Monday, October 16, 2017

ജലക്കാഴ്ചകൾ - വയനാടൻ യാത്ര (ഭാഗം 4)


കാലത്തെഴുന്നേറ്റപ്പോൾ കാലൊക്കെ സിമന്റ് കൊണ്ടുണ്ടാക്കിയതാണോ എന്നൊരു സംശയം. എന്നും കാലത്ത് 25 മിനുട്ട് കൊണ്ട് തടാകത്തിനരികിൽ എത്തും എന്ന് പറഞ്ഞ VSS പ്രവർത്തകന് മനസ്സറിഞ്ഞ് ഒരു സല്യൂട്ട് അടിച്ചു.

ഒരു ചെറിയ പകലും രാത്രി യാത്രയും അന്നത്തെ സങ്കേതങ്ങൾ തിരഞ്ഞെടുക്കുന്നത് പിശുക്കി മതിയെന്ന് ഓർമ്മിപ്പിച്ചു, പൊതു അവധിയായത് കൊണ്ട് എല്ലായിടത്തും തിരക്കായിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു.

അതിരാവിലെ തന്നെ പുറപ്പെട്ടത് മീൻമുട്ടി വെള്ളച്ചാട്ടത്തിനടുത്തേയ്ക്കാണ്. ബാണാസുര ഡാമിൽ നിന്ന് രണ്ട് കിലോമീറ്ററിലും കുറവ് ദൂരത്തിലാണ് മീൻമുട്ടി എന്ന വെള്ളച്ചാട്ടം മൂന്ന് തട്ടുകളായി മുന്നൂറോളം മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്നത്.

മഴക്കാലമായതിനാൽ നല്ല വെള്ളമൊഴുക്കുണ്ടായിരുന്നു, മൂന്ന് തട്ടുകളിലും വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴി മണ്ണെടുത്ത് ഒരുക്കിയതായിരുന്നത് കൊണ്ട് ചെബ്രയോളം വഴുക്കലില്ല. വഴിയിലുടനീളം VSS ന്റെ പച്ചക്കുപ്പായമിട്ട ചിരിക്കുന്ന ഐശ്വര്യം നിറഞ്ഞ മുഖമുള്ള സ്ത്രീകൾ.

അദ്യം തന്നെ ഏറ്റവും മുകൾതട്ടിൽ നിന്നുള്ള കാഴ്ച ആവാമെന്ന് കരുതി. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ വെള്ളച്ചാട്ടം കാണണമെങ്കിൽ മുകളിലേയ്ക്ക് പോവണമെന്നും വെള്ളത്തിലിറങ്ങണമെങ്കിൽ താഴേയ്ക്ക് പൊയ്ക്കോളൂ എന്നുമൊക്കെ ഗ്രാമീണനിഷ്കളങ്കതയോടെ വഴികാട്ടിയ ഗൈഡുകൾ ഒരു സന്തോഷമുള്ള അനുഭവമായിരുന്നു .

കുത്തനെയുള്ള കയറ്റം അല്പദൂരത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും രാവിലെത്തെ തണുപ്പിലും നന്നായൊന്ന് വിയർത്തു. മണ്ണെടുത്ത് മാറ്റിയുണ്ടാക്കിയ വീതിയേറിയ റോഡുകൾ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പമാവുമെങ്കിലും വേണ്ടിയിരുന്നില്ലെന്ന് തോന്നി, പലപ്പോഴും കേരളത്തിലെ പല ഭംഗിയുള്ള സ്ഥലങ്ങളിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടറിയാതെ വരുന്നവരാണ് പിന്നെ ഈ സൗന്ദര്യത്തിന്റെ പേര് കളയുന്നത്.. അതിലും നല്ലത് അഡ്വഞ്ചർ കാറ്റഗറിയിൽ പെടുത്തി പ്രകൃതിക്കും യാത്രക്കാർക്കും സമാധാനം കൊടുക്കുന്നത് തന്നെയാണ്.


 മഴക്കാലത്തിന്റെ മുഴുവൻ പ്രതാപവും ഏറ്റെടുത്ത് കൊണ്ട് വീഴുന്ന വെള്ളച്ചാട്ടം ഒരു മനോഹരമായ കാഴ്ചയായിരുന്നു.. ബാണാസുര മലയിൽ നിന്ന് ഒഴുകിവരുന്ന വെള്ളച്ചാട്ടം ചാലിയാറിന്റെ ഒരു കൈവഴി ആണ്. ബാണാസുര ട്രക്കിങ്ങിൽ നീലിമല പോയിന്റിൽ നിന്ന് പണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ പരിപൂർണ്ണ സൗന്ദര്യം ആസ്വദിക്കാമായിരുന്നു പോലും, സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ ഇവിടേയ്ക്ക് പ്രവേശനാനുമതി ഇല്ല.

മഴ ചാറ്റലിലൂടെ വരുന്നവർക്കെല്ലാം കയറാനും ഇറങ്ങാനും ഒരു കൈ സഹായവും കൊടുത്ത് നിന്നിരുന്ന കോട്ടയംകാരി പെണ്ണമ്മചേച്ചിക്ക് മുഖം നിറയുന്ന ചിരിയാണ്. കൂട്ടുകാരി വത്സല ആലപ്പുഴക്കാരിയാണ്, കോട്ടയത്തെ റബർമണവും ആലപ്പുഴയിലെ കെട്ടുവള്ളവും വിട്ട് വയനാടിലേയ്ക്കെത്തിയതിന് കെട്ടിപോവുന്ന വരെയല്ലേയുള്ളു പെണ്ണിന് വീട്, അവിടെ വെള്ളം പരന്നൊഴുകുന്നു ഇവിടെ കുത്തിയൊഴുകുന്നു എന്ന മറുപടി തത്വചിന്ത പോലെ തോന്നി.

ആദ്യകാലത്തൊക്കെ ഇവിടൊന്നും ആരുമുണ്ടായിരുന്നില്ല, വർഷത്തിൽ എട്ടുമാസത്തോളം നിറഞ്ഞൊഴുകുന്ന അരുവിയുടെ കുത്തനെയുള്ള കല്ല് പ്രകൃതം കാരണം കൃഷിയൊന്നും വലിയ കാര്യമായി നടക്കാറില്ല പോലും..കാട്ടാനയും കാട്ടുപന്നിയും അധികം അടുക്കാത്ത കാട്ടുമനുഷ്യരും ഒക്കെ ഇപ്പൊഴും അവരുടെ ഓർമ്മകളിൽ പച്ചപ്പൊടെ നിൽക്കുന്നു.

ഒരു മഴ നനഞ്ഞിറങ്ങിയപ്പോൾ കുടിച്ച ചായ നെഞ്ചിനെയും മനസ്സിനെയും ചൂടാക്കി. കുപ്പിയിലാക്കി വച്ച നെല്ലിക്കയും മാങ്ങയും ഒക്കെ കൊതിപ്പിച്ചെങ്കിലും ചായ തന്നെ നമുക്കെന്നും പ്രിയം എന്നത് കൊണ്ട് അവരോട് അല്പം അകന്ന് നിന്നു. അടുത്തത് വെള്ളത്തിലിറങ്ങാൻ പറ്റുന്ന രണ്ടാം തട്ടിലേയ്ക്കുള്ള നടപ്പായിരുന്നു, കമ്പി റോഡുകൾ കൊണ്ടും മുളന്തടികൾ കൊണ്ടും സുരക്ഷിതമായി ഇറങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടിട്ടും ശ്രദ്ധിക്കാതെ ഇറങ്ങുന്നവരെ നിയന്ത്രിക്കാൻ സ്വതവേ ശാന്തരായ ഗൈഡുകൾ നന്നായി കഷ്ടപ്പെടുന്നുണ്ട്.


