Wednesday, May 29, 2019

ഭീമപുത്രന്റെ മണ്ണിൽ (മണാലി യാത്ര ഭാഗം 2)




എല്ലുകൾക്കുള്ളിലേയ്ക്ക് അരിച്ച് കയറുന്ന തണുപ്പും മഞ്ഞ് മലകൾ അതിർത്തി തിരിക്കുന്ന കാഴ്ചകളും മണാലി എത്തിയെന്ന് അറിയിച്ചു. അതിരാവിലെ ഞങ്ങൾക്കായി കാത്ത് നിന്ന പ്രിതീഷിന്റെ ഇലക്ട്രിക്ക് ബ്ളൂ എക്കോസ്പോർട്ടിൽ കയറി അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്റ്റായ ഓർച്ചാർഡ് കോട്ടേജിലേയ്ക്ക് പോവുമ്പോൾ മണാലി ടൂറിസ്റ്റ് ഹമ്പായി മാറിയതിന്റെ മുറിപാടുകൾ നഖം കൊണ്ട് കോറിയ പാടുകൾ പോലെ ചുറ്റുമുള്ള ഓരോ മലയുടെയും ഇടിഞ്ഞ് തുടങ്ങുന്ന അടരുകളിൽ കണ്ടു.

കായ്ക്കാൻ കാത്ത് നിൽക്കുന്ന ആപ്പിൾ തോട്ടത്തിന്റെ നടുക്ക് ഹെപ്റ്റ പാസ് മഞ്ഞ് മലകൾ നേരെ മുന്നിൽ കാണുന്ന പോലെ പണിത ആ കോട്ടേജിലെ തടിപാകിയ മുറികൾ മനോഹരങ്ങളായിരുന്നു. എം.ബി.എ ബിരുദധാരിയും ബാംഗളൂരിലും മറ്റും ആറ് വർഷത്തോളം ഐ.ടി ജോലി ചെയ്തിട്ടും ഷിംലക്കാരനായിരുന്ന പ്രതീഷിനെ സ്വന്തം നാടും മഞ്ഞ് മലകളും തിരിച്ചു വിളിച്ചു. അങ്ങനെ തിരിച്ചെത്തി സ്വപ്നങ്ങളുടെ ചങ്ങാടം പണിയുന്ന തിരിക്കിലാണയാൾ. സ്വപ്നങ്ങൾക്കായി അധ്വാനിക്കുമ്പോൾ പ്രായം കുറയുകയാണെന്ന് തോന്നിയിട്ടുണ്ട്, ഓരോ ശ്വാസത്തിലും പ്രതീക്ഷയുടെ പുതു ജീവൻ നിറയുന്ന പോലെ.

റൊത്തങ്കിലേയ്ക്കുള്ള ഹൈവേയുടെ വീതി കൂട്ടലും ലേ ബൈപ്പാസ് നിർമ്മാണത്തിനായി വന്മലകൾ തുരന്ന് പോകുന്ന തുരങ്കങ്ങളും അതിലോലമായ പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലുകൾക്ക് കാരണമാവുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക്ക് ജാമുകളും എങ്ങും വെളുത്ത സിമന്റ് പൊടി പോലെ ഉയരുന്ന മൺകാറ്റും. ഭൂമിയെ കാർന്ന് തീർക്കാതെ ഒന്നും ചെയ്യാൻ ആവാത്ത മനുഷ്യന്റെ സങ്കുചിതബുദ്ധി. ഓരോ മഴ പെയ്യുമ്പോഴും ഇപ്പോൾ മരണഭയമാണെന്ന് ഡ്രൈവർ വിജയ് പറഞ്ഞതിന്റെ ഗൗരവം ഒരു ചെറിയ വെള്ളച്ചാലിൽ അടർന്ന് വീഴാവുന്ന വലിയ പാറക്കഷണങ്ങൾ കണ്ടപ്പോൾ മനസ്സിലായി.


ഇഞ്ചിച്ചായും വെണ്ണക്കഷണം ഉരുകിയിറങ്ങിയ ആലൂപറാട്ടയും പഴയ നോർത്തിന്ത്യൻ ഓർമ്മകൾക്ക് ജീവൻ കൊടുത്ത പോലെ. നിറഞ്ഞ വയറും അതിലും നിറഞ്ഞ മനസ്സുമായി ഞങ്ങൾ മണാലി ലോക്കൽ ദർശനത്തിനിറങ്ങി. വസിഷ്ഠ ക്ഷേത്രം ആയിരുന്നു ആദ്യ ലക്ഷ്യം. വസിഷ്ഠ മഹർഷിയുടെ ആശ്രമം ആയിരുന്നു എന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പിന്നിൽ, അതിന്റെ കൂടെ ഒരു ശിവ ക്ഷേത്രവും ദേവീ ക്ഷേത്രവും ചൂട് നീരുറവ നിറയുന്ന ഒരു കുളവും (പുണ്യ തീർത്ഥം) ഉണ്ട്.

ഹിമവാന്റെ മടിത്തട്ടിൽ കിടക്കുന്ന ഈ താഴ്വര ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വേനൽ ചൂടിൽ പൊള്ളുമ്പോൾ മഞ്ഞുരുകിയ തണുത്ത വെള്ളവും മഞ്ഞ് മലകളെ തട്ടി വരുന്ന തണുത്ത കാറ്റും കൊണ്ട് കുളിർന്ന് കിടക്കും, അത് കൊണ്ട് തന്നെ വേനൽ പഴുക്കുമ്പോൾ ഇങ്ങോട്ടേയ്ക്ക് സന്ദർശകപ്രവാഹമായിരിക്കും. പ്രകൃതിയോട് ചെയ്യുന്നതിന് പകരമെന്ന പോലെ ഇവിടെയും ചൂട് കൂടുന്നുണ്ട്. രോത്തങ്ക് പാസ് എന്ന മൈൽ സ്റ്റോൺ അച്ചീവ്മെന്റ് അല്ല മനസ്സിൽ എങ്കിൽ, മഞ്ഞ് കാണാൻ ആണ് മണാലി യാത്രയെങ്കിൽ ഓഫ് സീസണിൽ പോയാൽ വേനൽക്കാലത്ത് പോവുന്നതിന്റെ പകുതി ചിലവിൽ മഞ്ഞ് തൊപ്പിയിട്ട്, മഞ്ഞ് കൂടാരം കെട്ടി തിരിച്ച് വരാനാവും.

ഹിമാലയൻ ക്ഷേത്രങ്ങളുടെ പ്രത്യേകത അവയുടെ അതി സങ്കീർണ്ണമായ തടി പണിയാണ്. ദേവതരുവെന്നറിയപ്പെടുന്ന സാൽ മരങ്ങളാണ് പണ്ടൊക്കെ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് പോലും. അതിസൂക്ഷ്മമായ കൈപ്പണി ചെയ്യാനാവുന്നതും ആയിരക്കണക്കിന് വർഷങ്ങൾ കേട് കൂടാതെ നിൽക്കാനാവുന്നതും ആയിരിക്കും കാരണം.

ഒരു ചെറിയ കുന്നിന്മുകളിലെ ക്ഷേത്രത്തിലെയ്ക്കുള്ള വഴിക്കിരുവശവും വാണിഭക്കടകളുടെ നിറക്കൂട്ട്. തടിയിൽ തീർത്ത കമ്മലും മാലകളും ഒക്കെയാണ് എന്റെ കണ്ണിലുടക്കിയത് എന്ന് പറയേണ്ടതില്ലല്ലോ.

തണുപ്പത്ത് കുടിച്ച തന്തൂരി ചായ ഉണ്ടാക്കുന്ന രീതിയും ചുടാത്ത മൺകപ്പിൽ അതിന്റെ രുചിയും ഒരു വ്യത്യസ്ഥ അനുഭവം ആയിരുന്നു, അതിരുചികരവും. അവിടെ കണ്ട മുയലുകൾക്ക് സാധാരണ മുയലുകളേക്കാൾ നാലിരട്ടി വലുപ്പം ഉണ്ടായിരുന്നു, എങ്കിലും ചുവന്ന ഗോട്ടിക്കണ്ണുകളിൽ അതേ പേടി. അവയുടെ രോമം കൊണ്ടുണ്ടാക്കിയതെന്ന് പറഞ്ഞ് കാണിച്ച പതുപതുത്ത കമ്പിളി തൊട്ട് നോക്കാൻ തോന്നാഞ്ഞത് ആ കണ്ണുകളുടെ ഓർമ്മ നിലനിന്നത് കൊണ്ടാവും.

വസിഷ്ഠ ക്ഷേത്രത്തിൽ നിന്ന് പോയത് ഹഡിംബ ക്ഷേത്രത്തിലേയ്ക്കാണ്. ഭീമന്റെ ആദ്യ ഭാര്യ. ഹിമാവാന്റെ പുത്രി, അതിവീരനായ ഘടോൽഖചന്റെ അമ്മ. ഹഡിംബ ക്ഷേത്രത്തിലേയ്ക്കുള്ള പടികെട്ടുകൾക്കിരുവശവും ആകാശത്തോളം വളർന്ന് നിൽക്കുന്ന പൈൻ മരങ്ങളും ആ ഐതീഹ്യ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് ഭീമാകാരം പൂണ്ടവയാണെന്ന് തോന്നും.


