Showing posts with label travelogue. Show all posts
Showing posts with label travelogue. Show all posts

Monday, May 1, 2017

തുംഗബദ്രയുടെ അങ്ങേക്കര- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (5)



ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയം കാണാം എന്നായിരുന്നല്ലോ തലേന്ന് ഹംപി കണ്ടിറങ്ങും വരെയും കരുതിയിരുന്നത്. പക്ഷേ പിറ്റേന്ന് കണ്ണ് തുറന്നപ്പോഴേയ്ക്കും സൂര്യൻ കിഴക്ക് നിന്ന് പുറപ്പെട്ടിട്ട് കുറെ നേരം കഴിഞ്ഞിരുന്നു. വിശാലമായി കാണാമെന്ന് കരുതിയിരുന്ന വിരൂപാക്ഷ തലേന്നേ കണ്ട് മനസ്സ് നിറഞ്ഞത് കൊണ്ട് ഇന്നത്തെ ദിവസം മുഴുവൻ തുംഗഭദ്രയുടെ അങ്ങേ കര കാണാൻ ചിലവാക്കാം എന്ന് തന്നെ തീരുമാനിച്ചു.

കർണ്ണാടക സംസ്ഥാനത്തിന്റെ കാർഷിക-വൈദ്യുതി ആവശ്യങ്ങളിൽ വളരെ പ്രധാന പങ്കാണ് തുംഗബദ്ര ഡാമിനുള്ളത്. കാവേരിയുടെ കൈവഴിയായ തുംഗബദ്രയിലാണ് ഈ വലിയ അണക്കെട്ട്. വർഷം നീളെയുള്ള വെള്ളമൂറ്റലും മറ്റ് നശീകരണങ്ങളും കാരണം ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് ഈ നദിയും. 

ഇന്നത്തെ ഞങ്ങളുടെ യാത്ര തുംഗബദ്രയെ കടന്നായിരുന്നു. ഡാമിനടുത്തേയ്ക്കുള്ള പ്രവേശനകവാടത്തിനുള്ളിൽ ഒരു ചെറിയ പൂന്തോട്ടവും ജലത്തിന്റെ ഓർമ്മകൾ മാത്രം പേറി നിൽക്കുന്ന കുറെ ജലധാരകളും ഉണ്ടായിരുന്നു. മാർച്ച് മാസം തുടങ്ങിയിട്ടേയുള്ളൂ, എന്നിട്ടും എങ്ങും വരൾച്ചയുടെ എത്തിനോട്ടം. ദൂരെ നിന്ന് കാണുന്ന വരണ്ട ഷട്ടറുകളും നദീ തടവും ഒരു നോവാണ് മനസ്സിൽ ഉണർത്തിയത്. നാല് വരി പാത പോവുന്ന പുതിയ പാലത്തിന് മുകളിൽ നിന്ന് നദി കാണാൻ ആവാത്തതിനാൽ ഞങ്ങൾ പറഞ്ഞ ആഗ്രഹം കേട്ട് ഗൈഡ് ഞങ്ങളെ പഴയ പാലത്തിനരികിൽ എത്തിച്ചു. എന്നോ ഒഴുകിയ ഒരു പുഴയുടെ ഓർമ്മകളുമായി കുറെ കല്ലുകളും വെള്ളകെട്ടുകളും. 

അവിടുന്ന് പോയത് തുംഗബദ്ര ഡാം വ്യൂ പോയിന്റെലേയ്ക്കാണ്.. കടവിൽ നിന്ന് ഒരു അരകിലോമീറ്ററോളം ദൂരെയാണ് വെള്ളം കിടക്കുന്നത്, അവിടെ വരെ ചരൽ കല്ലുകളിൽ കൂടെ നടന്ന് പോവാം. 


ഇനിയും താമസിച്ചാൽ ഉച്ചച്ചൂടിൽ ഹനുമാൻ ക്ഷേത്രം കാണേണ്ടി വരുമെന്നുള്ള ഭയത്തിൽ ഞങ്ങൾ അവിടുന്ന് വേഗം പുറപ്പെട്ടു. തുംഗബദ്രയുടെ ഇങ്ങേക്കര ആനേഗൊണ്ടി എന്നാണ് അറിയപ്പെടുന്നത്. ഹംപിക്ക് മുൻപ് ഇതായിരുന്നു പോലും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം. അത് കൊണ്ട് തന്നെ ചരിത്രപ്രധാനമായ ഒരു പാട് സ്മാരകവശിഷ്ടങ്ങൾ ഈ ഗ്രാമത്തിലും ഉണ്ട്, ഹംപിയേക്കാൾ നാശോന്മുഖവും തിരസ്കരിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. പുരാണത്തിൽ ഇവിടം കിഷ്കിന്ദ ആയിരുന്നു പോലും, ഹനുമാന്റെ ജന്മസ്ഥലം. അത് കൊണ്ട് തന്നെ ഹംപിയുടെ ചുറ്റുമുള്ള കൽകുന്നുകൾക്ക് ഹനുമാൻ ചരിത്രത്തിലെ പല പേരുകളാണ്. 


തുംഗബദ്രയുടെ അങ്ങെക്കര കുറെ കൂടി പച്ചപ്പ് ചൂടിയതാണ്. നെൽ പാടങ്ങളും കരിമ്പ് പാടങ്ങളും കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടം കൂട്ടമായി ചെമ്മിരിയാട്ടിൻ കൂട്ടങ്ങളും. ആട്ടിൻ കൂട്ടത്തിലുണ്ടായിരുന്ന കുതിരപ്പുറത്തെ ചുമട് എന്താണെന്ന എന്റെ ആകാംഷയുടെ ഉത്തരം ആ ആട്ടിടയൻ മറ്റൊരു “സാന്റിയാഗോ“ (അൽക്കെമിസ്റ്റ് എന്ന നോവലിലെ) ആണെന്നായിരുന്നു. ഇയാളും അങ്ങനൊക്കെ ചിന്തിക്കുന്നുണ്ടാവുമോ? എല്ലാവരും ഒരു പോലെ ചിന്തിച്ചാൽ ലോകമെങ്ങനെ ഇത്ര കൗതുകമുള്ളതാവും അല്ലേ? അങ്ങനെ ഞങ്ങൾ അഞ്ജനേയാദ്രിയുടെ ചുവട്ടിലെത്തി. 

ഉച്ചിയും ഉള്ളംകാലും പൊള്ളുന്ന വെയിൽ, എന്നിട്ടും അവിടെ വരുന്ന ആളുകളുടെ എണ്ണത്തിന് ഒരു കുറവും ഇല്ല, കുന്നിന്റെ മുകളിൽ ക്ഷേത്രം മാത്രമേ ഉള്ളൂ എന്നും, ആഹാരം എന്തെങ്കിലും കൊണ്ട് പോവുകയാണെങ്കിൽ ബാഗ് കുരങ്ങന്മാർ കൊണ്ട് പോകാതെ സൂക്ഷിക്കണം എന്നും ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു. അങ്ങനെ ഞങ്ങൾ 575 പടി ചവിട്ടി കയറാൻ തുടങ്ങി, കൈപടികളും കെട്ടി തിരിച്ച പടികളും ആയത് കൊണ്ട് അത്ര ബുദ്ധിമുട്ട് തോന്നി എന്ന് പറയാൻ പറ്റില്ല, പക്ഷേ കൊച്ച് കുട്ടികളും പ്രായാധിക്യം കൊണ്ട് അവശരായവരും ഓരോ പടിയും “റാം, റാം“ ഉരുവിട്ട് കയറുന്നത് കാണാൻ ഒരു ഊർജ്ജമുണ്ട്. പലരും ചെരുപ്പിടാതെയാണ് കയറുന്നത്. രാമ ഭക്തനായ ഹനുമാന്റെ അമ്മയാണ് അഞ്ജന, ആ പേരിൽ നിന്നാണ് ഈ മലയ്ക്ക് ആഞനേയാദ്രി എന്ന പേര് കിട്ടിയിരിക്കുന്നത്. 