വഴികളിൽ ഇടയ്ക്കിടെ എഴുതിവച്ചിരുന്ന കടമ്മനിട്ട കവിതകൾ മനോഹരമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ശരിക്കും ദൈവത്തിന്റെ നാട് തന്നെയാണ് കേരളം, സ്വന്തം വീടിനെ മാത്രം വിലമതിക്കാത്ത നന്ദിയില്ലാത്ത മക്കളായി നമ്മളും..

കൊതി തീരെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തിന്ന് പിന്നെ പോയത് ബാണാസുര സാഗർ അണക്കെട്ടിനടുത്തേയ്ക്കാണ്. അപ്പോഴേയ്ക്കും തിരക്ക് അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു.


അണക്കെട്ടിന്റെ മുകളിലേയ്ക്കുള്ള നടപ്പാതയിലെ സോളാർ പാനലുകൾ ഡാമിന്റെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ ക്രമീകരിച്ചിരിക്കുന്നു. ആൾത്തിരക്ക് കാരണം ബാണാസുര അണകെട്ടിലെ ഏറ്റവും മനോഹര അനുഭവമായ ബോട്ടിങ്ങ് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു, അണകെട്ടിൽ വെള്ളം നിറഞ്ഞിട്ടുള്ളത് കൊണ്ട് ബാണാസുര മലയുടെ തലയെടുപ്പിന്റെ മുന്നിലൂടെ ബോട്ടുകളുടെ സഞ്ചാരത്തിന് നല്ല ഭംഗി.

വലുപ്പത്തിൽ ഇന്ത്യയിലെ ഒന്നാമനും ഏഷ്യയിലെതന്നെ രണ്ടാമനും ആയ ഈ ഡാമിന്റെ പണിക്കാലത്ത് മണ്ണ് ഏറ്റവും ഉറപ്പോടെ ഇടിച്ചിരുത്താൻ ഉപയോഗിച്ചിരുന്ന പ്രത്യേകം ഡിസൈൻ ചെയ്ത റൊഡ് റോളറുകളെ പറ്റി സുഹൃത്ത് വിശദീകരിച്ചിരുന്നു. 1971-ൽ ആണ് ഈ ഡാമിന്റെ പണി തുടങ്ങിയത്. കബനിയുടെ കൈവഴിയായ കരമനത്തോട്ടിലെ വെള്ളമാണ് ഇവിടെ കെട്ടിനിർത്തിയിരിക്കുന്നത്. ആദ്യകാലത്ത് കൃഷിക്കും കുടിവെള്ളത്തിനുമായി തടകെട്ടി നിർത്തിയത്, പിന്നീട് ഇത് വൈദ്യുതി ആവശ്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങി.

2016 ജനുവരിയാലാണ് ഇന്ത്യയിൽ ആദ്യമായി തന്നെ കോൺക്രീറ്റ് പില്ലറുകളിൽ ഒഴുകി നടക്കുന്ന 10കിലോ വാട്ട് വൈദ്യുതോല്പാദനക്ഷേഷിയുള്ള ഒഴുകുന്ന പവർ പ്ളാന്റ് ഇവിടെ പ്രവൃത്തിച്ചു തുടങ്ങിയത്. പിന്നീട് ഡാമിന്റെ മുകളിലൂടെയുള്ള നടവഴിയും സോളാർ പാനലുകൾ കൊണ്ട് തണൽ പരത്തുന്ന നടപ്പാതയാക്കി. 1760 സോളാർ പാനലുകൾ ഓരോന്നും 255 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്നയാണെന്ന് കണക്കുകൾ. അപരിമിതമായ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്ന ഏറ്റവും നല്ലൊരു പദ്ധതി തന്നെയാണ് അവിടെ കണ്ടത്..

ബാണാസുരയിൽ നിന്നിറങ്ങിയപ്പൊൾ സൂര്യൻ പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയിരുന്നു. എന്റെ വയനാടൻ ദിവസങ്ങൾക്ക് അവസാനമായെന്ന് പറയുന്നത് പോലെ. മഞ്ഞും മഴയും മലയും ആസ്വദിച്ച് മനസ്സിന് മതിയാവാത്തത് പോലെ.

വളരെപെട്ടന്ന് മനസ്സ് കൊണ്ട് അടുത്തവരായ കുറെ നല്ല സുഹൃത്തുക്കളുടെ കൂടെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ചായയും പറഞ്ഞിട്ടും തീരാത്ത സംസാരങ്ങൾക്ക് അർദ്ധവിരാമവുമിട്ട് യാത്ര പറയുമ്പൊൾ തിരിച്ചൊഴുകുന്ന തിരക്കിൽ എന്റെ യാത്രയായിരുന്നു മനസ്സിൽ.


കേരള ട്രാൻസ്പൊർട്ടിന്റെ സൂപ്പർഫാസ്റ്റിൽ ചൂളുന്ന കാറ്റും കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിയുന്ന കാഴ്ചകൾക്ക് കണ്ടുനിന്നപ്പൊഴുള്ളതിനേക്കാൾ മിഴിവും തിളക്കവും. ആകാശത്ത് പൂർണ്ണചന്ദ്രന്റെ തൂമന്ദഹാസം, മനസ്സറിഞ്ഞ് യാത്രയാക്കുന്ന പോലെ..


ഇനിയും കാണാത്ത നാടുകളിലേയ്ക്കും മനസ്സ് നിറയ്ക്കുന്ന കാഴ്ചകളിലേയ്ക്കും പോവാനാവട്ടെ എന്ന് പറയുന്ന പോലെ..

ഇനിയൊരു യാത്രാ ഓർമ്മകളുമായി കാണുന്നത് വരെ

(വിട...)

Saturday, October 14, 2017

കാതിലോലയും മേഘരൂപനായി ചമ്പ്രയും- വയനാടൻ യാത്ര (ഭാഗം 3)

ഇടയ്ക്കിടയ്ക്ക് വന്ന് കുശലം ചോദിക്കുന്ന പോലെയാണ് മഴ പെയ്തു കൊണ്ടിരുന്നത്. പിണങ്ങാൻ തോന്നാത്തത്ര സ്നേഹമുള്ള കുറുമ്പോടെ. തിരുനെല്ലി കാട്ടിലെ അട്ടകളെ ആദ്യമൊക്കെ ചുള്ളികമ്പ് കൊണ്ട് തോണ്ടി കളഞ്ഞു നോക്കിയെങ്കിലും കൂട്ടമായുള്ള ആക്രമണം തുടങ്ങിയപ്പോൾ ഉണക്കചെമ്മീനിന്റെ തല പറിച്ച് കളയുന്ന പോലെ പെറുക്കികളയാതെ വേറെ വഴിയുണ്ടായിരുന്നില്ല.

മഴക്കുളിരിൽ കുതിർന്നിരുന്നൊരു ചൂട് ചായ, ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണത്. അങ്ങനെ രണ്ട് ചായയും കുടിച്ചിട്ടാണ് വാൽമീകത്തിലേയ്ക്ക് യാത്ര തിരിച്ചത്.