പടികൾ കയറുമ്പോഴാണ് പ്രകൃതിയുടെ ഭാവം പെട്ടന്ന് മാറിയത്, മണ്ണും പൊടിയും ഉയർത്തി വലിയ മരങ്ങളുടെ ഇടയിലൂടെ വീശിയടിച്ച കാറ്റിന്റെ ഹുംകാരം പേടിപ്പെടുത്തുന്നത് തന്നെ ആയിരുന്നു.

ഘടോൽഖചന്റെ തറയ്ക്ക് മുന്നിൽ തൂക്കിയിരുന്ന യാക്കിന്റെ കൊമ്പിന്റെ ആകൃതിയിൽ ഉണ്ടാക്കിയ മണി മനോഹരമായി തോന്നി.. ഓരോ മരത്തിലും ചുവന്ന് തുണി ചുറ്റി തറച്ച് വച്ചിരുന്ന യാക്ക് കൊമ്പുകൾ അവിടെയൊക്കെ നിറഞ്ഞ് പതഞ്ഞൊഴുകുന്ന നാടോടികഥകളുടെ ബുക്ക്മാർക്കുകൾ ആണെന്ന തോന്നലുണ്ടാക്കി.


മണാലിയിലെ മറ്റ് ആകർഷണങ്ങളാണ് ബയോപാർക്കും ക്ളബ് ഹൗസും അതിപ്രസിദ്ധമായ ബുദ്ധക്ഷേത്രവും. പാർബതി നദിയുടെ കൈവഴി പടർന്നൊഴുകുന്ന കരയിൽ തണുത്തുറഞ്ഞ വെള്ളത്തിൽ കാൽ നനച്ചിരിക്കുമ്പോൾ സൂര്യൻ യാത്ര പോലും പറയാതെ മലകൾക്കപ്പുറത്ത് മറഞ്ഞ് കളഞ്ഞു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളുമായി മഞ്ഞ് ശിഖരത്തിലേയ്ക്ക് നോക്കി തീകുണ്ഡത്തിന് ചുറ്റുമിരിക്കുമ്പോൾ ദിവസങ്ങൾക്ക് നീളം കുറവാണെന്ന് തോന്നി. പ്രതീക്ഷ് അപ്പോഴും കോട്ടേജിന്റെ ചുറ്റും പൂച്ചട്ടികൾ നിരത്തുന്നുണ്ടായിരുന്നു.


(തുടരും)


മഞ്ഞ് തൊപ്പി തേടി ഒരു യാത്ര- (മണാലിയാത്ര- 1)

തണുപ്പിലേയ്ക്ക് ഒരു യാത്ര പോകണം.. വേനൽ ചൂട് പൊഴിയുന്നതിനൊപ്പം മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. മണാലിയും മഞ്ഞും എന്ന ചിന്ത വന്നതും ഏതോ കടങ്കഥയ്ക്ക് ഉത്തരം കിട്ടിയ പോലെ മനസ്സ് ഉഷാറായി. മഞ്ഞിന്റെ താഴ് വരയിലേയ്ക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കങ്ങളായി പിന്നെ.
മഞ്ഞിന്റെ തൊപ്പിയിട്ട മലകൾ പൊതിഞ്ഞ് പിടിച്ച മണാലി‌ ബ്രിട്ടീഷ് കാലം മുതലേ വേനൽക്കാല സങ്കേതമാണ്. ലേയിലേയ്ക്ക് നയിക്കുന്ന റൊത്തങ്ക് പാസും സ്പിറ്റി വാലിയിലേയ്ക്ക് കടക്കുന്ന ഹെംപ്റ്റ പാസും മണാലിയെ ചുറ്റി നിൽക്കുന്നു.
മണാലിയിലേയ്ക്ക് ഡെൽഹിയിൽ നിന്നും ചണ്ഡീഗഢിൽ നിന്നും ഹിമാചൽ, ഹരിയാന, പഞ്ചാബ് റോഡ് വേയ്സിന്റെ ബസ്സുകൾ‌ നിരന്തരം പോകുന്നുണ്ട്. പ്രൈവറ്റ് ബസ്സുകൾ‌ 14 മണിക്കൂർ യാത്രയുടെ മുഷിപ്പ് വലിയൊരു അളവ് വരെ കുറയ്ക്കും. ഏറ്റവും അടുത്ത എയർപോർട്ടായ ബുണ്ടറിലേയ്ക്ക് ഡെൽഹിയിൽ നിന്ന് വിരളമായി ഫ്ലൈറ്റ് സർവ്വീസും ഉണ്ട്.
മഞ്ഞ് കാണാവുന്ന ഷിംലയിലെ കുഫ്രി താഴ് വരയും മറ്റും ചർച്ചയിൽ കടന്നു വന്നുവെങ്കിലും ഒരിക്കൽ മണാലിയിലെ താമസത്തിനായുള്ള അന്വേഷണം ഓർച്ചാർഡ് റിസോർട്ടെന്ന ഹോം സ്റ്റേയിൽ എത്തിയപ്പോൾ മണാലി തന്നെയെന്ന് തീരുമാനമായി.
ബാൽക്കണിയിലൂടെ കാണുന്ന മഞ്ഞ് മലകൾ നിറഞ്ഞ ചിത്രം ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഓഫ്‌ സീസണിലെ അവസാന ആഴ്ചകളാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിഞ്ഞിട്ടും റോത്തങ്ക് പാസെന്ന സാഹസികതയിൽ എത്താനാവില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ എന്ന് പറയുമ്പോൾ യാത്രയെ സ്നേഹിക്കുന്ന പോപ്പിൻസ് എന്ന് പേരിട്ട ഞങ്ങളുടെ യാത്രാഗ്രൂപ്പ്.. പഴയ പലനിറമുള്ള പോപ്പിൻസ് മിഠായികളെ പോലെ പെണ്ണത്തമെന്ന ഒരേ ആട പൊതിഞ്ഞവർ.
ഡെൽഹിയുടെ നാല്പത്തിമൂന്ന് ഡിഗ്രിയിലേയ്ക്ക് വിമാനമിറങ്ങിയപ്പോൾ ബാംഗളൂരിൽ കുളിർകാറ്റായിരുന്നു എന്ന് തോന്നി. ചൂടായ തന്തൂർ അടുപ്പിനടുത്ത് നിൽക്കുന്ന പുകച്ചിൽ. വൈകുന്നേരം മണാലിയിലേയ്ക്കുള്ള ബസ്സിൽ ഏസിയിൽ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന്‌ നേരെയായത് ...അർദ്ധരാത്രിയെപ്പോഴോ ഏസി നിർത്തിയിട്ടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ദേവന്മാരുടെ താഴ് വരയിലേയ്ക്കുള്ള യാത്ര ലക്ഷ്യത്തോടടുക്കുന്നു എന്ന് മനസ്സ് തുടിച്ചു.
(തുടരും)

Sunday, February 24, 2019

മഴയും മരുഭൂമിയിലെ കനാലും - (കറുത്ത പൊന്നിന്റെ നാട്ടിലൂടെ- ഭാഗം-3)



പ്രേതങ്ങൾ കഴിഞ്ഞാൽ പിന്നെ ഇഷ്ടപെട്ട മറ്റൊരു വിഷയം ആഹാരം  ആണ്.അത് കൊണ്ട് തന്നെ ഇത് വരെ കണ്ടിട്ടില്ലാത്ത പച്ചക്കറി-മത്സ്യ-മാംസ മാർക്കറ്റ് കാട്ടിത്തരാം എന്ന് പറഞ്ഞ വഴി ചാടി പുറപ്പെട്ടത്.

ഫിഷ് മാർക്കിലേയ്ക്കെന്നും പറഞ്ഞ് പോവുന്നത് ഒരു മാളിലേയ്ക്കാണല്ലോ എന്ന ചിന്ത ആയിരുന്നു Dubai Deira water front fish market ന്റെ പാർക്കിങ്ങ് സ്പേസിലേയ്ക്ക് വണ്ടി കയറുമ്പോൾ. പല നിലകളിലായി ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന ഇമ്മിണി വല്യൊരു അങ്ങാടിക്കടയാണതെന്ന് പെട്ടന്ന് മനസ്സിലായി. നടന്ന് നടന്നങ്ങനെ ക്ഷീണിക്കുമ്പോൾ ഇരിയ്ക്കാൻ സ്റ്റീൽ കസേരകളും കാശിട്ടാൽ കൂൾഡ്രിംസും ചിപ്പ്സുമൊക്കെ തരുന്ന സുന്ദരൻ മെഷീനുകളും ഉണ്ട്.

വലിയ താല്പര്യമില്ലെങ്കിലും പച്ചക്കറികളുടെ ഭാഗത്തേയ്ക്കാണ് ആദ്യം പോയത്. പല നാടുകളിൽ നിന്നെത്തിയ പേര് മാത്രം കേട്ടിട്ടുള്ള ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒക്കെ ‘ദാ ഇപ്പ വന്നേയുള്ളൂ‘ എന്ന ഭാവത്തിൽ ഫ്രഷായി ഇരുപ്പുണ്ട്. കൊള്ളാവുന്ന ഒരു തണ്ണിമത്തങ്ങയുടെ വലുപ്പം കണ്ടാൽ മൂന്ന് ദിവസത്തേയ്ക്ക് കഴിക്കാൻ അത് മതിയെന്ന് തോന്നിപ്പോവും.