കുന്നിൻ മുകളിലെ ക്ഷേത്രത്തിന് ഒരു സാധാരണ വടക്കേയിന്ത്യൻ ലുക്കാണ്. കല്ലിൽ കുങ്കുമ കളർ പെയിന്റിൽ വരച്ചിരിക്കുന്ന ഹനുമാനും, മാർബിളിൽ പണിത സീതാ-രാമ-ലക്ഷ്മണ പ്രതിഷ്ഠയും അഞ്ജനാദേവിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിനുള്ളിൽ കാണാം. സേതു ബന്ധനത്തിന് ഉപയോഗിച്ചിരുന്ന കല്ലൊരെണ്ണം ഒരു കണ്ണാടി ചില്ലിനുള്ളിലാക്കി മുന്നിൽ തന്നെ വച്ചിട്ടുണ്ട്. പ്യൂമൈസ് സ്റ്റോണിന്റെ കാറ്റഗ്ഗറിയിൽ ഒന്നാവും.. അതിന് മുകളിൽ അത്ഭുതപ്രഭാവത്തിൽ മയങ്ങിയ ഭക്തന്മാർ ഇട്ട ചില്ലറകളും..

ക്ഷേത്രത്തിന് വെളിയിലിറങ്ങിയാൽ ഹംപിയുടെയും ആനെഗൊണ്ടി ഗ്രാമത്തിന്റെയും വൈരുദ്യാത്മകമായ സൗന്ദര്യം ഒരേ സമയം കാണാൻ പറ്റും, ഒരു വശത്ത് ഉരുളൻ കല്ലുകൾ നിറഞ്ഞ ടോപ്പോളജി മറുവശത്ത് തികഞ്ഞ സമതലം, കളം തിരിച്ചിട്ട വയലുകളും നടുവിലരഞ്ഞാണം കെട്ടിയ പോലെ ഒരു നീല നദിയും.. അഭൂതപൂർവ്വമായ ഒരു കാഴ്ച ആയിരുന്നു അത്.. 


പടിയിറക്കം താരതമ്യേന എളുപ്പമായിരുന്നു.. ചെറുതണലുള്ള പാറയ്ക്ക് മുകളിൽ ഇരുന്ന് ഒരു ചെറുപ്പക്കാരൻ മുന്നിൽ കാണുന്ന കാഴ്ചയെ പെൻസിൽ കൊണ്ട് പേപ്പറിൽ പകർത്തുന്നതിന്റെ വശ്യത കണ്ട് നിന്നപ്പോൾ ഒരു പക്ഷേ ദൈവവും ഇങ്ങനെ വരച്ച് ഭംഗി നോക്കിയിട്ടാവും ഈ ഭൂമിയെ സൃഷ്ടിച്ചതെന്ന് തോന്നി പോയി, അത്ര മനോഹാരിത.

പിന്നെ പോയത് പമ്പാ സരോവരത്തിലേയ്ക്കാണ്. പുരാണങ്ങളനുസരിച്ച് പാർവതീ ദേവി ശിവനെ വിവാഹം കഴിക്കാൻ തപസ്സിരുന്നത് ഇവിടെയാണ്. സമചതുരാകൃതിയിലുള്ള സരോവരത്തിനോട് ചേർന്ന് പമ്പാക്ഷേത്രവും ഉണ്ട്.. ഈ ക്ഷേത്രത്തിന്റെ നാല് ദിക്കിലേയ്ക്ക് സമദൂരത്തിലാണ് പുരാതനവും പുകൾപെറ്റതും ആയ നാല് ശിവക്ഷേത്രങ്ങൾ എന്ന വിവരണം ഈ ക്ഷേത്രത്തിന്റെ കാലപഴക്കത്തിനെ പറ്റി ഒരു ഏകദേശ ധാരണ തരും.

ഇനി യാത്ര ഹിപ്പി ഗ്രാമത്തിലേയ്ക്കാണ്.. ഹംപിയുടെ മറ്റൊരു മുഖം
.
ഏറ്റവും രുചികരമായ ഭക്ഷണം, ഏറ്റവും മനോഹരമായ ഇരിപ്പിടം, ഒരു പുലി മട എന്നൊക്കെ പറഞ്ഞ് എത്തിയ റസ്റ്റോറന്റിന്റെ പ്രഥമദർശനത്തിൽ ഞങ്ങളും വീണ് പോയി എന്നത് സത്യം. മെത്ത വിരിച്ച ഇരിപ്പിടങ്ങൾ ഉറ്റ് നോക്കുന്ന ദൂരെദൂരെയുള്ള കുന്നുകൾ വരേയ്ക്കും പടർന്ന് കിടക്കുന്ന പച്ച നെല്പാടങ്ങൾ, അവയ്ക്ക് അതിർ തിരിച്ച പോലെ കല്ലടുക്കി വച്ച കുന്നുകൾ.. മോഹിപ്പിക്കുന്ന പ്രകൃതിയുടെ ഭംഗി..തണുപ്പിച്ച ഗ്ളാസിൽ അതിലും തണുത്ത ബിയറും, ഈ തണുത്ത കാറ്റും ഏതോ അറിയാത്ത ഭാഷയിലുള്ള മെലഡിയും- ഇതാണ് സ്വർഗ്ഗമെന്ന് പറയുന്ന ഖലീൽ ജിബ്രാൻ ഞാനായത് പോലെ... 

ഉച്ച ഭക്ഷണം അങ്ങനെ ഗംഭീരമായി. 

ഉച്ചഭക്ഷണത്തിന്റെ ആലസ്യവും കൊണ്ട് ഹിപ്പി തെരുവിലൂടെ നടന്നത് നദിക്കരയിലേയ്ക്കാണ്. ശുഷ്കി ശോഷിച്ച് ഇനി ഒഴുകുന്നില്ലെന്ന് തീരുമാനമെടുത്ത നദി.. ഒരു കാലത്ത് ഇവിടെ ഒരു മഹാനദി ഒഴുകിയതിന്റെ ഓർമ്മകൾ ഒരോ കല്ലിലും മണ്ണിലും കാലം കുറിച്ചിട്ടിരിക്കുന്നു. അവസാന തുള്ളി ജലവും വറ്റുന്ന ആ കാഴ്ച കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്ത് വലിയ ദ്രോഹമാണ് ഞാനുൾപ്പെടുന്ന ജീവി വംശം ഈ മനോഹരിയായ ഭൂമിയോട് ചെയ്യുന്നതെന്ന് തോന്നി പോവും, ഒരിക്കലെങ്കിലും ഇവൾക്കൊന്ന് ഭദ്രകാളിയായി തുള്ളിയുറഞ്ഞ് കൂടെ, എല്ലാം തകരും വരെ..

