ചായയെ പ്രഭാതഭക്ഷണം എന്ന് ജ്ഞാനസ്നാനം മുക്കി കുടിച്ചിട്ട് നേരെ ജെട്ടിയിലേയ്ക്ക് വിട്ടു.

പോർട്ട്ബ്ളെയറിലെ ഫോണിക്സ് ബേ ജെട്ടിയിൽ നിന്നാണ് രാവിലെ 6:00 മണിക്കും 11:00 മണിക്കും രണ്ട് ഗവണ്മെന്റ് ഫെറികൾ നീൽ ദ്വീപിലേയ്ക്ക് പോവുന്നത്,  ഓടിപാഞ്ഞെത്തിയ ഞങ്ങൾ ക്യൂ നിന്നത് ഏഴ് മണിക്ക് പോവുന്ന പ്രൈവറ്റ് ബോട്ടിന്റെ ക്യൂവിലാണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും നീൽലേയ്ക്കുള്ള ബോട്ട് ആദ്യ സൈറൺ അടിച്ച് കഴിഞ്ഞിരുന്നു, ഗ്രൂപ്പ് മുഴുവൻ ഓടിയെത്താൻ വേണ്ടി അക്ഷരാർത്ഥത്തിൽ കാല് പിടിക്കേണ്ടി വന്നു, വിയർത്ത് കുളിച്ച് ഭാണ്ഡക്കെട്ടുകൾ ഒരു വശത്ത് ഒതുക്കി വച്ച് ഇരുന്നപ്പോഴേയ്ക്കും ബോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.

ബോട്ട് കിട്ടിയില്ലായിരുന്നെങ്കിൽ നീലിലേയ്ക്കുള്ള യാത്ര മുടങ്ങിയേനെ എന്ന ചിന്തയിൽ ഹൃദയം നിറഞ്ഞിരിക്കുമ്പോഴാണ്, ഒക്കിയുടെ അക്രമണത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഫെറി തുടങ്ങിയതെന്നും, ഇന്നലെ ഒരു മണിക്കൂറോളം പോയി തിരിച്ചു വന്നുവെന്നും അടുത്തിരുന്ന സ്നേഹമുള്ള ബംഗാളി അമ്മാവൻ പറഞ്ഞത്, ഷോക്കടിച്ച പോലുള്ള എന്റെ ഭാവം കണ്ട് പാവം തോന്നിയിട്ടാവും ആക്രാന്തം പിടിച്ച് തിന്നുകൊണ്ടിരുന്ന ജിലേബിയിലൊരെണ്ണം പങ്കുവച്ചതും.

ഏ.സി എന്ന് പറയപ്പെടുന്ന ബങ്ക് റൂമിലെ വീർപ്പ് മുട്ടലിൽ നിന്ന് രക്ഷപെടാൻ നിമിഷങ്ങൾക്കുള്ളിൽ പുറത്ത് ചാടിയ എന്റെ മുന്നിൽ ഭാഗ്യമുള്ള മുക്കുവന്റെ വലയിൽ പെട്ട 90 കിലോ സ്രാവായിരുന്നു പോർട്ട്ബ്ളെയർകാരൻ രങ്കേഷ്.. ഫെറിയിലെ സഹായി കം ഓൾ-ഇൻ-ആൾ ആണ് രങ്കേഷ്. തമിഴും ഹിന്ദിയും പച്ചവെള്ളം പോലെ പറയും, മലയാളത്താന്മരോട് ഒരു സ്നേഹവും, ചരിത്രവും കഥകളും സഹായമനസ്ഥിതിയും കൂടിയപ്പോൾ എനിക്ക് പറ്റിയ ഇരയെ കിട്ടിയ സന്തോഷമായി.

കടൽ ചൊരുക്കിൽ ആളുകൾ അവിടെയും ഇവിടെയും നിന്ന് രാവിലെ ഉള്ളിലേയ്ക്ക് പോയവരെ പുറത്തേയ്ക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു.


തലേന്ന് കടൽ കറുപ്പ് നിറത്തിൽ മൂന്നടിയൊളം ഉയരത്തിൽ തിരമാലകളുമായി പ്രഷുബ്ധമായിരുന്നുവെന്നും വീണ്ടും മഴ തുടങ്ങിയപ്പോഴാണ് തിരിച്ചു പോയതെന്നും രങ്കേഷ് പറഞ്ഞു, ഒന്നരയാഴ്ചയുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്ന് ഫെറി പുനഃരാരംഭിച്ചത് പോലും. ഇന്നെന്തായാലും കടലിന് അതിസുന്ദരമായ നീല നിറമാണ്, ആകാശത്ത് മേഘങ്ങൾ ഉരുണ്ട് കൂടി നിൽപ്പുണ്ടെങ്കിലും വെണ്മേഘങ്ങളായത് കൊണ്ട് പേടിക്കാനില്ല, കടലിൽ തെളിയുന്ന വെയിലിന് നല്ല ചൂടാണ്. രങ്കേഷ് അവരുടെ ഭക്ഷണത്തിനുള്ള ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്നത് കണ്ടപ്പൊഴാണ് രാവിലെ മുതൽ പട്ടിണിയായിരുന്നല്ലോ എന്നോർത്തത്. പട്ടാണിക്കടലയും കൊറിച്ച് ഞങ്ങൾ ആൻഡമാനിന്റെ കഥ പറഞ്ഞിരുന്നു.

ആൻഡമാൻ ദ്വീപുകളെ സൗത്ത്, നോർത്ത്, മിഡിൽ, ലിറ്റിൽ ആൻഡമാൻ ദ്വീപ സമൂഹങ്ങളായി തിരിച്ചിരിക്കുന്നു. ഫെറിയിൽ പോവുമ്പോൾ കാണുന്ന നെടുങ്കൻ ദ്വീപ് സൗത്ത് ആൻഡമാൻ ദ്വീപുകൾ ആണ്, പോർട്ട്ബ്ളെയറും റോസ് ദ്വീപും ഒക്കെ ഉൾപ്പെടുന്നവ, അങ്ങേ വശത്താണ് സർഫിങ്ങിന് പേര് കേട്ട ജോളി ബോയ് ഐലന്റും റെഡ് സ്കിൻ ഐലന്റും , അല്പം തെക്ക് മാറി നോർത്ത്, സൗത്ത് സെന്റിനെൽ ഐലന്റുകൾ ഉണ്ട്, പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താതെ ഇന്നും ജീവിക്കുന്ന സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്, അവർക്ക് സംസാരഭാഷ ഇല്ലാത്തതും അവരുമായി ബന്ധപ്പെടാൻ വലിയൊരു തടസ്സമാണ്.

ആൻഡമാനിലെ മറ്റൊരു പ്രധാന ഗോത്ര സമൂഹമായ ജേർവകൾ അല്പം കൂടി പുറം ലോകവുമായി അടുക്കാൻ തയ്യാറുള്ളവർ ആണ്, ഒരു കൂട്ടർ ഇപ്പൊഴും പരമ്പരാഗത ശൈലിയിൽ ബാരാറ്റാംഗ് ദ്വീപിൽ വസിക്കുമ്പോൾ പുറം ലോകത്തിൽഎത്തി ജോലിചെയ്യുന്നവരും ഉണ്ട്, എന്റെ ഫെറിയിൽ തന്നെ ഒരു ജെർവക്കാരൻ ഉണ്ടായിരുന്നത് എനിക്ക് ഭാഗ്യമായി.

ചുരുണ്ട് തലപറ്റിയിരിക്കുന്ന മുടിയും നല്ല കറുപ്പും ഉറച്ച ശരീരവും ഉള്ള സാധാരണ ആഫ്രിക്കൻ വംശരുടെ ഛായ ആണ്, ബ്രിട്ടീഷ് ഭരണകാലത്ത് പുറം നാട്ടുകാർ ജെർവകളുടെ വിഷം നിറച്ച അമ്പുകൾ കൊണ്ട് കൊല്ലപ്പെട്ട വാർത്തകൾ സർവ്വസാധാരണമായിരുന്നു, പിന്നീട് നടന്ന ഒരു സായുധ ശ്രമത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും രണ്ട് ജാർവക്കാരിൽ ഒരാൾ മരത്തിൽ നിന്ന് താഴെ വീണ് കാലൊടിയുകയും ചെയ്തുവെന്നും, അയാളെ ഹോസ്പിറ്റലിൽ ചികിത്സിപ്പിച്ച് അവരുമായി സംവദിക്കാൻ വഴിയൊരുക്കുകയും ചെയ്താണ് ശത്രുതയിൽ അല്പം മയം വരുത്തിയത് എന്നും.

പോർട്ട്ബ്ളെയറിൽ നിന്നും റോഡ് മാർഗം ബാരറ്റാംഗ് ദ്വീപിലേയ്ക്ക് പോവാം, ആദിമനുഷ്യരെ നിവസിപ്പിച്ചിരിക്കുന്ന സംരക്ഷിതവനത്തിലൂടെ മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെ ദിവസവും രണ്ട് പ്രാവശ്യം വണ്ടികൾ കടത്തിവിടുന്നുണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ ഒരു സവാരിയിലെ കാഴ്ചമൃഗങ്ങളെ കാണുന്നത് പോലെ കാണുന്ന കാഴ്ച മനസ്സിൽ ആലോചിച്ചപ്പോഴേ മടുപ്പുണ്ടാക്കി.