പല നിറങ്ങളിലും പല പ്രായത്തിലും ഉള്ള ഈന്തപ്പഴങ്ങൾ തന്നെയാണ് എന്റെ കണ്ണിൽ ആദ്യം ഉടക്കിയത്. നാട്ടിലെ പോലെ തന്നെ ടേസ്റ്റ് ചെയ്യാൻ തരുന്ന പരിപാടി എനിക്കിഷ്ടപെട്ടു, അവിടുള്ള ഈന്തപ്പഴങ്ങളിൽ നിന്നെന്നല്ലാം തന്നെ രുചി നോക്കിയിട്ടും മതി വരാഞ്ഞ് വിളഞ്ഞ് പഴുത്ത പാകം അല്പം വാങ്ങി കൈയ്യിൽ വച്ചു. നാട്ടിൽ തിന്നിട്ടുള്ള പേരുറപ്പിക്കാനാകാത്ത ഏതോ പഴത്തിന്റെ ടേസ്റ്റുണ്ട് അതിന്.

പച്ചക്കറി വിഭാഗത്തിൽ നിന്ന് നടന്നത് ഫിഷ് സ്റ്റാളിലേയ്ക്കാണ്. ഈ രാജ്യത്ത് മൊത്തമായി കാണുന്ന അടുക്കും ചിട്ടയും വൃത്തിയും തന്നെ അവിടുത്തെയും പ്രധാന ആകർഷണം, കാണുന്നവരിൽ മൂന്നിലൊന്ന് മലയാളികൾ ആണെന്നും ഒരു സന്തോഷമായിരുന്നു, ഇവിടുത്തെ നിലാവുദിക്കുന്ന കണക്കിൽ പെരുനാള് ആഘോഷിക്കുന്നൊരു നാട്ടിൽ നിന്ന് വന്നതിന്റെ സന്തോഷം.


ഫിഷ് മാർക്കറ്റ് കണ്ടിറങ്ങിയപ്പോൾ തന്നെ ഉച്ചയായി. വാട്ടർ ഫ്രണ്ടിലുള്ള കസേരകളിൽ ഇരുന്ന് അവിടുത്തെ കടയിൽ നിന്ന് ബർഗറും ഫിംഗർ ചിപ്സും കഴിക്കാൻ കാത്തിരിക്കുമ്പോൾ ഓണത്തിന് തുമ്പികളെ കാണുന്ന പോലെ ഉയർന്നും താഴുന്നും പല നിറങ്ങൾ വാലറ്റത്തും വയറ്റത്തും അടിച്ച വിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ മൂളി പറക്കുന്നുണ്ടായിരുന്നു.

കണ്ണെത്തുന്ന ദൂരത്ത് അങ്ങേക്കരയിൽ തകൃതിയായി വലിയ ക്രേനുകളും മണ്ണ് വാരികളും പണിയെടുക്കുന്നുണ്ടായിരുന്നു. കടലിലേയ്ക്ക് നീണ്ട് കിടക്കുന്ന ഒരു പാലത്തിന്റെ മുകളിലെന്ന പോലെ, അതെന്തായിരിക്കും എന്ന് കൗതുകത്തോടെ നോക്കിയിരുന്നപ്പോഴാണ് നമ്മുടെ നാട്ടിൽ കാട് കയ്യേറുന്നത് പോലെ അവിടെ കയ്യേറുന്നത് കടലാണെന്ന് അറിഞ്ഞത്.  കടലിൽ നിന്ന് ഉയർത്തിയെടുത്ത ഒരു ദ്വീപ് തന്നെയാണ് UAE എന്ന ഈ സാമ്രാജ്യം, ഇപ്പോഴും കടലിലെ തിരകൾ തീരത്തോടടുക്കുമ്പോൾ ശക്തി കുറയാനും, കടൽക്ഷോഭങ്ങൾ തീരത്തോളം എത്താതിരിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങളാണത്രേ വിന്യസിച്ചിരിക്കുന്നത്. പണവും ടെക്നോളജിയും കൈകോർക്കുമ്പോൾ മരുഭൂമിയും കടലും മനുഷ്യന് വിളഭൂമിയാകുന്ന നിറക്കാഴ്ചകളാണ് ചുറ്റിലും.


ഉച്ച തിരിഞ്ഞപ്പൊഴേയ്ക്കും ഒരു മഴക്കാറ് ഉരുണ്ട് കൂടുന്നുണ്ടായിരുന്നു, എന്നും മഴ ഇഷ്ടമാണെങ്കിലും ഇന്ന് പെയ്താൽ ഞാൻ പിണങ്ങും എന്ന് പറഞ്ഞിട്ടും കുറുമ്പ് കാട്ടുന്ന കുസൃതിയെ പോലെ അവളും കുണുങ്ങി കുണുങ്ങി ഞങ്ങളുടെ കൂടെ തന്നെ വന്നു.

ദൈറയിൽ നിന്നും പോയത് ദുബായിലെ പോഷ് ബീച്ചുകളിൽ ഒന്നായി പേര് കേട്ട La Mer Beach ലേയ്ക്കാണ്. ഇരുൾ വീണിട്ടില്ലാത്തതിനാൽ തുറന്ന് തുടങ്ങിയിട്ടല്ലാത്ത കടകളും തിരക്കധികമില്ലാത്ത ബീച്ചും കണ്ടു. കൂടുതലും വിദേശികളെ കൊണ്ട് നിറഞ്ഞ ബീച്ചിൽ മോട്ടർ ബൈക്കും സർഫിങ്ങും വൃത്തിയായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കുളിമുറികളും ഷവറുകളും ഒക്കെയുണ്ടായിരുന്നു. 

ജുമൈറ 1 ഭാഗത്തുള്ള ഈ ബീച്ചിന്റെ ഒരു വശത്ത് വാട്ടൽ സ്പോർട്സ് കളികൾ നിറഞ്ഞ ഒരു വാട്ടർ പാർക്കും, മറുവശത്ത് ബീച്ച് സൈഡ് വില്ലകളും കണ്ടു. ഒരു വശത്ത് കടലും മറുവശത്ത് ദുബായ് നഗരത്തിലെ അംബര ചുംബികളേയും ഒരേ ഫ്രേമിൽ കാണാനാവുന്നത് ഒരു മനോഹര കാഴ്ചയാണ്.


La Mer ലെ സൗന്ദര്യം ആസ്വദിച്ച് എല്ലാം മറന്ന് ഞങ്ങൾ നടക്കുമ്പോൾ സൂര്യൻ എന്നത്തേയും പൊലെ പടിഞ്ഞാറ് നോക്കി നടക്കുകയായിരുന്നു. സന്ധ്യക്ക് കാണേണ്ട മറ്റൊരു കാഴ്ചയുണ്ട് എന്ന് പറഞ്ഞ് ഞങ്ങളും തിരക്ക് പിടിച്ച് ബർ ദുബായ് ക്രീക്കിലേയ്ക്ക് പുറപ്പെട്ടു. ചേക്കേറുവാൻ പറക്കുന്ന പക്ഷികളുടെ ഒരു അപൂർവ്വ ദൃശ്യം ഭാഗ്യമുണ്ടെങ്കിൽ കാണാം എന്നായിരുന്നു കൂട്ടുകാരി പറഞ്ഞത്, പക്ഷേ  കാറ്റിനേയും കൂട്ട് പിടിച്ച് മഴയും ഞങ്ങളുടെ പിന്നാലെ കൂടിയ മഴ ആ ഭാഗ്യം ഇല്ലാതാക്കി.

ബർ ദുബായിലെ തിരക്കേറിയ മാർക്കെറ്റിൽ കേട്ടത് കൂടുതലും മലയാളം തന്നെ. ഒരു ചൂട് ചായയും കുടിച്ച് ക്രീക്കിനടുത്തേയ്ക്ക് നടന്ന ഞങ്ങളുടെ മുന്നേ പിശറൻ കാറ്റെത്തി. പൊടി പറത്തി ചുഴറ്റി വീശി പറക്കുന്ന കാറ്റിനോടൊപ്പം മഴയും വന്നപ്പൊൾ പകലിന്റെ അവസാന നാളവും പൊലിഞ്ഞിരുന്നു.

മഴയിൽ നിന്ന് രക്ഷപെടാൻ കയറി നിന്നത് അബ്ര മാർക്കറ്റിൽ ആണ്, പഴയ കാല മാർക്കറ്റിന്റെ രൂപസാദൃശ്യം നിലനിർത്തി പണിതിരിക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ള മാർക്കറ്റ്. ഇന്ത്യയിലും പാക്കിസ്ഥാനിലും നിന്നുള്ള തുണിത്തരങ്ങളും അത്തറും, തുർക്കിയിൽ നിന്നുള്ള വൈറ്റ് പോട്ടറിയിലുണ്ടാക്കിയ പാത്രങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈഫ്രൂട്ട്സും ഒക്കെ നിറഞ്ഞ ഇടുങ്ങിയ വഴികൾ.. ചിലയിടത്തൊക്കെ ദില്ലിയിലെ സരോജിനി നഗർ മാർക്കറ്റിനെ ഓർമ്മിപ്പിച്ചു.

മഴ മാറുന്നതിന് മുന്നെ ദുബായിലെ ഒരേയൊരു ഹിന്ദു ക്ഷേത്രവും കണ്ട് വരാം എന്ന് കരുതി ഇടവഴികളിലൂടെ നടന്ന് ഒന്നാം നിലയിലുള്ള നോർത്ത് ഇന്ത്യൻ മാതൃകയിൽ ഉള്ള ക്ഷേത്രത്തിന് മുന്നിൽ എത്തിയത്. ചുവന്ന പട്ടും, പൂക്കളും ചരടും ഒക്കെ വിൽക്കുന്ന കടകളായിരുന്നു അതിന് ചുറ്റും.  മഴ ഒരുവട്ടം പെയ്തൊഴിഞ്ഞതും അന്തരീക്ഷം പിന്നെയും തെളിഞ്ഞു.