വാൽമീകം എന്ന അർട്ട് ഗ്യാലറിയുടെ സ്ഥാപന ഉദ്ദേശത്തെ കുറിച്ച് ചോദിക്കുമ്പോൾ തിരിച്ചറിഞ്ഞത് അത് വരെ കൂട്ടത്തിലൊരാളായി, രണ്ട് ആൺകുട്ടികളുടെ അതിരില്ലാ കുസൃതികളുടെ കൂട്ടുകാരനായി നടന്ന കലാകാരൻ ജോർജ്ജ്കുട്ടിയുടെ തികച്ചും വ്യത്യസ്ഥമായ ഒരു മുഖമായിരുന്നു.

ഓരോ മനുഷ്യനും ഉള്ള കഴിവുകൾ അവന് കൊടുത്തിരിക്കുന്ന മൂലധനം ആണെന്നും അതിൽ നിന്ന് സമൂഹത്തിലേയ്ക്ക് തിരിച്ചെന്ത് നൽകാനാവുന്നു എന്നതാണ് ഒരു ജന്മത്തിൽ ഓരോരുത്തർക്കും കുറിച്ചിട്ടിട്ട് പോകാനാവുന്ന ഏറ്റവും മനോഹരമായ കയ്യൊപ്പ് എന്നും പറയവെ, അത്തരമൊരു കയ്യൊപ്പിനായി കളിമണ്ണിൽ തീർത്ത ശില്പങ്ങളെന്തിന് തിരഞ്ഞെടുത്തു എന്ന് കൗതുകം തോന്നി.

മാനന്തവാടിയിൽ നിന്ന് കുറുവ ദ്വീപിലേയ്ക്ക് പോവുന്ന വഴിക്കാണ് വാൽമീകം ട്രൈബൽ മ്യൂസിയം എന്ന ആർട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്, ആർട്ടിസ്റ്റ് ജോർജ്ജ്കുട്ടിയുടെ ഏട്ടു വർഷങ്ങൾക്ക് മേലെയുള്ള പഠനങ്ങളുടെയും സമർപ്പണത്തിന്റെയും ശില്പചാതുര്യമാണ് അതിനുള്ളിലെ പ്രദർശനം.

രാക്ഷസഗുഹാമുഖം കടന്ന് ചെന്ന വെട്ടുകല്ല് പാകിയ ഇടുങ്ങിയ വഴിയരികിലെ ആദ്യ ശില്പം തന്നെ പുതുമഴ ഏറ്റുവാങ്ങുന്ന ഒരു സ്ത്രീയുടേതായിരുന്നു. എല്ലാ ചരാചരങ്ങളും മണ്ണിൽ നിന്ന് പുറപ്പെട്ട് മണ്ണിലെത്തുന്ന പ്രകൃതി നിയമത്തിന്റെ ചക്രത്തിനെ ന്യായീകരിക്കാനാണ് മണ്ണെന്ന മീഡിയം തിരഞ്ഞെടുത്തത് പോലും, പ്രകൃതിയെന്നത് മണ്ണാണ്, പ്രകൃതി തന്നെ പെണ്ണും, ജീവൻ തുടങ്ങുന്നതും തുടരുന്നതും ഒടുവിലൊരു ധൂളിയായി ഒടുങ്ങുന്നതും പ്രകൃതിയിൽ.

ജോർജ്ജ് കുട്ടിയുടെ ശില്പങ്ങൾക്കൊക്കെ കേരളത്തിലെ കാടിന്റെ സൗന്ദര്യമാണ്, ജീവനുത്ഭവിച്ചത് കാട്ടിൽ നിന്ന് തന്നെയല്ലേ, ഇന്നും അവിടെ കാണുന്നത് തന്നെയല്ലേ മായമില്ലാത്ത സൗന്ദര്യം എന്ന് തിരിച്ചു ചോദിച്ചപ്പൊൾ അത് തന്നെയാണല്ലോ മഴവില്ല് വിരിയുന്ന പോലെയൊരു ചിരി കണ്ട സമയത്ത് എന്റെ മനസ്സിലും നിറഞ്ഞ ചോദ്യം എന്ന് എനിക്ക് തോന്നി.

കലയിലും കർമ്മത്തിലും കുടുംബമായും പടരുന്ന ജന്മത്തിന്റെ പല വേഷങ്ങളായിരുന്നു പിന്നെ കണ്ട കുറെ ശില്പങ്ങൾ. യാതൊരുവിധ നിറഭേദങ്ങളില്ലാതെ ചെമ്മണ്ണിന്റെ ഒരേ നിറം കൊണ്ട് വളരെ കുറഞ്ഞ രേഖകൾ കൊണ്ട് ഒരോ ശില്പത്തിന്റെ മുഖത്തും ഭാവങ്ങൾ വിരിയിച്ചിരിക്കുന്നത് ഒരത്ഭുതമാണ്..

പ്രകൃതിയുടെ മേൽനോട്ടത്തിൽ മനുഷ്യന്റെ കുടിലതയുടെ കലർപ്പ് കലരാത്ത വന്യതയിൽ പ്രണയവും രതിയും മേധയും ഇടകലർത്തിയൊരുക്കുന്ന രസതന്ത്രത്തിൽ പ്രകൃതിയും പുരുഷനും എന്ന ഇരു ലോകങ്ങൾ ഒന്നായി ചേരുന്ന ഒന്നിൽ നിന്ന് ഒരുവാകുന്ന മേധയെന്ന ആത്മാവിന്റെ ചക്രമായിരുന്നു അടുത്ത സീരിസ്.

ആറ് വർഷം മുൻപ് കുന്നിൻ ചെരുവ് പോലെ കിടന്ന സ്ഥലം വാങ്ങി ഒരു പുലർച്ചയ്ക്ക് മണ്ണ്മാന്തി കൊണ്ട് ആറടി താഴ്ചയിൽ തലങ്ങും വിലങ്ങും വാനം മാന്തിയിട്ടപ്പോൾ കണ്ടവരൊക്കെ ഏതെങ്കിലും ഭ്രാന്തിന്റെ അടയാളമാണെന്ന് കരുതിയിരുന്നെങ്കിൽ പോലും തെറ്റ് പറയാൻ ആവുമായിരുന്നില്ല പോലും, പക്ഷേ ഇന്ന് വളർന്നൂന്ന് കിടക്കുന്ന കാട്ട് വള്ളികളും കാട്ട് പൂക്കളും കാട്ട് മണ്ണിന്റെ നിറമുള്ള ശില്പങ്ങളും അർത്ഥഗർഭമായ നിശബ്ദതയും തിരിച്ചറിവുകളുടെ മറ്റൊരു ലോകത്തിലേയ്ക്ക് നമ്മളെ കൊണ്ട് പോവും.