ആൻഡമാനിലെ ബാറെൺ ദ്വീപിലാണ് സൗത്ത് ഏഷ്യയിലെ  ഇപ്പൊഴും പ്രവൃത്തിക്ഷമമായ ബാറെൺ അഗ്നിപർവ്വതം ഉള്ളത്, ഇവിടേയ്ക്ക് സന്ദർശനാനുമതി ഇല്ല, പകരം ബാരാറ്റാംഗ് ദ്വീപിൽ ഇന്ത്യയിൽ ഇവിടെ മാത്രം കാണപ്പെടുന്ന മൺ അഗ്നിപർവ്വതങ്ങൾ കാണാം, ഒരു ചെറിയ കുഴിയിൽ കുമിള പൊട്ടുന്ന ചെളി. അടിയിൽ പ്രകൃതിക്ക് മാത്രം അറിയാവുന്ന അത്ഭുതമാവും. ബാരാറ്റാംഗിലെ ചുണ്ണാമ്പ് ഗുഹകളും ഒരിക്കലെങ്കിലും കാണാൻ പോവണം എന്ന് ബാരാറ്റാംഗ് സവാരിയിൽ താല്പര്യമില്ലെന്ന് പറഞ്ഞ എന്നോട് അയാൾ എടുത്ത് പറഞ്ഞു,

ഫെറിയിലെ കിച്ചണിൽ നിന്നുയരുന്ന കറിയുടെ മണം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നുണ്ടെന്ന് മൂക്കിനെ അറിയിച്ചു. ഇതിനിടയിൽ ഫെറിയുടെ സിഗ്നൽ കണ്ട്രോളർ അബോയ് ദാസിനെ പരിചയപ്പെട്ടത്, എന്റെ ചുരുങ്ങിയ ബംഗാളി അറിവിൽ അത് “അഭയ്“ എന്ന് എളുപ്പത്തിലും വിളിക്കാം എന്നെനിക്കറിയാമായിരുന്നു.

പോർട്ട്ബ്ളെയറിൽ നിന്നും ഏതാണ്ട് 25 നോട്ടിക്കൽ മൈൽ അകലെയാണ് നീൽ ദ്വീപെന്നും അവിടെ നിന്ന് 16 നോട്ടിക്കൽ മൈൽ ദൂരത്തിൽ ഹാവ്‌ലോക്ക് ദ്വീപെന്നും അബോയ് പറഞ്ഞു തന്നു, നാവികരുപയൊഗിക്കുന്ന പ്രത്യേക തരം മാപ്പിൽ സാധാരണ മാപ്പിൽ കാണാത്ത ആൻഡമാൻ ദ്വീപുകളും ഉണ്ടായിരുന്നു. കൊൽക്കട്ടയിൽ നിന്നും വരുന്ന പാസഞ്ചർ കപ്പൽ 7 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടന്ന് പൊവുന്നുണ്ടെന്നും ഓക്കി ഭയം കാരണം 20% സവാരിയേ ഉള്ളൂ എന്നും അറിവ് കിട്ടി. താവഴിയിൽ നിന്ന് പിരിഞ്ഞ് പോയ കുടുംബക്കാരൊടുള്ള സ്നേഹം പോലെ ബംഗാളികൾക്ക് മലയാളിയോടുള്ള സ്നേഹം കാരണം അബോയ് കൽക്കട്ടയിൽ നിന്ന് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന തട്ട(വറുത്ത പത്തിരി പോലുള്ള ഒരു പലഹാരം) യിൽ മൂന്നെണ്ണം പങ്ക് വച്ചു.

ആൻഡമാൻ യാത്രയെ സൗത്ത് ആൻഡമാനിലേയ്ക്കുള്ള കടൽ യാത്രകളെന്നും നോർത്ത് ആൻഡമാനിലേയ്ക്കുള്ള കരകാഴ്ചകളെന്നും വിളിക്കാം, സൗത്തിലേയ്ക്ക് അതിമനോഹരങ്ങളായ പഞ്ചാരമണലുള്ള ബീച്ചുകളും, പവിഴപുറ്റുകളും സർഫിങ്ങും സ്കൂബാഡൈവിങ്ങും ഒക്കെയുണ്ടെങ്കിൽ നോർത്ത് കാഴ്ചകളിൽ അഗ്നിപർവ്വതങ്ങളും ആൻഡമാൻ മഴക്കാടുകളും, ചുണ്ണാമ്പ് ഗുഹകളും ഒക്കെ കണ്ട് വരാം.

പോർട്ട്ബ്ളെയറിൽ നിന്ന് ഡിജിലിപൂർ വരെയ്ക്കും സർക്കാരിന്റെ ബസ് സർവ്വീസ് ഉണ്ട്, ഡിജിലിപൂരിലെ സാഡിൽ പീക്കും രാമ്നഗർ ബീച്ചും മനോഹരമായ കാഴ്ച ആയിരിക്കും എന്ന് അവർ ഉറപ്പ് പറഞ്ഞുകൊണ്ടിരുന്നു. ആ അറ്റത്ത് തന്നെയാണ് സ്മിത്ത്-റോസ് ദ്വീപുകൾ, വേലിയേറ്റത്തിൽ രണ്ട് ദ്വീപുകളാവുകയും വേലിയിറക്കത്തിൽ നീണ്ട ഒരു ബീച്ചിനാൽ ഒന്നിക്കപ്പെടുകയും ചെയ്യുന്ന അവർ കമിതാക്കളാണെന്നും സഹോദരങ്ങളാണെന്നും തർക്കമുണ്ട് പോലും, മനുഷ്യർ തർക്കിക്കുന്നത് ദ്വീപുകൾ കേൾക്കുന്നുണ്ടാവില്ലെന്ന് കരുതാം..

സമയം ഉച്ചയോടടുത്തിരുന്നു, ചളുങ്ങിയ അലുമിനിയം കലത്തിൽ വേവിച്ച ഒറ്റക്കട്ടയായി ഇരിക്കുന്ന പച്ചരിച്ചോറും ഉരുളക്കിഴങ്ങ് സ്റ്റൂവിന്റെ ഒരകന്ന ബന്ധുവിനെ പോലിരിക്കുന്ന കറിയും, കഴിക്കാൻ കൂടുന്നോ എന്ന അവരുടെ മടിച്ച് മടിച്ചുള്ള ചോദ്യം മാത്രം മതിയായിരുന്നു പ്ളാസ്റ്റിക്ക് പ്ളേറ്റിലേയ്ക്ക് ചോറും കറിയും എടുത്ത് കഴിക്കാൻ, വിശപ്പറിഞ്ഞ് കഴിച്ചതിനാലാവാണം നല്ല രുചി.

ആൻഡമാനിൽ കൃഷിയിടങ്ങൾ കുറവാണ്. ഉപ്പ് രസമുള്ള മണ്ണും ആഴമില്ലാത്ത സ്ഥലങ്ങളും കാരണം എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യാൻ ആവില്ല, ഡിജിലിപൂർ ഭാഗത്തേയ്ക്ക് നെല്പാടങ്ങൾ ഉണ്ടെങ്കിലും അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, സവാള മുതലായവ കൂടുതലും മെയിൻലാൻഡിൽ നിന്നാണ് വരുന്നത്. പച്ചക്കറി കൃഷിയിൽ നീൽ ദ്വീപ് പ്രശസ്തമാണ്. പൂവൻപഴവും ആത്തയ്ക്കയും ആൻഡമാനിൽ നന്നായി ഉണ്ടാകുന്ന ഫലങ്ങളാണ്. കടലിന് നടുക്കായതിനാൽ ഇഷ്ടം മാതിരി മീൻ കിട്ടുമെന്ന എന്റെ പ്രതീക്ഷ പക്ഷേ ഓക്കി കാരണമാവും അല്പം തകർന്നു,

വയറ് നിറഞ്ഞപ്പോൾ രങ്കേഷിന്റെ ധൈര്യത്തിൽ ക്യാബിൻ റൂമിൽ കയറിയ എന്നെ ഇഷ്ടപ്പെടാത്ത പോലെ തറപ്പിച്ച് നോക്കി ഒരു കുട്ടിപ്പയ്യൻ നിൽക്കുന്നുണ്ടായിരുന്നു, ജാഡ സഹിക്കാൻ പറ്റിയില്ലെങ്കിലും ചെന്നെയിലെ Indian Maritime University ൽ നിന്ന് മറൈൻ എഞ്ചിനീയറിങ്ങ് പഠിച്ച് ഇപ്പോൾ ഇതിലെ അസിസ്റ്റന്റ് ക്യാപ്റ്റനാണ് ആ മീശ മുളയ്ക്കാത്ത പയ്യനെന്ന് കേട്ടപ്പോൾ ഒരു ബഹുമാനം തോന്നി.