താമരത്തോണിയിൽ യാത്ര ചെയ്യാൻ പോയിട്ട് മുട്ടോളം നനയാനുള്ള ആഴമുണ്ടായിരുന്നില്ല പലയിടങ്ങളിലും. വിരൂപാക്ഷ ക്ഷേത്രത്തിന്റെ  കടവുകളിലെയ്ക്ക് നടന്ന് പോവാനുള്ള വഴിത്താരയുണ്ടായിരുന്നു.. ബോട്ട് സർവ്വീസ് കൂടുതലും ടൂവിലറും കൊണ്ട് വരുന്ന സഞ്ചാരികളെ അക്കരെ കടത്താനുള്ള സംവിധാനമാണ്. 

സൂര്യന്റെ ചൂട് കുറഞ്ഞതും ഹിപ്പി ഗ്രാമത്തിന് അനക്കം വച്ചു തുടങ്ങി, വിരുപാപുര ഗഡ്ഡി എന്നാണ് വിരൂപാക്ഷയുടെ ഇങ്ങേക്കരയുടെ ശരിയായ പേര്. ജീവിതം തന്നെ യാത്രയാക്കിയ കുറെ ആൾക്കാർ, മറ്റുള്ളവരെ പറ്റി, ശരാശരി മനുഷ്യന്റെ വിജയ മാനദണ്ഡങ്ങളെ പറ്റി ചിന്തിക്കാതെ ഒരു അവധൂത മനസ്സ്.. കാഴ്ചയിൽ ഒരു ഗോവൻ, പോണ്ടിച്ചേരി വിദേശ സെറ്റിലുകളുടെ ഫീലാണ് ഇവിടെ. ടാറ്റൂ സെന്ററുകളും, കഫേകളും ഒക്കെയായി, അവധൂതന്മാർക്ക് അവശ്യം വേണ്ട എല്ലാ വകകളും പുകകളും ഇവിടെ കിട്ടുമെന്നാണ് അറിഞ്ഞത്.. ഇനിയൊരു ജന്മത്തിൽ ആ രൂപത്തിൽ ജനിക്കണം.. മോഹങ്ങൾക്ക് നികുതി വേണ്ടെന്ന് ആരാണ് പറഞ്ഞത്?

ലിസ്റ്റിലുണ്ടായിരുന്ന കമലാപുര മ്യൂസിയം ഒഴിവാക്കേണ്ടി വന്നത് മനസ്സിൽ ഒരു ചെറിയ നഷ്ടബോധമായി. അതോ എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യ മനസ്സിന്റെ അത്യാഗ്രഹമോ? തിരികെ ഹോസ്പേട്ടിലേയ്ക്ക് വരും വഴി അനന്തശയനഗുഡി എന്നൊരു ക്ഷേത്രത്തിനെ വലം വച്ചാണ് പോന്നത്, ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത വിജയദേവരായ കാലത്ത് ഒരു അഗ്രഹാരമായി ഉപയോഗിച്ചിരുന്ന അവശേഷിക്കുക്ക ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

മറ്റൊന്ന് സുലേഭാവി എന്നറിയപ്പെടുന്ന ഒരു വഴിയോര കിണറാണ്. രാജ കാലത്ത് വഴിയാത്രക്കാർക്ക് ക്ഷീണവും ദാഹവും അകറ്റാൻ കണക്കാക്കി പണിത പടികെട്ടുകളുള്ള കിണർ.. ഇന്ത്യയിലെ അപൂർവ്വം പടികെട്ടുകളുള്ള കിണറുകളിൽ ഒന്ന്.. പിടിപ്പു കെട്ട സംരക്ഷണത്തിന്റെ അടയാളം പോലെ അവിടം നാശോന്മുഖമായിരുന്നു.

ഹോസ്പേറ്റിലെത്തുമ്പോഴേയ്ക്കും സൂര്യൻ പടിഞ്ഞാറ്റ് ചാഞ്ഞിരുന്നു. ഒരു ചായയും കുടിച്ച് ബാംഗളൂർക്ക് തിരിക്കാം എന്ന് കരുതി, സമദിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോഴാണ്, ബെലഗാവി കുന്ദ കഴിച്ചിട്ടുണ്ടോ എന്ന ചോദ്യം, കുന്തം പോയാൽ കുടത്തിലും തപ്പണം എന്നൊരു ചൊല്ലേ എന്റെ ഭാഷയിലുള്ളൂ എന്ന് പറഞ്ഞെങ്കിലും കുന്ദ എന്തെന്നറിയാനുള്ള ആഗ്രഹവുമായി വീണ്ടും സമദിന്റെ കൂടെ അവിടെ കണ്ട ദീപാലംകൃതമായ ബേക്കറിയിലേയ്ക്ക് കയറിയത്.. ഒരു പേപ്പർ പ്ളേറ്റിൽ നിറം കുറഞ്ഞ കടുംശർക്കര പായസത്തിനോട് കാഴ്ചയിൽ സാമ്യമുള്ള ഒരു മധുര പലഹാരമെത്തി. രുചിച്ചപ്പോൾ നാവിൽ പാലും കോവയും തകർത്ത് കളിക്കുന്ന ഇരട്ടിമധുരം. 

ബലഗാവിലേയ്ക്ക് കുടിയേറി പാർത്ത രാജസ്ഥാനി പുരോഹിത്തുകളാണ് പാലും കോവയും പഞ്ചസാരയും ചേർത്ത് എട്ടിലൊന്നായി കുറുക്കിയുണ്ടാക്കുന്ന ഈ മധുരത്തിന്റെ ഉപജ്ഞാതാക്കൾ. ബലഗാവി കുന്ദയുടെ മധുരത്തിന്റെ മധുരത്തിൽ സമദിനോട് യാത്രയും പറഞ്ഞ് ഞങ്ങൾ ബാംഗളൂർക്ക് തിരിച്ചു.. 

ഇനിയൊരു യാത്രയുടെ ഓർമ്മകൾ ഉള്ളിൽ തുളുമ്പിയൊഴുകുന്ന മറ്റൊരു ദിവസത്തിനെ ധ്യാനിച്ച് കോണ്ട്..




Thursday, April 20, 2017

മുക്കണ്ണന്റെ മധുര പ്രസാദം - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (4)

ഒരു ദിവസത്തിന്റെ വെയിൽ മുഴുവൻ നടന്ന് കൊണ്ട ക്ഷീണം തീർക്കാൻ ഇനി തിരിച്ച് റൂമിൽ എത്തിയാൽ മതിയെന്ന് കരുതി വരുമ്പോഴാണ് അല്പം പരിഭ്രമിച്ച മുഖവുമായി കാർത്തിക്ക് വന്നത്. കാര്യം നിസ്സാരം, സുഹൃത്തിന്റെ സ്വന്തം സ്കോഡ ഒക്റ്റേവിയ സ്റ്റാർട്ട് ആവുന്നില്ല. എന്തോ ടെക്നിക്കൽ പ്രശ്നം കാരണം ബാറ്ററി ഫുൾ ഡിസ്ചാർജ്ജായിരിക്കുന്നു. ആട്ടോമാറ്റിക്ക് കാറായത് കാരണം തള്ളി സ്റ്റാർട്ടാക്കാൻ പോലും പറ്റുകയും ഇല്ല എന്ന്.