അഞ്ച് വയസ്സ് മുതൽ തടിയിലും മണ്ണിലും ശില്പങ്ങളുണ്ടാക്കുമായിരുന്നെങ്കിലും അതൊരു ജീവിതലക്ഷ്യവും ഉപജീവനമാർഗ്ഗവും ആക്കാമെന്ന് മനസ്സിലാക്കിയത് ഊട്ടിയിലെ നിത്യചൈതന്യയതിയുടെ ഫേർൺസ് ഹിൽ ആശ്രമത്തിൽ നിന്നാണ്. അത് വരെ കൂട്ടത്തിലൊരാളാവാൻ നടത്തിയ അലഞ്ഞ് തിരിയലുകളാണ് അനുഭവങ്ങളുടെ തീച്ചൂള പോലും. നാല് വർഷത്തോളം നിത്യചൈതന്യയതിയുടെ കൂടെ പ്രവൃത്തിച്ചതിനാലാവാം ശ്രീനാരായണ ഗുരുവിന്റെ ഈശ്വരസങ്കല്പങ്ങളും മാനുഷിക മൂല്യങ്ങളും ഒക്കെ പലയിടത്തും പ്രകടമായിരുന്നത്.

പ്രകൃതിയുടെ രസതന്ത്രത്തിലെ മൂന്നാം മൂലകമായ മേധയുടെ ആവിഷ്കാരമായി നിർമ്മിച്ചിരിക്കുന്നത് ബുദ്ധനെ തന്നെയാണ്, ശൈശവ,കൗമാര,യൗവ്വന,വാർദ്ധക്യ,നിർവാണ ദശകളിലൂടെ കടന്ന് പോവുമ്പോൾ ബൃഹദാരണ്യകോപനിഷത്തിലെ (ശുക്ല യജുര്‍വേദം) ശാന്തിമന്ത്രമാണ് ഓരോ ശില്പത്തിന്റെയും അടയാളവാക്യം എന്നത് ഗഹനമായ ഒരു അറിവായിരുന്നു.

[ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

മന്ത്രാര്‍ത്ഥം :

ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും,
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും,
മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ,
എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ. ]

മരണത്തിനപ്പുറം പഞ്ചഭൂതങ്ങളായി പിരിഞ്ഞകലുന്ന മനുഷ്യശരീരം പോലെ പ്രകൃതിയെ അറിയുമ്പോൾ അഴിഞ്ഞ് പോവുന്ന അഹംഭാവത്തിന്റെ ആവിഷ്കാരമായ നിലക്കണ്ണാടി ശ്രീനാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയെ ഓർമ്മിപ്പിച്ചു.

ഗാലറിയോട് ചേർത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിൽ വയനാടൻ ഉൾക്കാടുകളിലെ ആദിവാസി സമൂഹത്തിന്റെ തനതായ ആചാരപ്രകൃതികൾ, ആവാസവ്യവസ്ഥകൾ, ആഭരണങ്ങൾ, ആയുധങ്ങൾ ഒക്കെ പ്രദർശ്ശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും മനോഹരമായി തോന്നിയത് ഇളംതെങ്ങോലയിൽ ഉണ്ടാക്കിയ കാതിലോലയാണ്, ഇളം തെങ്ങോല ചീകിപരത്തിയുണ്ടാക്കിയ തട്ടിൽ ചുവന്ന കുന്നിമണികൾ ഒട്ടിച്ച കാതിലോല..


ശില്പശാലയിൽ നിന്നിറങ്ങിയപ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു, മഴക്കാറ് മൂടിയ മാനം കൂടുതൽ കറുപ്പിച്ച സന്ധ്യയിലൂടെ ആ ദിവസത്തിന്റെ അവസാനം കുറിച്ച് നടക്കുമ്പോഴും നിസ്സാരമെന്ന് തോന്നുന്ന അനുഭവങ്ങളിലൂടെ ഒരു ജന്മം കുറിക്കുന്നതെങ്ങിനെയോ അത്രയും ചെറു വരകളിലൂടെ ഒരുക്കിയിരുന്ന വികാരവിസ്മയങ്ങളുടെ ലോകമായിരുന്നു മനസ്സിൽ.





രാത്രിക്ക് നീളം വളരെ കുറവായിരുന്നു…

ചെമ്പ്രയെന്ന തലകുനിക്കാത്ത ആകാരസൗന്ദര്യത്തിനെ ആസ്വദിക്കാനുള്ള നാളത്തെ യാത്രയായിരുന്നു മനസ്സ് മുഴുവൻ.


പൊതുഅവധിയുടെ അറ്റം കാണാത്ത തിരക്കിനിടയിലും ചെമ്പ്ര ട്രക്കിങ്ങിന് കിട്ടിയ അനുമതിക്കും കൂടെ കിട്ടിയ കലർപ്പില്ലാത്ത കുറെ സൗഹൃദങ്ങൾക്കും മനസ്സിൽ ചെമ്പ്രയോളം ഉയരവും മിഴിവും.

രാവിലെ പെയ്ത മഴയിൽ തെന്നികിടക്കുന്ന കാട്ട് പാതയിൽ ആൾത്തിരക്ക് കാരണം ഗൈഡുകൾ പല പോയിന്റുകളിൽ നിന്ന് വഴികാണിക്കുകയായിരുന്നു. VSS എന്ന പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന വനസംരക്ഷണ സമിതിയുടെ സഹൃദയരായ എല്ലാ വഴികാട്ടികളും.

വയനാടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചെമ്പ്ര. സമുദ്ര നിരപ്പിൽ നിന്ന് 6,890 അടി ഉയരത്തിൽ നിൽക്കുന്ന കൊടുമുടിയുടെ തുടക്കം മേപ്പാടി ഗ്രാമത്തിൽ നിന്നാണ്. മേപ്പാടിയിൽ നിന്ന് 20 മിനിട്ട് ഡ്രൈവ് ചെയ്താൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിനടുത്തെത്താം, അവിടെ നിന്ന് തെയിലക്കാടുകൾക്കിടയിലൂടെ വീണ്ടും ഒരു രണ്ട് കിലോമീറ്റർ നടന്നാൽ വാച്ച് ടവറിനടുത്തെത്താം, 2017-ലെ കാട്ടുതീക്ക് മുൻപ് 1200 പേരെ വരെ അനുവദിച്ചിരുന്നു പോലും, ഇപ്പോൾ 200 പേർക്ക് മാത്രമേ ഒരു ദിവസം ട്രക്കിങ്ങ് അനുമതി കൊടുക്കുന്നുള്ളൂ, അനുമതി കിട്ടാത്തവർക്ക് വിസിറ്റർ പാസെടുത്ത് വാച്ച് ടവർ വരെ നടക്കാം.

വയനാട്ടിലെ ഷോള വനങ്ങളുടെ സംരക്ഷണവും ഇവിടുത്തെ ആവാസവ്യവസ്ഥയും സംരക്ഷിക്കാൻ 2008-ൽ ആണ് കൊടുമുടിയുടെ ഉച്ചിവരെയുള്ള ട്രക്കിങ്ങ് നിർത്തലാക്കിയത്. കൊടുമുടിയുടെ പകുതി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൃദയ തടാകം വരെ മാത്രമേ ഇപ്പോൾ ട്രക്കിങ്ങ് അനുമതിയുള്ളൂ. പിന്നെയും ഒരു രണ്ട് കിലോമീറ്ററോളം വഴിയുണ്ട് ഗിരിശൃംഗന്റെ ഉച്ചിയിലേയ്ക്കെന്നാണ് അവിടെ പോയ അനുഭവമുള്ള സുഹൃത്തിന്റെ അനുമാനം.