ഒരു മൂന്നടി പൊക്കത്തിൽ കാലുള്ള ഒരു കസേര കുറെ നേരമായി എന്റെ കൺവെട്ടത്ത് നിന്നങ്ങനെ കൊതിപ്പിക്കുന്നു, ആരായിരിക്കും അതിലിരിക്കുക എന്നും, അതിലൊന്ന് കയറി ഇരിക്കണം എന്നുമുള്ള കുറെ ചോദ്യങ്ങളും ആഗ്രഹങ്ങളും കൊണ്ട് അങ്ങനെ നിൽക്കുമ്പോഴാണ് ഒരു അജാനുബാഹു അങ്ങോട്ട് വന്നത്, മൊട്ടത്തലയും അവിടെയും ഇവിടെയും മാത്രമുള്ള ബർമ്മ മീശയും, പുള്ളിയെ കണ്ടവഴി എല്ലാവരും ഒന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ആളാണ് ഈ കപ്പലിന്റെ കപ്പിത്താൻ എന്ന് മനസ്സിലായത്.

പന്തം കണ്ട പെരുച്ചാഴിയെ പോലെ പുറത്ത് കടക്കുന്നതിനിടയിലും ഒരു ഗുഡാഫ്റ്റർനൂൺ പറഞ്ഞത് എനിക്ക് രക്ഷയായി, അലാവുദ്ദീന്റെ ജീനിയെ പോലെ പുള്ളി ഒന്ന് ചിരിച്ചു, എവിടുന്നാണെന്ന് ചോദിച്ചു, കേരളത്തിൽ നിന്നെന്ന് പറഞ്ഞതും മലയാളത്തിൽ “അന്നെ കണ്ടാ മലയാളിയാന്ന് പറയൂല്ലാ“ ന്ന്.. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..

മലബാർ ലഹളയുടെ കാലത്തെ ആൻഡമാൻ കുടിയേറ്റക്കാരാണ് അബ്ദുൾ റഹ്മാന്റെ പൂർവ്വപിതാമഹന്മാർ, മലപ്പുറത്തെവിടെയോ ഉള്ള ബന്ധുവീട്ടിൽ ചെറുപ്പത്തിലെന്നോ പോയ ഓർമ്മ പുള്ളിക്കുണ്ട്, നല്ല തമിഴ് ചുവയുള്ള മലയാളം പറയാൻ തിരക്ക് കൂട്ടുന്നത് പോലെ തോന്നി. 22 വർഷത്തെ സർവ്വീസിൽ ഫെറികളും കപ്പലുകളും നയിച്ച കഥകളും, ഈ ദ്വീപുകൾ കണ്ട തിരമാലകളും, സുനാമിയുടെ ഓർമ്മകളും ഒക്കെ അദ്ദേഹം പങ്ക് വച്ചു.


നീട്ടിവിളിക്കുന്ന സൈറൺ തീരത്തെത്താൻ പോവുന്ന സൂചന തന്നു, നീണ്ട് നീണ്ട് കിടക്കുന്ന സ്വർണ്ണ നിറമുള്ള ബീച്ചുകൾ. കടലിന്റെ നിറം ഇന്ദ്രനീലിമയിൽ നിന്ന് മരതകപച്ചയായിരിക്കുന്നു. അടിയിലെ പവിഴപുറ്റുകൾ കാണാൻ തുടങ്ങി.

ഗ്രൂപ്പിന് കൊടുക്കാനായി കരുതിയ കേരളത്തിന്റെ സ്വന്തം വാഴയ്ക്കാ ചിപ്സ് ക്യാപ്റ്റനും ക്രൂവിനും കൊടുത്ത്  ഉച്ചയ്ക്ക് ഒന്നരയോടെ നീൽ ദ്വീപിന്റെ വിജനമായ കടല്പാലത്തിൽ ഭാണ്ഡക്കെട്ടും തൂക്കി ഇറങ്ങുമ്പോൾ ഈ സൗഹൃദം പോലെ അവിസ്മരണീയമായ ആൻഡമാൻ ഓർമ്മകൾ ലഭിക്കട്ടെ എന്ന് അവർ ആശംസിച്ചു.

ചോറും ഉരുളക്കിഴങ്ങ് ബാജിയും കിട്ടാതെ കടൽചൊരുക്കിൽ കുടൽമാല മറിഞ്ഞത് പോലെ തളർന്ന കൂട്ടുകാർ പാഞ്ഞ ദിക്കിലേയ്ക്ക് ഞാനും വച്ചു പിടിച്ചു.. വല്ല മീൻ വറുത്തതും കിട്ടിയാലോ?

ഭരത്പൂർ ബീച്ചിൽ കിട്ടുമായിരിക്കും

(തുടരും)

Monday, April 23, 2018

മരണ മണമുള്ള ഇടനാഴികൾ- പവിഴദ്വീപുകളുടെ പറുദീസ (ഭാഗം-2)



ഇടവപ്പാതിയിലെ ഇടവിട്ട് പെയ്യുന്ന മഴയിൽ പിന്നെയും പിന്നെയും കുതിർന്ന് കിടക്കുന്ന അയയിലെ തുണി പോലെ പോർട്ട്ബ്ളെയർ. പക്ഷേ ചൂടിന് കുറവൊന്നും ഇല്ല, നാല് ചുറ്റും പൊതിഞ്ഞ് കിടക്കുന്ന കടലിൽ നിന്നടിക്കുന്ന ഉപ്പ് കാറ്റിൽ വിയർപ്പ് കിനിഞ്ഞിറങ്ങും.

പ്രതീക്ഷിച്ചതിനേക്കാൾ വളരെ താമസിച്ച് പോർട്ട്ബ്ളെയർ എയർപോർട്ടിൽ എത്തിയ ഞങ്ങൾക്ക് മുന്നിൽ ആരോടും പ്രത്യേക പരിഗണന ഒരിക്കലും കാണിക്കാത്ത സമയം ഒരു മഹാസമസ്യയാണ് അവതരിപ്പിച്ചത്.. വയറ്റിൽ വിശപ്പിന്റെ നീരാളികൾ കൈയ്യേറ്റം തുടങ്ങിയിരുന്നെങ്കിലും ആഹാരം കഴിക്കണോ ആൻഡമാൻ ദ്വീപുകളെ ഇന്ത്യൻ ചരിത്രത്തിൽ പ്രതിഷ്ഠിക്കുന്ന സെല്ലുലാർ ജെയിൽ സൂര്യവെളിച്ചത്തിൽ കാണണോ എന്ന ചോദ്യത്തിന് മുന്നിൽ വിശപ്പിന് തോൽവി സമ്മതിക്കേണ്ടി വന്നു.

ഇങ്ങനെയുള്ള സമയത്താണ് നല്ല തമിഴ് ബ്രാഹ്മണർ സഹയാത്രികരായാലുള്ള ഗുണമനുഭവിക്കുക. അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലെ, “ഇട് കുടുക്കേ ചോറും കറിയും“ എന്ന മന്ത്രവാക്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വിസ്മയങ്ങൾ പോലെ, സ്നേഹമുള്ള അവരുടെ ബാഗുകളിൽ നിന്ന് ഇടവേളകളിൽ വീട്ടിലുണ്ടാക്കിയ മുറുക്കും ചീവ്ടയും പരിപ്പ് വറുത്തതും പുറത്ത് ചാടി വിശന്ന് ചൂളം വിളിക്കുന്ന വയറുകളിലേയ്ക്ക് ആത്മാഹൂതി ചെയ്തു കൊണ്ടിരുന്നു.

ആൻഡമാനിലെ സൂര്യൻ 5:30 ന് യാത്ര പറയും, സൂര്യൻ മാത്രമല്ല ഇവിടുത്തെ ജനങ്ങളും ഒരു പകലിൽ നിന്ന് അടുത്ത പകലിലേയ്ക്ക് അല്പം സാവധാനം സഞ്ചരിക്കുന്നവരാണെന്ന് തോന്നും, എത്ര വേഗം ഓടിയിട്ടെന്ത് കാര്യം, ആ കടലോളം മാത്രമല്ലേ എന്നൊരു നിസംഗതയുള്ളത് പോലെ.

അത് തന്നെയാണല്ലോ ഇന്ത്യയുടെ ഇരുണ്ട യുഗത്തിൽ കാലാ പാനിയെന്ന് അറിയപ്പെടുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്, പീഡനങ്ങൾക്ക് സാക്ഷിയായ ഈ കുപ്രസിദ്ധ ജയിൽ ഇവിടെ പണിയാൻ ബ്രിട്ടീഷ് രാജിനെ പ്രേരിപ്പിച്ചത്, കാടിനുള്ളിലേയ്ക്കോടിയാൽ നരഭോജികളായ കാട്ടുമനുഷ്യരും കടലിലേയ്ക്ക് ചാടിയാൽ കൂർത്ത പവിഴപ്പുറ്റുകളും കൊല്ലുന്ന ഒരിക്കലും രക്ഷപെടാൻ പറ്റാത്ത തടവിന്റെ തുരുത്ത്.