അബ്രകൾ അക്കരെയിക്കരെ ഓടി തുടങ്ങിയിരുന്നു. ഇന്നത്തെ ദിവസം അക്കരെ കരയിലെ ഗോൾഡ് സൂക്കും കണ്ട് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ അടുത്ത അബ്രയിൽ കയറി.

ദുബായ് ക്രീക്കിന്റെ ഒരു കരയിൽ നിന്ന് മറ്റേ കരയിലേയ്ക്ക് റോഡ് മാർഗ്ഗവും ഈ ചെറു ബോട്ടുകൾ വഴിയും പോവാം. തടിയിൽ നിർമ്മിച്ച നടുക്ക് അല്പം ഉയരത്തിൽ ഇരിപ്പിടവും, താഴേയ്ക്ക് ഒരാൾ പൊക്കത്തിൽ ഉള്ള അറയും മുകളിൽ മേൽക്കൂരയും ഉള്ള ബോട്ടിനാണ് അബ്ര എന്ന് പറയുന്നത്. ഹൗസ് ബോട്ടിനെ ഓർമ്മിപ്പിക്കുന്ന ചെറിയ ബോട്ടുകളും അല്പം വലിയ ഉല്ലാസകപ്പലുകളും എല്ലാം ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.


അങ്ങേക്കരയിലെത്തിയപ്പോഴേയ്ക്കും ഒളിച്ച് നിന്ന മഴ ഇരട്ടി ശക്തിയോടെ പിന്നെയും പെയ്തു.. മഴ കൊഴിയും വരെ ചൂട് ചായയും കടല പുഴുങ്ങിയതും കഴിച്ച് കാത്തിരിക്കുമ്പോഴും മരുഭൂമിയുടെ നെഞ്ച് തണുക്കാൻ പെയ്യുന്ന മഴയെ ചീത്ത പറയാൻ തോന്നിയില്ല.

നിലാവ് പെയ്യുന്ന തീരത്ത് നമ്മൾ എത്തുന്ന നേരവും നിമിഷങ്ങളും മാത്രം നമുക്ക് സ്വന്തം എന്ന സൂഫി വാക്കുകൾ ഓർത്ത് കൊണ്ട് പുതുമഴ നനഞ്ഞ തടിയുടെ മണം നുകർന്നിരുന്നു.

(തുടരും)

Saturday, February 16, 2019

റാസ് അൽ ഖൈമയിലെ വലിയ വീടുകൾ(കറുത്ത പൊന്നിന്റെ നാട്ടിലൂടെ ഭാഗം-2)


മരണത്തിനപ്പുറം എന്ത് എന്ന അറിവില്ലായ്മ തന്നെയാവും മരണാനന്തര ജീവിതത്തെയും അവിടേയ്ക്ക് കടന്ന് പോവുന്നവരേയും പറ്റി നമ്മൾ ഇത്ര ജിജ്ഞാസുക്കളാവുന്നത്.

രാവിലെ പുറപ്പെട്ടത് റാസ് അൽ ഖൈമയിലേയ്ക്കുള്ള വഴിയിൽ ടൂറിസ്റ്റ് മാപ്പിൽ ഇനിയും ഇടം പിടിക്കാത്ത Al Jazirat Al Hamra എന്ന പ്രേത ഗ്രാമത്തിലേയ്ക്കായിരുന്നു. അറബിയിൽ ചുവന്ന ദ്വീപ് എന്ന് അർത്ഥം വരുന്ന ഈ മുക്കുവ ഗ്രാമത്തിൽ 1830 കളിൽ 200 ഇൽ പരം ആളുകൾ താമസിച്ചിരുന്നു എന്ന് കണക്കുകൾ പറയുന്നു. എണ്ണ ഖനികൾ കണ്ടെത്തുന്നത് മുന്നെയുള്ള കടലൊര ഗ്രാമ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ് ആ ചുറ്റുവട്ടം മുഴുവൻ.

കടൽജീവികളുടെ തോടുകൾ നിറഞ്ഞ കടലോര മണൽ കലർന്ന മണ്ണിലുണ്ടാക്കിയ മൺകട്ടകൾ കുഴമണ്ണ് കൊണ്ടുണ്ടാക്കിയ മതിലുകളും ഭിത്തികളും ഉള്ള വീടുകൾ, വാതിലുകളും ജനലുകളും ഒന്നും തന്നെ കാണാനില്ല, മരുഭൂമിയുടെ സ്വന്തം മുൾച്ചെടികൾ പല വീടുകൾക്കുള്ളിലെയും നിഴലിൽ തഴച്ച് വളർന്ന് നിൽക്കുന്നു.

ഇവിടെ താമസിച്ചിരുന്ന മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണമുണ്ടായ കൂട്ടപലായനം ആണെന്നും എണ്ണ ഖനികൾ തെളിയിച്ച പുതു ജീവിതം തേടി അബുദാബിയിലേയ്ക്ക് ഗ്രാമീണർ കുടിയേറിയത് കൊണ്ടുണ്ടായ വിജനതയാണിതെന്നും വാദങ്ങളുണ്ട്. പാഴ്ഭൂമിയുടെ നിശബ്ദതയും ചീറിയടിക്കുന്ന മണൽകാറ്റും കൊണ്ടുണ്ടായ ആരുടെയെങ്കിലും മനോകാമനയാവാം പ്രേതങ്ങൾ.

ഞങ്ങളെ കണ്ട് പ്രേതങ്ങൾക്കൊന്നും പ്രത്യേക ജിജ്ഞാസ തോന്നാഞ്ഞത് കൊണ്ടാവാം മറ്റ് സംഭവവികാസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾ അവിടെ നിന്ന് പോന്നു. മരുഭൂമിയിലെ ചൂടിനെ പറ്റിയുള്ള കനൽകഥകളുടെ ഓർമ്മയിൽ ആണ് നവംബർ മാസം തിരഞ്ഞെടുത്തതെങ്കിലും ഉച്ചയാവുന്നതിന് മുന്നേ തന്നെ വെയിൽ കത്തിപ്പിടിക്കുന്നുണ്ടായിരുന്നു.

RAK എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന RAS Al khaima യിലേയ്ക്കുള്ള തിരിക്കുമ്പോൾ പിന്നിലേയ്ക്ക് ഓടിപ്പോവുന്ന വഴിക്കിരുവശവും അറ്റം കാണാത്ത മരുഭൂമിയൊൽ അവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരുടെ ലക്ഷ്യം കാണുന്ന പ്രവർത്തനങ്ങളും കണ്ടിരുന്നു.

ഹജാർ പർവ്വതങ്ങളുടെ അടുക്കുകൾ കൊണ്ട് അതിരിട്ട തീരദ്ദേശ പ്രവിശ്യയാണ് റാസ് അൽ ഖൈമ. വഴിയരുകുകളിൽ ഉരുൾപൊട്ടലിൽ വീണ മലമ്പ്രദേശം പോലെ കല്ലുകൾ പരന്നൊഴുകി കിടക്കുന്നതിന്റെ കാരണം തിരഞ്ഞപ്പോൾ UAE ൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന പ്രദേശമാണിതെന്നും അതിശക്തമായ മഴയിൽ ഇവിടെ മണ്ണിടിച്ചിൽ കൂടുതൽ ആണെന്നും സുഹൃത്ത് പറഞ്ഞു. വരണ്ട കിടക്കുന്ന ആ ഭൂമിയുടെ ഓർമ്മകളിൽ പോലും ഒരു മഴ ഉണ്ടാവുമോ എന്നെനിക്ക് സംശയം തോന്നി അത്ര മാത്രം വരണ്ട ഭൂപ്രദേശങ്ങൾ.


UAE യുടെ 72 ആം വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എല്ലായിടത്തും കണ്ടു, വഴി നീളെ പാറിപ്പറക്കുന്ന പതാകകളും പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച് തുടങ്ങിയ വീടുകളും കെട്ടിടങ്ങളും, എന്നിട്ടും ഏറ്റവും അത്ഭുതം തോന്നിയത് ഹജാർ മലനിരകളിലൊന്നിൽ അങ്ങ് ദൂരെ പാറിപ്പറക്കുന്ന ആ ഒറ്റപ്പതാക കണ്ടാണ്, അല്ലെങ്കിലും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ദൈനംദിന ചരിത്രങ്ങൾ കാണുന്ന മണ്ണാണല്ലോ ഇത്..

ഞങ്ങളുടെ യാത്ര റാസ് അൽ ഖൈമയിലെ ദഹാഹ് കോട്ടയിലേയ്ക്ക് ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശം തടുക്കാൻ പണികഴിപ്പിച്ച കോട്ടയുടെ ഒരു ലുക്കൗട്ട് പോസ്റ്റായിരിന്നിരിക്കണം ഇപ്പോൾ കാണുന്ന ഈ കോട്ട ഭാഗങ്ങൾ, UAE ൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട എന്നറിയപ്പെടുന്നത് ദയാഹ് ഫോർട്ട് ആണ്.