വനം വകുപ്പിന്റെ അനുമതി വേണം ചെമ്പ്ര ട്രക്കിങ്ങ് നടത്താൻ, പ്ളാസ്റ്റിക്കും ആഹാരവസ്തുക്കൾ കൊണ്ടുള്ള മലിനീകരണവും ഒഴിവാക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വയനാടിന്റെ മാസ്മരിക ഭംഗി ആസ്വദിക്കാൻ എത്തുന്ന വലിയ ജനത്തിരക്കിനെ താങ്ങാനുള്ള സംവിധാനങ്ങളൊ തയ്യാറെടുപ്പുകളോ ഇല്ലെന്നത് ശോചനീയമാണ്.

2017 ലുണ്ടായ കാട്ടുതീയിൽ ആയിരം ഹെക്ടറൊളം കാടാണ് കത്തിനശിച്ചത്. അതിന്റെ വന്യതയെപറ്റിയും തുടർന്ന് ആറ് മാസത്തോളം അടച്ചിട്ടത് കൊണ്ടുണ്ടായ പ്രാരാബ്ദങ്ങളും പറയുമ്പോൾ VSS ലെ താൽക്കാലിക ജീവനക്കാരനായ ശ്രീജിത്തിന്റെ മുഖത്ത് ഇപ്പോഴും വിഷാദം. മേപ്പാടി ഗ്രാമത്തിലെ ഉത്സവത്തിന്റെ അന്ന് ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ നിന്നെല്ലാം തിറ എഴുന്നള്ളത്തുണ്ടാവും പോലും, ജീവനക്കാർ ഏറ്റവും കുറവായിരുന്ന അന്നായിരുന്നു ഇന്നും നടുക്കമുണ്ടാക്കുന്ന ആ തീപിടുത്തം, വരണ്ടുണങ്ങി കിടക്കുന്ന തെരുവപ്പുല്ല് പഞ്ഞിക്കെട്ട് പോലെ കത്തിയമരുന്നതിന്റെ തീക്കാഴ്ച്ചകൾ മഞ്ഞ് പൊഴിയുന്ന ആ സമയത്തും അവന്റെ കണ്ണിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ.

ഇടയ്ക്കിടയ്ക്ക് ചെറുമഴയും മഞ്ഞും പൊഴിഞ്ഞ് തെരുവപുല്ലിന്റെ പൂക്കൾക്ക് പോലും വജ്രത്തിന്റെ കിരീടങ്ങൾ. കുത്തനെയുള്ള മലമ്പാത മഴ കാരണം വഴുതികിടക്കുന്നത് കയറ്റം ശ്രമകരമാക്കി, തണുത്ത കാശ് വീശിയടിക്കുമ്പോഴും നന്നായി വിയർത്തു. ഉരുളൻ കല്ലുകൾക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിന് നല്ല തണുപ്പ്. വാച്ച് ടവറിൽ നിന്ന് ഒന്നരമണിക്കൂറൊളം എടുക്കും ഹൃദയത്തിന്റെ ആകൃതിയിൽ ഷേപ്പ് ചെയ്തിരിക്കുന്ന തടാകക്കരയിൽ എത്താൻ, അതിന് അല്പം മുകളിലായി ബ്രിട്ടീഷ് കാലത്ത് ഒരു ബംഗ്ളാവ് ഉണ്ടായിരുന്നെന്നും, ഇവിടേയ്ക്ക് കയറി വരാൻ കുതിരപ്പാതകൾ ഉണ്ടായിരുന്നു എന്നുമാണ് അവിടുത്തുകാർ പറഞ്ഞത്. ഒരു ഹോളിവുഡ് ചിത്രത്തിലെ മനോഹരമായ ലൊക്കേഷൻ പോലെയുള്ള ആ സ്ഥലത്ത് താമസിച്ചിരുന്നിരിക്കാമായിരുന്ന ഒരു സുന്ദരി മദാമ്മയെ ഞാൻ സങ്കല്പിച്ചു നോക്കി.. കൂട് വിട്ട് പറന്നകലാൻ ആഗ്രഹി്ക്കുമ്പോഴും ചെല്ലുന്നിടത്തെല്ലാം ഗൃഹാതുരതകളെ താലോലിക്കാനും തിരിച്ചു പിടിക്കാനും ആണല്ലോ മനുഷ്യന്റെ ആഗ്രഹം.

കുസൃതിക്കാറ്റിന്റെ കുറുമ്പിൽ പറക്കുന്ന സുന്ദരിയുടെ ഷാൾ പോലെ മഞ്ഞ് വന്നും പോയും നിന്നു, ഒരു നിമിഷത്തിന്റെ ഇടവേളയിൽ കണ്ട ചെമ്പ്ര കൊടുമുടിക്ക് പച്ചപ്പിന്റെ മാസ്മരിക സൗന്ദര്യവും ഒത്ത തലയെടുപ്പും. ഹൃദയ തടാകത്തിന് അല്പം മാറി ഒരു ചെറിയ പാറക്കെട്ടുണ്ട്, അവിടെ നിന്ന് നോക്കിയാൽ വയനാടിന്റെ ഭൂരിഭാഗവും കാണാനാവും, ഞാൻ കണ്ടത് മഞ്ഞിന്റെ ഒരു വലിയ കർട്ടൻ മാത്രം, മേഘങ്ങളിലേയ്ക്ക് ഇറങ്ങി നടക്കാനാവുമെന്ന് തോന്നും പോലെ.

കാലൊന്ന് നിവർത്തി ഇരുന്നപ്പോഴാണ് വിശപ്പിന്റെ വിളി കേട്ടത് തന്നെ, അവലും ശർക്കരയും പഴവും ചെർത്ത് കഴിച്ചതിന് പഞ്ചാമൃതത്തിന്റെ രുചി. വിശപ്പൊന്ന് അടങ്ങിയപ്പൊഴേയ്ക്കും തിരിച്ച് പോവാനുള്ള സമയമായി. തിരിച്ചിറങ്ങുമ്പോഴാണ് കയറ്റമായിരുന്നു എളുപ്പമെന്ന് മനസ്സിലായത്, തെന്നികിടക്കുന്ന ചരിവുകളും വിറയ്ക്കുന്ന കാലും, തെരുവപുല്ലിൽ മുറുകെ പിടിച്ച് തെന്നി ഇറങ്ങുകയല്ലാതെ വീണില്ല, വാതോരാതെ യാത്രകളെ പറ്റി സംസാരിക്കാൻ ഒരു കൂട്ടിനെ കിട്ടിയത് കൊണ്ട് കുറെ വീഴ്ചകളിൽ നിന്ന് രക്ഷപെട്ടു. യാത്രകൾ എത്ര പെട്ടന്നാണ് മനുഷ്യരെ അടുപ്പിക്കുന്നത്. വാച്ച് ടവറിനടുത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും ഒരു വലിയ മഴ പെയ്തു തോർന്നിരുന്നു.


മനസ്സിൽ നിറയെ കാഴ്ചകളുടെ ഒരു വന്മഴയും.