ഓക്കിയുടെ മഴ കാരണം മൊത്തത്തിൽ തിരക്ക് കുറഞ്ഞ ക്യൂവിൽ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കടന്നു. പ്രവേശനകവാടത്തിനടുത്ത് തന്നെയുള്ള മുറികൾ പഴയ ഓഫീസർ വസതിയാണ്, ഇന്ന് ഇരുവശത്തേയും താഴേ തട്ടുകൾ മ്യൂസിയങ്ങൾ ആക്കിയിരിക്കുന്നു. വലത് വശത്ത് ജയിലിന്റെ ചരിത്രവും അവിടെ തങ്ങിയിരുന്ന പ്രമുഖരുടെ പേരു വിവരങ്ങളും ജയിൽ വാസികളുടേയും വാർഡന്മാരുടേയും യൂണിഫോമുകളും തടവുമുറിയുടെ വലിയ താഴും തോക്കുകളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇടത് വശത്തെ മുറികളിൽ ആൻഡമാന്റെ ചരിത്രം ആസ്പദമാക്കി പലരും വരച്ച ചിത്രങ്ങളും ചരിത്ര നിമിഷങ്ങളുടെ ഫോട്ടോകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഓഫീസറുടെ വസതിയിൽ നിന്നും ജയിലിനകത്തേയ്ക്കുള്ള വാതിലിന് രണ്ട് ഇരുമ്പ് കതകുകളുടെ ഉറപ്പ് കൊടുത്തിരുന്നുവെന്ന് കണ്ട്, ഒരർത്ഥത്തിൽ ഈ നരകതീരത്തിലെ തടവുകാരനായിരുന്നുവല്ലോ അയാളും എന്ന് ചിന്തിച്ചു പോയി.


ഓഫീസർ വസതിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ കാണുന്ന അതിവിശാലമായ വെള്ള മാർബിൾ പ്ളാറ്റ്ഫോം അന്നത്തെ പാചകശാലയുടെ സ്ഥാനമാണ്, ഇന്ന് അവിടെ വിശിഷ്ട ദിവസങ്ങളിൽ സമ്മേളനം നടത്തുന്നു. അതിനിരുവശത്തുമായി കെടാത്ത സ്വാതന്ത്ര്യ ശിഖ കത്തി നിൽക്കുന്നു. ഈ വിളക്കുകൾ കെടാതെ കത്താനുള്ള 17 എൽ.പി.ജി സിലിണ്ടറുകൾ വർഷാവർഷം കൊടുക്കന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്.

ജയിലിന്റെ ചരിത്രവും നാൾവഴികളും കഥകളും പറഞ്ഞും കാട്ടിയും തരാൻ വാക്ചാതുര്യമുള്ള ഗൈഡുകളുടെ സേവനം ലഭ്യമാണ്. ജെയിംസ് എന്ന ഗൈഡിനെ കണ്ടതും ഇയാൾക്കൊരു മലയാളിത്വമുണ്ടല്ലോ എന്ന് തോന്നി, ആൻഡമാനിലെ ജനങ്ങൾക്ക് പറഞ്ഞ് രസിക്കാൻ പാരമ്പര്യത്തിന്റെ ഭാരകണക്കുകൾ ഇല്ലല്ലോ, മൂന്നോ നാലോ തലമുറകൾക്ക് മുന്നേ മെയിൻലാൻഡിൽ നിന്ന് വന്ന തടവുകാരുടേയും സഹായികളുടേയും പണിക്കാരുടേയും പലായനം ചെയ്തവരുടേയും പിന്മുറക്കാരാണവർ. ചടുലവും പ്രൗഡവുമായ ഇംഗ്ളീഷ് ഭാഷയുടെ വാഗ്ധോരണി കേട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു,

ആദ്യം കയറിയത് തൂക്ക് മാടത്തിലേയ്ക്കാണ്, അതേ തൂക്കികൊലയ്ക്കൊരു വീട്, കാരണം ഒരേ സമയം മൂന്ന് പേരെ വരെ തൂക്കിക്കൊന്നിരുന്നുവത്രേ, രണ്ട് നിലകളിലായി പണിതിരിക്കുന്ന അറയുടെ തറനിരപ്പിലുള്ള മേൽത്തട്ടിൽ ഉറപ്പിച്ച കമ്പിയിൽ തൂക്ക്കയർ പ്രദർശിപ്പിച്ചിട്ടുണ്ട്. മരണമുറപ്പ് വരുത്താൻ കഴുത്തിലേയ്ക്ക് മുറുകുന്ന കുരുക്കിന്റെ മുകളറ്റത്ത് കഴുത്തെല്ല് ഒടിക്കാൻ പരുവത്തിൽ ഒരുക്കിയിരിക്കുന്ന ലോഹക്കമ്പി കണ്ട് നട്ടെല്ലിലൂടെ ഒരു വിറയൽ പോയ പോലെ. തടി കൊണ്ടുണ്ടാക്കിയ മുറിയുടെ വിടവുകൾ അടച്ചിരുന്നില്ല, മരിക്കുന്നവന്റെ വെപ്രാളങ്ങൾ എല്ലാ ഭീകരതയോടും കൂടി പുറത്തുള്ളവരിൽ എത്താനായിട്ട് തുറന്നിട്ടിരുന്നതാണവ. ജീവനറ്റ ശരീരങ്ങൾ വീഴാനായി താഴെയൊരു കുടുസ്സ് മുറിയുണ്ട്. അവിടെ വീഴുന്ന ശരീരങ്ങൾ എടുത്ത് കൊണ്ട് പോയി കൂട്ടമായി കുഴിച്ച് മൂടുന്ന പുറമ്പോക്കാണ് തൊട്ടപ്പുറത്തെ കാട്.

നട്ടെല്ലിലപ്പോഴും തോന്നുന്ന തണുപ്പുമായ് നടന്ന് കയറിയത് അന്നത്തെ തൊഴിൽ പുരയിലേയ്ക്കാണ്. കാലാപാനി ചിത്രത്തിൽ കാണിക്കുന്ന ജയിലർ വാക്കറുടെ കുപ്രസിദ്ധ കസേര അതിനുള്ളിൽ വച്ചിട്ടുണ്ട്. തെങ്ങുകൾ ഒരുപാടുണ്ടായിരുന്ന ആൻഡമാനിൽ തടവുകാരെ ഏറ്റവും കൂടുതൽ പണിയെടുപ്പിച്ചിരുന്നത് ചക്കിൽ എണ്ണയാട്ടാനും തൊണ്ട് തല്ലിപ്പിരിച്ച് കയറുണ്ടാക്കാനും ആയിരുന്നു. ഒരിക്കലും തീർക്കാനാവാത്ത ജോലിഭാരവും അതികഠിനമായ ശിക്ഷകളും അവിടുത്തെ ജീവിതരീതി ആയിരുന്നു. അതിഭീകര പീഡനങ്ങളൂടെ കഥകളും അതിനെ അതിജീവിക്കാനാവാതെ മാനസിക നില തെറ്റി പോയവരുടെ കഥകളും കേട്ട് എത്ര പ്രാവശ്യം കണ്ണ് നിറഞ്ഞുവെന്നും തൊണ്ടയടഞ്ഞുവെന്നും അറിയില്ല. തനിക്ക് വേണ്ടിയല്ലാതെ സ്നേഹിക്കുന്ന നാടിന് വേണ്ടി പ്രഹരമേറ്റവർ, ജീവൻ കൊടുത്തവർ, ഭ്രാന്തരായവർ, എന്തായിരിക്കും അവർ ആഗ്രഹിച്ചിട്ടുണ്ടാവുക.. സ്വന്തം ജീവനെ കുരുതി കൊടുത്ത് നേടിയ സ്വാതന്ത്ര്യം എന്തായിരിക്കും എന്നാവും അവർ സ്വപ്നം കണ്ടിട്ടുണ്ടാവുക, നെറികെട്ട പിൻതലമുറകളെ കണ്ട് അവർ ശപിക്കുന്നുണ്ടാവും.

പണിശാലയിൽ നിന്നിറങ്ങി നടന്നത് ജയിൽ വിങ്ങിലേയ്ക്കാണ്. ഒത്തനടുക്കുള്ള ക്ലോക്ക് ടവറിൽ നിന്ന് ഏഴ് ശിഖരങ്ങളായി മൂന്ന് നിലകളിൽ പടർന്ന് കിടക്കുന്ന പോലെ പണികഴിപ്പിച്ച ജയിലിൽ 693 മുറികളാണുണ്ടായിരുന്നത്. 14X8 ന്റെ ഓരോ മുറിക്കും വെറും ഒന്നരയടി വീതിയുള്ള അഴിവാതിലും മറുവശത്തേ ഭിത്തിയിൽ മൂന്നടി പൊക്കത്തിൽ ഒരു ഇടുങ്ങിയ ജനലും. വിങ്ങുകളെ ക്ളോക്ക് ടവറിൽ നിന്ന് വേർപെടുത്തുന്ന തടിപ്പാലങ്ങൾ ഓരോ വിങ്ങിനേയും വേർതിരിക്കാനും ഒറ്റപ്പെടുത്താനും ഉപയോഗിച്ചു. ഏകാന്തതടവായിരുന്നു എല്ലാ തടവുകാർക്കും. സവർക്കർ സഹോദരങ്ങൾ മൂന്ന് വർഷത്തോളം ഒന്നിച്ചുണ്ടായിട്ടും അറിഞ്ഞിരുന്നില്ല പോലും.