മൺകട്ടകൾ കൊണ്ട് പണിത് കുഴമണ്ണ് തേച്ചുറപ്പിച്ച കോട്ടയിലേയ്ക്ക് കയറിപ്പോവാൻ പടികൾ പണിതിട്ടുണ്ട്. എന്നിട്ടും മുകളിൽ എത്തിപ്പെടാൻ നല്ലൊരു ശ്രമം നടത്തേണ്ടി വന്നു. തൊണ്ട വരളുന്ന വേവറിഞ്ഞു. കോട്ടയിൽ നിന്ന് നോക്കുമ്പോൾ ഒരു വശത്ത്  അജയ്യഗർവ്വുമായി ഹജാർ പർവ്വത നിരകളും മറുവശത്ത് ദൂരത്തായി കടലും കാണാം. അതിനിടയ്ക്ക് റാസ് അൽ ഖൈമയുടെ ഗ്രാമ നഗര ജീവിതവും. ഒട്ടകങ്ങളും ആടുകളും നിറഞ്ഞ തൊഴുത്തുകളുള്ള ഒരു ഫാം ഹൗസ് മുകളിൽ നിന്ന് നോക്കിയപ്പൊൾ താഴത്തായി കണ്ടു. നമ്മുടേതല്ലാത്ത നാടുകളും ജീവിതങ്ങളും നമ്മിൽ നിറയ്ക്കുന്ന കൗതുകങ്ങൾ എന്ത് മാത്രമാണ്.


ദുബായ്, ഷാർജ പോലെയുള്ള പ്രവിശ്യകളുമായി താരതമ്യം ചെയ്താൽ റാസ് അൽ ഖൈമയിൽ ജനവാസം വളരെ കുറവാണ്. ഗ്രാമ ജീവിതത്തിന്റെ നേർ ദൃശ്യങ്ങളും വിവരിക്കാൻ ആവാത്ത വിധം പടർന്ന് കിടക്കുന്ന ആഡംബര വീടുകളും വിജനമായ വഴികളിൽ കണ്ടു.


റാസ് അൽ ഖൈമയുടെ ചരിത്രം 7000 വർഷത്തിലും പഴക്കമുണ്ടെന്ന് ഇവിടുന്ന് കണ്ടെടുത്ത ശേഷിപ്പുകൾ പറയുന്നു. ആ ചരിത്രം വളരെ മനോഹരമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കോട്ടയിൽ പ്രവർത്തിക്കുന്ന റാസ് അൽ ഖൈമ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.  ടിക്കറ്റ് എടുത്ത് കയറുന്നിടത്ത് ആർക്ക് വേണമെങ്കിലും കുടിക്കാനായി വെള്ളിക്കൂജയിൽ വച്ചിരിക്കുന്ന കാവ രുചിച്ച് നോക്കി. അറബി സുന്ദരന്മാരുടെ സൗന്ദര്യ രഹസ്യം അതാണെന്ന് പ്രലോഭിപ്പിച്ചിട്ട് പോലും ഒരിറക്കിൽ കൂടുതൽ കുടിക്കാനായില്ല.


കടലിൽ നിന്ന് കിട്ടുന്ന പലതരം ചിപ്പികൾ, വർണ്ണമനോഹരമായ പവിഴപ്പുറ്റുകൾ, അവ കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ, 200 വർഷങ്ങൾക്ക് മുന്നേ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ ആഭരണങ്ങൾ, പഴയകാല ജീവിത വൃത്തിക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, കട്ടമരങ്ങൾ അങ്ങനെ പോയ കാലത്തിന്റെ ശേഷിപ്പുകൾ കണ്ട് തീർക്കാൻ രണ്ട് മണിക്കൂറോളം എടുത്തുവെങ്കിലും അവ മനസ്സിൽ ചരിത്രത്തിന്റെ ചക്രങ്ങൾ എത്ര അത്ഭുതം പോലെയാണ് തിരിയുന്നതെന്ന വിസ്മയം ഉണ്ടാക്കും.

മ്യൂസിയം കണ്ടിറങ്ങുമ്പോൾ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞിരുന്നു. ജബൽ ജയ്സിലെ മലനിരകൾക്ക് മുകളിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം എന്ന ഉണർവ്വിൽ അങ്ങോട്ട് പുറപ്പെട്ടു. കാറ്റ് കൂർത്ത നഖങ്ങൾ കൊണ്ട് കഥ കോറിയിട്ട പോലെയുള്ള കല്ല് പർവ്വതങ്ങൾക്കിടയിലൂടെ നീണ്ട് പുളഞ്ഞ് കിടക്കുന്ന നെടുങ്കൾ പാതകൾ. പേരിന് പോലും കാണാനില്ലാത്ത മരങ്ങൾ. പരിചിത ശബ്ദങ്ങൾ ചുറ്റും ഉണ്ടായിരുന്നില്ലെങ്കിൽ സമയസൂചികയിൽ നിന്നും മറ്റേതോ കാലത്തിലേയ്ക്ക് ഞാനകന്ന് പോയോ എന്ന് സംശയിച്ചേനേ.. ടൂറിസം പ്രമോഷന്റെ ഭാഗമായി വഴിയോരങ്ങളിൽ വരുന്ന കെട്ടിടങ്ങൾ പോലും പർവ്വതങ്ങളുടെ സ്വഭാവിക നിറത്തൊടും നിരപ്പിനോടും ചേർന്ന് നിന്ന് അതിന്റെ നിഗൂഡതയും ഗാഭീര്യവും കൂട്ടുന്നു.


വഴിയരുകിൽ നിന്ന് വാങ്ങിയ കുഞ്ഞൻ ഓറഞ്ചുകൾ മധുരം കൊണ്ട് വയറും മനസ്സും നിറച്ചു. അടുത്തുള്ള പഴത്തോട്ടത്തിൽ നിന്നെന്ന് പറഞ്ഞെങ്കിലും ഒരു പച്ചപ്പ് പോലും ചുറ്റുമെങ്ങും കണ്ടില്ല.

ശുഭ്രമേഘങ്ങൾ മുഖം മറച്ച സൂര്യനെ കണ്ടിറങ്ങുമ്പോൾ ആകാശത്ത് മഹാനായ ചിത്രകാരൻ അലസമായി കടും നിറങ്ങൾ ചാലിച്ച് ചേർക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ഗൊളത്തിനുള്ളിൽ ഒരു കുഞ്ഞ് പൂവിന്റെ ഒരേ ആകൃതിയുള്ള അഞ്ചിതളുകൾ തൊട്ട് ആകാശം തൊടുന്ന ഈ കല്ല് മലകൾ വരെ എന്തൊക്കെ അത്ഭുതങ്ങൾ എന്ന് എന്റെ കുഞ്ഞ് കൂട്ടുകാരിയെ പോലെ ഞാനും അത്ഭുതപ്പെട്ടു..


(തുടരും)


Saturday, December 8, 2018

കറുത്ത പൊന്നിന്റെ നാട്ടിലൂടെ (ഭാഗം 1 - ചുവന്ന മണലും പച്ച മനുഷ്യരും)



അറബിക്കഥകളിലെ തെരുവ്പയ്യനായ അലാദ്ദീനെ പറ്റി കേട്ടിട്ടില്ലേ, തനിക്കും അമ്മയ്ക്കും നിത്യവൃത്തി കഴിയാൻ അല്ലറചില്ലറ മോഷണങ്ങളും മറ്റും നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും മനസ്സിൽ നമയുള്ള ഒരു യുവാവ്, അതിവിശിഷ്ടമായ ഒരു വിളക്കെടുക്കാൻ അവനെ ഒരു ഗുഹയിലേയ്ക്ക് തള്ളിയിടുന്ന ബന്ധുവും അത് വഴി കിട്ടുന്ന മാന്ത്രിക വിളക്കിലെ ജീനിയും ചേർന്ന് അവന്റെ ജീവിതം അറബിക്കഥകളിലെ സ്വർഗ്ഗം പോലെ മാന്ത്രികപരവതാനികളും അതിസുന്ദരികളായ സുൽത്താനമാരും സ്വർണ്ണഗോപുരങ്ങളും കൊണ്ട് നിറയ്ക്കുന്നത്.

അത് പോലെ ഒരു കഥയാണ് യു.എ.ഇ എന്ന അറബ് രാജ്യത്തിനും.  കടലിൽ നിന്ന് കിട്ടുന്ന മീനും മുത്തും പവിഴവും കൊണ്ട് ജീവിച്ചിരുന്ന തീരവാസികൾക്കും മരുഭൂമിയിൽ ആട് മാട് ഒട്ടകങ്ങളെയും കൊണ്ട് നടന്നിരുന്ന നാടോടികൾക്കും ഒരു നിമിഷത്തിന്റെ ഇടവേളയിൽ ഭാഗ്യരേഖ തെളിഞ്ഞത് മണ്ണിനടിയിൽ നിന്ന് കിട്ടുന്ന കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിൽ ഖനികളായാണ്. 1960 കളിലെ ആ വിലയേറിയ കണ്ടുപിടുത്തം മണൽകാറ്റ് കഥയെഴുതുന്ന നാടിന്റെയും ആ നാട്ടുകാരുടേയും ഈ ലോകത്തിന്റെയും തന്നെ തലേവരെ മാറ്റിയെഴുതി.

