Wednesday, May 29, 2019

മഞ്ഞ് തൊപ്പി തേടി ഒരു യാത്ര- (മണാലിയാത്ര- 1)

തണുപ്പിലേയ്ക്ക് ഒരു യാത്ര പോകണം.. വേനൽ ചൂട് പൊഴിയുന്നതിനൊപ്പം മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. മണാലിയും മഞ്ഞും എന്ന ചിന്ത വന്നതും ഏതോ കടങ്കഥയ്ക്ക് ഉത്തരം കിട്ടിയ പോലെ മനസ്സ് ഉഷാറായി. മഞ്ഞിന്റെ താഴ് വരയിലേയ്ക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കങ്ങളായി പിന്നെ.
മഞ്ഞിന്റെ തൊപ്പിയിട്ട മലകൾ പൊതിഞ്ഞ് പിടിച്ച മണാലി‌ ബ്രിട്ടീഷ് കാലം മുതലേ വേനൽക്കാല സങ്കേതമാണ്. ലേയിലേയ്ക്ക് നയിക്കുന്ന റൊത്തങ്ക് പാസും സ്പിറ്റി വാലിയിലേയ്ക്ക് കടക്കുന്ന ഹെംപ്റ്റ പാസും മണാലിയെ ചുറ്റി നിൽക്കുന്നു.
മണാലിയിലേയ്ക്ക് ഡെൽഹിയിൽ നിന്നും ചണ്ഡീഗഢിൽ നിന്നും ഹിമാചൽ, ഹരിയാന, പഞ്ചാബ് റോഡ് വേയ്സിന്റെ ബസ്സുകൾ‌ നിരന്തരം പോകുന്നുണ്ട്. പ്രൈവറ്റ് ബസ്സുകൾ‌ 14 മണിക്കൂർ യാത്രയുടെ മുഷിപ്പ് വലിയൊരു അളവ് വരെ കുറയ്ക്കും. ഏറ്റവും അടുത്ത എയർപോർട്ടായ ബുണ്ടറിലേയ്ക്ക് ഡെൽഹിയിൽ നിന്ന് വിരളമായി ഫ്ലൈറ്റ് സർവ്വീസും ഉണ്ട്.
മഞ്ഞ് കാണാവുന്ന ഷിംലയിലെ കുഫ്രി താഴ് വരയും മറ്റും ചർച്ചയിൽ കടന്നു വന്നുവെങ്കിലും ഒരിക്കൽ മണാലിയിലെ താമസത്തിനായുള്ള അന്വേഷണം ഓർച്ചാർഡ് റിസോർട്ടെന്ന ഹോം സ്റ്റേയിൽ എത്തിയപ്പോൾ മണാലി തന്നെയെന്ന് തീരുമാനമായി.
ബാൽക്കണിയിലൂടെ കാണുന്ന മഞ്ഞ് മലകൾ നിറഞ്ഞ ചിത്രം ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഓഫ്‌ സീസണിലെ അവസാന ആഴ്ചകളാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിഞ്ഞിട്ടും റോത്തങ്ക് പാസെന്ന സാഹസികതയിൽ എത്താനാവില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ എന്ന് പറയുമ്പോൾ യാത്രയെ സ്നേഹിക്കുന്ന പോപ്പിൻസ് എന്ന് പേരിട്ട ഞങ്ങളുടെ യാത്രാഗ്രൂപ്പ്.. പഴയ പലനിറമുള്ള പോപ്പിൻസ് മിഠായികളെ പോലെ പെണ്ണത്തമെന്ന ഒരേ ആട പൊതിഞ്ഞവർ.
ഡെൽഹിയുടെ നാല്പത്തിമൂന്ന് ഡിഗ്രിയിലേയ്ക്ക് വിമാനമിറങ്ങിയപ്പോൾ ബാംഗളൂരിൽ കുളിർകാറ്റായിരുന്നു എന്ന് തോന്നി. ചൂടായ തന്തൂർ അടുപ്പിനടുത്ത് നിൽക്കുന്ന പുകച്ചിൽ. വൈകുന്നേരം മണാലിയിലേയ്ക്കുള്ള ബസ്സിൽ ഏസിയിൽ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന്‌ നേരെയായത് ...അർദ്ധരാത്രിയെപ്പോഴോ ഏസി നിർത്തിയിട്ടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ദേവന്മാരുടെ താഴ് വരയിലേയ്ക്കുള്ള യാത്ര ലക്ഷ്യത്തോടടുക്കുന്നു എന്ന് മനസ്സ് തുടിച്ചു.
(തുടരും)

1 comment:

  1. വേഗം എഴുതിയിട്ടോ.കൂടെ കൂടുന്നു.

    ReplyDelete