ജയിലിന്റെ ഏഴിൽ മൂന്ന് ശിഖരങ്ങളെ ഇപ്പോഴുള്ളൂ, മറ്റുള്ളവ തകർന്നപ്പോൾ ആ ഭാഗത്ത് പോർട്ട്ബെളെയർ മെഡിക്കൽ കോളേജ് പണിതിരിക്കുകയാണ്, ക്ളോക്ക് ടവറിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ അടുത്തും ദൂരത്തുമായി കുറേ ദ്വീപുകൾ കാണാം, അവിടേയ്ക്ക് നീന്താനാവില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇവിടെ ഭരിച്ചിരുന്ന മനുഷ്യരിലും ക്രൂരത കാട്ടാൻ ഈ കടലിനാവും എന്ന് ജെയിംസ് ജീവനെടുക്കുന്ന കൂർത്ത പവിഴപ്പുറ്റുകളെ മനസ്സിൽ വച്ച് പറഞ്ഞത്.

ക്ളോക്ക് ടവറിന്റെ മൂന്ന് നിലകളിലും വലിയ ഫലകങ്ങളിലായി അവിടെ ജയിലിൽ കിടന്നവരുടെ പേരു വിവരങ്ങളുണ്ട്, പ്രമുഖരിൽ V D Savarkar, ഭഗത് സിങ്ങിന്റെ ഇരു സുഹൃത്തുക്കൾ, യോഗേന്ദ്ര ശുക്ള അങ്ങിനെ ഒരുപാട് പേരുകൾ. ശിപായി ലഹള മുതൽ ബ്രിട്ടീഷ് ഭരണകൂടം ഈ ദ്വീപുകൾ നാട്കടത്തലിനും ശിക്ഷയ്ക്കും ഉപയോഗിച്ചതിനാൽ ഇതിൽ പേരില്ലാത്ത ഇതിലെത്രയോ ഇരട്ടി ആളുകളുണ്ടായിരിക്കണം.

കേട്ടകഥളിലും കെട്ടുകഥകളിലും ഒക്കെയായി ചരിത്രം പടർന്നു കിടപ്പൂണ്ട്, എങ്കിലും സ്വകാര്യ ലാഭമല്ലാത്ത ഒരു സ്വപ്നത്തിന് ജീവൻ ബലികൊടുത്ത, ഒരടിയെങ്കിലും വാങ്ങിയ ഒരാൾ പോലും നിന്ദിക്കപ്പെടരുതെന്ന് യാത്രാമൊഴിയെന്ന പോലെ പറഞ്ഞ ജെയിംസിനോട് മെയിൻലാന്റിൽ പൂർവ്വപിതാക്കന്മാർ എവിടെയായിരുന്നു എന്നറിയാമോ എന്ന് ചോദിച്ചപ്പോൾ കോയമ്പത്തൂർ എന്ന് പറഞ്ഞു..

ജയിൽ കണ്ടിറങ്ങുമ്പോഴേയ്ക്കും സൂര്യൻ അസ്തമിച്ചിരുന്നു, ഇരുണ്ട കാലത്തിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടേയും നിശ്വാസമടിച്ച ഇടനാഴികളിലൂടെ നടന്ന് എപ്പൊഴോ വിശപ്പ് കെട്ടിരുന്നു, തല നേരെ നിർത്താൻ രണ്ട് സ്റ്റ്രോങ്ങ് കാപ്പിയും കുടിച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും ലൈറ്റ് അൻഡ് സൗണ്ട് ഷോയ്ക്കുള്ള സമയമായിരുന്നു.


ജയിലിന്റെ നടുത്തളത്തിൽ നിൽക്കുന്ന ആൽമരമാണ് കാഥികൻ. ആ ആൽമരത്തിന് നൂറിലേറെ വർഷം പഴക്കം ഉണ്ട് പോലും, അത് കണ്ടത്ര മനുഷ്യന്റെ കണ്ണീരും വ്യഥകളും കണ്ടവരാരുണ്ടാകും. ഹിന്ദി സിനിമയിലെ അമൂല്യനിധിയായ ഓം പുരിയുടെ ശബ്ദം തന്നെ ഉപയോഗിച്ചതും ഷോ ഹൃദ്യമാക്കി. വേദനയുടെ അറ്റമില്ലാത്ത കഥകൾ കേട്ട് മാനത്തെ കാർമേഘങ്ങൾ പോലും കരഞ്ഞ് പോയി, ആർത്തലച്ച് പെയ്ത ഒരു മഴ മുഴുവൻ നനഞ്ഞ് നിന്ന് ആ ഷോ കണ്ട് തീർക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് കുറ്റബോധം മാത്രമായിരുന്നു.. എത്രയെത്ര പേരില്ലാത്ത, നാൾവഴികളിൽ രേഖപെടുത്താത്ത മനുഷ്യജന്മങ്ങൾ സ്വയം ബലി കൊടുത്ത് വാങ്ങി തന്ന ഈ സ്വാത്രന്ത്യം എത്ര നിസ്സാരമായാണ് നമ്മളൊക്കെ അനുഭവിക്കുന്നത്, കൊടും പീഡനങ്ങൾ അറിയാത്ത ഒരു തലമുറയുടെ ശാപം..

മഴയിൽ കുതിർന്ന്, വിശന്ന് നടക്കുമ്പോൾ ആദ്യം കയറിയ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കാനുള്ള വൈമുഖ്യം വയറും മനസ്സും പരാതിയായി നീട്ടിപ്പരത്തി പറഞ്ഞു. അപ്പോഴാണ് നല്ല പാലപ്പത്തിന്റെയും നാടൻ കോഴിക്കറിയുടെയും മണം മൂക്കിലേയ്ക്ക് അടിച്ച് കയറിയത്, കൂട്ടത്തിലുള്ള മസാലദോശപ്രിയരോട് എന്നെ ഹോട്ടലിൽ നോക്കിയാൽ മതിയെന്ന് പറഞ്ഞ് കോയീന്റെ മണം വന്ന ദിക്ക് നോക്കി ഞാൻ നടന്നു.

(തുടരും..)


Tuesday, April 17, 2018

വംഗസാഗരത്തിന് ഒരു പ്രണയദൂത് - പവിഴദ്വീപുകളുടെ പറുദീസ(ഭാഗം 1)


രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും മനസ്സിൽ നിറഞ്ഞ് നിന്നത് എല്ലാം ഉള്ളിലൊതുക്കിപ്പിടിച്ച് മൗനിയായ പോലെ കിടന്ന വംഗസാഗരത്തിന്റെ വശ്യനീലിമയാണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ, അങ്ങോട്ടേയ്ക്ക് പോവാൻ ഒരു അവസരം ഒത്തുവന്നപ്പോൾ ചേർത്ത് വച്ചിരുന്ന മൺകുടുക്കകളൊക്കെ പൊട്ടിക്കാൻ മനസ്സൊട്ടും അമാന്തിച്ചില്ല.

ഡിസംബറിന്റെ ആദ്യവാരം പുറപ്പെടാൻ രണ്ടു മാസം മുൻപ് തൊട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഭാണ്ഡം പക്ഷേ നിരാശയിൽ കുതിർന്ന് ഒഴുകിപോവുമോ എന്ന ആശങ്കയായിരുന്നു ഒക്ടോബറിൽ ഓക്കിയുടെ ഹുങ്കാരം കേട്ട് തുടങ്ങിയപ്പോൾ. ന്യൂനമർദ്ദം ഉരുവെടുക്കുന്നതിന്റെയും കാറ്റിന്റെയും മഴയുടേയും വാർത്തകൾക്ക് മേലെ എന്റെ ആൻഡമാൻ സ്വപ്നം ഒരു മഴവില്ല് പോലെ തെളിയാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ.

യാത്ര പ്രണയമായ ഒരു കൂട്ടം സ്ത്രീകളുടെ കൂടെ അതിരാവിലെ ബാംഗളൂർ എയർപോർട്ടിൽ എത്തുമ്പോഴും മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. നാലഞ്ച് നാളായി നിർത്തിവച്ചിരുന്ന പോർട്ട്ബ്ളെയർ സർവ്വീസ് ഇന്നലെ മുതൽ പുനഃരാരംഭിച്ചിരിക്കുന്നു എന്നും യാത്രാ താമസം പ്രതീക്ഷിക്കാം എന്നുമൊക്കെയുള്ള എസ്.എം.എസ്സുകൾ മനസ്സിനെ ഒരു തരത്തിലും സമാധാനിപ്പിക്കുന്നവ ആയിരുന്നില്ല.