ഒറ്റയ്ക്ക് പോവുന്ന യാത്രയുടെ വേവലാതി മനസ്സിൽ നിറഞ്ഞപ്പോൾ തന്നെ അവിടെ ചെന്നാൽ കാണുന്ന മൂന്നിലൊരാൾ മലയാളിയായിരിക്കും എന്ന് കളിയായി പറഞ്ഞ സുഹൃത്തിന്റെ സമാധാനവാക്കുകളും മനസ്സിൽ വന്നു. അമ്പത് വർഷം കൊണ്ട് അറബി മരുഭൂമിയിലെഴുതിയ കഥയിൽ മലയാളിയെന്ന ഭാഗ്യാന്വേഷിയായ പ്രവാസിയുടെ പങ്ക് ചില്ലറയല്ല, അത് ഫലമായി ഈ കൊച്ച് കേരളത്തിൽ വന്ന മാറ്റങ്ങൾക്കും. ബുർജ്ജ് ഖലീഫയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ചരിത്രം വായിച്ച് അതിന്റെ ഇടനാഴികളിൽ കൂടെ നടക്കുമ്പോൾ  കണ്ട ഓരോ ഘട്ടത്തിനെപറ്റിയുള്ള ചിത്രത്തിലും ഒരു മലയാളശൈലിയിലുള്ള പേരുണ്ടായിരുന്നു എന്നത് എന്റെ കണ്ട്പിടുത്തമായിരുന്നു..

മലയാളിയാണ് എന്നറിയുമ്പോൾ നിങ്ങളുടെ ആരെങ്കിലുമാണോ ചന്ദ്രനിൽ ചായക്കട നടത്തുന്നത് എന്ന തമാശ ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ട്. പണ്ട് ഡെൽഹിയിൽ നിന്നും വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് വരുമ്പോൾ ട്രെയിൻ ഷൊർണ്ണൂർ കടക്കുമ്പോൾ കാത്തു നിൽക്കും പച്ചപ്പിന്റെ ആദ്യ തുടുപ്പുകൾ കാണാൻ. ഹൃദയം നിറഞ്ഞ് കണ്ണിലൂടെ തുളുമ്പാത്ത ഒരു യാത്ര പോലും മനസ്സിൽ ഇല്ല, ഈ നാട്ടിൽ നിന്ന് മരുഭൂമിയിലേയ്ക്ക് പോവുന്ന ഓരോ മനസ്സിന്റെയും ആ നഷ്ടപെടലല്ലേ പ്രവാസിയുടെ നഷ്ടബോധങ്ങളായി കാലാകാലങ്ങളായി കേൾക്കുന്ന കഥകൾ എന്ന് ഓർത്തിരിക്കവയെ ആണ്, പത്ത് മിനിറ്റിലേറെ ഒരിടത്തിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും തുടരെ തുടരെ ചായ കുടിക്കുകയും ചെയ്യുന്ന എന്നെ ശ്രദ്ധിച്ചിരിക്കുന്ന ഒരുമ്മയെ കണ്ടത്..


കണ്ണൊന്ന് ചിമ്മി ചിരിച്ച് എങ്ങോട്ടെന്ന് ചോദിച്ചപ്പൊൾ ജോലിക്ക് തിരിച്ച് പോവുന്നു എന്നൊരു മറുപടി പ്രതീക്ഷിച്ചില്ല, കാരണം പ്രായത്തിന്റെ എല്ലാ വടുക്കളും ആ മുഖത്തുണ്ടായിരുന്നു. മക്കളെയൊക്കെ കെട്ടിച്ച് വിട്ടുവെന്നും അവർക്കും മക്കളായെന്നും പറയവെ പിന്നെയെന്തിനാണ് പോവുന്നതെന്ന് ചോദിക്കാതിരിക്കാനായില്ല, അവിടെ പോവുമ്പോഴാണ് ഇവിടെ ആരെങ്കിലും ഉള്ളതായി തോന്നുന്നതെന്ന ആയിരം അർത്ഥങ്ങളുള്ള മറുപടിയിൽ എന്റെ ലോകപരിചയം ചുങ്ങിചുരുങ്ങി പോയ പോലെ. 


ആഗ്രഹങ്ങൾ സഫലമാക്കാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് കാഴ്ച കാണാൻ പൊവുന്നുവെന്ന് പറഞ്ഞ എന്നെ മനസ്സിലാകാതെ പോലെ നോക്കിയ അവരുടെ നെറ്റിയിലെ ഇളം കറുപ്പ് തഴമ്പിൽ വാൽസല്യത്തോട് ഒന്ന് തഴുകാൻ തോന്നി പോയി.. തടഞ്ഞ് നിർത്താൻ അണകളില്ലാത്ത ജീവിതത്തിനെ ഓർത്താവുമോ എന്തോ കണ്ണ് നിറഞ്ഞു.

ഒരു യുഗാന്തരം കുറിക്കുന്ന പോലെ പുറത്ത് മഴ തിമർത്ത് പെയ്യുന്നുണ്ടായിരുന്നു.. തുള്ളിക്കൊരു കുടം പോലെ..

നാളെ കാണാനിരിക്കുന്ന ആയിരത്തൊന്ന് രാവുകളിലെ നാടിനെ പറ്റി ഓർക്കാൻ സമ്മതിക്കാത്ത പോലെ...

(തുടരും)

Thursday, May 10, 2018

നീലക്കടലും കൂട്ടുകാരും -പവിഴദ്വീപുകളുടെ പറുദീസ (ഭാഗം 3)


അതിരാവിലെ തന്നെ ഉണർന്ന് റെഡിയായത് നീൽ ദ്വീപിലേയ്ക്ക് പോവുന്ന ഗവൺമെന്റ് ഫെറി പിടിക്കാനാണ്, ലോക്കൽ ഗൈഡ് ശിവ ടിക്കറ്റും മറ്റും റെഡി ആക്കി തന്നിരുന്നു, ഒരു ചായയെ പ്രഭാതഭക്ഷണം എന്ന് ജ്ഞാനസ്നാനം മുക്കി കുടിച്ചിട്ട് നേരെ ജെട്ടിയിലേയ്ക്ക് വിട്ടു.

പോർട്ട്ബ്ളെയറിലെ ഫോണിക്സ് ബേ ജെട്ടിയിൽ നിന്നാണ് രാവിലെ 6:00 മണിക്കും 11:00 മണിക്കും രണ്ട് ഗവണ്മെന്റ് ഫെറികൾ നീൽ ദ്വീപിലേയ്ക്ക് പോവുന്നത്,  ഓടിപാഞ്ഞെത്തിയ ഞങ്ങൾ ക്യൂ നിന്നത് ഏഴ് മണിക്ക് പോവുന്ന പ്രൈവറ്റ് ബോട്ടിന്റെ ക്യൂവിലാണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും നീൽലേയ്ക്കുള്ള ബോട്ട് ആദ്യ സൈറൺ അടിച്ച് കഴിഞ്ഞിരുന്നു, ഗ്രൂപ്പ് മുഴുവൻ ഓടിയെത്താൻ വേണ്ടി അക്ഷരാർത്ഥത്തിൽ കാല് പിടിക്കേണ്ടി വന്നു, വിയർത്ത് കുളിച്ച് ഭാണ്ഡക്കെട്ടുകൾ ഒരു വശത്ത് ഒതുക്കി വച്ച് ഇരുന്നപ്പോഴേയ്ക്കും ബോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.

ബോട്ട് കിട്ടിയില്ലായിരുന്നെങ്കിൽ നീലിലേയ്ക്കുള്ള യാത്ര മുടങ്ങിയേനെ എന്ന ചിന്തയിൽ ഹൃദയം നിറഞ്ഞിരിക്കുമ്പോഴാണ്, ഒക്കിയുടെ അക്രമണത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഫെറി തുടങ്ങിയതെന്നും, ഇന്നലെ ഒരു മണിക്കൂറോളം പോയി തിരിച്ചു വന്നുവെന്നും അടുത്തിരുന്ന സ്നേഹമുള്ള ബംഗാളി അമ്മാവൻ പറഞ്ഞത്, ഷോക്കടിച്ച പോലുള്ള എന്റെ ഭാവം കണ്ട് പാവം തോന്നിയിട്ടാവും ആക്രാന്തം പിടിച്ച് തിന്നുകൊണ്ടിരുന്ന ജിലേബിയിലൊരെണ്ണം പങ്കുവച്ചതും.

ഏ.സി എന്ന് പറയപ്പെടുന്ന ബങ്ക് റൂമിലെ വീർപ്പ് മുട്ടലിൽ നിന്ന് രക്ഷപെടാൻ നിമിഷങ്ങൾക്കുള്ളിൽ പുറത്ത് ചാടിയ എന്റെ മുന്നിൽ ഭാഗ്യമുള്ള മുക്കുവന്റെ വലയിൽ പെട്ട 90 കിലോ സ്രാവായിരുന്നു പോർട്ട്ബ്ളെയർകാരൻ രങ്കേഷ്.. ഫെറിയിലെ സഹായി കം ഓൾ-ഇൻ-ആൾ ആണ് രങ്കേഷ്. തമിഴും ഹിന്ദിയും പച്ചവെള്ളം പോലെ പറയും, മലയാളത്താന്മരോട് ഒരു സ്നേഹവും, ചരിത്രവും കഥകളും സഹായമനസ്ഥിതിയും കൂടിയപ്പോൾ എനിക്ക് പറ്റിയ ഇരയെ കിട്ടിയ സന്തോഷമായി.

കടൽ ചൊരുക്കിൽ ആളുകൾ അവിടെയും ഇവിടെയും നിന്ന് രാവിലെ ഉള്ളിലേയ്ക്ക് പോയവരെ പുറത്തേയ്ക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു.