സമയം പൊയ്കൊണ്ടിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള രണ്ടോ മൂന്നോ നിര കടകളും ഹോട്ടലുകളായി രൂപം മാറിയ പഴയ കുറച്ച് വീടുകളും ഒഴിച്ചാൽ ഹംപി വിജനമാണ്.. 

“ഠ“ വട്ടത്തിൽ ഒരു ചെറിയ തെരുവും പിന്നെ കുറെ ഇടവഴികളും ആണ് പ്രധാന ഹംപി മാർക്കറ്റ്. മൊത്തമായും വിദേശീയരെ ലക്ഷ്യം വച്ചുള്ള വിപണികളും. വെള്ളി ലോക്കറ്റുകളും മറ്റും നാലിരട്ടിയിൽ കൂടുതൽ വിലകൂട്ടി ഇട്ടിരിക്കുന്നു. 

ആൻടിക്കുകളുടെ ഒരു വലിയ ശേഖരം കണ്ടു, പ്രധാനമായും ഹം പി പരിസരത്ത് നിന്ന് കിട്ടിയവ, പഴയ തകിടും മറ്റും കൊണ്ടൂള്ള മണികളും ചെപ്പുകളും ഒക്കെ. ഒക്കേത്തിനും തൊട്ടാൽ പൊള്ളുന്ന വിലയും.

വിശപ്പ് കാളിയപ്പോൾ തുറന്നിരുന്ന ഏതോ കടയിൽ പോയി ചപ്പാത്തിയും ദാലും കഴിച്ച് വീണ്ടും വണ്ടിക്കരികിൽ എത്തി, ഒരു വലിയ ആൾകൂട്ടം തന്നെ വണ്ടിക്ക് ചുറ്റിലും ഉണ്ട്, അവിടെ വന്നതും കിടക്കുന്നതുമായ ഓട്ടോയുടെയും ടാക്സികളുടെയും ഡ്രൈവർമാരും ലോക്കൽ വർക്ക്ഷോപ്പ്മാനും ഉൾപ്പെടെ ഒരു കൂട്ടം. എന്നും പത്രത്തിന്റെ മുൻ താളുകളിൽ കാണുന്ന കഥകൾ കൊണ്ടാണൊ മനസ്സിൽ ഇത്തിരി പേടി തോന്നി തുടങ്ങി.

പരിസരം വീക്ഷിച്ച് നിന്നപ്പോഴാണ് കിടക്കപായും തലയിണയും ടിപ്പിക്കൽ തമിഴ് തൂക്ക് പാത്രവുമായി ഓട്ടോയിലും ടാക്സികളിലും വന്നിറങ്ങുന്ന കുട്ടികളും പ്രായമുള്ള സ്ത്രീകളും ഒക്കെ അടങ്ങുന്ന കുടുംബങ്ങളെ കണ്ടത്. അവരൊക്കെ വിരൂപാക്ഷ ക്ഷേത്രത്തിനകത്തേയ്ക്കായിരുന്നു പൊയ്കൊണ്ടിരുന്നത്. കാർത്തിക്കിനൊട് എന്തെങ്കിലും പ്രതീക്ഷ തോന്നുകയാണെങ്കിൽ വിളിക്കാൻ പറഞ്ഞ് ഞങ്ങളും ക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു.

നിശബ്ദമായ ഗോപുരവാതിലിന്റെ അപ്പുറത്ത് കണ്ടത് മറ്റൊരു ലോകമാണ്. കിടക്കപായകൾ വിരിച്ച് തലയിണ വച്ച് ആൺപെൺ വ്യത്യാസമില്ലാതെ ഉറങ്ങാൻ ആളുകൾ കിടക്കുന്ന ഒരു വലിയ നടുമുറ്റം. ചെരുപ്പൂരി വച്ച് അകത്ത് കടന്നപ്പോൾ അകത്തെ നടുത്തളത്തിൽ ഭസ്മം വാരിപൂശി തലയിൽ തുമ്പികൈവച്ച് അനുഗ്രഹിക്കുന്ന ഒരു ആന. അറിയാത്ത ഭാഷയാണെങ്കിലും ദേവസ്തുതികളാണെന്ന് മനസ്സിലാക്കാൻ പറ്റുന്ന താളമുള്ള ഈരടികൾ.. സന്ധ്യാ വന്ദന പൂജ നടക്കുകയായിരുന്നു ക്ഷേത്രത്തിനുള്ളിൽ, ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള കല്യാണമണ്ഡപത്തിന്റെ മനോഹാരിതയും, ദേവീ പ്രതിഷ്ഠകളായ ഗംഗയേയും ഭുവനേശ്വരിയേയും ഇരുട്ടിൽ മൂടി കിടക്കുന്ന ക്ഷേത്രക്കുളവും കണ്ട് തിരിച്ചെത്തിയപ്പോൾ മഹാശിവരാത്രി പ്രസാദമായ കേസരി കിട്ടി.ആ മധുരം തരാൻ തന്നെയാവും പിടിച്ച് നിർത്തിയത്.

നടുത്തളത്തിലെ മനുഷ്യരുടെ ഇടയിൽ പോയിരുന്നു. കിടന്നാൽ ഉറങ്ങി പോവുമെന്ന് തോന്നി. ബാംഗളൂരിലെ പൊടി നിറഞ്ഞ ആകാശത്ത് കാണാൻ കഴിയാത്ത കോടാനുകോടി നക്ഷത്രങ്ങളുടെ മേലാപ്പ് മുകളിൽ, ചില സമയത്ത് കണ്ണ് തുറന്ന് സ്വപ്നം കാണുന്നത് പോലെ തോന്നില്ലേ, അത് അത്തരം ഒരു നിമിഷമായിരുന്നു.

ചെണ്ടയുടേയും കുഴലിന്റെയും ചെങ്ങിലയുടേയും ശബ്ദം കേട്ടു, സന്ധ്യാ വന്ദനം കഴിഞ്ഞ് ദേവനെ ഉറക്കുന്ന ചടങ്ങാണ് പോലും. കൗമാരകാലം തൊട്ടുള്ള പുരുഷ പ്രതീകങ്ങളിൽ പണ്ട് തൊട്ടേ ഇഷ്ടപെട്ട് തുടങ്ങിയതാണ് ശിവനെ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശ്മശാനവാസി. ഉറക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. അങ്ങനെ മേളക്കാരുടെ കൂടെ കൂടി. സുഗന്ധദൂപവും വട്ടിയും വാദ്യവുമായി മൂന്ന് ചുറ്റ് അവരുടെ പിന്നാലെ നടന്നെത്തിയപ്പോൾ ആകെ മൊത്തം ഒരു മായിക ലോകത്തെത്തിയ ഫീൽ.

ഏഴാം നൂറ്റാണ്ടിന് മുൻപെന്നോ പണികഴിപ്പിച്ച ഇതിന്റെ മൂലക്ഷേത്രം സർവ്വ പ്രതാപത്തിലെത്തിയത് വിജയനഗരത്തിന്റെ തിലകകുറിയായപ്പോഴാണ്. തലമുറകൾ നടത്തിയ കൂട്ടിച്ചേർക്കലുകളിൽ ക്ഷേത്രത്തിന് ചുറ്റും ഉപക്ഷേത്രങ്ങളുടെയും, ക്ഷേത്രഭരണ സമിതി ഓഫീസുകളുടെയും വലിയൊരു അടുക്കളയുടേയും വൻ സമുച്ചയം ഉണ്ടാക്കിയിരിക്കുന്നു.

ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള രംഗ മണ്ഡപം ആണ് മനോഹരമായ കല്യാണമണ്ഡപം. പുരാണത്തിലെ എല്ലാ പ്രധാന കല്യാണരംഗങ്ങളും അവിടെ കൊത്തി വച്ചിട്ടുണ്ട്. കൃഷ്ണദേവരായുടെ ഭരണകാലത്ത് നിർമ്മിച്ച ഈ കല്യാണമണ്ഡപത്തിന്റെ പ്രൗഡിയാണ് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ പ്രധാനകാരണമായിരുന്നത്.

കാർത്തിക്കിന്റെ ഫോൺ ഇടയ്ക്കെത്തി. ജമ്പ് സ്റ്റാർട്ട് ചെയ്യാൻ വലിയ ജബ് വയറുകളും ബാറ്ററിയും എടുക്കാൻ വർക്കോഷിലേയ്ക്ക് പോവട്ടെ എന്ന ചോദ്യവുമായി. ശരിയെന്ന് പറഞ്ഞതും ഒരു ബൈക്കുമെടുത്തു പോയി രണ്ട് ആൾക്കാർ. അവരെത്തിച്ച സാധനങ്ങളുടെ സഹായത്താൽ അവസാനം വണ്ടി സ്റ്റാർട്ടായി, പക്ഷേ അടുത്ത പ്രശ്നം - വണ്ടിക്ക് ഇടത്തോട്ട് ഒരു വലിവ്. റീസെറ്റായ പോയ സെറ്റിങ്ങുകൾ പറ്റിച്ച പണി, കുറെ നേരം ഓടിച്ചാൽ ബാറ്ററി ചാർജ്ജ് ആവുമെന്നും സ്റ്റിയറിങ്ങ് തനിയെ അയയുമെന്നും വിദഗ്ദോപദേശം കേട്ട് കാർത്തിക്ക് വണ്ടിയെ എക്സർസൈസ് ചെയ്യിക്കാൻ കൊണ്ട് പോയി. ഞങ്ങൾ വിരുപാക്ഷ നടുത്തളത്തിലേയ്ക്കും.

വിരൂപാക്ഷ മൂല ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പിന്നിലെവിടെയോ ആണ്. ഇന്ന് കാണുന്ന വിശാലമായ വിരൂപാക്ഷ ക്ഷേത്രം പണിതത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കാലഘട്ടം തന്നെയാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ കാലം. വിരൂപ അക്ഷികളോട് കൂടിയവൻ അല്ലെങ്കിൽ മുക്കണ്ണൻ ധ്യാനനിരതനായിരിക്കുന്ന ഭാവത്തിലാണ് ഇവിടെ. സതീ വിയോഗത്തിൽ പെട്ട ശിവനെ വിവാഹം ചെയ്യാൻ പാർവതി തപസ്സിരുന്നതും അവരുടെ കല്യാണം നടന്നതും ഇവിടാണെന്ന് ഐതീഹ്യം.

ഇരുണ്ട വെട്ടത്തിലും സെൽഫിയെടുത്ത് ഭംഗി നോക്കുന്നവർ, ഉറങ്ങുന്നതിന് മുൻപുള്ള പ്രാർത്ഥനയ്ക്ക് വട്ടം കൂട്ടുന്നവർ, മുഴുവനും മനസ്സിലാവാത്ത ഭാഷയിൽ വാതോരാതെ വർത്തമാനം പറയുന്ന ചെറിയ കൂട്ടങ്ങൾ, ഏറ്റവും വലിയ പൂജ ഉദരപൂജയാണെന്ന് സത്യം മനസ്സിലാക്കിയ കുഞ്ഞുങ്ങൾ, ജീവിത നാടകം ഒരു വലിയ തിരശ്ശീലയിൽ എന്ന പോലെ കണ്ട് കൊണ്ടീരിക്കുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു എന്ന കാര്യം ഓർത്തില്ല.

ഏറ്റവും സന്തോഷവും കൗതുകവും ആയി തോന്നിയ കാര്യം, ആറ് മണിക്ക് ശേഷം പുറത്തിറങ്ങണ്ട എന്ന് പെണ്ണിനോട് പറയുന്ന ലോകത്തിൽ പെണ്ണായി പിറന്നതേ ശാപമെന്ന് തോന്നിക്കും വിധം വൈകൃതങ്ങൾ ആഘോഷിക്കപ്പെടുന്ന ലോകത്തിൽ ഏതോ ഒരു ഗ്രാമത്തിന്റെ കോണിൽ ഒരു കൂട്ടം മനുഷ്യർ, ആദ്യാവസാനം പുരുഷന്മാർ ഒരു പ്രശ്നപരിഹാരത്തിനായി കൈകോർത്തപ്പോൾ ആണും പെണ്ണും എന്ന വേർതിരിവ് ഒരു നിമിഷത്തിൽ പോലും തോന്നിയില്ല, മനുഷ്യർ മനുഷ്യരോട് സംസാരിക്കുന്നത് പോലെ, ആളറിയാത്ത ആ ആൾകൂട്ടത്തിലും അനുഭവിച്ച ആ സമത്വം, അക്രമങ്ങളേയും അനാചാരങ്ങളേയും മാത്രം വിളംബരം ചെയ്യാൻ ഔത്സുക്യം കാണിക്കുന്ന  ലോകത്തിനോട് ഒരു വെല്ലുവിളിയാണെന്ന് തോന്നി. ഒരു പക്ഷേ തോളോട് തോൾ ചേർന്ന് നിന്ന് യുദ്ധം ചെയ്യാൻ നമുക്കൊരു കാരണം കിട്ടുന്ന അന്ന്, ഈ ഉപരിപ്ളവങ്ങളായ പ്രശ്നങ്ങൾ അവസാനിക്കുമായിരിക്കും എന്നൊരു പ്രതീക്ഷിക്കാം.

 

വണ്ടി അത്യാവശ്യം വഴങ്ങിയെന്ന് കാർത്തിക്കിന്റെ ഫോൺ വന്നപ്പോൾ ഞങ്ങൾ അവിടുന്ന് എഴുന്നേറ്റു, ഇരുട്ട് മൂടി വഴികളിലൂടെ തിരിച്ച് ഹോസ്പേട്ടെത്തിയപ്പോൾ രാത്രിക്ക് പ്രായം ഒരു പാട് ആയിരുന്നു.

പിറ്റേന്ന് സൂര്യോദയത്തിന് മുൻപ് 575 പടി കയറില്ലെന്ന ഉറപ്പുമായി കിടന്നതറിഞ്ഞില്ല, ഉറങ്ങി പോയി.. നാളെ കിഷ്കിന്ദാപുരി കാണാൻ...

(തുടരും).