എയർപോർട്ടിൽ യാത്രാസംഘത്തിലെ പന്ത്രണ്ട് പേരിലെ ആദ്യ എട്ട് പേർ ഒന്ന് ചേർന്നപ്പോൾ ആശങ്കകളൊക്കെ തമാശകളുണർത്തിയ പൊട്ടിച്ചിരിയിൽ ഒലിച്ച് പോയി. ഓർമ്മയിലാദ്യമായാണ് ഒരു ചുഴലികാറ്റിന് ഒരു പുരുഷന്റെ പേര് കേൾക്കുന്നത്, അത് കൊണ്ട് തന്നെ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും എന്ന പേടി വേണ്ട, വടി വയ്ക്കുന്നിടത്ത് കുട വയ്ക്കാത്ത കൂട്ടരാണല്ലോ എന്ന മുതിർന്ന കൂട്ടുകാരിയുടെ ഉള്ള് തുറന്ന അഭിപ്രായപ്രകടനം കേട്ട് ഞങ്ങളൊക്കെ ആർത്ത് ചിരിച്ചുവെങ്കിലും ഓക്കി വാക്ക് പാലിച്ചാൽ മതിയെന്ന ഒരു പ്രാർത്ഥനയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

500-ൽ പരം ദ്വീപുകളിലായി ചിതറി കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ 36-ൽ താഴെ ദ്വീപുകളിൽ മാത്രമേ മനുഷ്യവാസമുള്ളൂ. അതിൽ തന്നെയും സ്വകാര്യ ദ്വീപുകളും നിയന്ത്രിത മേഖലകളും ഒഴിവാക്കിയാൽ 25-ൽ താഴെ ദ്വീപുകളിലായാണ് ഈ യൂണിയൻ ടെറിറ്ററിയിലെ ഭൂരിഭാഗം മനുഷ്യവാസവും.

ആൻഡമാൻ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട്ബ്ളെയറിലാണ് ആൻഡമാനിലെ ഒരെയൊരു എയർപോർട്ടായ വീർ സവർക്കർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്, ഇവിടേയ്ക്ക് ചെന്നൈ, കൊൽക്കട്ട, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് ദിവസേന ഫ്ളൈറ്റുകൾ ഉണ്ട്. ചെന്നൈയിൽ നിന്നും കൊൽക്കട്ടയിൽ നിന്നും കപ്പൽ മാർഗ്ഗവും പോർട്ട്ബ്ളെയറിൽ എത്താം. ലോ ബഡ്ജറ്റ് വിമാനക്കമ്പനികളുടെ മത്സരവിപണം കാരണം എയർടിക്കറ്റിലെ നിരക്ക് കുറവും, 45 മിനിറ്റിന്റെ ഹൃസ്വദൈർഘ്യവും വിമാനയാത്ര കൂടുതൽ സ്വീകാര്യമാക്കുന്നു,

ഇടറിവീഴുന്ന മഴയും തെളിയാത്ത ആകാശവും കാരണം താമസിച്ചുവെങ്കിലും അവസാനം ഞങ്ങളേയും കൊണ്ട് വിമാനം ആകാശത്തേയ്ക്കുയർന്നപ്പോൾ ആൻഡമാൻ ഒരു സ്വപ്നം അല്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡം വിട്ട് ഞാൻ ആദ്യമായി പുറത്തേയ്ക്ക് പോവുന്നു എന്നും മനസ്സിൽ വെളിപാടുണ്ടായി.


വിമാനം ഇടയ്കിടെ എയർപോക്കറ്റിൽ വീണ് കുലുങ്ങുമ്പോഴൊക്കെ സീറ്റ് ബെൽറ്റിടാനുള്ള നിർദ്ദേശങ്ങളും പുറത്തെ മഴയെ പറ്റിയുള്ള വിവരങ്ങളും ഒക്കെ പൈലറ്റ് തന്ന് കൊണ്ടിരുന്നു.

ജനൽചില്ലിലേയ്ക് വീണ് പലവഴി ഒഴുകിപരക്കുന്ന മഴനൂലുകൾ കണ്ട് ആസ്വദിക്കാതിരുന്ന ജീവിതത്തിലെ ചുരുക്കം ചില അവസരങ്ങളിൽ ഒന്നായിരുന്നോ അത്. മനസ്സിൽ മുടങ്ങാൻ പാടില്ലാത്ത ഒരു യാത്രയുടെ, നീലക്കടലിനടിയിലേയ്ക്ക് ഊളിയിടുന്ന സ്വപ്നം മാത്രം..

മടുപ്പിക്കുന്ന ഉദ്വേഗത്തിന്റെ അവസാനിക്കാത്ത ഒരു മണിക്കൂറിന് ശേഷം വിമാനം മഴമേഘക്കൂടാരത്തിനകത്ത് നിന്ന് താഴേയ്ക്കിറങ്ങുമ്പോൾ പ്രകൃതി കാത്ത് വച്ചിരുന്നത് ഒരു അവിസ്മരണീയ സമ്മാനം ആയിരുന്നു, പവിഴദ്വീപുകളുടെ ആകാശക്കാഴ്ച.

ഇന്ദ്രനീലക്കടലിന്റെ നെഞ്ചിലെ പവിഴമാല പോലെ തൊട്ട് തൊട്ട് കിടക്കുന്ന പവിഴദ്വീപുകൾ. കിലോമീറ്ററുകളോളം നീണ്ട സ്വർണ്ണനിറമുള്ള ബീച്ചുകൾ, അതിനുമപ്പുറം ആഴക്കടലിലേയ്ക്ക് ഇറങ്ങിയിറങ്ങി പോവുന്ന ഇന്ദ്രനീലിമയുടെ ആഴമില്ലാത്ത കടൽത്തട്ട്..

ആകാശ ഊഞ്ഞാലിൽ കയറി ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ പോലെ ഹൃദയം തുടികൊട്ടി തുടങ്ങി, പോർട്ട്ബ്ളെയറിലെ ചെറിയ എയർപോർട്ടിലേയ്ക്ക് വിമാനം നിലം തൊടുമ്പോൾ മഴക്കാലത്ത് നാട്ടിലെ റോഡിലൂടെ പോവുന്ന ബസ്സ് തെറിപ്പിക്കുന്നത് പോലെ വെള്ളം ഇരുവശത്തേയ്ക്കും വീശിത്തെറിച്ചു..

മഴയുടെ നനവുള്ള വെയിൽ വീഴുന്നുണ്ടായിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം തെളിഞ്ഞ പോർട്ട്ബ്ളെയറിന്റെ ആകാശച്ചോട്ടിലേയ്ക്ക് നിങ്ങൾക്ക് സ്വാഗതം എന്ന ആശംസാവാക്കുകൾ കേട്ടിറങ്ങുമ്പോൾ കൂട്ടത്തിലെ ബാക്കി നാല് പേർ ഡെൽഹിയിൽ നിന്നെത്തി ഞങ്ങളേ കാത്ത് അവിടെ നില്പുണ്ടായിരുന്നു.

26 വയസ്സുകാരി മുതൽ 62 വയസ്സുകാരി വരെ അടങ്ങുന്ന ആ സംഘം മുടങ്ങി പോയ ഉച്ചയൂണിനെ പറ്റി ആലോചിച്ച് ഞങ്ങളെ സ്വീകരിക്കാൻ എത്താമെന്ന് പറഞ്ഞ ലോക്കൽ ഗൈഡിനേയും കാത്ത് നിന്നു.


ഓക്കി ഒറ്റക്കണ്ണിറുക്കി പിടിച്ച് ഞങ്ങളുടെ വെപ്രാളവും നോക്കി നിൽപ്പുണ്ടായിരുന്നു, ഇനിയുള്ള നാല് ദിവസങ്ങൾ ഒളിച്ച് കളിക്കാൻ റെഡിയാണെന്ന കുസൃതി നിറഞ്ഞ ഭാവത്തിൽ..

(തുടരും)

Tuesday, January 23, 2018

കടലുറഞ്ഞ തീരത്തും തലതല്ലി നിന്ന മുറ്റത്തും ഒരു വൈകുന്നേരം - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 7)


സിന്ദ്ബാദിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ ആകാംഷയോടെയാണ് ഞാൻ മുനിസ്വാമിയുടെ മുന്നിലിരുന്നത്.

ഇടിഞ്ഞ് കിടക്കുന്ന പള്ളിയുടെ മുന്നിൽ ഏതോ കഥയിൽ നിന്നിറങ്ങി വന്ന ഒരു അവധൂതനെ പോലെയാണ് അയാളിരുന്നത്, ഉപ്പുകാറ്റേറ്റ് മഞ്ഞപ്പ് പടർന്ന താടിരോമങ്ങൾ ചുറ്റിവീശുന്ന കാറ്റിൽ പലവശത്തേയ്ക്കും പറക്കുന്നു. ഇരുണ്ട് മെലിഞ്ഞ ശരീരത്തിൽ ഉറച്ച് നിൽക്കുന്ന പേശികൾ ഊർജ്ജ്വസ്വലമായ ഒരു യൗവ്വനത്തിന്റെ ഓർമ്മക്കുറിപ്പ് പോലെ. പ്രായത്തിന്റെ ബലഹീനത ഒട്ടുമേശാത്ത ആഴമുള്ള സ്വരവും തിളങ്ങുന്ന കണ്ണുകളും, അത്രയും മതിയായിരുന്നു അയാളിൽ ഒരു കഥ തേടാൻ.