പിറ്റേന്ന് കാലനക്കാൻ ആവില്ലെന്ന് തോന്നിയത് കൊണ്ട് ദന്വന്തരം കുഴമ്പൊക്കെ തേച്ചെങ്കിലും കേൾവികളിൽ നിറഞ്ഞ സ്ഥലങ്ങളൊക്കെയും കാണാൻ ഇനി ഒരു ദിവസം കൂടി മാത്രമേയുള്ളൂ എന്ന ചിന്ത ഉറങ്ങാൻ സമ്മതിച്ചില്ല, ഇടയ്ക്കൽ ഗുഹകളും, ബാണാസുര ഡാമും, മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങളും… അങ്ങനെയങ്ങനെ... വലിയൊരു കളിപ്പാട്ടക്കടയിൽ കയറി കണ്ണും മിഴിച്ച് നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്ന് തോന്നി, ഒക്കെയും വേണം, ഏത് വേണമെന്ന് ചോദിക്കുമ്പോഴാണ് സംശയം, കാഴ്ചകൾ കണ്ട് കൊതിതീരുന്നില്ല.. അല്ലെങ്കിലും അതാണല്ലോ മനുഷ്യജന്മം.

(തുടരും...)

Monday, October 9, 2017

മഴക്കാടുകളിലെ മഴക്കുളിര് തേടി- വയനാടൻ യാത്ര (ഭാഗം 2)


നന്ദനം ഓരോ വളവും വീശിയെടുത്ത് തിരുനെല്ലി മല കയറുമ്പോഴൊക്കെയും ബ്രഹ്മഗിരി മഴക്കാലം സമ്മാനമായി കൊടുത്ത പച്ചകമ്പളവും പുതച്ച് ചിരിക്കാൻ പിശുക്ക് കാണിക്കുന്ന കാരണവരെ പോലെ നോക്കിനിൽപ്പുണ്ടായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് അല്പം മുൻപ് ബ്രഹ്മഗിരി ട്രെക്കിങ്ങിന് തുടക്കത്തിലേയ്ക്കുള്ള പാതയും വഴിസൂചികയും കാണാം. തിരുനെല്ലിക്ഷേത്രത്തിന്റെ ചരിത്രം ക്രിസ്തുവർഷാരംഭത്തിനും ഒരുപാട് പിന്നിലേയ്ക്ക് പടർന്നു കിടക്കുന്നുണ്ട്. പത്താം നൂറ്റാണ്ടിൽ ഭാസ്കര രവി വർമ്മ ചേര രാജാവിന്റെ കാലഘട്ടത്തിൽ തിരുനെല്ലി, കൊട്ടിയൂർ, തൃശ്ശിലേരി എന്നീ മൂന്ന് ക്ഷേത്രങ്ങൾ ചേരുന്ന ഒരു തീർത്ഥാടനപാഥയുണ്ടായിരുന്നതായി രേഖകൾ പറയുന്നു.

ബ്രഹ്മാവ് തന്റെ ലോകയാത്രയ്ക്കിടയിൽ ഒരു നെല്ലിമരത്തിനടിയിൽ സ്വയംഭൂവായ വിഷ്ണുശില്പം കാണുകയും സ്വന്തം കൈയ്യാൽ പ്രതിഷ്ഠിക്കുകയും പൂജ ചെയ്യുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഇതിൽ പ്രീതനായ മഹാവിഷ്ണു പൂജയ്ക്കെടുത്ത ജലശ്രേണി എല്ലാ പാപങ്ങളും കഴുകികളയുന്ന പാപനാശിനി ആവുമെന്ന് അനുഗ്രഹിക്കുകയും ചെയ്തുവത്രെ. അത് കൊണ്ട് തന്നെ ഇവിടെ പിതൃതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ബ്രഹ്മഗിരി മലനിരയിൽ തന്നെ കർണ്ണാടകയിലെ കൂർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഇരുപ്പു വെള്ളച്ചാട്ടത്തിനരികിലുള്ള ഇരുപ്പു രാമേശ്വര ക്ഷേത്രത്തിലേയും തിരുനെല്ലിയിലേയും പൂജകൾ ഒരേ കൂട്ടരാണ് ചെയ്തിരുന്നതെന്നും തിരുനെല്ലി കാടുകൾക്കുള്ളിൽ അവർ യാത്ര ചെയ്യുമ്പോൾ രാത്രി തങ്ങിയിരുന്ന ഗുഹകൾ ഇന്നും കാണാനാവുമെന്നാണ് പറഞ്ഞറിവുകൾ. ഇരുപ്പു വെള്ളച്ചാട്ടത്തിന് ലക്ഷ്മണതീർത്ഥം എന്നും പേരുണ്ട്. തിരുനെല്ലിയിലെ പോലെ തന്നെ ഇതും പാപനാശിനിയായി കരുതപ്പെടുന്നു. ഈ വഴിത്താരയിൽ തന്നെയാണ് വയനാട്ടിലെ പ്രസിദ്ധമായ പക്ഷിപാതാളം. ഉരുളൻ പാറകൾ കൊണ്ട് പ്രകൃതിയൊരുക്കിയ ഗുഹകളിൽ നരിച്ചീറുകളുടെ ഒരു പാതാള ലോകം. ശ്രദ്ധയില്ലാതെ യാത്ര തിരിക്കുന്ന സഞ്ചാരികൾ കാരണമുണ്ടായ അപകടങ്ങൾ കാരണം ഇപ്പോൾ അങ്ങൊട്ടേയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് പോലും.

ക്ഷേത്രത്തിന്റെ പൂർത്തിയാകാത്ത നാട്യമണ്ഡപത്തെ പറ്റി പറഞ്ഞപ്പോൾ പണ്ടെന്നോ ദേവസുന്ദരിയെ പോലെ ഒരു പ്രസിദ്ധനർത്തകി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഇവിടെയെത്തിയിരുന്നെന്നും അന്നാ ഫോട്ടോ എടുത്ത ബാബുചേട്ടൻ എന്ന ക്യാമറമാന്റെ സ്വപ്നസദൃശ്യമായ ചിത്രങ്ങളെ പറ്റിയും പറഞ്ഞ സുഹൃത്തിന്റെ കണ്ണിൽ കൗമാരം വീണ്ടും തെളിഞ്ഞ പോലെ, നിർഭാഗ്യവശാൽ ആ മനോഹരചിത്രങ്ങൾ കാണാനോ മോഹിനിയായ ആ നർത്തകി ആരാണെന്ന് അറിയാനോ കഴിഞ്ഞില്ല.




തിരുനെല്ലി ക്ഷേത്രത്തിന്റെ വാസ്തുരീതികൾ ഒറ്റനോട്ടത്തിൽ പഴയ കേരളീയരീതിയിൽ ആണെന്ന് തോന്നുമെങ്കിലും തമിഴ്, കർണ്ണാടക വാസ്തുവിദ്യകളും കണ്ടെത്താനാവും. കടന്ന് പോയ രാജവാഴ്ചകളുടെ അലങ്കാരമേമ്പൊടികളാവാം കാരണം. പണ്ടൊരു കൂർഗ്ഗ് രാജാവ് ക്ഷേത്ര നവീകരണഭാഗമായി നിർമ്മാണം ആരംഭിച്ചാതാണീ കൽത്തളമെന്നും പക്ഷേ ക്ഷേത്രപ്രദേശത്തിന്റെ ഉടമയായ വെലത്തിരി രാജാവ് വിസ്സമ്മതിച്ചതിനെ തുടർന്ന് പാതിയിൽ നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു പോലും.