തലേന്ന് കടൽ കറുപ്പ് നിറത്തിൽ മൂന്നടിയൊളം ഉയരത്തിൽ തിരമാലകളുമായി പ്രഷുബ്ധമായിരുന്നുവെന്നും വീണ്ടും മഴ തുടങ്ങിയപ്പോഴാണ് തിരിച്ചു പോയതെന്നും രങ്കേഷ് പറഞ്ഞു, ഒന്നരയാഴ്ചയുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്ന് ഫെറി പുനഃരാരംഭിച്ചത് പോലും. ഇന്നെന്തായാലും കടലിന് അതിസുന്ദരമായ നീല നിറമാണ്, ആകാശത്ത് മേഘങ്ങൾ ഉരുണ്ട് കൂടി നിൽപ്പുണ്ടെങ്കിലും വെണ്മേഘങ്ങളായത് കൊണ്ട് പേടിക്കാനില്ല, കടലിൽ തെളിയുന്ന വെയിലിന് നല്ല ചൂടാണ്. രങ്കേഷ് അവരുടെ ഭക്ഷണത്തിനുള്ള ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്നത് കണ്ടപ്പൊഴാണ് രാവിലെ മുതൽ പട്ടിണിയായിരുന്നല്ലോ എന്നോർത്തത്. പട്ടാണിക്കടലയും കൊറിച്ച് ഞങ്ങൾ ആൻഡമാനിന്റെ കഥ പറഞ്ഞിരുന്നു.

ആൻഡമാൻ ദ്വീപുകളെ സൗത്ത്, നോർത്ത്, മിഡിൽ, ലിറ്റിൽ ആൻഡമാൻ ദ്വീപ സമൂഹങ്ങളായി തിരിച്ചിരിക്കുന്നു. ഫെറിയിൽ പോവുമ്പോൾ കാണുന്ന നെടുങ്കൻ ദ്വീപ് സൗത്ത് ആൻഡമാൻ ദ്വീപുകൾ ആണ്, പോർട്ട്ബ്ളെയറും റോസ് ദ്വീപും ഒക്കെ ഉൾപ്പെടുന്നവ, അങ്ങേ വശത്താണ് സർഫിങ്ങിന് പേര് കേട്ട ജോളി ബോയ് ഐലന്റും റെഡ് സ്കിൻ ഐലന്റും , അല്പം തെക്ക് മാറി നോർത്ത്, സൗത്ത് സെന്റിനെൽ ഐലന്റുകൾ ഉണ്ട്, പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താതെ ഇന്നും ജീവിക്കുന്ന സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്, അവർക്ക് സംസാരഭാഷ ഇല്ലാത്തതും അവരുമായി ബന്ധപ്പെടാൻ വലിയൊരു തടസ്സമാണ്.

ആൻഡമാനിലെ മറ്റൊരു പ്രധാന ഗോത്ര സമൂഹമായ ജേർവകൾ അല്പം കൂടി പുറം ലോകവുമായി അടുക്കാൻ തയ്യാറുള്ളവർ ആണ്, ഒരു കൂട്ടർ ഇപ്പൊഴും പരമ്പരാഗത ശൈലിയിൽ ബാരാറ്റാംഗ് ദ്വീപിൽ വസിക്കുമ്പോൾ പുറം ലോകത്തിൽഎത്തി ജോലിചെയ്യുന്നവരും ഉണ്ട്, എന്റെ ഫെറിയിൽ തന്നെ ഒരു ജെർവക്കാരൻ ഉണ്ടായിരുന്നത് എനിക്ക് ഭാഗ്യമായി.

ചുരുണ്ട് തലപറ്റിയിരിക്കുന്ന മുടിയും നല്ല കറുപ്പും ഉറച്ച ശരീരവും ഉള്ള സാധാരണ ആഫ്രിക്കൻ വംശരുടെ ഛായ ആണ്, ബ്രിട്ടീഷ് ഭരണകാലത്ത് പുറം നാട്ടുകാർ ജെർവകളുടെ വിഷം നിറച്ച അമ്പുകൾ കൊണ്ട് കൊല്ലപ്പെട്ട വാർത്തകൾ സർവ്വസാധാരണമായിരുന്നു, പിന്നീട് നടന്ന ഒരു സായുധ ശ്രമത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും രണ്ട് ജാർവക്കാരിൽ ഒരാൾ മരത്തിൽ നിന്ന് താഴെ വീണ് കാലൊടിയുകയും ചെയ്തുവെന്നും, അയാളെ ഹോസ്പിറ്റലിൽ ചികിത്സിപ്പിച്ച് അവരുമായി സംവദിക്കാൻ വഴിയൊരുക്കുകയും ചെയ്താണ് ശത്രുതയിൽ അല്പം മയം വരുത്തിയത് എന്നും.

പോർട്ട്ബ്ളെയറിൽ നിന്നും റോഡ് മാർഗം ബാരറ്റാംഗ് ദ്വീപിലേയ്ക്ക് പോവാം, ആദിമനുഷ്യരെ നിവസിപ്പിച്ചിരിക്കുന്ന സംരക്ഷിതവനത്തിലൂടെ മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെ ദിവസവും രണ്ട് പ്രാവശ്യം വണ്ടികൾ കടത്തിവിടുന്നുണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ ഒരു സവാരിയിലെ കാഴ്ചമൃഗങ്ങളെ കാണുന്നത് പോലെ കാണുന്ന കാഴ്ച മനസ്സിൽ ആലോചിച്ചപ്പോഴേ മടുപ്പുണ്ടാക്കി.

ആൻഡമാനിലെ ബാറെൺ ദ്വീപിലാണ് സൗത്ത് ഏഷ്യയിലെ  ഇപ്പൊഴും പ്രവൃത്തിക്ഷമമായ ബാറെൺ അഗ്നിപർവ്വതം ഉള്ളത്, ഇവിടേയ്ക്ക് സന്ദർശനാനുമതി ഇല്ല, പകരം ബാരാറ്റാംഗ് ദ്വീപിൽ ഇന്ത്യയിൽ ഇവിടെ മാത്രം കാണപ്പെടുന്ന മൺ അഗ്നിപർവ്വതങ്ങൾ കാണാം, ഒരു ചെറിയ കുഴിയിൽ കുമിള പൊട്ടുന്ന ചെളി. അടിയിൽ പ്രകൃതിക്ക് മാത്രം അറിയാവുന്ന അത്ഭുതമാവും. ബാരാറ്റാംഗിലെ ചുണ്ണാമ്പ് ഗുഹകളും ഒരിക്കലെങ്കിലും കാണാൻ പോവണം എന്ന് ബാരാറ്റാംഗ് സവാരിയിൽ താല്പര്യമില്ലെന്ന് പറഞ്ഞ എന്നോട് അയാൾ എടുത്ത് പറഞ്ഞു,

ഫെറിയിലെ കിച്ചണിൽ നിന്നുയരുന്ന കറിയുടെ മണം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നുണ്ടെന്ന് മൂക്കിനെ അറിയിച്ചു. ഇതിനിടയിൽ ഫെറിയുടെ സിഗ്നൽ കണ്ട്രോളർ അബോയ് ദാസിനെ പരിചയപ്പെട്ടത്, എന്റെ ചുരുങ്ങിയ ബംഗാളി അറിവിൽ അത് “അഭയ്“ എന്ന് എളുപ്പത്തിലും വിളിക്കാം എന്നെനിക്കറിയാമായിരുന്നു.

പോർട്ട്ബ്ളെയറിൽ നിന്നും ഏതാണ്ട് 25 നോട്ടിക്കൽ മൈൽ അകലെയാണ് നീൽ ദ്വീപെന്നും അവിടെ നിന്ന് 16 നോട്ടിക്കൽ മൈൽ ദൂരത്തിൽ ഹാവ്‌ലോക്ക് ദ്വീപെന്നും അബോയ് പറഞ്ഞു തന്നു, നാവികരുപയൊഗിക്കുന്ന പ്രത്യേക തരം മാപ്പിൽ സാധാരണ മാപ്പിൽ കാണാത്ത ആൻഡമാൻ ദ്വീപുകളും ഉണ്ടായിരുന്നു. കൊൽക്കട്ടയിൽ നിന്നും വരുന്ന പാസഞ്ചർ കപ്പൽ 7 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടന്ന് പൊവുന്നുണ്ടെന്നും ഓക്കി ഭയം കാരണം 20% സവാരിയേ ഉള്ളൂ എന്നും അറിവ് കിട്ടി. താവഴിയിൽ നിന്ന് പിരിഞ്ഞ് പോയ കുടുംബക്കാരൊടുള്ള സ്നേഹം പോലെ ബംഗാളികൾക്ക് മലയാളിയോടുള്ള സ്നേഹം കാരണം അബോയ് കൽക്കട്ടയിൽ നിന്ന് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന തട്ട(വറുത്ത പത്തിരി പോലുള്ള ഒരു പലഹാരം) യിൽ മൂന്നെണ്ണം പങ്ക് വച്ചു.