മുനിസ്വാമിയുടെ ബാല്യത്തിന്റെ ഓർമ്മകളിൽ കൊടും ചൂടിലും എല്ലാ തീരദേശ തമിഴ് ഗ്രാമങ്ങളെ പോലെയും വർണ്ണശബളമായിരുന്നു ധനുഷ്കോടിയും, ഇന്ത്യയും സിലോണും തമ്മിലുള്ള കടൽവ്യാപാരങ്ങളാൽ ശബ്ദമുഖരിതമായ തുറമുഖവും തീവണ്ടി സ്റ്റേഷനും കസ്റ്റംസ് ഓഫീസും ചരക്ക് സൂക്ഷിപ്പ് കേന്ദ്രങ്ങളും ഒരു വശത്തെങ്കിൽ മുക്കുവ ജൈത്രയാത്രകളുടെ പാട്ടുയരുന്ന കുടിലുകളും ആശുപതിയും സ്കൂളും അടക്കം സ്വദേശികൾക്കും സന്ദർശകർക്കും നിറയെ കാഴ്ചകൾ പകരുന്ന ഇടമായിരുന്നുവത്രെ ധനുഷ്കോടി.

ഒരു പതിനൊന്ന് വയസ്സുകാരന്റെ കൗതുകങ്ങളുടെ ലോകത്തേയ്ക്കായിരുന്നു ഇരുപത് അടി പൊക്കമുള്ള ഒരു രാക്ഷസത്തിരമാല അലറിക്കുതിച്ച് കയറിയത്. 1964 ഡിസംബർ 22 രാത്രി 11 മണി കഴിഞ്ഞ സമയത്ത്, രണ്ട് ദിവസം മുന്നേ ആ തിലമാലകൾ സിലോൺ (ഇന്നത്തെ ശ്രീലങ്കൻ) കടപ്പുറങ്ങളെ തരിശു നിലങ്ങളാക്കിയിരുന്നുവെങ്കിൽ വാർത്താവിനിമയ ലഭ്യതകളുടെ കുറവ് മൂലം തിരകൾ തീരത്തെന്നുന്നത് വരെ ആ ദുരന്തത്തിന്റെ കാഠിന്യം ആരുമറിഞ്ഞില്ല.

സിലോണിലും പാമ്പൻ ദ്വീപിലുമായി രണ്ടായിരത്തിന് മേലെ ആളുകൾ കൊല്ലപ്പെട്ട,, മധുര- ധനുഷ്കോടി ട്രെയിൻ നമ്പർ 653 ലെ ഇരുന്നൂറോളം യാത്രക്കാരെ കടലിന്റെ അടിയിലേയ്ക്കെടുത്തു കൊണ്ട് പോയ ആ ദുരന്തത്തിന്റെ നിഴലുകൾ ഇന്നും ഇവരുടെ ജീവിതത്തിൽ നിന്ന് പോയിട്ടില്ലെന്ന് കാണാം.

ധനുഷ്കോടിയെ പ്രേതഗ്രാമമാക്കി മാറ്റിയ രാക്ഷസത്തിരമാലകളെ പറ്റി, തകർന്ന് പോയ പാമ്പൻ റെയിൽപാളം മൂന്ന് മാസത്തെ എസ്റ്റിമേറ്റ് ഇട്ട് നാല്പത്തഞ്ച് ദിവസത്തെ രെക്കോർഡ് വേഗതയിൽ തീർത്ത ഇ. ശ്രീധരൻ എന്ന വ്യക്തിത്വത്തെ പറ്റി ഒക്കെ കേട്ടറിഞ്ഞിരുന്നു, പക്ഷേ കടലിന്റെ മുഖം തെളിയുന്നതും കറുക്കുന്നതും നോക്കി ഒരു നൂലിൽ കെട്ടിയ പട്ടം പോലെ ജീവിതത്തെ പാറാൻ വിടുന്ന ഇവരുടെ കണ്ണുകളിൽ നാളയെ പറ്റി നാമൊക്കെ കാണുന്ന പോലെ, സ്വപ്നങ്ങളുടെ മഹാസൗധങ്ങൾ ഇല്ലെന്ന് തോന്നി. ഒരേ സമയം സങ്കടവും അസൂയയും തോന്നുന്ന ജീവിതങ്ങൾ.

ജീവവാസയോഗ്യമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഈ തീരത്ത് കെട്ടിടം പണികളോ മറ്റു ബിസിനസുകളോ ഒന്നും നടത്താൻ അനുമതിയില്ല പോലും. സൈക്ളോൺ അവശിഷ്ടങ്ങൾ കാണാൻ വരുന്ന യാത്രികർക്ക് കഥകൾ പറഞ്ഞും ചിപ്പികളും മുത്തുകളും കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിറ്റുമാണ് ഇവിടെയുള്ള നൂറിൽ താഴെ വരുന്ന ജനസംഖ്യയുടെ ജീവിതം.

മുത്തുസ്വാമിയുടെ ഓർമ്മകളിൽ അച്ഛനമ്മമാരും സഹോദരങ്ങളും ഒന്നും അധികമില്ല, നീളത്തിൽ കെട്ടിമറച്ച പുനരധിവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ് പോയ ബാല്യവും ഉയിരുറച്ചപ്പോൾ മുതൽ മീൻപിടിക്കാനും നീന്താനും തുടങ്ങിയ കടലും മാത്രം. ബന്ധങ്ങളുടെ കുരുക്കുകളിൽ പിടഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം കണ്ട് നരച്ച് കണ്ണിൽ അതൊരു അത്ഭുതമായി, താൻ മാത്രമായിരുന്നില്ല, അന്ന് കടൽ മിച്ചം വച്ചവരൊക്കെ അനാഥരായിരുന്നു എന്ന് ഭാവഭേദമില്ലാതെ പറയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു തീരം കണ്ടത് പോലെ...

ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഒരു അന്താരാഷ്ട്ര സംഘടന സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ശ്രീലങ്കയുടെ മുനമ്പായ തലൈമണ്ണാറിൽ നിന്ന് ധനുഷ്കോടീ വരെ 35 കിലോമീറ്റർ നീന്തിയതിന് കിട്ടിയ പ്രശസ്തിപത്രം, അന്നത്തെ പത്രവാർത്ത, ധനുഷ്കോടി സൈക്ളോൺ അതിജീവിച്ചവരുമായി നടത്തിയ വാർത്താകോളത്തിന്റെ പേപ്പർ ക്ളിപ്പുകൾ അങ്ങനെ ചരിത്രം ബ്ളാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അയാളുടെ കയ്യിലെ പേപ്പറുകളിൽ നിറഞ്ഞു നിന്നു. നാല്പത് വയസ്സടുത്തെത്തിയപ്പൊഴോ മറ്റോ മുട്ടറ്റം വച്ച് നഷ്ടപെട്ട കാലുഴിഞ്ഞ് അയാൾ കാറ്റുയരുന്ന പൊടി നോക്കിയിരുന്നു.

പാമ്പൻ ദ്വീപിനെ തകർത്ത് മുന്നേറിയ സൈക്ളോൺ തിരകൾ രാമേശ്വരം തീരത്ത് മണ്ഡപം സൈഡിലും പരക്കെ നാശനഷ്ടം വിതച്ചിരുന്നു. വാമൊഴികളിലൂടെയും പല കുറിപ്പുകളിലും കണ്ട ഒരു വാർത്തയായിരുന്നു രക്ഷപെട്ടവരിൽ ഭൂരിഭാഗവും രാമേശ്വരത്തെ രാമനാഥ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചവരായിരുന്നു. എന്നത്.