പാപനാശിനി എന്നറിയപ്പെടുന്ന അരുവി ബ്രഹ്മഗിരിയിൽ നിന്നുത്ഭവിക്കുന്ന കാളിന്ദിയുടെ ഒരു കൈവഴിയാണ്, കാളിന്ദി പിന്നെ കബനിയിലും കബനി കാവേരിയിലും എത്തിച്ചേരുന്നു. പണ്ട് ബ്രഹ്മഗിരിയുടെ മുകളിൽ നിന്നും ക്ഷേത്രവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്നത് കൽപ്പാത്തികൾ വഴിയായിരുന്നു പോലും, പണ്ടെന്നൊ ക്ഷേത്രസന്ദർശനത്തിനെത്തിയ ചിറയ്ക്കൽ രാജ്ഞിക്ക് ചന്ദനമരയ്ക്കാൻ വെള്ളം കൊടുക്കാനാവാതെ വരികയും മലമുകളിലെ ജലക്ഷാമം കണ്ടറിഞ്ഞ രാജ്ഞി ആദ്യം മുള നടുവേ ചീന്തിയ തടിപാത്തികളിൽ ക്ഷേത്രത്തിനുള്ളിലേയ്ക്ക് വെള്ളമെത്തിക്കുകയും പിന്നീട് കൽപ്പാത്തികൾ വച്ച് അവ ശക്തിപ്പെടുത്തകയും ചെയ്തു എന്നാണ് കഥ. കാടിനുള്ളിൽ കൽപ്പാത്തികളുടെ അവശിഷ്ടങ്ങൾ കണ്ടിട്ടുണ്ടെന്ന് നിയന്ത്രണങ്ങളില്ലാതിരുന്ന കാലത്ത് കാട് കണ്ടറിഞ്ഞിട്ടുള്ള സുഹൃത്തുക്കൾ പറഞ്ഞു, പക്ഷേ ഇന്ന് കാടിനുള്ളിലൂടെ പ്ളാസ്റ്റിക്ക് പൈപ്പുകളാണ് തലങ്ങും വിലങ്ങും വെള്ളവും കൊണ്ട് പൊവുന്നത്.

ക്ഷേത്രം കണ്ട് പാപനാശിനിയിലേയ്ക്ക് നടക്കും വഴിയാണ് പഞ്ചതീർത്ഥ കുളം കണ്ടത്. കുളത്തിലെ വെള്ളം ഉറവയല്ല എന്നതും പാപനാശിനി അരുവിയിലെ വെള്ളമാണ് ഇതിലേയ്ക്ക് വഴിതിരിച്ച് വിട്ടിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്, കുളത്തിന്റെ നടുക്ക് വിഷ്ണുപാദമാണെന്ന് വിശ്വാസം, ശംഖ്, ചക്രം, ഗദ, പത്മം, വിഷ്ണു പാദം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഈ കുളത്തിന് പഞ്ചതീർത്ഥം എന്നും പേരുണ്ട്.

കാടിന്റെ തണുപ്പും പേറി വരുന്നത് കൊണ്ടാവാം പാപനാശിനിയിലെ വെള്ളത്തിന് നല്ല തണുപ്പ്, പാപങ്ങളൊക്കെ കഴുകിക്കളഞ്ഞാൽ പിന്നെ നിർവാണമാണല്ലോ അടുത്ത പടി, ലോകേച്ഛ അടങ്ങാതെയെങ്ങനെ നിർവ്വാണമടയും എന്ന ഉൾചിന്തയിൽ പാപങ്ങളെ പാപനാശിനിയിൽ ഒഴുക്കിക്കളയാതെ ഗുണ്ടിക ക്ഷേത്രത്തിനടുത്തേയ്ക്ക് നടന്നു. നടവഴിക്കരികിൽ കടിപിടികൂടി കളിക്കുന്ന കുഞ്ഞിക്കുരങ്ങന്മാരും യാതൊരു പേടിയുമില്ലാതെ കാട്ടുകായ് തിന്നുന്ന മലയണ്ണാന്മാരും ഇഷ്ടം പോലെ, കാടിന്റെ നൈർമ്മല്യം മൊത്തമായും നശിക്കാത്തത് കൊണ്ടാവാം അവയൊന്നും ഇപ്പൊഴും മനുഷ്യനോട് വെറുപ്പ് കാണിക്കുന്നില്ല.



പാപനാശിനി കടന്ന് എത്തിയത് ഗുണ്ഡിക ക്ഷേത്രം എന്ന ഒരു ചെറിയ ശിവ ക്ഷേത്രത്തിന് മുൻപിലാണ്. ബലിതർപ്പണത്തിനെത്തുന്നവർ പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ഇവിടെയും ദർശനം നടത്തി പ്രധാന ക്ഷേത്രത്തിലെത്തി വലംവയ്ക്കുമ്പോഴാണ് പൂജാവിധികൾ പൂർണ്ണമാകുക. ഗുണ്ടിക ക്ഷേത്രത്തിന് മുൻപിൽ അരുവിക്കരയിലെ ഉരുളൻ കല്ലുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, ആളുകൾ അത് സെൻ സ്റ്റോൺ ആർട്ട് പോലെ അടുക്കി വച്ചിരിക്കുന്നതും പിന്നാലെ വന്നവർ വന്നവർ ഒരു പൂജാവിധി പോലെ അ

ത് പിന്തുടരുന്നതും കണ്ടു. മനുഷ്യനോളം കാടും പ്രകൃതിയും നശിപ്പിക്കുന്ന മറ്റൊരു ജീവി വംശമില്ലെന്ന കൂട്ടത്തിലൊരു ചെറുപ്പക്കാരന്റെ വാക്കുകൾ, വരും തലമുറയിലും പ്രകൃതിയെ സ്നേഹിക്കുകയും അവനവനാലാവുന്നത് ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ടാവും എന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.

തിരുനെല്ലി ക്ഷേത്രവും പരിസരവും കടന്നിറങ്ങുന്നതിന് മുന്നേ തന്നെ ഉച്ചയൂണിന് സമയമായെന്ന് അറിയിച്ച് വയറിനുള്ളിൽ അലാറം അടിച്ചു തുടങ്ങിയിരുന്നു, പക്ഷേ പച്ചപ്പിന്റെ മരതകകാഴ്ചകളിൽ കണ്ണുടക്കി നിന്നു പോയത് സ്വഭാവികം.

സുഭിക്ഷമായ ഉച്ചയൂണും കഴിഞ്ഞ് അടുത്ത നടപ്പ് തിരുനെല്ലി കാടിനുള്ളിലേയ്ക്കായിരുന്നു. ചരിത്രാതീതകാലം തൊട്ടേയുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധിയും സമൃദ്ധിയും, പിന്നെയുള്ള കാലഘട്ടങ്ങളിലുണ്ടായ കുടിയേറ്റ പ്രവണതയും ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യവും ഒക്കെയാവാം ഇവിടുത്തെ ജന്മി പാരമ്പര്യത്തിനും തത്ഫലമായി ആദിവാസി ഊരുകളിലെ അടിമത്തവും പിന്നെയുണ്ടായ വിപ്ളവവും ഒക്കെ.

കേരളത്തിൽ ആദ്യത്തെ വയർലസ്സ് സെറ്റ് വന്നത് തിരുനെല്ലി സ്റ്റേഷനിലാണെന്നും വർഗ്ഗീസ് പാറയെന്നറിയപ്പെടുന്ന സഖാവ് വർഗ്ഗീസിനെ വെടിവെച്ചുവെന്ന് പറയപ്പെടുന്ന സ്ഥലവും ഒക്കെ കേരളത്തിന്റെ ചരിത്രത്തിൽ ഈ കാടുകൾക്കുണ്ടായിരുന്ന പ്രാധാന്യം കാണിക്കുന്നു. നക്സൽ പ്രസ്ഥാനത്തിന്റെ ഓർമ്മകളും വീര്യവും ഇന്നും പഴയമനസ്സുകളിൽ തെളിഞ്ഞു നിൽപ്പുണ്ട്..