Monday, April 10, 2017

മണിനാദം പൊഴിക്കുന്ന കല്ലുകൾ- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (2)




കല്ലുകൾ പലതരമുണ്ട്, മെഴുകിന്റെ വഴക്കമുള്ള സാൻഡ് സ്റ്റോൺസ്, ഏറ്റവും മിനുസപ്പെടുത്താനാവുന്ന മാർബിൾ, കറുപ്പിന്റെ അഴകും കരുത്തും കാണിക്കുന്ന കരിങ്കല്ല്, ഇത്തിരികൂടി മൃദുവായ ഗ്രാനൈറ്റ് അങ്ങനെ പലതും.

വടക്ക് താജ്മഹലിലും ഉത്തരേന്ത്യൻ കൊട്ടാരങ്ങളിലും വെണ്ണക്കൽ മാർബിളിൽ അതി സൂക്ഷ്മായി കൊത്തിയെടുക്കുന്ന വള്ളിപടർപ്പുകളും ശില്പചാതുരികളും, തെക്ക് മധുര മീനാക്ഷിയിലും മഹാബലിപുരത്തും കല്ലിൽ കവിത പോലെ വിരിഞ്ഞ് നിൽക്കുന്ന എല്ലാ ലക്ഷ്ണങ്ങളുമൊത്ത സുന്ദരീ സുന്ദരന്മാരും ഒക്കെ പല വട്ടം കണ്ടിട്ടുണ്ടെങ്കിലും കല്ല് കൊണ്ടൊരു കുടുംബത്തിനാവശ്യമായവയൊക്കെയും ഉണ്ടാക്കുമായിരുന്ന കാലഘട്ടത്തിന്റെ കാഴ്ച കണ്ടത് ഹംപിയിലാണ്.
വെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ഞങ്ങൾ നടന്നത് രാജ ഛത്രത്തിലേയ്കാണ് (Royal Enclosure). ഹംപി നഗരാവശിഷ്ടങ്ങളിലെ ഏറ്റവും വലുതെന്ന് പറയാനാവുന്ന സ്മാരകാവശിഷ്ടങ്ങളുടെ കൂട്ടം ഇതിനുള്ളിലാണ്. അകത്തേയ്ക്ക് കയറുന്നതിന് മുൻപേ അവിടെ വച്ചിരുന്ന കൽ വാതിലിൽ കണ്ണുടക്കി, ഒറ്റക്കല്ലിൽ തീർത്ത ആ വാതിൽ തുറന്നടയാനുള്ള കുഴയാണി സഹിതം പരിപൂർണ്ണമായിരുന്നു. തടിവാതിലിൽ എന്ന പോലെ അതിൽ ചെയ്തിരിക്കുന്ന അലങ്കാര പണികൾ കണ്ട് ശരിക്കും അതിശയിച്ചു പോയി. 

മൈതാനിയിലേയ്ക്ക് ആദ്യം കടന്ന് ചെല്ലുമ്പോൾ കാണുന്നത് മഹാനവമി പീഠമാണ്. മഹാനവമി, ഹോളി തുടങ്ങിയ വിശേഷ അവസരങ്ങളിലൊക്കെ രാജാവ് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടിരുന്ന വേദിയായിരുന്നു ഇത്. കല്ലിലെ കൈവേലയുടെ മകുടോദാഹരണമാണ് ഈ പീഠത്തിന്റെ ഓരോ തലത്തിലും നിറഞ്ഞ് നിൽക്കുന്ന കൊത്തു പണികൾ. വിജയ നഗര സംസ്കാരത്തിന്റെ വിജയഗാഥകളും, അവരുടെ ജീവിത രീതികളും സംസ്കാര രീതികളും സാംസ്കാരിക കലാ സൗകുമാര്യങ്ങളും ഒക്കെ ഇവിടെ കല്ലിൽ കൊത്തിയ ജീവനുകളായി നമ്മെ അതിശയപ്പെടുത്തുന്നു.

ആനയേയും കുതിരയേയും ഒക്കെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കുന്നതിന്റെ രീതികൾ, ഒട്ടകങ്ങളും അവയെത്തിയ മരുപ്രദേശത്തേയും പറ്റിയുള്ള ആലേഖനം, കുളിക്കുകയും കളിക്കുകയും നൃത്തം ചെയ്യുകയും മെയ്യാഭ്യാസം അഭ്യസിക്കുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും, കാർഷിക വൃത്തി ചെയ്യുന്ന കർഷകർ, പലതരം വാണിജ്യ വൃത്തികൾ അങ്ങനെ ഒരു സംസ്കാരം തന്നെ ഈ പീഠത്തിന്റെ ചുറ്റിലും കൊത്തി വച്ചിരിക്കുന്നു. മറ്റൊരു പ്രത്യേകത ഇതിന്റെ മേലെ ഉപയോഗിച്ചിരിക്കുന്ന കല്ലിലും അത് പ്രതിധ്വനികളെ അധികരിക്കരിപ്പിക്കുന്ന രീതിയിൽ പണിതിരിക്കുന്ന കെട്ടിലും ആണെന്ന് പറയപ്പെടുന്നു. 

മഹാനവമി പീഠത്തിന് വലത് വശത്തായി അതിമനോഹരമായ ഒരു കുളം കാണാം, പുഷ്കരണി എന്നാണതിന്റെ പേര്. ആയിരം ഇതളുള്ള താമരയുടെ ആകൃതിയിലാണ് അതിന്റെ പണി.. ഒറ്റ സംഘ്യാ ക്രമത്തിൽ ഇതിന്റെ ഓരോ പടവിലും ക്രമീകരിച്ചിരിക്കുന്ന ചെറുപടികളിലും പിന്നെ നടുവിലൊരു ഒറ്റ വിളക്കും തെളിയിച്ചാൽ ആയിരം ദീപം തെളിയും എന്ന് ഗൈഡ് എണ്ണി പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല, അല്ലാതെ തന്നെ ആ കുളത്തിന്റെ ആകൃതിയും വാസ്തു രീതിയും അതി മനോഹരമായിരുന്നു. അതിനോടടുത്ത് തന്നെ ഉണ്ടായിരുന്ന ദേവീ ക്ഷേത്രത്തിലേയ്ക്ക് മഹാറാണി ഈ കുളത്തിൽ നിന്ന് വെള്ളം കോരി ധാര കോരുന്നതിൽ നിന്നായിരുന്നു ഹോളി ആഘോഷങ്ങളുടെ തുടക്കം പോലും.

കല്ലിൽ തീർത്ത കാലാസൗകുമാര്യങ്ങൾക്കൊപ്പം തന്നെ നഗര നിർമ്മിതിയിലെ വൈധഗ്ദ്യവും ദീർഘവീഷണവും നമ്മേ അത്ഭുതപെടുത്തും. ഒരാളുയരത്തിൽ കൽതൂണുകളിൽ പണിതിരിക്കുന്ന കല്പാത്തികൾ വഴിയാണ് കിലോമീറ്റർ അകലെയുള്ള തുംഗബദ്രയിൽ നിന്നുള്ള വെള്ളം ഇവിടുത്തെ കുളങ്ങളിലേയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തികൊണ്ടിരുന്നത്. കല്പാത്തികളിൽ ഗ്രൂവുകൾ ഉണ്ടാക്കി തടവച്ച് വെള്ളത്തിനെ മറുവശത്തേയ്ക്ക് തിരിച്ചു വിടുകയും മറ്റും ചെയ്തിരിക്കുന്നത് കാണുമ്പോൾ ഇവരുടെയൊക്കെ പിൻ ഗാമികൾ ആണ് നമ്മളെന്ന് പറയാൻ ലജ്ജിക്കണം. 