2013 ലെ ഹിമപാതത്തിൽ കേദാർനാഥ് വിശദീകരിക്കാനാവാത്ത ഒരു അവശേഷിപ്പ് പോലെ നിന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ ദൃശ്യം മനസ്സിൽ നിന്നത് കൊണ്ടാവാം രാമനാഥ ക്ഷേത്രത്തിന്റെ നടയിൽ തലതല്ലി നിന്ന തിരകളുടെ കഥ വിശ്വസിക്കാൻ തോന്നിയത്. ഐതീഹ്യങ്ങളുടെ മഹാകുടീരത്തിലേയ്ക്ക് നടക്കുമ്പോൾ കഥകളുടെ പരമേശ്വരനെ കാണാനാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

കൈലാസപ്രാപ്തിക്ക് വേണ്ടിയുള്ള കാശി-രാമേശ്വരം യാത്രയുടെ പൂർണ്ണ പരിസമാപ്തി ധനുഷ്കോടിയിലെ സേതു തീർത്ഥത്തിൽ മുങ്ങിക്കുളിച്ച് രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട രാമനാഥ ലിംഗത്തെ വണങ്ങി വന്നാലെ ആവൂ എന്ന് പറയപ്പെടുന്നു. ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തിന് അമ്പിനാൽ സ്ഥാനം കാണിച്ചതിനാലാണ് ഈ സ്ഥലം ധനുഷ്കോടി എന്ന് അറിയപ്പെടുന്നതും, അതല്ല, രാവണവധത്തിന് ശേഷം ലങ്കയെ വേർതിരിക്കാൻ വിഭീഷണന്റെ അഭ്യർത്ഥന പ്രകാരം അമ്പെയ്ത് സേതു മുറിച്ചതിനാലാണ് ആ പേര് കിട്ടിയതതെന്നും രണ്ട് അഭിപ്രായമുണ്ട്.

രാവണനെ വധിച്ചതിന്റെ ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവലിംഗപൂജ നടത്തി തർപ്പണം ചെയ്യാൻ സമയം നിശ്ചയിച്ച് ഹനുമാനെ കൈലാസത്തിലേയ്ക്ക് അയച്ചെങ്കിലും ഹനുമാൻ താമസിക്കയാൽ സീത തന്റെ കയ്യാലുണ്ടാക്കിയ ശിവലിംഗത്തിൽ പൂജ ചെയ്തു തർപ്പണം ചെയ്യുകയും അത് കണ്ടെത്തിയ ഹനുമാൻ തന്നെ അവഗണിച്ചതിലുള്ള കോപത്തിൽ ആ ശിവലിംഗം അടർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും ചെയ്യാനാവാതെ നിരാശനാവുകയും ചെയ്തത്രെ, ഹനുമാന്റെ മനോദുഃഖം മാറ്റാൻ രാമൻ, ഹനുമാൻ കൈലാസത്തിൽ നിന്ന് കൊണ്ട് വന്ന ലിംഗത്തിലാവണം ആദ്യപൂജയെന്നും പിന്നെ വേണം മുഖ്യപ്രതിഷ്ഠയിൽ പൂജയെന്നും നിർദ്ദേശിച്ചത്രെ, ഇന്നും അങ്ങനെ തുടർന്നു.

ഇന്ത്യയിലെ നാലതിരിലുള്ള പുണ്യസ്ഥലങ്ങളായ വടക്ക് ബദ്രിനാഥും കിഴക്ക് പുരി ജഗന്നാഥനും പടിഞ്ഞാഋ ദ്വാരകയും പടിഞ്ഞാറ് രാമനാഥരേയും കണ്ട് വരുന്ന ചതുർദ്ധാം യാത്ര ഹിന്ദു വിശ്വാസങ്ങളിലെ പ്രശസ്തിപെറ്റ ഒന്നാണ്. ഇതിൽ രാമേശ്വരം രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം എന്നതിനാൽ വൈഷ്ണവർക്കും ശിവനാണ് പ്രധാനപ്രതിഷ്ഠ എന്നതിനാൽ ശൈവർക്കും ഒരേപോലെ വിശേഷ സ്ഥലമാണ്.

മൂന്ന് പ്രാകാരങ്ങളിലായി കിഴക്ക് പടിഞ്ഞാറ് 865 അടി നീളവും തെക്ക് വടക്ക് 657 അടി അകലവും ഉള്ള ഈ ബ്രഹത്ത് ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഒരു ക്ഷേത്രമായി പണിതത് ബി.സി 12-ആം നൂറ്റാണ്ടിൽ ലങ്കാ അധിപതിയായ പരാക്രമബാഹു എന്ന രാജാവ് പണികഴിപ്പിച്ചതാണ് എന്ന് രേഖകൾ പറയുന്നു, രണ്ടാം പ്രാകാരം 15-ആം നൂറ്റാണ്ടിൽ രാമേശ്വരം ഭരിച്ചിരുന്ന തിരുമലൈ സേതുപതി കെട്ടിയതാണെണും, ലോകപ്രശസ്തമായ ആയിരം കാൽ മണ്ഡപം ഉൾപ്പെട്ട മൂന്നാം പ്രാകാരം 18-ആം നൂറ്റാണ്ടിൽ മുത്തുരാമലിംഗ സേതുപതിയാൽ കെട്ടപ്പെട്ടതാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ഹിന്ദുമത ശൈവവിശ്വാസത്തിലെ പ്രധാനപൂജാ പീഠങ്ങളായ പന്ത്രണ്ട്ജ്യോതിർലിംഗങ്ങളിൽ  ഒന്ന് രാമേശ്വരത്താണ്. വിഭീഷൺ പ്രതിഷ്ഠിച്ച ഈ ലിംഗത്തിന്റെ പിന്നിൽ കർപ്പൂര ദീപം തെളിക്കുമ്പോൾ ഒരു ദീപനാളം പോലെ അത് മുൻപകുതിയിൽ പ്രതിഫലിക്കുന്നത് ഭക്തമനസ്സുകളിൽ ഒരു അത്ഭുതകാഴ്ചയാണ്.


ജ്യോതിർലിംഗം പോലെ തന്നെ പ്രശസ്തമാണ് രാമനാഥ ക്ഷേത്രത്തിലെ സ്ഫടികലിംഗവും. ഭാരതപര്യടനം നടത്തിയ ശങ്കരാചാര്യരാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്ന ഈ ലിംഗത്തിൽ എന്നും അതിരാവിലെ അഞ്ച് മണിക്ക് പൂജ ചെയ്യപ്പെടുന്നു, രാമേശ്വരം തീർത്ഥയാത്ര ചെയ്യുന്ന ഭക്തർ ഈ പൂജ കണ്ടതിന് ശേഷം ക്ഷേത്രത്തിന്റെ പുറം മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന 22 തീർത്ഥങ്ങളിൽ ധാരകുളിച്ചതിന് ശേഷം പ്രധാനപ്രതിഷ്ടയ്ക്ക് നടക്കുന്ന പൂജയും കണ്ട് തങ്ങളുടെ പാപനിവൃത്തി വരുത്തുന്നു.

രാമനാഥ ക്ഷേത്രത്തിലെ പ്രധാന ആകർഷണം മൂന്നാം പ്രാകാരത്തിലെ പടുകൂറ്റൻ തൂണുകൾ നിറഞ്ഞ ചൊങ്കട്ടാൻ മണ്ഡപം ആണ്, തിടമ്പേറ്റിയ രണ്ടാനകൾക്ക് ഒരേസമയം കടന്ന് പോവാൻ തക്ക വീതിയും ഉയരവുമുള്ള ഈ മണ്ഡപത്തിലെ കടുംചായം പൂശിയ തൂണുകൾ ശരിക്കും സ്ഥലജലവിഭ്രാന്തി സൃഷ്ടിക്കുന്ന പോലെ തോന്നി.

മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ കണ്ട ഒരു പ്രത്യേകത പ്രതിഷ്ഠകളും മറ്റു ശില്പങ്ങളും ഒക്കെ തന്നെ പൂർണ്ണകായ ശില്പങ്ങളാണ്, സേതുപതി മണ്ഡപത്തിൽ ഭാസ്കര സേതുപതി മുതൽ രാമേശ്വരം ഭരിച്ചിരുന്ന പല നാടുവാഴികളുടെയും പൂർണ്ണകായ ശില്പങ്ങൾ ഉണ്ട്. പൂർണ്ണകായ രൂപങ്ങൾ നിറഞ്ഞ അഷ്ടലക്ഷി മണ്ഡപവും അഷ്ടഗൗരി മണ്ഡപവും മഹാനന്തി പ്രതിമയും കണ്ടിറങ്ങുമ്പോൾ സൂര്യൻ അസ്തമിച്ച് ഏറെ നേരം ആയിരുന്നു. ക്ഷേത്രത്തിന് പുറത്ത് മറ്റേതൊരു ക്ഷേത്ര നഗരിയേയും പോലെ മുല്ലയും കനകാംബരവും നിറഞ്ഞ മുടിപിന്നലുകളും തിളങ്ങുന്ന പട്ടും അണിഞ്ഞ സുന്ദരികളുടെ ക്ഷേത്രപ്രവേശന കാഴ്ചകൾ.

രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും ഒരിക്കലെന്നോ അലറിവിളിച്ചതിന്റെ പശ്ചാത്താപത്തിലോ മറ്റോ ആഴത്തിലിറങ്ങി കിടക്കുന്ന, മനസ്സ് നിറയെ കിടങ്ങുകൾ സൂക്ഷിക്കുന്ന പച്ചക്കടലായിരുന്നു മനസ്സിൽ മായാതെ നിന്നത്.. ഒരിക്കൽ നിന്റെയുള്ളിലേയ്ക്ക് ഊളിയിടണം ഒരു മീനിനെ പോലെ..



(അവസാനിച്ചു)