വയനാടിന്റെയും കുടിയേറ്റത്തിന്റെയും കഥ കൂടുതൽ മനസ്സിലാക്കാനാവും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന പുസ്തകം പ്രത്യേകം വായിക്കാൻ സുഹൃത്ത് നിർദ്ദേശിച്ചത്, കൈയ്യേറ്റത്തിന്റെ കഥകൾ ഒരളവൊളം പറയുന്ന ഒരു നല്ല പുസ്തകമാണത്.

മഴപെയ്തു കുതിർന്ന് കിടക്കുന്ന കാട്ടുപാതയിലേയ്ക്ക് കയറിയതും അട്ടകൾ കാൽ പൊതിഞ്ഞ് കയറിയത് ഒരനുഭവമായിരുന്നു, മണിക്കൂറുകൾക്ക് മുന്നേ ആന നടന്ന് പോയതിന്റെ കാലടിപ്പാടുകൾ കാട്ടിത്തന്നത് ഒട്ടും ശബ്ദമുണ്ടാക്കാതെ നടക്കാൻ കാരണമായി. കാടിനെ പറ്റി അറിഞ്ഞ് കാടിന്റെ ശബ്ദം കേട്ട്, നടന്ന ആ യാത്ര അവസാനിച്ചത് കാളിന്ദിയുടെ തീരത്തായിരുന്നു. നിറമഴ കൊണ്ട് നിറഞ്ഞ് കവിഞ്ഞ് മദിച്ചൊഴുകുന്ന പുഴ. ഞങ്ങളെത്തുമ്പോൾ പുഴയോരത്ത് ചീര പോലെയൊരു ചെടി ഒരുക്കിക്കൊണ്ട് തദ്ദേശവാസികൾ ഉണ്ടായിരുന്നു, ചുരുളി എന്ന് പറയുന്ന പന്നൽ വർഗ്ഗത്തിൽ പെട്ട പുഴയോരങ്ങളിലും മറ്റും ധാരാളമായി കാണുന്ന ഒരു ചെടിയാണത്, ചേമ്പിൻ താളിന്റെ തോരന്റെ പോലൊരു ടേസ്റ്റായിരിക്കും അതിനെന്ന് കഴിച്ചവരുടെ അഭിപ്രായം.




കാട്ടാറിന്റെ തണുപ്പും കാടിന്റെ ശബ്ദവും കേട്ട് ചുരുളിയൊരുക്കുന്നവരോട് കഥ പറഞ്ഞിരിക്കവെ സമയം പോയതറിഞ്ഞില്ല, പെട്ടന്നാണ് കാടിന്റെ മുഖം മാറിയത്, കാറ്റിന് തണുപ്പ് കൂടിയ പോലെ, ചീവിടുകളുടെ ശബ്ദത്തിന് വല്ലാത്ത മുഴക്കം, കാടിന്റെ മുഖം ഞങ്ങളോട് പിണങ്ങിയത് പോലെ ഇരുണ്ട് മൂടി. ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നവർ പെട്ടന്ന് അവരുടെ തുണികളും വൃത്തിയാക്കിയ ചുരുളിയും തോർത്തിൽ പൊതിഞ്ഞ് അരയിൽ കെട്ടി സ്ഥലം വിട്ടു. അവർ പുഴയോരം കയറിയതും തൊട്ടാവാടി പെണ്ണൊരുത്തി കരയും പോലെ ആർത്തലച്ച് ഒരു മഴ. നനഞ്ഞ് കുതിർന്നിട്ടും ശബ്ദമൊട്ടും ഉണ്ടാക്കാതെയാണ് ഞങ്ങൾ തിരിച്ചുള്ള നടത്തം നടന്ന് തീർത്തത്.

തിരുനെല്ലിയിൽ നിന്നും തിരികെ പോരും വഴിയാണ് പതിനാറാം നൂറ്റാണ്ട് മുതൽ നിലവിലുണ്ടെന്ന് പറയപ്പെടുന്ന കുറിച്യ സമുദായക്കാരുടെ കൊട്ടിയൂർ ശ്രീ കാളീശ്വരി ക്ഷേത്രം. കുന്നിന്റെ മുകളിലേയ്ക്ക് പോവുന്ന ഇടവഴിയിൽ പകുതി തകർന്ന ഒരു പടിപ്പുരയും മേൽക്കൂരയിൽ പുല്ല് പിടിച്ച കോൺക്രീറ്റിൽ നിർമ്മിച്ച രണ്ട് ശ്രീകോവിലുകളും ആണ് കണ്ടത്, എണ്ണ കിനിഞ്ഞ നിലവിളക്കുകളും തിരികളും അവിടെ പൂജ നടക്കുന്നയിടമാണെന്ന് അറിയിച്ചു, മറ്റെന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാൻ പരിസരം തിരഞ്ഞ് നടക്കുമ്പോഴാണ് ഒരു തറയും ചുറ്റും തറച്ചിരിക്കുന്ന ശൂലങ്ങളും അതിന്മേൽ വളകളും കണ്ടത്, അവിടെയാണ് ശരിക്കുള്ള പൂജകളും മറ്റും നടക്കുന്നതെന്ന് തോന്നി, മനുഷ്യന്റെ രീതികൾക്ക് ന്യായീകരണങ്ങൾ അല്ലെങ്കിൽ തന്നെ ഇല്ലല്ലോ.

തിരികെ നടക്കുമ്പോഴൊക്കെ അവിടെ കണ്ട കാടിന്റെ മക്കളുടെ മുഖഭാവങ്ങളായിരുന്നു മനസ്സിൽ, പ്രകൃതി അവളൊട് അടുത്ത് ജീവിക്കുന്നവരെ യാതൊരു അലങ്കാരവും ഇല്ലെങ്കിലും എത്ര മനോഹരമായാണ് അണിയിച്ചൊരുക്കുന്നത്, ഒരു ചിരി പോലും മനസ്സിന്റെ താക്കോൽ പോലെ. കാടിനെ പോലെ തന്നെ എത്ര വിശാലമായാണ് അവരുടെ കണ്ണിലും മുഖത്തും ഭാവങ്ങൾ വിരിയുന്നത്, മനസ്സിനെയും മുഖത്തിനെയും മറയിട്ട് സൂക്ഷിക്കുന്ന നഗരത്തിന്റെ സംസ്കൃതികൾക്ക് അസൂയയൊടെ മാത്രം നോക്കി കാണാനാവുന്ന സൗന്ദര്യം, ആ വശ്യതയെ പറ്റി വാതോരാതെ സംസാരിച്ചത് കൊണ്ടാവാം അടുത്തത് കാടിനെ അടുത്തറിഞ്ഞ, കാടിനെ അത്രമേൽ പ്രണയിക്കുന്ന, അതിന് വേണ്ടി ഒരു ലോകം തന്നെ സൃഷ്ടിച്ച ശില്പിയെ കാണാം എന്ന് തീരുമാനമായത്..


അതൊരു പുലിമടയിലേയ്ക്കുള്ള യാത്രയായിരുന്നു..

(തുടരും....)