പുഷ്കരണിയുടെ അപ്പുറത്താണ് പുതുജനങ്ങളുടെ സ്നാനഘട്ടം. ഇവിടെ സ്ത്രീ പുരുഷന്മാർക്ക് പ്രത്യേക ഇടങ്ങളും, വസ്ത്രം മാറാനുള്ള സംവിധാനങ്ങളും ഒരോ വശത്തും കാവൽക്കാർക്കായി ഒരു സെൻട്രി പോസ്റ്റും ഉണ്ടായിരുന്നു. വെള്ളം ചീത്തയാവുന്ന മുറയ്ക്ക് അത് തുറന്ന് വിടാനുള്ള സംവിധാനവും അവിടെ ചെയ്തിരിക്കുന്നത് ഗൈഡ് കാട്ടി തന്നു, കുളത്തിനടുത്ത് ആ പൊരിവെയിലിലും പൂത്തുലഞ്ഞ് നിൽക്കുന്ന റോസതോട്ടം കണ്ടപ്പോൾ അതിശയം തോന്നി, ചോദിച്ചപ്പോഴാണറിയുന്നത് രാജഭരണ കാലത്ത് തന്നെ ഇവിടെ ഒരു പൂന്തോട്ടമായിരുന്നെന്ന്, ആ പൂക്കളിൽ തഴുകി വരുന്ന കാറ്റ് ആ പ്രദേശത്തെ സുഗന്ധപൂരിതമാക്കാൻ രാജാവിന്റെ വക ഒരു സ്പെഷ്യൽ റൊസ് സെന്റഡ് പെർഫ്യൂം. 

റൊസതോട്ടത്തിലെ മരത്തണലിൽ അല്പം കുളിർ കാറ്റും കൊണ്ടിരുന്നിട്ട് നടക്കുന്ന വഴിയാണ് പെട്ടന്ന് ഗൈഡ് വിളിച്ച് നിർത്തിയത്, അഞ്ച് പരന്ന കുഴികളുള്ള ഒരു വലിയ ചതുരകല്ല് കാട്ടി ഇതെന്താണെന്ന് വല്ല ഐഡിയയും ഉണ്ടൊന്ന് ഒരു ചോദ്യം, എത്ര ശ്രമിച്ചിട്ടും അതെന്തായിരിക്കും എന്ന് ഒരു പിടിയും കിട്ടിയില്ല, പിന്നെയാണദ്ദേഹം പറയുന്നത് അത് അന്നത്തെ ആഹാരം കഴിക്കുന്ന പാത്രമായിരുന്നെന്ന്.
നടുക്കത്തെ വലിയ കുഴിയിൽ ചോറും മറ്റ് നാലിൽ നാല് കൂട്ടം കറികളും ഒഴിച്ച് കഴിക്കാൻ കല്ല് കൊണ്ടുണ്ടാക്കിയ ഒരു ആഹാര തളിക, അന്നത്തെ രാജ ഭോജനശാലയിൽ രണ്ട് നിരകളിലായി ഇവ നിരത്തി വച്ചിരിക്കുകയായിരിക്കും നടുവിലൂടെ വെള്ളമൊഴുകുന്ന ഒരു കല്പാത്തിയും, ഒരു കൂട്ടം കഴിച്ചെഴുന്നേറ്റ് കഴിയുമ്പോൾ വെള്ളം തിരിച്ച് വിട്ട് കല്ലു പാത്രങ്ങളെ കഴുകി വെടിപ്പാക്കുന്നു..അത്രയും കേട്ട് അന്തിച്ച് നിൽക്കുമ്പോഴാണ് അയാൾ കൈ വിരൽ മുട്ട് കൊണ്ട് അതിൽ പതുക്കെ കൊട്ടിയത് കേട്ടത് മധുരമായ ഒരു ശബ്ദം. തഴമ്പിച്ച കൈകൊണ്ട് അയാൾ താളം പിടിക്കവെ കല്ലിൽ നിന്ന് ഉയർന്ന സംഗീതത്തിൽ കണ്ണ് തള്ളി.

അതേ പോലെ തന്നെയായിരുന്നു നാട്യമണ്ഡപത്തിന്റെ പടിക്കെട്ടിൽ ഇരുന്ന ആനയുടെ മസ്തകത്തിൽ കൊട്ടിയപ്പോഴും, ദൂരെയേതോ ക്ഷേത്രത്തിൽ മണിയടിക്കുന്നത് പോലെ ഒരു ശബ്ദം, നാട്യപീഠത്തിന് ചുറ്റും സ്ത്രീകൾ പലതരം ആയോധനകലകൾ ദ്വന്ദയുദ്ധങ്ങൾ നാട്യവിധികൾ ഒക്കെ നടത്തുന്ന കൽചിത്രങ്ങൾ ഉണ്ടായിരുന്നു. 700 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ മുഖ്യധാരയിൽ എത്ര സജീവമായിരുന്നു എന്നതിന്റെ തെളിവായിരിക്കുമല്ലോ അതും.

അതിനടുത്ത് തന്നെയുള്ള രഹസ്യ അറയുടെ പണിയും ചാതുര്യവും എന്നെ ആകർഷിച്ചു.ഏകദേശം പത്തടിയോളം മണ്ണേടുത്ത് മാറ്റിയപ്പോഴാണ് ഈ കാണുന്ന അവശിഷ്ടങ്ങൾ തെളിഞ്ഞിരിക്കുന്നത്, അതിൽ നിന്നും വീണ്ടും ഒരു ഏഴടി താഴ്ചയിലാണ് ഈ രഹസ്യ അറ, പുറത്ത് നിന്ന് പടിയിറങ്ങി വരുമ്പോഴെത്തുന്ന ഇരുണ്ട ഇടുങ്ങിയ ഇടനാഴികൾ തുറക്കുന്നത് ഒരു പത്തടി നീളവും വീതിയുമുള്ള ഒരു മുറിയിലാണ്, മുറിയുടെയും ഇടനാഴിയുടേയും വശങ്ങളൊക്കെ തേച്ച് മിനുക്കിയ ഗ്രാനൈറ്റാണ്, അതാവും സൗണ്ട് പ്രൂഫാവാനുള്ള കാരണം, മഹാനവമി പീഠത്തിലിരുന്ന രാജാവ് ഇവിടെ വരെയെത്തുന്നതിന് നടന്ന ഭൂഗർഭ അറകൾ ഇനിയുമുണ്ടാവില്ലേ എന്ന് ചോദിച്ച് ഡിറ്റക്റ്റീവ് ആവാൻ ശ്രമിച്ച എന്റെ ബുദ്ധിയെ തത്കാലം ഞാൻ വെറുതെ വിട്ടു.

ഒരു കാല് പോലും പേരിനില്ലാത്ത ആയിരം കാൽ മണ്ഡപവും, ഇത് കുതിര പന്തി ആയിരുന്നു പോലും പഴയ മാർക്കറ്റിന്റെ ചതുര കളങ്ങളേയും കടന്ന് ഞങ്ങൾ പിന്നെ നടന്നത് ഹസാര രാമചന്ദ്ര ക്ഷേത്രത്തിലേയ്ക്കാണ്.