ആൻഡമാൻ യാത്രയെ സൗത്ത് ആൻഡമാനിലേയ്ക്കുള്ള കടൽ യാത്രകളെന്നും നോർത്ത് ആൻഡമാനിലേയ്ക്കുള്ള കരകാഴ്ചകളെന്നും വിളിക്കാം, സൗത്തിലേയ്ക്ക് അതിമനോഹരങ്ങളായ പഞ്ചാരമണലുള്ള ബീച്ചുകളും, പവിഴപുറ്റുകളും സർഫിങ്ങും സ്കൂബാഡൈവിങ്ങും ഒക്കെയുണ്ടെങ്കിൽ നോർത്ത് കാഴ്ചകളിൽ അഗ്നിപർവ്വതങ്ങളും ആൻഡമാൻ മഴക്കാടുകളും, ചുണ്ണാമ്പ് ഗുഹകളും ഒക്കെ കണ്ട് വരാം.

പോർട്ട്ബ്ളെയറിൽ നിന്ന് ഡിജിലിപൂർ വരെയ്ക്കും സർക്കാരിന്റെ ബസ് സർവ്വീസ് ഉണ്ട്, ഡിജിലിപൂരിലെ സാഡിൽ പീക്കും രാമ്നഗർ ബീച്ചും മനോഹരമായ കാഴ്ച ആയിരിക്കും എന്ന് അവർ ഉറപ്പ് പറഞ്ഞുകൊണ്ടിരുന്നു. ആ അറ്റത്ത് തന്നെയാണ് സ്മിത്ത്-റോസ് ദ്വീപുകൾ, വേലിയേറ്റത്തിൽ രണ്ട് ദ്വീപുകളാവുകയും വേലിയിറക്കത്തിൽ നീണ്ട ഒരു ബീച്ചിനാൽ ഒന്നിക്കപ്പെടുകയും ചെയ്യുന്ന അവർ കമിതാക്കളാണെന്നും സഹോദരങ്ങളാണെന്നും തർക്കമുണ്ട് പോലും, മനുഷ്യർ തർക്കിക്കുന്നത് ദ്വീപുകൾ കേൾക്കുന്നുണ്ടാവില്ലെന്ന് കരുതാം..

സമയം ഉച്ചയോടടുത്തിരുന്നു, ചളുങ്ങിയ അലുമിനിയം കലത്തിൽ വേവിച്ച ഒറ്റക്കട്ടയായി ഇരിക്കുന്ന പച്ചരിച്ചോറും ഉരുളക്കിഴങ്ങ് സ്റ്റൂവിന്റെ ഒരകന്ന ബന്ധുവിനെ പോലിരിക്കുന്ന കറിയും, കഴിക്കാൻ കൂടുന്നോ എന്ന അവരുടെ മടിച്ച് മടിച്ചുള്ള ചോദ്യം മാത്രം മതിയായിരുന്നു പ്ളാസ്റ്റിക്ക് പ്ളേറ്റിലേയ്ക്ക് ചോറും കറിയും എടുത്ത് കഴിക്കാൻ, വിശപ്പറിഞ്ഞ് കഴിച്ചതിനാലാവാണം നല്ല രുചി.

ആൻഡമാനിൽ കൃഷിയിടങ്ങൾ കുറവാണ്. ഉപ്പ് രസമുള്ള മണ്ണും ആഴമില്ലാത്ത സ്ഥലങ്ങളും കാരണം എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യാൻ ആവില്ല, ഡിജിലിപൂർ ഭാഗത്തേയ്ക്ക് നെല്പാടങ്ങൾ ഉണ്ടെങ്കിലും അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, സവാള മുതലായവ കൂടുതലും മെയിൻലാൻഡിൽ നിന്നാണ് വരുന്നത്. പച്ചക്കറി കൃഷിയിൽ നീൽ ദ്വീപ് പ്രശസ്തമാണ്. പൂവൻപഴവും ആത്തയ്ക്കയും ആൻഡമാനിൽ നന്നായി ഉണ്ടാകുന്ന ഫലങ്ങളാണ്. കടലിന് നടുക്കായതിനാൽ ഇഷ്ടം മാതിരി മീൻ കിട്ടുമെന്ന എന്റെ പ്രതീക്ഷ പക്ഷേ ഓക്കി കാരണമാവും അല്പം തകർന്നു,

വയറ് നിറഞ്ഞപ്പോൾ രങ്കേഷിന്റെ ധൈര്യത്തിൽ ക്യാബിൻ റൂമിൽ കയറിയ എന്നെ ഇഷ്ടപ്പെടാത്ത പോലെ തറപ്പിച്ച് നോക്കി ഒരു കുട്ടിപ്പയ്യൻ നിൽക്കുന്നുണ്ടായിരുന്നു, ജാഡ സഹിക്കാൻ പറ്റിയില്ലെങ്കിലും ചെന്നെയിലെ Indian Maritime University ൽ നിന്ന് മറൈൻ എഞ്ചിനീയറിങ്ങ് പഠിച്ച് ഇപ്പോൾ ഇതിലെ അസിസ്റ്റന്റ് ക്യാപ്റ്റനാണ് ആ മീശ മുളയ്ക്കാത്ത പയ്യനെന്ന് കേട്ടപ്പോൾ ഒരു ബഹുമാനം തോന്നി.

ഒരു മൂന്നടി പൊക്കത്തിൽ കാലുള്ള ഒരു കസേര കുറെ നേരമായി എന്റെ കൺവെട്ടത്ത് നിന്നങ്ങനെ കൊതിപ്പിക്കുന്നു, ആരായിരിക്കും അതിലിരിക്കുക എന്നും, അതിലൊന്ന് കയറി ഇരിക്കണം എന്നുമുള്ള കുറെ ചോദ്യങ്ങളും ആഗ്രഹങ്ങളും കൊണ്ട് അങ്ങനെ നിൽക്കുമ്പോഴാണ് ഒരു അജാനുബാഹു അങ്ങോട്ട് വന്നത്, മൊട്ടത്തലയും അവിടെയും ഇവിടെയും മാത്രമുള്ള ബർമ്മ മീശയും, പുള്ളിയെ കണ്ടവഴി എല്ലാവരും ഒന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ആളാണ് ഈ കപ്പലിന്റെ കപ്പിത്താൻ എന്ന് മനസ്സിലായത്.

പന്തം കണ്ട പെരുച്ചാഴിയെ പോലെ പുറത്ത് കടക്കുന്നതിനിടയിലും ഒരു ഗുഡാഫ്റ്റർനൂൺ പറഞ്ഞത് എനിക്ക് രക്ഷയായി, അലാവുദ്ദീന്റെ ജീനിയെ പോലെ പുള്ളി ഒന്ന് ചിരിച്ചു, എവിടുന്നാണെന്ന് ചോദിച്ചു, കേരളത്തിൽ നിന്നെന്ന് പറഞ്ഞതും മലയാളത്തിൽ “അന്നെ കണ്ടാ മലയാളിയാന്ന് പറയൂല്ലാ“ ന്ന്.. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..

മലബാർ ലഹളയുടെ കാലത്തെ ആൻഡമാൻ കുടിയേറ്റക്കാരാണ് അബ്ദുൾ റഹ്മാന്റെ പൂർവ്വപിതാമഹന്മാർ, മലപ്പുറത്തെവിടെയോ ഉള്ള ബന്ധുവീട്ടിൽ ചെറുപ്പത്തിലെന്നോ പോയ ഓർമ്മ പുള്ളിക്കുണ്ട്, നല്ല തമിഴ് ചുവയുള്ള മലയാളം പറയാൻ തിരക്ക് കൂട്ടുന്നത് പോലെ തോന്നി. 22 വർഷത്തെ സർവ്വീസിൽ ഫെറികളും കപ്പലുകളും നയിച്ച കഥകളും, ഈ ദ്വീപുകൾ കണ്ട തിരമാലകളും, സുനാമിയുടെ ഓർമ്മകളും ഒക്കെ അദ്ദേഹം പങ്ക് വച്ചു.


നീട്ടിവിളിക്കുന്ന സൈറൺ തീരത്തെത്താൻ പോവുന്ന സൂചന തന്നു, നീണ്ട് നീണ്ട് കിടക്കുന്ന സ്വർണ്ണ നിറമുള്ള ബീച്ചുകൾ. കടലിന്റെ നിറം ഇന്ദ്രനീലിമയിൽ നിന്ന് മരതകപച്ചയായിരിക്കുന്നു. അടിയിലെ പവിഴപുറ്റുകൾ കാണാൻ തുടങ്ങി.

ഗ്രൂപ്പിന് കൊടുക്കാനായി കരുതിയ കേരളത്തിന്റെ സ്വന്തം വാഴയ്ക്കാ ചിപ്സ് ക്യാപ്റ്റനും ക്രൂവിനും കൊടുത്ത്  ഉച്ചയ്ക്ക് ഒന്നരയോടെ നീൽ ദ്വീപിന്റെ വിജനമായ കടല്പാലത്തിൽ ഭാണ്ഡക്കെട്ടും തൂക്കി ഇറങ്ങുമ്പോൾ ഈ സൗഹൃദം പോലെ അവിസ്മരണീയമായ ആൻഡമാൻ ഓർമ്മകൾ ലഭിക്കട്ടെ എന്ന് അവർ ആശംസിച്ചു.

ചോറും ഉരുളക്കിഴങ്ങ് ബാജിയും കിട്ടാതെ കടൽചൊരുക്കിൽ കുടൽമാല മറിഞ്ഞത് പോലെ തളർന്ന കൂട്ടുകാർ പാഞ്ഞ ദിക്കിലേയ്ക്ക് ഞാനും വച്ചു പിടിച്ചു.. വല്ല മീൻ വറുത്തതും കിട്ടിയാലോ?

ഭരത്പൂർ ബീച്ചിൽ കിട്ടുമായിരിക്കും

(തുടരും)