രാമായണ കഥ മൂന്ന് നിരകളിലായി ചുറ്റമ്പലത്തിന് ചുറ്റും കൊത്തി വച്ചിരിക്കുന്നു എന്നാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. കഥകളും ഉപകഥകളും ചേർത്ത് ഇവ ആയിരം എണ്ണമുണ്ടെന്നും ക്ഷേത്രത്തിന് മൂന്ന് വലം വച്ച് ഓരോ ചിത്രത്തിന് മുന്നിലും ജയ് ശ്രീറാം പറഞ്ഞ് പോവുകയാണെങ്കിൽ ആയിരം രാമനാമം ജപിച്ച പുണ്യമാണെന്നും അതിനർത്ഥം നേരെ വൈകുണ്ഠം ആണെന്നും ഗൈഡ് പറഞ്ഞെങ്കിലും ഇനിയും ചെയ്തു തീർക്കാനുള്ള കുറെ ആഗ്രഹങ്ങൾ ഉള്ളത് കൊണ്ട് തത്കാലം മോക്ഷപ്രാപ്തി വേണ്ടെന്ന് വച്ച് ഞാൻ ഉള്ളിലേയ്ക്ക് കയറി.

മറ്റ് ക്ഷേത്രങ്ങളേ പോലെ തന്നെ അനുബന്ധ ദേവീ ക്ഷേത്രവും കല്യാണമണ്ഡപവും ഒക്കെ ചേർന്ന ഒരു സമുച്ചയമാണ് ആയിരം രാമചന്ദ്ര ക്ഷേത്രം. ഹസാര രാംചന്ദ്ര ക്ഷേത്രത്തിൽ നിന്ന് പോയത് സനാന സമുച്ചയത്തിലേയ്ക്കാണ്. കൂട്ടിന് കോലൈസിന്റെ തണുപ്പും ഉണ്ടായിരുന്നു. ചില സന്തോഷങ്ങൾ പ്രായത്തിന്റെ എല്ലാ നിർവചനകൾക്കും അപ്പുറത്തല്ലേ..

സനാന സമുച്ചയത്തിനുള്ളിൽ അധികം കേട് പറ്റാതെ നിൽക്കുന്ന നിർമ്മിതികളിൽ പ്രധാനം ലോട്ടസ് മഹലും കാവൽ ഗോപുരവും ആണ്. മഹാറാണിയുടെ കൊട്ടാരവും തടാകത്തിന് നടുവിലെ ജൽ മഹലും അടിത്തറ മാത്രമേയുള്ളൂ.. ലോട്ടസ് മഹൽ ഒരു ശില്പ ചാതുര്യം തന്നെയാണ്. മുഗൾ-അറേബ്യൻ നിർമ്മാണരീതിയുമായി സാമ്യമുള്ളതാണ് ലോട്ടസ് മഹലിന്റെ വാസ്തു പ്രകൃതി. സനാന സമുച്ചയത്തിൽ നിന്ന് പുറത്ത് കടന്നാൽ ആദ്യം കാണുന്നത് ആനകൊട്ടിലും ആനപാപ്പാന്മാരുടെ വാസസ്ഥലവും ആണ്. ആനപാപ്പാന്മാരുടെ വാസസ്ഥലം ഒരു മ്യൂസിയമായി മാറ്റിയിട്ടുണ്ട്. 

ആനകൊട്ടിൽ വളരെ വിസ്തൃതവും മനോഹരവുമായ ഒരു നീളൻ കെട്ടിടമാണ്, ഏത് സമയത്തും പതിനൊന്ന് ആനകൾ ഈ നഗരത്തിനുള്ളിൽ ഉണ്ടായിരുന്നു പോലും, അതി ശക്തമായ ആനപ്പടയായിരുന്നു വിജയ നഗര സാമ്രാജ്യത്തിന്റേത്. വിജയ ദേവരായരുടെ കാലത്താണ് കുതിര പടയും മുഗളണ്മാരെ തോൽപ്പിക്കാൻ തോക്ക് കാലാൾ പടയും വിന്യസിക്കപ്പെട്ടതും രാജ്യത്തിന്റെ കെട്ടുറപ്പ് കൂടിയതും. ആനപ്പുറത്തെത്തുന്ന വിശിഷ്ടാതിഥിക്ക് വന്നിറങ്ങാനായി കല്ലിൽ തന്നെ പണിത ഉയർന്ന പീഠവും, അവിടെനിന്ന് നേരെ രാജകൊട്ടാരം വരെയെത്തുന്ന നടപ്പാതയും ഒക്കെ ഏറ്റവും സൂക്ഷ്മമായി സംവിധാനം ചെയ്ത ഒരു നഗരത്തിന്റെ പൗരാണികാവശിഷ്ടങ്ങളാണ് നമ്മൾ കാണുന്നത് എന്നോർമ്മിപ്പിച്ചു കൊണ്ടിരിക്കും.

അവിടെ നിന്ന് പിന്നിലേയ്ക്ക് കുറെ അടുത്തടുത്ത് കുറെ ക്ഷേത്രാവശിഷ്ടങ്ങളാണ്. ചന്ദ്ര ക്ഷേത്രം, വീരബദ്ര ക്ഷേത്രം, കോതണ്ട രാമ ക്ഷേത്രം, രഘുനാഥ ക്ഷേത്രം എന്നിങ്ങനെ അഞ്ചോളം ക്ഷേത്രങ്ങൾ നാശോന്മുഖമായ ശോകഭാവവുമായി പടർന്നു കിടന്നു. അവശിഷ്ടങ്ങളെ താങ്ങി നിർത്തുന്ന പുതിയ കൽതൂണുകൾക്കിടയിൽ കാണുന്ന ഒന്നോ രണ്ടോ യതാർത്ഥ തൂണുകൾ കണ്ടാലറിയാം പ്രതാപകാലത്ത് അവയോരോന്നും കലാവിരുന്നിന്റെ കളിയരങ്ങുകളായിരുന്നു എന്ന്. 



രംഗനാഥ ക്ഷേത്രവും കണ്ടിറങ്ങിയ ഞങ്ങളുടെ മുന്നിലേയ്ക്കാണ് ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തള്ളി ഒരു ഉന്ത് വണ്ടി എത്തിയത്, കറങ്ങി നടക്കുന്ന കാറ്റല്ല സ്വന്തം വയറാണ് ചൂളം വിളിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്, ഇനിയും നീണ്ട് പരന്ന് കിടക്കുന്ന ഹംപിയുടെ നിഗൂഡ സൗന്ദര്യം ഞങ്ങളെ പിന്നോട്ട് വലിച്ചു കൊണ്ടിരുന്നുവെങ്കിലും ഹംപി ഹോട്ടൽ റിവ്യൂകളിൽ ഏറ്റവും നന്നെന്ന് കണ്ട മാംഗോ ട്രീയിലെ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ ചിന്ത അവസാനം വിജയിച്ചു. നേരം തെറ്റിയ നേരത്ത് അങ്ങനെ ഉച്ചയൂണ് തേടി ഞങ്ങൾ ഒരു മാവിൻ ചുവട്ടിലേയ്ക്ക് പുറപ്പെട്ടു. ഹംപിയുടെ സ്വന്തം Mango Tree..
 
(തുടരും)